വീട്ടിൽ തീപടർന്ന് മുത്തശ്ശിയും 3 കുട്ടികളും മരിച്ചു

വീട്ടിൽ തീപടർന്ന് മുത്തശ്ശിയും 3 കുട്ടികളും മരിച്ചു

ചെന്നൈ: വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. മുത്തശ്ശിയും മൂന്ന് പേരക്കുട്ടികളുമാണ് മരിച്ചത്. കൊതുകു നശീകരണയന്ത്രം ഉരുകി കാർഡ് ബോർഡിലേക്ക് വീണ് തീ പടർന്നതായാണ് സംശയം.

മുത്തശ്ശി സന്താനലക്ഷ്മി, കുട്ടികളായ പ്രിയദർശിനി, സംഗീത, പവിത്ര എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അച്ഛന് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിനൊപ്പം ആശുപത്രിയിൽ കഴിയുകയാണ് കുട്ടികളുടെ അമ്മ. വീട്ടിൽ കുട്ടികൾ തനിച്ചായതിനാലാണ് അമ്മൂമ്മയെ വിളിച്ച് വരുത്തി കൂട്ടിരുത്തിയത്.

ഇന്ന് രാവിലെ വീട്ടിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സമീപവാസികളെത്തി കതക് പൊളിച്ച് ഉള്ളിൽ കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുക ശ്വസിച്ചാണ് മരണമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം

ഗൃഹനാഥന്റെ മരണത്തില്‍ വീണ്ടും ട്വിസ്റ്റ്; വെടിയേറ്റത് അബദ്ധത്തില്‍ അല്ല, കൊലയ്ക്ക് പിന്നില്‍ വൈരാഗ്യം

ഗൃഹനാഥന്റെ മരണത്തില്‍ വീണ്ടും ട്വിസ്റ്റ്; വെടിയേറ്റത് അബദ്ധത്തില്‍ അല്ല, കൊലയ്ക്ക് പിന്നില്‍ വൈരാഗ്യം

നെടുങ്കണ്ടം: ഇടുക്കി മാവടിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥന്‍ വെടിയേറ്റു മരിച്ച സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പൊലീസ്. മാവടി സ്വദേശി പ്ലാക്കല്‍ സണ്ണി തോമസിനെ പ്രതികള്‍ മനപൂര്‍വ്വം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഇതു സംബന്ധിച്ച് നിര്‍ണായക വിവരം ലഭിച്ചത്.

മാവടി തകിടിയല്‍ സജി (50), മുകുളേല്‍പ്പറമ്പില്‍ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
പിടിയിലായ സജിയാണ് വെടിവച്ചത്. പ്രതികളില്‍ ഒരാളായ ബിനുവിനെ കഴിഞ്ഞ മാര്‍ച്ചു മാസത്തില്‍ ചാരായ കേസില്‍ അറസ്റ്റു ചെയ്തിരുന്നു. ചാരായ വാറ്റ് സംബന്ധിച്ച് എക്‌സൈസിന് വിവരം നല്‍കിയത് സണ്ണി തോമസ് ആണെന്ന് പ്രതികള്‍ കരുതി.

ഇതാണ് വൈരാഗ്യത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. സജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ബിനു ചാരായം വാറ്റിയത്. ബിനുവിന്റെ വീട്ടില്‍ വെച്ചാണ് ഗൂഢാലോചന നടത്തിയതെന്നും പൊലീസ് പറയുന്നു. പ്രതികളെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സ്ഥലത്തെ കുളം വറ്റിച്ച് വെടിവെക്കാനായി ഉപയോഗിച്ച തോക്ക് കണ്ടെടുത്തു. ഏലത്തോട്ടത്തില്‍ വന്യമൃഗത്തെ കണ്ടപ്പോള്‍ വെടിവെച്ചതാണെന്നായിരുന്നു പ്രതികള്‍ ആദ്യം പൊലീസിനോട് പറഞ്ഞത്.

