by Midhun HP News | Apr 15, 2026 | Latest News, കേരളം
വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് നേടാത്ത അഞ്ചുമുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിന് പഠന പിന്തുണയും പരീക്ഷയും നടത്താൻ വിദ്യാഭ്യാസ വകുപ്പ്.
മുൻ വർഷം എട്ട്, ഒൻപത് ക്ലാസുകളിൽ മിനിമം മാർക്ക് നിശ്ചയിച്ചിരുന്നു. അതിന് തുടർച്ചയായാണ് ഈ വർഷം അഞ്ച് മുതലുള്ള ക്ലാസുകളിൽ ഇത് നിശ്ചയിച്ചത്.
ഇത് പ്രകാരം അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിൽ ഔട്ട് സ്റ്റാൻഡിങ്,വെരിഗുഡ്, ഗുഡ്, സാറ്റിസ്ഫാക്ടറി, നീഡ്സ് ഇംപ്രൂവ്മെന്റ് എന്നിങ്ങനെ എ,ബി,സി,ഡി,ഇ എന്നിങ്ങനെ ഗ്രേഡ്തിരിച്ചിട്ടുണ്ട്. 30 ൽ താഴെ മാർക്ക് ലഭിച്ചവരെ നീഡ്സ് ഇംപ്രൂവ്മെന്റ് എന്ന ഇ ഗ്രേഡിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഒൻപതാം ക്ലാസിൽ ഇത് ഒമ്പത് ഗ്രേഡാണ്. എപ്ലസ്, എ, ബിപ്ലസ്, ബി, സിപ്ലസ്, സി, ഡിപ്ലസ്, ഡി, ഇ എന്നിങ്ങനെയാണ്, ഇതിൽ ഡിയും ഇയും ഗ്രേഡിൽ വരുന്ന കുട്ടികൾക്കും അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലെ ഇ ഗ്രേഡിൽ വരുന്ന കുട്ടികൾക്കുമാണ് പഠന പിന്തുണാ പ്രവർത്തനങ്ങൾ നടത്തേണ്ടത്.
ഏപ്രിൽ 17 ഓടെ ഈ ക്ലാസുകളിലെ മൂല്യനിർണയ പ്രവർത്തനങ്ങൾ പൂർത്തികരിച്ച് ഫലം തയ്യാറാക്കി പ്രസിദ്ധീകരിക്കണം. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കണം. ഏതൊക്കെ വിഷയങ്ങളിലാണോ പഠന പിന്തുണ വേണ്ടത് ആ വിഷയങ്ങളിൽ എപ്രിൽ 20 മുതൽ 27 വരെ ഈ വിഭാഗത്തിൽ വരുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പഠന പിന്തുണാ പ്രവർത്തനങ്ങൾ നടത്തണം. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ഈ ക്ലാസുകൾ നടത്തേണ്ടത്.
28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഇവർക്കുള്ള മൂല്യനിർണയ പരീക്ഷ നടത്തണം. മെയ് മാസം രണ്ടാം തീയതി ഫലപ്രഖ്യാപനം നടത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു.
പുനർവിലയിരുത്തലിന് ശേഷവും മിനിമം സ്കോർ അല്ലെങ്കിൽ ഗ്രേഡ് ലഭിക്കാത്ത അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികളെ അടുത്തക്ലാസിലേക്ക് പ്രവേശനം നൽകാം. എന്നാൽ, രണ്ടാഴ്ചത്തെ ബ്രിഡ്ജ് കോഴ്സ് നൽകി നിശ്ചിത പഠന ലക്ഷ്യങ്ങളിൽ എത്തിക്കണം. ഒൻപതാം ക്ലാസിലെ കുട്ടികളുടെ പത്താംക്ലാസിലേക്കുള്ള പ്രവേശനം കെഇആർ വ്യവസ്ഥകൾ ആയിരിക്കും ബാധകം.


