ഓണാഘോഷം: വിദ്യാലയങ്ങളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ഓണാഘോഷം: വിദ്യാലയങ്ങളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ഓണാഘോഷത്തോടനുബന്ധിച്ച് കോളേജുകളിലും സ്കൂളുകളിലും കേന്ദ്രീകരിച്ച് വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആർ. രാജീവ് അറിയിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കുകൾ, കാറുകൾ, ജീപ്പുകൾ എന്നീ വാഹനങ്ങൾ ഉപയോഗിച്ച് റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മിന്നൽ പരിശോധനകൾ നടത്തും.
രക്ഷിതാക്കളും അധ്യാപകരും ഇത്തരം പരിപാടികൾ നടത്തുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്നും നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അതാത് സ്ഥലത്തെ ഓഫീസുകളിൽ അറിയിച്ചാൽ ഉടൻ തന്നെ നടപടി സ്വീകരിക്കുന്നതാണെന്നും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജെയ്ക് സി. തോമസ് എൽഡിഎഫ് സ്ഥാനാർത്ഥിയാവും

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജെയ്ക് സി. തോമസ് എൽഡിഎഫ് സ്ഥാനാർത്ഥിയാവും

ഇന്നു പേർന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റാണ് ജെയ്കിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. പാർട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൊടുത്ത ഒരേ ഒരു പേര് ജെയ്ക്കിന്റേതായിരുന്നു. ഇത് ഇന്നു ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റും അംഗീകരിച്ചു. ഇതോടെ സിപിഎം സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റും ചേർന്ന് ജെയ്ക്കിന്റെ പേരായിരിക്കും പ്രഖ്യാപിക്കുക എന്ന് ഏറെക്കുറെ ഉറപ്പായി. നാളെ പ്രഖ്യാപനം ഉണ്ടാകും. ഇത് മൂന്നാം തവണയാണ് ജെയ്ക് പുതുപ്പള്ളിയിൽ മത്സരിക്കുന്നത്. സി പി എം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും, ഡി വൈ എഫ് ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമാണ്. ഇത് മൂന്നാം തവണയാണ് ജയ്ക് പുതുപ്പള്ളിയിൽ പോരിനിറങ്ങുന്നത്. 2016 ൽ ഉമ്മൻ ചാണ്ടിയോട് 27092 വോട്ടിനും 2021 ൽ 9044 വോട്ടിനും പരാജയപ്പെട്ടിരുന്നു.

‘ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ല’; ഹർജി തള്ളി ഹൈക്കോടതി

‘ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ല’; ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. അവാര്‍ഡ് നിര്‍ണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാനായ സംവിധായകൻ രഞ്ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്. വിഷയത്തിൽ ഇന്ന് വിശദീകരണം നൽകാൻ സർക്കാരിനോട് ജസ്റ്റിസ് ബസന്ത് ബാലാജി നിർദ്ദേശിച്ചിരുന്നു. കോടതി നിര്‍ദേശ പ്രകാരം സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയെ കേസിൽ കക്ഷി ചേര്‍ക്കാന്‍ ഹര്‍ജിക്കാരന്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഇതോടെൊപ്പം വിവാദത്തിൽ പ്രതികരിക്കുകയും തെളിവുകള്‍ പുറത്തുവിടുകയും ചെയ്ത സംവിധായകന്‍ വിനയന്‍, ജൂറി അംഗം ജെന്‍സി ഗ്രിഗറി, ചീഫ് സെക്രട്ടറി എന്നിവരെ കക്ഷി ചേര്‍ക്കാനും ഹര്‍ജിക്കാരന്‍ അപേക്ഷ നൽകിയിരുന്നു. അവാർഡ് നിർണ്ണയത്തിൽ സ്വജനപക്ഷപാതം ഉണ്ടായതായി ആരോപിച്ചായിരുന്നു ഹർജി. അവാർഡ് പ്രഖ്യാപനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ടതിന് തെളിവുണ്ടെന്നും, അതിനാൽ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ജൂറി അംഗങ്ങളിൽ നിയമവിരുദ്ധമായി ഇടപെട് അർഹതയുള്ളവരുടെ അവാർഡ് തടഞ്ഞെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. സിനിമ സംവിധായകനായ വിനയൻ പുറത്ത് വിട്ട നേമം പുഷ്പരാജിന്‍റെ ഓഡിയോ സംഭാഷണം സ്വജനപക്ഷപാതം നടത്തിയെന്നതിന്‍റെ തെളിവായി ഹർജിയിൽ ചൂണ്ടികാട്ടുകയും ചെയ്തു.