പിന്നീട് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് ബോധപൂര്‍വം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന വിവരം വ്യക്തമായത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മാവടി പ്ലാക്കല്‍വീട്ടില്‍ സണ്ണി തോമസ് (57) ചൊവ്വാഴ്ച രാത്രിയാണ് വെടിയേറ്റ് മരിച്ചത്. ശബ്ദം കേട്ട് വീട്ടുകാരെത്തി നോക്കുമ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സണ്ണിയെ കണ്ടെത്തിയത്. നാടന്‍ തോക്ക് ഉപയോഗിച്ച് വീടിനു പുറത്തു നിന്നാണ് വെടിവെച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

പുരാവസ്തു തട്ടിപ്പു കേസ്: ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ഐജി ലക്ഷ്മണ ഹൈക്കോടതിയില്‍

പുരാവസ്തു തട്ടിപ്പു കേസ്: ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ഐജി ലക്ഷ്മണ ഹൈക്കോടതിയില്‍

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പു കേസില്‍ ഐജി ലക്ഷ്മണയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ഐജി ലക്ഷ്മണ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച വരെ ലക്ഷ്മണയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.

വ്യാഴാഴ്ച കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. രണ്ടു വട്ടം നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, ഐജി ലക്ഷ്മണയുടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഐജി ലക്ഷ്മണ തട്ടിപ്പിന്റെ ആസൂത്രകനാണെന്നും, ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാന്‍ ഐജി ലക്ഷ്മണ നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാവുന്നതല്ലെന്നും അന്വേഷണ സംഘം കോടതിയില്‍ വാദിച്ചിരുന്നു.

ഓണം; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1,000 രൂപ ഉത്സവ ബത്ത

ഓണം; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1,000 രൂപ ഉത്സവ ബത്ത

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണം പ്രമാണിച്ച് 1,000 രൂപ ഉത്സവ ബത്ത നല്‍കാന്‍ തീരുമാനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഇത്തവണ ബത്ത നല്‍കുക. ഇതിനായി 46 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. 4.6 ലക്ഷം ആളുകളിലേക്ക് സഹായം എത്തും.

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,000 രൂപ ബോണസ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവ ബത്തയായി 2,750 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1,000 രൂപയും നല്‍കും. ഓണം അഡ്വാന്‍സായി 20,000 രൂപ ജീവനക്കാര്‍ക്ക് അനുവദിക്കാനും ധനമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം ഈ വര്‍ഷം ഓണക്കിറ്റ് രണ്ട് വിഭാഗത്തിന് മാത്രം നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനം. മഞ്ഞക്കാർഡ് ഉള്ളവര്‍ക്കും അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് വിതരണം ചെയ്യാും. 5.8 ലക്ഷം പേർക്ക് ഓണക്കിറ്റ് ലഭിക്കും. മുൻവർഷം എല്ലാ വിഭാഗങ്ങൾക്കും കിറ്റ് നൽകിയിരുന്നു. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.

തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം, 30 ലേറെ പേർക്ക് പരിക്ക്

തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം, 30 ലേറെ പേർക്ക് പരിക്ക്

തൃശൂർ : തൃശൂർ കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. തൃപ്പയാറിൽ നിന്നും പുറപ്പെട്ട് തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. രാവിലെയായതിനാൽ അമ്പതിലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവരിൽ 30 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾ, കോളജ് വിദ്യാർഥികളും രാവിലെ ജോലി ആവശ്യങ്ങൾക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും. ഇവരിൽ ഒരാളുടെ പരിക്ക് സാരമുള്ളതാണ്. റോഡ് പണി നടക്കുന്ന സ്ഥലമാണെന്നാണ് യാത്രക്കാരിൽ നിന്നും ലഭിക്കുന്ന വിവരം.

ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ ക്ലിപ്പ് 14കാരന്റെ വയറിനുള്ളില്‍ കുടുങ്ങി, പുറത്തെടുത്തു

ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ ക്ലിപ്പ് 14കാരന്റെ വയറിനുള്ളില്‍ കുടുങ്ങി, പുറത്തെടുത്തു

തൃശൂര്‍: വയറിനകത്തെ മുഴ നീക്കം ചെയ്യുന്നതിനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ ക്ലിപ്പ് 14കാരന്റെ വയറിനുള്ളില്‍ കുടുങ്ങി. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചതെന്നാണ് പരാതി. ക്ലിപ്പ് കുടുങ്ങിയതിനെ തുടര്‍ന്ന് വയറിനകത്ത് പഴുപ്പ് ബാധിച്ചതോടെ കുട്ടിയെ എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി. ഇതില്‍ സര്‍ജിക്കല്‍ ക്ലിപ്പ് പുറത്തെടുത്തു. സംഭവത്തില്‍ രോഗിയായ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയുടെ ബന്ധുക്കള്‍ വാക്കാല്‍ പരാതി നല്‍കിയെന്നും രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും ആശുപത്രി ഡയറക്ടര്‍ വ്യക്തമാക്കി.