by Midhun HP News | Apr 15, 2026 | Latest News, കേരളം
പത്തനംതിട്ട: ശബരിമലയില്‍ ആയിരങ്ങള്‍ വിഷുക്കണി ദര്‍ശിച്ച് സായൂജ്യം നേടി. ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ നാലിനാണ് നട തുറന്നത്. 4.05 മുതല്‍ ഏഴുവരെ വിഷുക്കണി ദര്‍ശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. തുടര്‍ന്ന് അഭിഷേകവും ഉഷപൂജയും നെയ്യ് അഭിഷേകവും നടക്കും.
17ന് സഹസ്ര കലശപൂജയും 18ന് സഹസ്ര കലശാഭിഷേകവുമുണ്ട്. വിഷു മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച രാത്രി പത്തിന് നടയടക്കും. മേടമാസ പൂജകളോടനുബന്ധിച്ച് ദര്‍ശനം നടത്താനെത്തുന്നവര്‍ വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റ് (www.sabarimalaonline.org) വഴി ദര്‍ശനത്തിനായുള്ള സ്ലോട്ട് ഉറപ്പാക്കണം.


by Midhun HP News | Apr 15, 2026 | Latest News, കേരളം
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലിനാണ് നിര്‍ദേശം നല്‍കിയത്. വിസി ഗവര്‍ണറെ സന്ദര്‍ശിച്ച് വിവരങ്ങള്‍ അറിയിച്ചിരുന്നു.
അതിനിടെ സര്‍വകലാശാല അന്വേഷണ സമിതി കോളജില്‍ നാളെ തെളിവെടുപ്പ് നടത്തും. വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കും. രണ്ടു ദിവസം സമിതി ക്യാംപസില്‍ തെളിവെടുപ്പ് നടത്തും. ഇന്നലെ രാവിലെ ആരോഗ്യസര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മല്‍ നിതിന്‍ രാജിന്റെ വീട്ടിലെത്തി മാതാപിതാക്കളും മറ്റു ബന്ധുക്കളുമായി സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് വൈസ് ചാന്‍സലര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.
സംഭവത്തില്‍ സര്‍വകലാശാല അന്വേഷണ സമിതിയെ നിയോഗിച്ച കാര്യം വിസി ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ അറിയിച്ചു. അഞ്ചരക്കണ്ടി ഡന്റല്‍ കോളജ് ആരോഗ്യ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സ്ഥാപനമാണ്. അതിനാല്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോകാന്‍ ഗവര്‍ണര്‍ വിസിക്ക് നിര്‍ദേശം നല്‍കി. പ്രതിസ്ഥാനത്ത് ആരായാലും ഒരു ദാക്ഷിണ്യവും വേണ്ടെന്നാണ് നിര്‍ദേശം നല്‍കിയത്.
നിതിനെ ജാതീയമായി അധിക്ഷേപിച്ച, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ അധ്യാപകരായ റാമും സംഗീതയും ഒളിവില്‍ തുടരുകയാണ്. നിതിന്റെ മരണത്തില്‍ ആരോപണവിധേയരായ ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിച്ചിരുന്നു.


by Midhun HP News | Apr 14, 2026 | Latest News, കേരളം
കേരളീയരുടെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ആഘോഷമാണ് വിഷു. ഐശ്വര്യം, പ്രതീക്ഷ, സമാധാനം എന്നീ മൂല്യങ്ങളെ ഒരുമിപ്പിക്കുന്ന ഈ ഉത്സവം സാധാരണയായി മലയാള മാസമായ മേടത്തിന്റെ ഒന്നാം തീയതിയിലാണ് പതിവായി ആഘോഷിക്കുന്നത്. അപൂര്‍വമായി അത് രണ്ടാം തീയതി ആവാറുണ്ട്. പ്രകൃതിയില്‍ രാവും പകലും ഏകദേശം തുല്യമായിരിക്കുന്ന ദിവസം ആയിരുന്നു മുമ്പ് വിഷു ആഘോഷിച്ചിരുന്നത്. ഇപ്പോള്‍ അത് പുതുവര്‍ഷത്തോടൊപ്പം ആഘോഷിക്കുന്നു എന്നു മാത്രം. ഓണത്തിന് ശേഷം മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായി വിഷുവിനെ വിശേഷിപ്പിക്കാം.
