സംസ്ഥാനത്ത് മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം

സംസ്ഥാനത്ത് മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്ത് മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം. 100, 500 മുദ്രപ്പത്രങ്ങൾക്കാണ് ക്ഷാമം. പ്രതിസന്ധി പരിഹരിക്കാൻ മുദ്രപ്പത്രങ്ങളുടെ വില പുനനിർണയിക്കും. കുറഞ്ഞ വിലയ്ക്കുള്ള മുദ്രപ്പത്രങ്ങൾ ഉയർന്ന തുകയുടേതാക്കും. നിലവിലുള്ള മുദ്രപ്പത്രങ്ങളിൽ ലോഹമുദ്ര പതിപ്പിച്ച് വിൽക്കും. 5, 10, 20 രൂപയുടെ മുദ്രപ്പത്രങ്ങൾ 100 രൂപയുടേയാക്കും. 50 രൂപയുടെ മുദ്രപ്പത്രം 500 രൂപയുടേതാക്കും. സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ കെട്ടിക്കിടക്കുന്ന മുദ്രപ്പത്രങ്ങൾ ഉപയോഗിക്കും.

ആദ്യ കപ്പലെത്തി; ഷെൻഹുവ 15 വിഴിഞ്ഞം തൊട്ടു; വൈകീട്ടോടെ ബെർത്തിലേക്ക്

ആദ്യ കപ്പലെത്തി; ഷെൻഹുവ 15 വിഴിഞ്ഞം തൊട്ടു; വൈകീട്ടോടെ ബെർത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിന്റെ വികസനസ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ആദ്യ ചരക്കു കപ്പല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക്. കപ്പല്‍ തീരത്തിന്റെ 12 കിലോമീറ്റര്‍ അടുത്തെത്തി. ഷെന്‍ഹുവ 15 എന്ന കപ്പലാണ് തീരത്തേക്ക് എത്തുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇന്നു വൈകീട്ടോടെ കപ്പല്‍ ബര്‍ത്തിന് 100 മീറ്റര്‍ അകലെ അടുപ്പിക്കാനാകുമെന്ന് തുറമുഖ അധികൃതര്‍ പറയുന്നു.

കൂറ്റന്‍ ക്രെയിനുകള്‍ വഹിച്ചുകൊണ്ടാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തുന്നത്. ഈ മാസം 15 നാണ് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ മന്ത്രി മുഖ്യാതിഥിയാകും. അന്നാകും കപ്പല്‍ ബെര്‍ത്തിന് സമീപത്തേക്ക് കപ്പല്‍ എത്തിക്കുക. അതുവരെ കപ്പല്‍ ബെര്‍ത്തിന് 100 മീറ്റര്‍ അകലെ മാറ്റിയിടും.

തുറമുഖത്തിന് ആവശ്യമുള്ള ഉപകരണങ്ങളുമായിട്ടാണ് കപ്പൽ എത്തുന്നത്. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. മേയ് മാസത്തോടെയാകും തുറമുഖം പ്രവർത്തന സജ്ജമാകുക. രാജ്യാന്തര കപ്പൽച്ചാലിൽനിന്നു 10 നോട്ടിക്കൽ മൈൽ അകലത്തിൽ കര ലഭിക്കുന്നുവെന്നതു വിഴിഞ്ഞത്തിന്റെ പ്രത്യേകതയാണ്. തുറമുഖത്തിന്റെ മൂന്നാംഘട്ടം 2027ൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ

ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കേരളത്തിൽ ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്.

കർണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് കേരളത്തിൽ മഴ തുടരാൻ കാരണം. കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഒക്ടോബർ 13 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ടോസ് അഫ്ഗാന്; ആദ്യം ബാറ്റ് ചെയ്യും; അശ്വിന് പകരം ശാര്‍ദുല്‍

ടോസ് അഫ്ഗാന്; ആദ്യം ബാറ്റ് ചെയ്യും; അശ്വിന് പകരം ശാര്‍ദുല്‍

ഡല്‍ഹി: ലോകകപ്പില്‍ അഫ്ഗാനെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ അഫ്ഗാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ രണ്ട് മണിക്കാണ് മത്സരം. ചെന്നയിലെ ചെപ്പോക്കില്‍ നടന്ന ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇന്നും കളത്തിലിറങ്ങില്ല. പകരം ഇഷാന്‍ കിഷന്‍ ഓപ്പണ്‍ ചെയ്യും.

