സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ മാനനഷ്‌ട കേസുമായി കെപിസിസി പ്രസിഡന്റ്

സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ മാനനഷ്‌ട കേസുമായി കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ മാനനഷ്ടക്കേസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പോക്സോ കേസിൽ തനിക്കെതിരായ പരാമർശത്തിലാണ് നിയമ നടപടി. എറണാകുളം സിജെഎം കോടതിയിൽ നേരിട്ടെത്തിയാണ് മാനനഷ്ടകേസ് നൽകിയത്. എം.വി ഗോവിന്ദൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യ, ദേശാഭിമാനി ദിനപ്പത്രം എന്നിവരെ കക്ഷിയാക്കിയാണ് മാനനഷ്ട കേസ് സമർപ്പിച്ചിരിക്കുന്നത്. കേസ് എറണാകുളം സിജെഎം കോടതി നാളെ പരിഗണിക്കാനായി മാറ്റി. മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടുപ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്നായിരുന്നു എം.വി ഗോവിന്ദന്റെ ആരോപണം.

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: വ്യാപക കൈക്കൂലിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.
ഓപ്പറേഷൻ സ്റ്റെപ്പിനി എന്ന പേരിൽ രാവിലെ 9.30 മുതലാണ് പരിശോധന ആരംഭിച്ചത്.
മോട്ടോർ വാഹന വകുപ്പിന്റെ 60 ഗ്രൗണ്ടുകളിലും,170 ഡ്രൈവിങ് സ്‌കൂളുകളിലുമാണ് പരിശോധന നടക്കുന്നത്.

ചില ഡ്രൈവിങ് സ്‌കൂളുകളിൽ മോട്ടോർ വാഹന നിയമങ്ങൾ പാലിക്കുന്നില്ല,
നിയമം പാലിക്കാതെ ലൈസൻസ് തരപ്പെടുത്താൻ ഡ്രൈവിങ് സ്‌കൂളുകൾ ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകുന്നു എന്നിവയാണ് വിജിലൻസിനു ലഭിച്ച രഹസ്യ വിവരങ്ങൾ. ഗ്രൗണ്ട് ടെസ്റ്റുകൾ വീഡിയോയിൽ പകർത്തണമെന്ന നിയമം പാലിക്കുന്നില്ലെന്നും വിജിലൻസ് കണ്ടെത്തലുണ്ട്.

കൊല്ലത്ത് മദ്യലഹരിയിൽ മാതാപിതാക്കൾ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും

കൊല്ലത്ത് മദ്യലഹരിയിൽ മാതാപിതാക്കൾ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും

കൊല്ലം: മദ്യലഹരിയിൽ മാതാപിതാക്കൾ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടിയുടെ തുടർ പഠനവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കും. ശിശു ക്ഷേമ സമിതിയാവും കുട്ടിയെ ഏറ്റെടുക്കുകയെന്നും മന്ത്രി അറിയിച്ചു.

16 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുഞ്ഞ് എസ് എ ടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തു. കുഞ്ഞിനെ കണ്ടു സന്തോഷവതിയാണെന്നും മന്ത്രി പറഞ്ഞു. ജൂലൈ പത്തിനാണ് മാതാപിതാക്കൾ മദ്യപിക്കുന്നതിനിടയിൽ കുഞ്ഞിനെ വലിച്ചെറിഞ്ഞത്. കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയത്.

ഈ മാസം ഒമ്പതാം തീയതിയാണ് കുഞ്ഞിനെ എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഉടന്‍ തന്നെ കുട്ടിയെ പീഡിയാട്രിക് ഐസിയുവില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍ ചികിത്സ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിചരണം നല്‍കി.

രക്തസ്രാവം നിയന്ത്രിക്കാനായുള്ള മരുന്ന് നല്‍കി. ഫിറ്റ്‌സും നീര്‍ക്കെട്ടും ഉണ്ടാകാതിരിക്കാനായി അതീവ ജാഗ്രത പുലര്‍ത്തി. രണ്ടര ആഴ്ചത്തെ തീവ്ര പരിചരണത്തിന് ശേഷം കുഞ്ഞ് സുഖം പ്രാപിച്ചു. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. ന്യൂറോ സര്‍ജറി, പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

കോവിഡ് കാലത്തെ മാസ്‌ക് നിർബന്ധമാക്കിയുളള സർക്കാർ ഉത്തരവ് പിൻവലിച്ചു

കോവിഡ് കാലത്തെ മാസ്‌ക് നിർബന്ധമാക്കിയുളള സർക്കാർ ഉത്തരവ് പിൻവലിച്ചു

കൊവിഡ് ഭീഷണി നിലവിലില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൊവിഡ് കാലത്ത് ഏർപ്പെടുത്തിയിരുന്ന മാസ്ക് നിർബന്ധമാക്കിയുളള സർക്കാർ ഉത്തരവ് പിൻവലിച്ചു. ജനങ്ങള്‍ക്ക് ഇഷ്ടപ്രകാരം മാസ്‌ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. ഇനി മുതല്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് പിഴ ചുമത്തില്ല. 2020 മാർച്ചിലാണ് സംസ്ഥാനത്ത് ആദ്യമായി മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയത്. കൊവിഡ് വ്യാപനം ഉയർന്നതോടെ 2022 ഏപ്രിലിലും കഴിഞ്ഞ ജനുവരിയിലും മാസ്ക് നിർബന്ധമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. 500 രൂപയാണ് മാസ്ക് ധരിക്കാത്തതിന് ചുമത്തിയിരുന്ന പിഴ.

വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

ഹരിപ്പാട്: ആലപ്പുഴയിൽ വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരിൽ പുതുവേൽ പ്രശാന്ത്, പ്രസന്ന ദമ്പതികളുടെ മകൾ വീണ (14) ആണ് മരിച്ചത്. ശാരീരിക ആസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസം വീണയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ താൻ വിഷക്കായ കഴിച്ച വിവരം കുട്ടി ഡോക്ടറോടോ വീട്ടുകാരോടോ ആദ്യം പറഞ്ഞിരുന്നില്ല.

ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകി വീണയെ തിരികെ വീട്ടിലേക്ക് അയച്ചു. അടുത്ത ദിവസം സ്ഥിതി ആരോഗ്യനില മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ വെച്ചാണ് കുട്ടി താൻ വിഷകായ കഴിച്ച വിവരം പറഞ്ഞത്

തൊണ്ടിമുതൽ കേസില്‍ പുനരന്വേഷണത്തിന് താൽക്കാലിക സ്റ്റേ

തൊണ്ടിമുതൽ കേസില്‍ പുനരന്വേഷണത്തിന് താൽക്കാലിക സ്റ്റേ

ഡൽഹി: തൊണ്ടിമുതൽ കേസില്‍ മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം. പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ആൻ്റണി രാജുവിൻ്റെ ഹർജിയിൽ സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ആറ് ആഴ്ച്ചക്കുള്ളിൽ മറുപടി നൽകണം. കേസിൽ സുപ്രിംകോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിനും സ്റ്റേയുണ്ട്. പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് സ്വകാര്യവ്യക്തി നൽകിയ അപ്പിലിലും നോട്ടീസ് അയക്കും. കോടതി തീരുമാനം എടുക്കുന്നത് വരെ ആൻ്റണി രാജുവിനെതിരെ നടപടി പാടില്ലെന്നും നിര്‍ദേശമുണ്ട്.