നാളെ മറ്റൊരു ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ, 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

നാളെ മറ്റൊരു ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ, 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു . വരും മണിക്കൂറുകളില്‍ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമര്‍ദമാവുകയും തുടര്‍ന്ന് ഒക്ടോബര്‍ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി തീവ്ര ന്യൂന മര്‍ദ്ദമായി മാറാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചക്രവാതച്ചുഴി ഒക്ടോബര്‍ 21 ഓടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍ 23 ഓടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുനമര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി

വേളാങ്കണ്ണിയിലേക്ക് ഇരിങ്ങാലക്കുട വഴി സൂപ്പർ ഡീലക്സ് ബസ് നാളെ മുതൽ, സമയക്രമം

വേളാങ്കണ്ണിയിലേക്ക് ഇരിങ്ങാലക്കുട വഴി സൂപ്പർ ഡീലക്സ് ബസ് നാളെ മുതൽ, സമയക്രമം

തൃശൂർ: കെഎസ്ആർടിസിയുടെ വേളാങ്കണ്ണി സൂപ്പർ ഡീലക്‌സ് ബസ് നാളെ മുതൽ ഇരിങ്ങാലക്കുട വഴി സർവ്വീസ് ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. തീർത്ഥാടകരുടെ ദീർഘനാളത്തെ ആവശ്യമാണ് ഇതോടെ നിറവേറ്റുന്നതെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ടിക്കറ്റുകൾ നേരത്തേ ബുക്ക് ചെയ്യാം. ചേർത്തല നിന്നും ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെട്ട് വൈകീട്ട് അഞ്ചരയ്ക്ക് പൂതംകുളം ഷോപ്പിങ്ങ് കോംപ്ലക്സിന് സമീപത്തെ തൃശൂർ ബസ്സ് സ്റ്റോപ്പിൽ ബസ് എത്തും. പിറ്റേന്ന് രാവിലെ 6:25ന് വേളാങ്കണ്ണി എത്തും.

തിരികെ, വേളാങ്കണ്ണി നിന്നും വൈകീട്ട് അഞ്ചരയ്ക്ക് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ അഞ്ചുമണിക്ക് ഠാണാവിലെ കൊടുങ്ങല്ലൂർ ബസ്സ് സ്റ്റോപ്പിൽ ബസ് എത്തുമെന്നും മന്ത്രി പറഞ്ഞു.

കഴുത്തു കുത്തി വീണു; സ്‌കൂള്‍ കായിക മേളയില്‍ ലോങ് ജമ്പിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്ക്

കഴുത്തു കുത്തി വീണു; സ്‌കൂള്‍ കായിക മേളയില്‍ ലോങ് ജമ്പിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്ക്

തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ലോങ് ജമ്പിനിടെ മത്സരത്തിനിടെ വിദ്യാര്‍ത്ഥിയുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വയനാട് കാട്ടിക്കുളം ഗവ എച്ച്എസ്എസിലെ വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാണ് ലോങ് ജമ്പ് മത്സരത്തിനിടെ പരിക്കേറ്റത്. ചാടുന്നതിനിടെ സിനാന്‍ കഴുത്ത് കുത്തി വീഴുകയായിരുന്നു.

ഇന്ന് രാവിലെ ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ലോങ് ജമ്പിനിടെ മത്സരത്തിനിടെയാണ് സംഭവം. പരിക്കേറ്റ മുഹമ്മദ് സിനാനെ ഉടനെ സ്ട്രച്ചറിലെടുത്ത് ആംബുലന്‍സിലേക്ക് മാറ്റി. കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ 41 വിദ്യാര്‍ത്ഥികളാണ് മത്സരിച്ചത്. ചാട്ടം കഴിഞ്ഞ ഉടനെയാണ് ബാലന്‍സ് തെറ്റി മുഹമ്മദ് സിനാന്റെ കഴുത്തിന് പരിക്കേറ്റത്. പരിക്കേറ്റ ഉടനെ വേദനകൊണ്ട് സിനാന്‍ നിലത്തിരിക്കുകയായിരുന്നു. അല്‍പനേരത്തേക്ക് ലോങ് ജമ്പ് മത്സരം തടസ്സപ്പെട്ടെങ്കിലും പിന്നീട് തുടര്‍ന്നു.

