കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ കേസ്: ഭര്‍ത്താവ് അറസ്റ്റില്‍

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ കേസ്: ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ കേസില്‍ ഭര്‍ത്താവിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തു വെച്ച് ഭാര്യയുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും, പിന്നീട് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വില്‍പ്പനയ്ക്ക് വെക്കുകയും ചെയ്തു എന്നാണ് പരാതി. ഒരു സുഹൃത്താണ് ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്ന കാര്യം യുവതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ ഇമെയിലും ടെലഗ്രാം അക്കൗണ്ടും മൊബൈല്‍ഫോണും പരിശോധിച്ചപ്പോള്‍ അശ്ലീല ദൃശ്യങ്ങളും, ദൃശ്യങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും കണ്ടെത്തി. ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. പിന്നീട് യുവതി തന്ത്രപൂര്‍വം ഭര്‍ത്താവിനെ നാട്ടിലെത്തിക്കുകയായിരുന്നു. നാട്ടില്‍ വെച്ച് നാലു വയസ്സുള്ള കുട്ടിക്ക് മുന്നില്‍ വെച്ചും ഇയാള്‍ ലൈംഗിക വൈകൃതം കാണിച്ചു. ഇതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

തുടക്കത്തില്‍ പൊലീസ് കാര്യമായ അന്വേഷണം നടത്താന്‍ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് യുവതി ഡിജിപിക്കും കോടതിയിലും പരാതി നല്‍കിയതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസിപി നേരിട്ട് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെടുകയും, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നാലു വയസ്സുള്ള കുട്ടിയുടെ മൊഴിയെടുക്കുകയും റിപ്പോര്‍ട്ട് പൊലീസിന് നല്‍കുകയും ചെയ്തു. കുട്ടി പിതാവിനെതിരെ മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് കുട്ടിക്ക് മുന്നില്‍ വെച്ച് ലൈംഗികവൈകൃതം കാണിച്ചതിന് പോക്‌സോ കേസെടുത്തത്.

പത്തു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം ഇവർ യുകെയിലായിരുന്നു. ഭർത്താവ് അശ്ലീല വി‍ഡിയോകൾക്ക് അടിമയാണെന്നാണ് യുവതി പരാതിയിൽ പറയുന്നത്. നിരന്തരം കിടപ്പറ ദൃശ്യങ്ങൾ പകർത്തുമായിരുന്നു. കുളിമുറിയിൽ ഒളിക്യാമറ വയ്ക്കുമായിരുന്നെന്നും യുവതി മൊഴി നൽകി. നഗ്നദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ചപ്പോൾ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

ഓണത്തിന് അയ്യനെ കാണാം; ശബരിമലയില്‍ വെള്ളിയാഴ്ച വരെ ദര്‍ശനം, ഇന്ന് നട തുറക്കും

ഓണത്തിന് അയ്യനെ കാണാം; ശബരിമലയില്‍ വെള്ളിയാഴ്ച വരെ ദര്‍ശനം, ഇന്ന് നട തുറക്കും

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല നട ഇന്ന് (തിങ്കളാഴ്ച) തുറക്കും. വൈകീട്ട് അഞ്ചു മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നട തുറന്നു ദീപം തെളിക്കും. ഇതിന് പിന്നാലെ പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകരും.

ഉത്രാട ദിനമായ ചൊവ്വാഴ്ച രാവിലെ അഞ്ചുമണിക്ക് ആണ് ദര്‍ശനത്തിനായി നട തുറക്കുക. തിരുവോണ ദിവസം അയ്യപ്പഭക്തര്‍ക്കും ജീവനക്കാര്‍ക്കും തിരുവോണ സദ്യ ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇത്തവണ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ടാണ് തിരുവോണ ദിനത്തില്‍ സദ്യ ഒരുക്കുന്നത്. ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാത്രി 10 മണിക്ക് നട അടയ്ക്കും.

ഓണ വിപണിയില്‍ പൊള്ളി നേന്ത്രക്കായ വില; കിലോഗ്രാമിന് 80ന് മുകളില്‍

ഓണ വിപണിയില്‍ പൊള്ളി നേന്ത്രക്കായ വില; കിലോഗ്രാമിന് 80ന് മുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ധന. കിലോഗ്രാമിന് 70 മുതല്‍ 75 രൂപ വരെയാണ് കൃഷിക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന വില. ഒരു മാസം മുന്‍പു വരെ 45 രൂപ വരെയാണ് ലഭിച്ചിരുന്നത്. ഇതോടെ പൊതു വിപണിയില്‍ പഴത്തിന്റെ വില 80നു മുകളിലാണ്.

ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞതാണ് ഇപ്പോഴത്തെ വില വര്‍ധനയ്ക്ക് കാരണമായി പറയുന്നത്. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വയനാട്ടില്‍ നിന്ന് വേണ്ടത്ര നേന്ത്രക്കുലകള്‍ ലഭിക്കുന്നില്ല. ഇതോടൊപ്പം തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് വരവ് കുറഞ്ഞതും വില വര്‍ധിക്കാന്‍ കാരണമായി. സീസണില്‍ കര്‍ഷകര്‍ക്ക് വേണ്ടത്ര വില ലഭിക്കാതെ വന്നതോടെ വലിയൊരു വിഭാഗം കര്‍ഷകര്‍ നേന്ത്രവാഴ കൃഷി ഉപേക്ഷിച്ചതും തിരിച്ചടിയായി.