വിഷു ഒരു ഉത്സവം മാത്രമല്ല, പുതിയ തുടക്കങ്ങളുടെയും പ്രതീക്ഷകളുടെയും പ്രതീകവുമാണ്. അടുത്ത ഒരു വര്‍ഷത്തെ ജീവിതഫലത്തെക്കുറിച്ചുള്ള ചിന്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഈ ദിവസം ഒരു തുടക്കമാകുന്നു. ഇതിനെ “വിഷുഫലം” എന്നുവിളിക്കുന്നു. ഓരോരുത്തരും മനസ്സില്‍ പുതുവത്സര പ്രതീക്ഷകള്‍ നിറച്ച് പുതിയ ദിനത്തെ വരവേല്‍ക്കുന്നു.
വിഷുവിന്റെ പ്രധാന ആചാരങ്ങളില്‍ “വിഷുക്കണി” ഒരുക്കലാണ് ഏറ്റവും പ്രധാനപ്പെട്ടത്. കണി കാണുന്നത് ദിനത്തിന്റെ തുടക്കം ശുഭകരമാക്കുമെന്ന് വിശ്വാസമുണ്ട്. കൂടാതെ കൈനീട്ടം വാങ്ങല്‍, പുതുവസ്ത്രങ്ങള്‍ ധരിക്കല്‍, കുടുംബാംഗങ്ങള്‍ ഒരുമിച്ച് വിഷു സദ്യ ആസ്വദിക്കല്‍ എന്നിവയും ഈ ദിനത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. കൊന്നമരവും അതിന്റെ മഞ്ഞ പൂക്കളായ കണിക്കൊന്നയും വിഷുവിന്റെ പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു. ഈ പൂക്കള്‍ സമൃദ്ധിയുടെയും ശുഭതയുടെയും അടയാളമാണ്.
കേരളത്തില്‍ മാത്രമല്ല, അയല്‍ സംസ്ഥാനങ്ങളിലെയും ചില പ്രദേശങ്ങളിലും വിഷു ആഘോഷിക്കപ്പെടുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ ആഘോഷങ്ങള്‍ ഉണ്ടാകുന്നത് പണ്ടുകാലത്ത് നിലനിന്നിരുന്ന പഞ്ചാംഗക്രമ പ്ര കാരമുള്ള വര്‍ഷാരംഭവുമായി ബന്ധപ്പെട്ടാണ്.
വിഷുവിന് മതപരമായും വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ശ്രീകൃഷ്ണന്റെ ആരാധനയുമായി ഈ ഉത്സവം അടുത്ത ബന്ധമുണ്ട്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം പോലുള്ള പ്രധാന ക്ഷേത്രങ്ങളില്‍ മേടവിഷു വലിയ ഭക്തിസാന്ദ്രതയോടെ ആഘോഷിക്കപ്പെടുന്നു. ആയിരക്കണക്കിന് ഭക്തര്‍ വിഷു ദര്‍ശനത്തിനായി എത്തിച്ചേരുന്നുണ്ട്. ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തിലും ഈ ദിവസം പ്രത്യേക പൂജകളും ദര്‍ശനവും നടത്തപ്പെടുന്നു.തുളുനാട്ടില്‍ ആഘോഷിക്കുന്ന “ബിസു പര്‍ബ” എന്ന ഉത്സവം വിഷുവിനോട് ഏറെ സാമ്യമുള്ളതാണ്. ഇത് സംസ്‌കാരപരമായ സാമ്യതകളുടെ ഒരു തെളിവായി കണക്കാക്കപ്പെടുന്നു.