മയക്കുമരുന്നുമായി വിദ്യാർത്ഥി പിടിയിൽ

മയക്കുമരുന്നുമായി വിദ്യാർത്ഥി പിടിയിൽ

കൊല്ലം: കൊട്ടിയത്ത് എംഡിഎംഎയുമായി വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഡിഎസ് വിദ്യാർത്ഥിയും കോഴിക്കോട് പുതുവള്ളി സ്വദേശിയുമായ നൗഫലാണ് പിടിയിലായത്. ഇയാളിൽ നിന്നും 72 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കൊല്ലത്തെ മെഡിക്കൽ വിദ്യാ‍ർത്ഥികൾക്ക് രാസലഹരി എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

പുലർച്ചെ അന്ത‍ർ സംസ്ഥാന ബസിൽ ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്നുമായി കൊട്ടിയത്തെത്തിയ ഇയാളെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം പിടികൂടുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി കൊല്ലത്തെത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. മെഡിക്കൽ വിദ്യാ‍ർത്ഥികളായ മറ്റ് ചില‍ർക്കും കേസിൽ പങ്കുണ്ടെന്നാണ് ഇയാളുടെ മൊഴി.

നാളെ വിഎസിന് നൂറാം ജന്മദിനം; ജനനായകന്റെ ശതാബ്ദി ആഘോഷമാക്കാൻ അണികൾ ഒരുങ്ങി കഴിഞ്ഞു

നാളെ വിഎസിന് നൂറാം ജന്മദിനം; ജനനായകന്റെ ശതാബ്ദി ആഘോഷമാക്കാൻ അണികൾ ഒരുങ്ങി കഴിഞ്ഞു

ശതാബ്ദി നിറവിൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ. നാളെ വിഎസിന് നൂറാം ജന്മദിനം. ജനനായകന്റെ ശതാബ്ദി ആഘോഷമാക്കാൻ അണികൾ ഒരുങ്ങി കഴിഞ്ഞു.

തിരുവനന്തപുരം ബാർട്ടൻഹില്ലിൽ മകൻ വി എ അരുൺകുമാറിന്റെ വസതിയിൽ പൂർണ്ണ വിശ്രമത്തിലാണ് വിഎസ്. പക്ഷാഘാതത്തെ തുടർന്ന് 2019 ഒക്ടോബർ മുതലാണ് വിഎസ് പൂർണ്ണവിശ്രമത്തിലേക്ക് കടന്നത്. പതിവുപോലെ വലിയ ആഘോഷങ്ങൾ ഇല്ലെങ്കിലും പ്രിയ നേതാവ് നൂറു വയസ്സ് പിന്നിടുന്നതിന്റെ ആഹ്ലാദത്തിലാണ് അണികൾ.

ജന്മനാടായ പുന്നപ്രയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പായസവിതരണം ഉൾപ്പെടെയുള്ള പരിപാടികൾ നടക്കും. നൂറാം ജന്മദിനത്തോടനുബന്ധിച്ച് വിഎസിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക പുസ്തകം സിപിഐഎം പുറത്തിറക്കും. ഇടത് അനുഭവമുള്ള സാംസ്‌കാരിക വേദികളുടെ നേതൃത്വത്തിൽ ജന്മ ദിന സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; ഇന്ന് പവന് 200 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; ഇന്ന് പവന് 200 രൂപ വർധിച്ചു

സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5570 രൂപയായി. ഒരു പവൻ സ്വർണത്തിന് 44,560 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4623 രൂപയാണ്.

ഇസ്രയേൽ-ഹമാസ് യുദ്ധസാഹചര്യത്തിൽ അന്താരാഷ്ട്ര സ്വർണ്ണവില 1,950 ഡോളറിന് മുകളിലേക്ക് ഉയർന്നു. 1931 ഡോളർ വരെ പോയിരുന്ന സ്വർണ്ണവില കഴിഞ്ഞ രണ്ട് ദിവസമായി ചെറിയതോതിൽ താഴ്ന്ന് 1910 ഡോളറിലേക്ക് എത്തിയതിനു ശേഷം വീണ്ടും 1940 ഡോളറിൽ മുകളിലേക്ക് എത്തിയിരിക്കുകയാണ്.

ബുധനാഴ്ച ഏഷ്യൻ സെഷനിൽ സ്വർണ വില ട്രോയ് ഔൺസിന് 1,940 ഡോളർ ഉയർന്ന് വ്യാപാരം തുടർന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ പരമ്പരാഗത സുരക്ഷിത സ്വത്തായി സ്വർണ്ണത്തിന്റെ ഉയർന്ന ഡിമാൻഡിന് കാരണമാകുന്നു