ഓണ സീസണ്‍ അടുത്തെത്തി നില്‍ക്കുമ്പോള്‍ ഞാലി ഉള്‍പ്പെടെയുള്ള ചെറുകായ്ക്കും ഭേദപ്പെട്ട വിലയാണ് ലഭിക്കുന്നത്. ഞാലിക്ക് കിലോഗ്രാമിന് 80 രൂപയ്ക്കു മുകളിലാണ് വില. എന്നാല്‍ ഇവയുടെ ഉല്‍പ്പാദനത്തിലും വലിയ തോതിലുള്ള ഇടിവുണ്ട്. ഓണ സദ്യയില്‍ ഒഴിച്ചു കൂടാനാകാത്തതാണ് ചെറുപഴം.

സ്വര്‍ണവില വീണ്ടും 1,20,000ന് മുകളില്‍

സ്വര്‍ണവില വീണ്ടും 1,20,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 1,20,000ന് മുകളില്‍. പവന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 1,20,000ന് മുകളില്‍ എത്തിയത്. ഇന്ന് 1,20,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് വര്‍ധിച്ചത്. 15,030 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20 ദിവസത്തിനിടെ പവന്‍ വിലയില്‍ 15,000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയുടെ കുതിപ്പിന് കാരണം. ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ബോണ്ട് ആദായത്തിലുണ്ടായ കുറവും സ്വര്‍ണത്തിന് കരുത്തേകി. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

വാഹന മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഹൈക്കോടതി നിർദേശം

വാഹന മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഹൈക്കോടതി നിർദേശം

കൊച്ചി: വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന നടപടിക്ക് നിർദ്ദേശിച്ച് ഹൈക്കോടതി. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കണം.

പ്രളയ രക്ഷപ്രവർത്തനത്തിന് എത്തിയ വണ്ടിയ്ക്ക് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിൽ കോടതി അസന്തുഷ്ടി രേഖപ്പെടുത്തി. ഥാർ ജീപ്പിന്‍റെ നിയമലംഘനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കോടതി പരിശോധിച്ചു. ഥാർ ജീപ്പിൽ ആറ് അധിക ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതായി ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. അതിന് 5000 രൂപ പിഴയും പിയുസി സംബന്ധമായ ലംഘനത്തിന് 2000 രൂപ പിഴയുമാണ് ചുമത്തിയത്. ആറ് അനധികൃത ലൈറ്റുകൾക്കായി ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിലാണ് കോടതി അസന്തുഷ്ടി രേഖപ്പെടുത്തിയത്. പ്രളയ രക്ഷപ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ഇട്ടതിനാണ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം നൽകിയതെങ്കിൽ പിഴ പോരെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

അനുവദനീയമായതിൽ കൂടുതലായി ഒരു ലൈറ്റും വാഹനത്തിൽ ഘടിപ്പിക്കരുത്. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കണം. അതിതീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകൾ, കളർ ലൈറ്റുകൾ എന്നിവ അനുവദനീയമല്ല. ഇത്തരം ലൈറ്റുകൾ കാൽനടക്കാരെയും മറ്റു വാഹനങ്ങളെയും അപകടത്തിൽ ആക്കുമെന്ന് കോടതി വിലയിരുത്തി. ശബ്ദവും തീയും ഉണ്ടാകുന്ന പുകക്കുഴലുകൾ അപകട സാധ്യത സൃഷ്ടിക്കുന്നതാണ്. ഇത് കർശനമായി നിയന്ത്രിക്കണം. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാ മോഡിഫിക്കേഷനിലും പൊലീസും എംവിഡിയും കർശന നടപടി എടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സ്വീകരിച്ച നടപടികൾ സെപ്റ്റംബർ ഏഴിന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഓണാഘോഷം സംഘടിപ്പിച്ചു

ഓണാഘോഷം സംഘടിപ്പിച്ചു

കാപ്പിക്കാട്: കൺസ്യൂമേഴ്സ് വെൽഫെയർ ഓർഗനൈസേഷനും മഹിളാ സേവാദൾ ജില്ലാ കമ്മിറ്റിയും ഒത്തു ചേർന്ന് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. മഹിളാ സേവാദൾ ജില്ലാ പ്രസിഡൻ്റ് ജെ.ഫസീല അദ്ധ്യക്ഷതയിൽ കൂടിയ യോഗം കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് റ്റി. ശരത് ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.

സി ഡബ്ളിയു ഒ ചെയർമാൻ എം. ആർ. ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തി. പത്മഭൂഷൺ അമൽ സനാതനം ഓണ സന്ദേശം നൽകി. ഓണക്കിറ്റിൻ്റെ വിതരണം ഡി.സി.സി ജനറൽ സെക്രട്ടറി ജി.പുരുഷോത്തമൻ നായർ നിർവ്വഹിച്ചു. ചികിത്സാ ധനസഹായ വിതരണം സി ഡബ്ളിയു ഒ ജനറൽ സെക്രട്ടറി ആർ.എസ് വിനോദ് മണി നിർവ്വഹിച്ചു.

ഓണക്കോടിയുടെ വിതരണം മഹിളാ സേവാദൾ സംസ്ഥാന പ്രസിഡൻ്റ് ആർ. ജയകുമാരി നിർവ്വഹിച്ചു. അരുവിക്കര ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ജ്യോതിഷ് കുമാർ, കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡൻ്റ് രാജേന്ദ്രൻ, മഹിളാ സേവാദൾ ജനറൽ സെക്രട്ടറി രജിതകുമാരി, ജില്ലാ സെക്രട്ടറിമാരായ ജിഷ,രജിത തുടങ്ങിയവർ സംസാരിച്ചു.