വിഷുവിനെക്കുറിച്ചുള്ള നിരവധി ഐതിഹ്യങ്ങളും ജനവിശ്വാസങ്ങളും നിലവിലുണ്ട്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിനമാണ് വിഷുവെന്നൊരു വിശ്വാസമുണ്ട്. അതുപോലെ രാമന്‍ രാവണനെ ജയിച്ച ദിനമായും വിഷുവിനെ ചിലര്‍ കണക്കാ ക്കുന്നു. മറ്റൊരു വിശ്വാസപ്രകാരം, രാവണന്റെ മരണം കഴിഞ്ഞശേഷമാണ് സൂര്യന്‍ വീണ്ടും സ്വതന്ത്രമായി ഉദിച്ചത്, അതാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്.
വിഷുവുമായി ബന്ധപ്പെട്ട ഒരു മനോഹരമായ ഐതിഹ്യം കണിക്കൊന്നയെക്കുറിച്ചാണ്. ശ്രീ കൃഷ്ണനെ തന്റെ കൂട്ടുകാരനായി സ്‌നേഹിച്ച ഒരു ബാലന്റെ കഥയാണ് ഇത്. ബാലന്റെ നിര്‍മലമായ പ്രാര്‍ത്ഥനയില്‍ സംതൃപ്തനായ ശ്രീകൃ ഷ്ണന്‍ ബാല രൂപത്തില്‍ അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സന്തോഷഭരിതനായ ബാലന് തന്റെ അരയില്‍ അണിഞ്ഞിരുന്ന അരഞ്ഞാണം സമ്മാനമായി നല്‍കി. എന്നാല്‍ ഗ്രാമവാസികള്‍ അത് വിശ്വസിക്കാതെ ബാലനെ കുറ്റപ്പെടുത്തുകയും അവ നെ അപമാനിക്കുകയും ചെയ്തു. ദുഃഖിതയായ അമ്മ ബാലനെ ശാസിക്കുന്നതിനിടെ, ഒരു ചങ്ങല കൊന്നമരത്തില്‍ കുടുങ്ങി. അതോടെ മരം പെട്ടെന്ന് മഞ്ഞപ്പൂക്കള്‍ കൊണ്ട് നിറഞ്ഞു വിരിഞ്ഞു. ആ മരമാണ് പിന്നീട് “കണിക്കൊന്ന” എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത് എന്നാണ് ഐതിഹ്യം.
ഇങ്ങനെ, വിശ്വാസങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും ഒത്തുചേരുന്ന ഒരു സമഗ്രമായ സാംസ്‌കാരിക അനുഭവമാണ് വിഷു. മലയാളികളുടെ ഹൃദയത്തില്‍ ഐശ്വര്യത്തിന്റെ വെളിച്ചം നിറയ്ക്കുന്ന ഈ ഉത്സവം, ഓരോ വര്‍ഷവും പുതിയ പ്ര തീക്ഷകളോടും സന്തോഷത്തോടും കൂടി വരവേല്‍ക്കപ്പെടുന്നു.


by Midhun HP News | Apr 14, 2026 | Latest News, കേരളം
കണ്ണൂര്‍: നിതിന്‍ രാജിന്റെ മരണത്തില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ കോളജ് തല അന്വേഷണം നടക്കുകയാണെന്ന് അഞ്ചരക്കണ്ടി ദന്തല്‍ കോളജ് പ്രിന്‍സിപ്പല്‍. ആറുപേരടുന്ന സംഘമാണ് അന്വേഷിക്കുന്നത്. ആരോപണം ഉയര്‍ന്ന അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അഞ്ചു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധികളുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
റാം എന്ന അധ്യാപകനെതിരെ നേരത്തെയും പരാതി നല്‍കിയിരുന്നതായി വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, താന്‍ ഡിസംബര്‍ 18 നാണ് പ്രിന്‍സിപ്പലായി ചുമതലയേറ്റെടുക്കുന്നതെന്നും, അതിന് മുമ്പ് പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് അറിയില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. തനിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ല. പഴയ ഫയലുകളൊന്നും പരിശോധിച്ചിട്ടില്ല. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് അധ്യാപിക ലത നല്‍കിയ പരാതിയിലാണ് പ്രിന്‍സിപ്പലിന്റെ ഓഫീസ് മുറിയിലേക്ക് നിതിനെ വിളിപ്പിച്ചത്.