തന്‍റെ സിനിമയ്ക്ക് പുരസ്കാരം കിട്ടാതിരിക്കാൻ രഞ്ജിത്ത് ഹീനമായ രാഷ്ട്രീയം കളിച്ചതിന് തന്‍റെ പക്കൽ തെളിവുണ്ടെന്നായിരുന്നു സംവിധായകൻ വിനയന്‍റെ ആരോപണം. അതേസമയം, ചലച്ചിത്ര അവാർഡ് നിർണ്ണയത്തിനെതിരായ വിനയന്‍റെ പരാതികൾ സാംസ്ക്കാരിക മന്ത്രിയും തള്ളിയിരുന്നു. ചലച്ചിത്ര അക്കാദമി അവാർഡ് ചെയർമാൻ രഞ്ജിത്ത് അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടിട്ടില്ലെന്നും അവാർഡിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കിയതാണ്.

സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്ന് പവന് 120 രൂപ കുറഞ്ഞു

സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്ന് പവന് 120 രൂപ കുറഞ്ഞു

സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് സ്വർണവില 5455 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 120 രൂപ കുറഞ്ഞ് 43,640 രൂപയിലെത്തി. പതിനെട്ട് കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4523 രൂപയുമാണ്. തിങ്കളാഴ്ച സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. പിന്നാലെ ചൊവ്വാഴ്ചയും ബുധനാഴ്ചയും പത്ത് രൂപ വീതം സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി ഒരു ഗ്രാം സ്വർണത്തിന് വില 5495 രൂപയിലെത്തിയിരുന്നു. പിന്നാലെ ഇന്നലെ ഗ്രാമിന് 25 രൂപ കൂടി കുറഞ്ഞ് സ്വർണവില 5470 ആയിരുന്നു.

അഞ്ചുവർഷത്തിനിടെ സ്വർണ്ണം പവന് 22760 രൂപയുടെ വർധനവാണ് ഉണ്ടായത്. 2017 ഓഗസ്റ്റ് എട്ടാം തീയതി 2660 രൂപ ഗ്രാമിനും 21280 രൂപ പവനമായിരുന്നു വില. 107 ശതമാനത്തോളം വിലവർധനമാണ് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സ്വർണത്തിന് രേഖപ്പെടുത്തിയത്. ലോകത്തിൽ മറ്റൊരു വസ്തുവിനും ഇത്രയേറെ വിലവർധനം ഉണ്ടായിട്ടില്ല. സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.

അക്ഷയ കേന്ദ്രങ്ങള്‍ നാളെ അടച്ചിടും

അക്ഷയ കേന്ദ്രങ്ങള്‍ നാളെ അടച്ചിടും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ അടച്ചിടും. സ്റ്റേറ്റ് ഐ ടി എംപ്ലോയീസ് യൂണിയന്റെയും ഫോറം ഓഫ് അക്ഷയ സെന്റര്‍ എന്റണ്‍പ്രണേഴ്‌സിന്റെയും നേതൃത്വത്തിലാണ് സമരം.അക്ഷയ കേന്ദ്രങ്ങളില്‍ അനാവശ്യ പരിശോധനയും നിയന്ത്രണവും അവസാനിപ്പിക്കുക, സേവന നിരക്ക് പരിഷ്‌കരിക്കുക, അംഗീകൃത സംരംഭക സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് ചേര്‍ക്കുക, സംസ്ഥാനത്തെ മുഴുവന്‍ ഓണ്‍ലൈന്‍ സേവനങ്ങളും ഇലിറ്ററസി പ്രോഗ്രാമുകളും അക്ഷയയിലൂടെ മാത്രം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് എസ്‌ഐടിഇയു സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി അബ്ദുള്‍ നാസര്‍ കോഡൂര്‍, എഫ്എസിഇ ജില്ലാ പ്രസിഡണ്ട് മഹര്‍ഷാ കളരിക്കല്‍, അഷ്‌റഫ് പട്ടാക്കല്‍, കെ പി ഷിഹാബ്, പി ജയസുധ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

