by Midhun HP News | Mar 14, 2026 | Latest News, കേരളം
കൊച്ചി: പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി രൂക്ഷമായതോടെ ‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനം ഏര്‍പ്പെടുത്തി ടെക്‌നോ പാര്‍ക്ക്. വിവിധ കമ്പനികള്‍ ജീവനക്കാർക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി ഹോട്ടല്‍ മേഖലയെയും താമസസ്ഥലങ്ങളെയും ബാധിച്ചു എന്നാണ് ടെക്‌നോ പാര്‍ക്ക് പുറത്തിറക്കിയ അറിയിപ്പില്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് 15 മുതല്‍ 21 വരെ ഒരാഴ്ച വര്‍ക്ക് ഫ്രം ഹോം ആയിരിക്കും എന്നാണ് അറിയിപ്പ്.
എല്‍പിജി പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും ഹോട്ടലുകള്‍ അടച്ചു പൂട്ടുകയും മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടര്‍ കൃത്യമായി എത്തിക്കുമെന്ന് ആവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എല്‍പിജിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടില്ല.

രാജ്യത്ത് ഗ്രാമമേഖലകളില്‍ എല്‍പിജി ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയത്. നഗര മേഖലകളില്‍ എല്‍പിജി ബുക്കിങ് ഇടവേള 25 ദിവസമായി തന്നെ തുടരും.
അതേസമയം യുഎസ്, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ എല്‍പിജി പ്രതിസന്ധിക്ക് പുറമേ കുടിവെള്ള വ്യാപാരത്തിനും കനത്ത തിരിച്ചടി ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ശുദ്ധമായ കുടിവെള്ളത്തിന് ഇന്ത്യയില്‍ ക്ഷാമമൊന്നുമില്ലെങ്കിലും അത് നിറയ്ക്കാനുള്ള കുപ്പികളുടെ നിര്‍മ്മാണ ചെലവ് കൂടിയതാണ് കുപ്പിവെള്ള വ്യവസായത്തിന് തിരിച്ചടിയായത്.

by Midhun HP News | Mar 14, 2026 | Latest News, കേരളം
കൊച്ചി: വിദേശത്തുള്ള കാമുകനെ വിശ്വസിപ്പിക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ കള്ളക്കഥ മെനഞ്ഞ യുവതിക്കെതിരെ എളമക്കര പൊലിസ് കേസെടുത്തു. കൊച്ചിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന യുവതിയാണ് പൊലീസിനെയും കാമുകനെയും ഒരുപോലെ വട്ടംകറക്കിയത്. ഒടുവില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ യുവതിയുടെ നാടകം പൊളിയുകയായിരുന്നു.
ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞു മടങ്ങും വഴി തന്നെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നാണു പൊലീസിനു യുവതി വ്യാജമൊഴി നല്‍കിയത്. മൊഴിയില്‍ പൊരുത്തക്കേട് തോന്നിയതിനെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണു കള്ളി വെളിച്ചത്തായത്. ജോലി കഴിഞ്ഞു കാമുകനെ കാണാന്‍ പോയ യുവതിയെ മറ്റൊരു കാമുകന്‍ ഫോണില്‍ വിളിച്ചു. എന്നാല്‍ താന്‍ എവിടെയാണുള്ളതെന്ന വിവരം വെളിപ്പെടുത്തിയാല്‍ ആ ബന്ധം തകരുമെന്ന് മനസിലാക്കിയ യുവതി തട്ടിക്കൊണ്ടുപോകല്‍ നാടകം ആസൂത്രണം ചെയ്യുകയായിരുന്നു. സുഹൃത്തിനെകൊണ്ട് പൊലീസ് കണ്‍ട്രോള്‍ നമ്പറായ 112ല്‍ വിളിച്ചാണു യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി അറിയിച്ചത്.
വീട്ടിലേക്കു പോകുമ്പോള്‍ റെയില്‍വേ ക്രോസ് കഴിഞ്ഞിട്ടുള്ള ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലേക്കു തന്നെ പിടിച്ചുകയറ്റി ഓടിച്ചുപോയെന്നാണു യുവതി പൊലീസിനു മൊഴി നല്‍കിയത്. കാറില്‍ വച്ച് ഉപദ്രവിച്ചുവെന്നും ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടെന്നും യുവതി പൊലീസിനോടു പറഞ്ഞു. എന്നാല്‍ ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ യുവതിയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി. ഒന്നു വിരട്ടിയതോടെ കാമുകന്മാരെ കബളിപ്പിക്കാനാണ് കഥ മെനഞ്ഞതെന്നു സമ്മതിച്ചു. വ്യാജ വിവരം നല്‍കിയെന്ന വകുപ്പിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പിന്നീട് ജ്യാമത്തില്‍ വിട്ടു.