നിതിന്‍ ലോണ്‍ ആപ്പില്‍ നിന്നും വായ്പ എടുത്തതില്‍ മാഡത്തിന്റെ ഫോണിലേക്ക് നിരന്തരം കോളുകളും ഭീഷണികളും വന്നിരുന്നു. ഇതിലാണ് മാഡം പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. മാഡത്തിന്റെ പേര് കൊടുത്തിട്ടില്ലെന്നാണ് ചോദിച്ചപ്പോള്‍ നിതിന്‍ പറഞ്ഞത്. കൂടുതല്‍ ചോദിച്ചപ്പോള്‍ മൂന്നുപേരുടെ റഫറന്‍സ് നമ്പറാണ് കൊടുത്തതെന്ന് പറഞ്ഞു. അച്ഛന്റെയും അമ്മയുടേയും സഹോദരിയുടേയും നമ്പറാണ് കൊടുത്തതെന്നാണ് പറഞ്ഞത്. അമ്മയുടെ പേര് ലത എന്നാണ്, മാഡത്തിന്റെ പേരും അതുതന്നെയാണ്.
നിരന്തരം ഫോണ്‍ വന്നപ്പോള്‍ മാഡം ഇമോഷണലായി. നിതിന്റെ ഫോട്ടോയും സന്ദേശങ്ങളും എല്ലാം തെളിവുകള്‍ മാഡത്തിന്റെ ഫോണില്‍ കാണിച്ചപ്പോള്‍ നിതിന് മാനസികമായി വിഷമം തോന്നിക്കാണും. ചേംബറില്‍ വെച്ചും കോളുകള്‍ വന്നിരുന്നു. ലത മാഡവും അനാട്ടമി സെക്ഷനിലെ മറ്റൊരു മാഡവുമാണ് പ്രിന്‍സിപ്പല്‍ ഓഫീസ് റൂമില്‍ നിതിനുമായി സംസാരിക്കുമ്പോള്‍ ഉണ്ടായിരുന്നത്. പ്രൊഫ. റാമും അധ്യാപിക സംഗീതയും ഉണ്ടായിരുന്നില്ല. റാമുമായി ബന്ധപ്പെട്ട് ഒരു പരാതിയും കിട്ടിയിട്ടില്ല. സാധാരണ എന്തു പരാതി വന്നാലും അതു രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാറുള്ളതാണ്.
സംഭവം നടന്നപ്പോള്‍ കാഷ്വാലിറ്റിയില്‍ നിന്നും നിതിന്റെ കുടുംബത്തെ വിളിച്ച് അറിയിച്ചിരുന്നു. മുമ്പും ഫോണ്‍ ചെയ്തിട്ടുണ്ട്. അപ്പോള്‍ അത് സ്വിച്ച് ഓഫ് ആയിരുന്നുവെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. തന്റെ മുറിയില്‍ ഫോണ്‍ വെച്ചിട്ടാണ് നിതിന്‍ പുറത്തേക്ക് പോയത്. താന്‍ ഫോണ്‍ പിടിച്ചു വെച്ചിട്ടൊന്നുമില്ല. സംസാരത്തിനിടെ ഫോണ്‍ വെച്ചിട്ട് നിതിന്‍ പുറത്തേക്ക് പോയി. കുറച്ചു നേരം ഓഫീസിന് മുന്നില്‍ നിന്നശേഷമാണ് പോയത്. ലോണ്‍ അടയ്ക്കുമെന്നാണ് നിതിന്‍ പറഞ്ഞതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.