വിലക്കയറ്റം നിയമസഭയിൽ; കേരളത്തിൽ ജനം കടന്ന് പോകുന്നത് ഗുരുതര പ്രതിസന്ധികളിലൂടെ: വി ഡി സതീശൻ

വിലക്കയറ്റം നിയമസഭയിൽ; കേരളത്തിൽ ജനം കടന്ന് പോകുന്നത് ഗുരുതര പ്രതിസന്ധികളിലൂടെ: വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണ ജനങ്ങൾ നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സമയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ വിലക്കയറ്റത്തെക്കുറിച്ച് നിയമസഭയിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. വിപണിയിൽ ഒരുമിച്ച് പോയി നോക്കാമെന്നും വി ഡി സതീശൻ പറഞ്ഞു. സഭ കഴിഞ്ഞ് ഒരുമിച്ച് പോയി നോക്കാമെന്നായിരുന്നു മന്ത്രി ജിആർ അനിലിന്റെ മറുപടി. മഹാപ്രളയവും മഹാമാരിയും ഒരുപാട് ആളുകളുടെ സാമ്പത്തിക അടിത്തറ തകർത്തു കളഞ്ഞു. ഈ ആഘാതത്തിൽ നിന്ന് മനുഷ്യർ മുക്തരായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ വർഷം ധനകാര്യസ്ഥാപനത്തിൽ നിന്ന് ഏറ്റവും കൂടുതൽ ജപ്തി നോട്ടീസ് പ്രവഹിച്ച കാലമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിലക്കയറ്റത്തെ ചൊല്ലി നിയമസഭയിൽ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി പ്രതിപക്ഷ നേതാവും മന്ത്രിമാരും. സപ്ലൈകോയും ഹോർട്ടികോർപ്പും വൻ പരാജയമാണെന്നും വിപണി ഇടപെടലിന് തടസം വകുപ്പുതല തർക്കമാണെന്നുമുള്ള പ്രതിപക്ഷ ആരോപണത്തിനെതിരെ മന്ത്രിമാര്‍ കൂട്ടത്തോടെ എഴുന്നേറ്റു. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ സംയുക്ത പരിശോധന എന്ന വിഡി സതീശന്റെ വെല്ലുവിളി ഭക്ഷ്യമന്ത്രി ജിആർ അനിൽ ഏറ്റെടുത്തു.

അവശ്യസാധനം ആവശ്യത്തിന് ഉണ്ടെന്നും വില കൂടിയില്ലെന്നും ഉള്ള മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടേയും സർക്കാരിന്റെയും വാദം പൊള്ളയെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിപക്ഷ ശ്രമം. സപ്ലെയ്കോ ഔട് ലറ്റിൽ സംയുക്ത പരിശോധനക്കുണ്ടോ എന്ന് നേതാവിന്റെ വെല്ലുവിളി ഭക്ഷ്യമന്ത്രി ഏറ്റുപിടിച്ചു. വിപണി ഇടപെടലിലും വിലക്കുറവിലും കേരളത്തിലും മികച്ച മാതൃക ഏതെന്ന് ഭക്ഷ്യമന്ത്രി.

ഹോർട്ടികോഋപ്പിലും പൊതുവിപണിയേക്കാൾ വിലയെന്ന ആരോപണം മന്ത്രി പി പ്രസാദും, സപ്ലെയ്കോ കുടിശികയിൽ ഭക്ഷ ധന വകുപ്പുകൾ തമ്മിൽ പ്രശ്നമുണ്ടെന്ന ആരോപണം കെഎൻ ബാലഗോപാലും ഏറ്റുപിടിച്ചു. കെഎസ്ആർടിസിക്കെതിരായ പരാമർശത്തിൽ മന്ത്രി ആന്റണി രാജു കൂടി എഴുന്നേറ്റതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി . ഓണക്കാലത്ത് വിവാദ പ്രസ്താവന നടത്തി സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനല്ല ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിക്കേണ്ടതെന്ന് മിത്ത് വിവാദത്തിൽ സ്പീക്കർക്ക് പിസി വിഷ്ണുനാഥിന്റെ കുത്ത് രാഷ്ട്രീയ കൗതുകമായി. വലിയ ഇടവേളക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ സഭാ ടിവി പ്രതിപക്ഷ ദൃശ്യങ്ങളും കൊടുത്ത് തുടങ്ങിയിട്ടുണ്ട്.