by Midhun HP News | Mar 14, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 760 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,17,080 രൂപയാണ്. ഗ്രാമിന് 95 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ 14,635 രൂപയാണ്.
ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ആഴ്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്.
ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണവില ഇടിഞ്ഞത്. ഇന്നലെ ഉച്ചക്ക് ശേഷം പവന് 400 രൂപ കുറഞ്ഞ് 1,17,840 രൂപയായിലെത്തിയിരുന്നു. ഇന്നലെ മാത്രം 1,120 രൂപയാണ് പവന് കുറഞ്ഞത്.
ഈ മാസം ഒന്നിനു രേഖപ്പെടുത്തിയ 1,26,920 രൂപയാണ് സമീപ ദിവസങ്ങളിലെ ഉയര്‍ന്ന നിരക്ക്. കുതിച്ചുയര്‍ന്ന സ്വര്‍ണ വില പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് കുറയാന്‍ തുടങ്ങിയത്.
by Midhun HP News | Mar 14, 2026 | Latest News, കേരളം
പാലക്കാട്: വാളയാര്‍, പന്നിയങ്കര ടോള്‍ പ്ലാസകളില്‍ ടോള്‍ നിരക്ക് കൂടുന്നു. ഈ മാസം 31 അര്‍ധ രാത്രി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. നിരക്കു വര്‍ധന പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. തെരഞ്ഞെടുപ്പ് പ്രഖ്യാപന സാധ്യത മുന്നില്‍ കണ്ടാണ് നേരത്തെ ഉത്തരവിറക്കിയത്.
കാറുകള്‍, ചെറിയ ചരക്കു വണ്ടികള്‍ എന്നിവയ്ക്ക് 5 രൂപ (3 ശതമാനം) കൂടും. അതേ ദിവസം തിരിച്ചുള്ള യാത്രയ്ക്കും 5 രൂപ കൂട്ടി. ചെറിയ ചരക്കു വാഹനങ്ങള്‍, മിനി ബസുകള്‍ എന്നിവയുടെ നിരക്ക് 130ല്‍ നിന്നു 135 ആക്കി. ട്രക്ക്, ബസ് എന്നിവയ്ക്കും ഒറ്റത്തവണ യാത്രയ്ക്കും ഇതേ നിരക്കിലാണ് വര്‍ധന.
മൂന്ന് മുതല്‍ ആറ് ആക്‌സില്‍ വരെയുള്ള ലോറികളുടെ നിരക്കില്‍ 10 രൂപ കൂടും. ഏഴോ അതില്‍ കൂടുതലോ ആക്‌സിലുള്ള വലിയ വാഹനങ്ങള്‍ക്ക് 15 രൂപയാണ് വര്‍ധിപ്പിച്ചത്.
മാസത്തില്‍ 50 ഒറ്റത്തവണ യാത്രയ്ക്കുള്ള പാസിന് കാറുകള്‍ക്കും മറ്റ് ചെറു വാഹനങ്ങള്‍ക്കും 2,710 രൂപയില്‍ നിന്നു 2,775 രൂപയാക്കി. പ്രദേശവാസികള്‍ക്കുള്ള പ്രതിമാസ പാസ് തുക 350 രൂപയില്‍ നിന്നു 360 ആക്കി.പുതുക്കിയ നിരക്ക് ഇങ്ങനെ
കാര്‍, ജീപ്പ്, വാന്‍: 80 രൂപയില്‍ നിന്ന് 85 ആക്കി, അതേ ദിവസം തിരിച്ചുള്ള യാത്ര 120ല്‍ നിന്ന് 125
ചെറിയ ചരക്ക് വാഹനം: മിനി ബസ്: 130ല്‍ നിന്നു 135, തിരിച്ചുള്ള യാത്ര 195ല്‍ നിന്ന് 200
ട്രക്ക്, ബസ് (2 ആക്‌സില്‍): 275 ല്‍ നിന്നു 280, തിരിച്ചുള്ള യാത്ര 410ല്‍ നിന്ന് 425
ഹെവി വാഹനം (3 മുതല്‍ 6 വരെ ആക്‌സില്‍): 430ല്‍ നിന്ന് 440, തിരിച്ചുള്ള യാത്ര 640ല്‍ നിന്ന് 665
ഹെവി വാഹനം (7 അതിനു മുകളില്‍ ആക്‌സില്‍): 525ല്‍ നിന്ന് 540, തിരിച്ചുള്ള യാത്ര 785ല്‍ നിന്ന് 805.
by Midhun HP News | Mar 13, 2026 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച കെ എസ് യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി. ഇവര്‍ക്ക് ജയിലിനുപുറത്ത് വലിയ സ്വീകരണം നല്‍കിയാണ് കെ എസ് യു സ്വീകരിച്ചത്. ഇന്നലെ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉച്ചകഴിഞ്ഞാണ് ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി പ്രവര്‍ത്തകരെ പുറത്തിറക്കാനായത്. മന്ത്രിക്കെതിരായി നടന്ന പ്രതിഷേധത്തില്‍ ആയുധം ഉപയോഗിച്ചതിന് തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കും ജാമ്യം അനുവദിച്ചത്.
‘സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ തിരക്കഥയില്‍, ഗണ്‍മാന്റെ സംവിധാനത്തില്‍ മന്ത്രി നിറഞ്ഞാടിയ സിനിമ പൊട്ടിപ്പാളീസായെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ജയിലിനു പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ‘റെയില്‍വേ സ്റ്റേഷനിലെ കരിങ്കൊടി പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ എല്ലാവരും കണ്ടതാണ്. എന്നാല്‍ മന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഞങ്ങളെ ജയിലിലടച്ചു. സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫിസുകള്‍, കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും പതാകകള്‍ തുടങ്ങിയവ നശിപ്പിച്ചു.
കരിങ്കൊടി പ്രതിഷേധവുമായാണ് കെഎസ്യു പ്രവര്‍ത്തകര്‍ വന്നതെന്ന് പൊലീസ് എസ്‌ഐ തന്നെ മൊഴി നല്‍കി. ഭരണകൂട വേട്ടയാണ് നടത്തുന്നത്. കേന്ദ്രത്തില്‍ മോദി എങ്ങനെയാണോ പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നത് അതേ രീതിയിലാണ് ഇടതുപക്ഷ സര്‍ക്കാരും പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നത്. ജയിലറകള്‍ ഏറെ കണ്ടതാണ്. പ്രതിഷേധവുമായി കെഎസ്യു രംഗത്തുണ്ടാകും’ അതുല്‍ പറഞ്ഞു.അതുലിനൊപ്പം വി വി അക്ഷയ്, സി എച്ച് മുബാസ്, ബിതുല്‍ ബാലന്‍, അഹമ്മദ് യാസിന്‍ എന്നിവരും ജയില്‍ മോചിതരായി.
അതേസമയം മന്ത്രിക്ക് ആയുധം കൊണ്ട് ഏതെങ്കിലും തരത്തിലുള്ള പരിക്ക് ഏറ്റതായി ജില്ലാ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കഴുത്തിന്റെ വലതുഭാഗത്തും പുറകുവശത്തും ചെവിയുടെ പുറകിലും വലതുകൈ മുട്ടിനും വേദനയുണ്ടെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും മന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്തതെന്താണെന്ന് ഇന്നലെ കോടതി ചോദിച്ചു.