സിക്‌സറുകളുടെ മൈതാനമാണ് ഡല്‍ഹി. മൂന്നുദിവസംമുമ്പ് ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മത്സരത്തില്‍ പറന്നത് 31 സിക്‌സറുകളായിരുന്നു. ഇരുടീമുകളും അടിച്ചുകൂട്ടിയത് 754 റണ്‍. ലോകകപ്പിലെ അതിവേഗ സെഞ്ച്വറിയും ഇവിടെ പിറന്നു.വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ സഖ്യമായിരുന്നു ഓസീസിനെതിരെ ജയമൊരുക്കിയത്. ഇരുവര്‍ക്കും സമ്മര്‍ദമില്ലാതെ ബാറ്റ് ചെയ്യാനുള്ള അവസരംകൂടിയാണ് ഇന്ന്. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ഫോമിലേക്ക് തിരിച്ചെത്തുമെന്നപ്രതീക്ഷയിലാണ് ആരാധകര്‍.

സ്പിന്നര്‍മാരാണ് അഫ്ഗാന്റെ കരുത്ത്. റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, മുഹമ്മദ് നബി എന്നിവരാണ് സ്പിന്‍ വകുപ്പില്‍. പേസര്‍മാരെ കടന്നാക്രമിക്കാനായിരിക്കും ഇന്ത്യന്‍ ബാറ്റര്‍മാരുടെ ശ്രമം. ശ്രേയസിന് സ്പിന്നമാര്‍ക്കെതിരെ മികച്ച റെക്കോഡുണ്ട്.ഇന്ത്യന്‍ നിരയില്‍ അഫ്ഗാനിസ്ഥാനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍ ജഡേജയാണ്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

അഫ്ഗാനിസ്ഥാന്‍ ടീം: റഹ്മാനുല്ല ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, റഹ്മത് ഷാ, ഹഷ്മതുല്ല ഷാഹിദി, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, അസ്മതുല്ല ഒമര്‍സായ്, റാഷിദ് ഖാന്‍, മുജീബ് റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ്, ഫസല്‍ഹഖ് ഫാറൂഖി.

ബ്ലാക്ക് ലിസ്റ്റില്‍ പെട്ടിട്ടുണ്ടോ?, ഫോണിന്റെ ഐഎംഇഐ നമ്പര്‍ വാലിഡ് ആണോ?; എളുപ്പത്തില്‍ അറിയാം

ബ്ലാക്ക് ലിസ്റ്റില്‍ പെട്ടിട്ടുണ്ടോ?, ഫോണിന്റെ ഐഎംഇഐ നമ്പര്‍ വാലിഡ് ആണോ?; എളുപ്പത്തില്‍ അറിയാം

കൊച്ചി: ഫോണിന്റെ ഐഎംഇഐ നമ്പര്‍ വാലിഡ് ആണോ അല്ലയോ എന്ന് എങ്ങനെ പരിശോധിക്കാം? സെക്കന്റ് ഹാന്റ് ഫോണ്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ഈ പരിശോധന നടത്തേണ്ടതുണ്ട്.

കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ സഞ്ചാര്‍ സാഥി എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക.സിറ്റിസണ്‍ സര്‍വീസിലെ block your lost/stolen mobile എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പുതിയ വിന്‍ഡോയില്‍ ആപ്ലിക്കേഷന്‍ മെനു ക്ലിക്ക് ചെയ്യുക.ഐഎംഇഐ വെരിഫിക്കേഷന്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്താനുള്ള വിന്‍ഡോ വരും. ഇതില്‍ മൊബൈല്‍ നമ്പര്‍ നല്‍കി സബ്മിറ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒടിപി വെരിഫൈ ചെയ്യാന്‍ നല്‍കാം. തുടര്‍ന്ന് ഐഎംഇഐ നമ്പര്‍ നല്‍കി പരിശോധിക്കാനുള്ള ഓപ്ഷന്‍ ലഭിക്കും. ഐഎംഇഐ നമ്പര്‍ അറിയില്ലെങ്കില്‍ ഡയല്‍ പാഡില്‍ *#06# എന്ന് ഡയല്‍ ചെയ്യുമ്പോള്‍ ഐഎംഇഐ നമ്പര്‍ ലഭിക്കുന്നതാണ്. ഐഎംഇഐ നമ്പര്‍ നല്‍കുന്നതോടെ ഫോണിന്റെ വിശദാംശങ്ങള്‍ ലഭിക്കുമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറയുന്നു.

എസ്എംഎസ് വഴിയും ഐഎംഇഐ നമ്പര്‍ വെരിഫൈ ചെയ്യാം. അതിനായി കെ വൈ എം എന്ന് ടൈപ്പ് ചെയ്ത ശേഷം ഐഎംഇഐ നമ്പര്‍ നല്‍കി 14422 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യാവുന്നതാണ്. വെരിഫിക്കേഷന്‍ സ്റ്റാറ്റസ് എസ്എംഎസ് വഴി ലഭ്യമാകും. ഐഎംഇഐ നമ്പര്‍ വാലിഡ് ആണോ ബ്ലോക്ക് ചെയ്തതാണോ എന്ന് അറിയാന്‍ സാധിക്കും. ഫോണ്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായി ഐഎംഇഐ നമ്പര്‍ വെരിഫൈ ചെയ്യേണ്ടതാണ്. സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുമ്പോള്‍ ഈ രീതിയില്‍ പരിശോധന നടത്തേണ്ടതും അത്യാവശ്യമാണ്. ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും കേരള പൊലീസ് അറിയിച്ചു.

വിഴിഞ്ഞത്തേക്കുള്ള ആദ്യ കപ്പല്‍ പുറംകടലിലെത്തി

വിഴിഞ്ഞത്തേക്കുള്ള ആദ്യ കപ്പല്‍ പുറംകടലിലെത്തി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ആദ്യ കപ്പല്‍ കേരളാ തീരത്തെത്തി. ഇന്ന് രാവിലെയോടെയാണ് കപ്പൽ പുറംകടലിലെത്തിയത്. 15നാണ് കപ്പലിന് വിഴിഞ്ഞം തുറമുഖത്ത് സ്വീകരണം ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ ആറിനാണ് ചൈനീസ് കപ്പലായ ഷെന്‍ ഹുവാ-15 ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് കേരള തീരത്തേക്കുള്ള യാത്ര ആരംഭിച്ചത്.

ഷാങ്ഹായ് തുറമുഖത്ത് നിന്ന് ആഗസ്റ്റ് 31ന് യാത്ര തുടങ്ങിയ കപ്പൽ 29നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തിയത്. മുന്ദ്രയിലേക്കുള്ള ക്രെയ്നുകൾ ഇറക്കുന്ന ജോലികൾ കഴിഞ്ഞ ദിവസം പൂർത്തിയായതോടെയാണ് കപ്പല്‍ വിഴിഞ്ഞത്തേക്കുള്ള യാത്ര തുടങ്ങിയത്. ചൈനയില്‍നിന്നും ക്രെയിനുകളുമായാണ് ഷെന്‍ഹുവാ -15 എത്തുന്നത്. കപ്പലിനെ ബെര്‍ത്തിലേക്ക് അടുപ്പിക്കുന്നതിനുള്ള ടഗ്ഗുകൾ കഴിഞ്ഞ ദിവസങ്ങളിൽ തുറമുഖത്ത് എത്തിച്ചിരുന്നു. 15ന് വൈകിട്ട് നാലിന് നടക്കുന്ന സ്വീകരണച്ചടങ്ങിൽ മുഖ്യമന്ത്രി അടക്കമുള്ളവർ പങ്കെടുക്കും.