by Midhun HP News | Apr 14, 2026 | Latest News, കേരളം
കണ്ണൂര്‍: ജാതി അധിക്ഷേപത്തിന് പുറമെ ലോണ്‍ ആപ്പ് ഭീഷണിയും അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യക്ക് കാരണമായെന്ന് പൊലീസ്. അധ്യാപിക ലതയെ ലോണ്‍ ആപ്പ് സംഘം നിരന്തരം വിളിച്ചത് നിതിന് മാനസിക വിഷമം ഉണ്ടാക്കി. പൊലീസില്‍ പരാതി നല്‍കാന്‍ കോളജ് അധികൃതര്‍ തീരുമാനിച്ചതും സമ്മര്‍ദം കൂട്ടിയെന്ന് പൊലീസ് പറയുന്നു.
ലോണ്‍ ആപ്പില്‍ നിന്നും 14,000 രൂപയാണ് നിതിന്‍ വായ്പയെടുത്തത്. ഈ മാസം 9ന് നിതിന്റെ ഫോണിലേക്ക് കോളുകളും സന്ദേശങ്ങളും ഉള്‍പ്പെടെ 98 എണ്ണം വന്നു. ടീച്ചര്‍ ലതയ്ക്കും നിരവധി കോളുകള്‍ വന്നു. തുടര്‍ന്ന് ടീച്ചര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കി. പ്രിന്‍സിപ്പലിന്റെയും ടീച്ചറിന്റെയും സാന്നിധ്യത്തില്‍ നിതിന്‍ ലോണ്‍ ആപ്പുകാരെ വിളിച്ചു. ടീച്ചറെ വിളിക്കരുതെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ ഒഴിവാക്കാനാകില്ലെന്ന് ലോണ്‍ ആപ്പ് സംഘം മറുപടി നല്‍കി. ടീച്ചറിന്റെ നമ്പര്‍ ലോണ്‍ ആപ്പുകാര്‍ക്ക് നല്‍കിയത് താന്‍ അല്ലെന്നും നിതിന്‍ പറഞ്ഞു. എന്നാല്‍ നിതിന്‍ തന്നെയാണ് നമ്പര്‍ റജിസ്റ്റര്‍ ചെയ്തതെന്ന് കണ്ടെത്തിയെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. പൊലീസില്‍ പരാതി നല്‍കാന്‍ പ്രിന്‍സിപ്പല്‍ ഫോണ്‍ പിടിച്ചുവച്ചു.
തുടര്‍ന്ന് നിതിന്‍ ഓഫിസില്‍ നിന്ന് പുറത്തേക്ക് വന്നത് വളരെ വിഷമത്തോടെയാണ് എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു. പണം സംഘടിപ്പിക്കാമെന്ന് പറഞ്ഞാണ് പുറത്തേക്ക് പോയതെന്നാണ് പ്രിന്‍സിപ്പലിന്റെ മൊഴിയില്‍ പറയുന്നത്. മരിച്ച ദിവസം ഉച്ചക്ക് 1.17നാണ് നിതിന്‍ കരഞ്ഞുകൊണ്ട് പുറത്തുപോകുന്നതെന്നും മൊഴിയില്‍ സൂചിപ്പിക്കുന്നു.
ഇന്‍സ്റ്റഗ്രാം ആപ്പ് വഴിയാണ് നിതിന്‍ ലോണ്‍ എടുത്തത്. 14,000 രൂപയാണ് വായ്പയെടുത്തത്. 13,500 രൂപയാണ് നിതിന് വായ്പക്കാര്‍ നല്‍കിയത്. ഏപ്രില്‍ 6ന് 1000 രൂപ തിരിച്ചടച്ചു. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ 18,000 തിരിച്ചടക്കണമെന്നായിരുന്നു വായ്പക്കാര്‍ ആവശ്യപ്പെട്ടത്. നിതിന്റെ ഫോണിലുള്ളത് ഏതാനും നമ്പറുകള്‍ മാത്രമാണ്. നിതീനെ ജാതീയമായി അധിക്ഷേപിച്ചു എന്ന കുറ്റത്തിന് പ്രതിയാക്കിയ പ്രൊഫ. റാം, സംഗീത എന്നീ അധ്യാപകര്‍ ഒളിവില്‍ തുടരുകയാണ്.


Recent Comments