by Midhun HP News | Mar 13, 2026 | Latest News, കേരളം
തൃശൂര്‍: വെള്ളറക്കാട് എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചു കൊന്ന നായക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. നായയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മറ്റ് രണ്ട് വളര്‍ത്തുനായ്ക്കളെ ഈ നായ കടിച്ചിരുന്നു. കടിയേറ്റ നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി.
കിടപ്പുരോഗിയായ വയോധികയെയാണ് തെരുവുനായ കടിച്ചു കൊന്നത്. 84 വയസുള്ള കാര്‍ത്തികയാണ് മരിച്ചത്. കാര്‍ത്യായനിയുടെ 60 വയസുള്ള മാനസികവെല്ലുവിളി മകനും ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകീട്ട് ആറുമണിക്കായിരുന്നു സംഭവം. നാട്ടുകാരും നായപിടുത്തക്കാരും സംയുക്തമായാണ് പുലര്‍ച്ചയോടെ വയോധികയെ കടിച്ച നായയെ പിടികൂടിയത്. കിടപ്പു രോഗിയായ കാര്‍ത്യായനി അമ്മയ്ക്കും മാനസികവെല്ലുവിളി നേരിടുന്ന മകനുമുള്ള ഭക്ഷണവുമായി കാര്‍ത്യായനിയമ്മയുടെ ഇളയ മകന്‍ മണി എത്തിയപ്പോഴാണ് ചോര തളംകെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കാര്‍ത്യായനിയുടെ മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.


Recent Comments