ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

മലപ്പുറം: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

കേരളത്തേയും മലയാളി ജീവിതങ്ങളേയും അതിമനോഹരമായാണ് ആർട്ടിസ്റ്റ് നമ്പൂതിരി തന്റെ കാൻവാസിൽ പകർത്തിയത്. 1925 സെപ്‌തംബർ 13ന്‌ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ്‌ ജനിച്ചത്. കെഎം വാസുദേവൻ നമ്പൂതിരി എന്നാണ് യഥാർത്ഥ പേര്.

നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊച്ചി: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ നാല് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ട

പത്തനംതിട്ടയിലെ അങ്കണവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച് പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.

കാസര്‍കോട്

റെഡ് അലര്‍ട്ട് തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല. നാളത്തെ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.

കണ്ണൂര്‍

ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടി, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്.

കോട്ടയം

കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ഐസിഎസ്ഇ,സിബിഎസ്ഇ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

കുട്ടനാടൻ മേഖലയിൽ അടിയന്തര സാഹചര്യം നേരിടാൻ 3 മൊബൈൽ ഫ്‌ളോട്ടിംഗ് ഡിസ്‌പെൻസറികൾ

കുട്ടനാടൻ മേഖലയിൽ അടിയന്തര സാഹചര്യം നേരിടാൻ 3 മൊബൈൽ ഫ്‌ളോട്ടിംഗ് ഡിസ്‌പെൻസറികൾ

ആലപ്പുഴ: കുട്ടനാടന്‍ മേഖലയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിനായി പ്രത്യേക സംവിധാനങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. വെള്ളത്തില്‍ സഞ്ചരിക്കുന്ന 3 മൊബൈല്‍ ഫ്ളോട്ടിങ് ഡിസ്പെന്‍സറികള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ആംബുലന്‍സ്, കരയില്‍ സഞ്ചരിക്കുന്ന മൊബൈല്‍ യൂണിറ്റ് എന്നിവയാണ് സജ്ജമാക്കിയത്. വെള്ളിയാഴ്ച മുതല്‍ ഇവ പ്രവര്‍ത്തനം ആരംഭിക്കും.

ഈ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് വീണാ ജോര്‍ജ് പറഞ്ഞു. ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മൊബൈല്‍ യൂണിറ്റുകളില്‍ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബോട്ടുകളിലാണ് ആരോഗ്യവകുപ്പിന്റെ കീഴിലുള്ള മൊബൈല്‍ ഫ്ളോട്ടിങ് ഡിസ്പെന്‍സറികള്‍ സജ്ജമാക്കിയിരിക്കുന്നത്. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെത്തി രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണിവരെയാണ് സേവനം ലഭ്യമാക്കുന്നത്. ചമ്പക്കുളം, കാവാലം, കുപ്പപുറം ആരോഗ്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മൂന്ന് ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികളിലും ഡോക്ടര്‍, നഴ്സ്, ഫര്‍മസിസ്റ് എന്നിവരുടെ സേവനം ലഭ്യമാണ്. പനി, മറ്റ് അസുഖങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പ്രാഥമിക ചികിത്സ കൂടാതെ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള ചികിത്സയും മരുന്നും അടക്കമുള്ള സേവനങ്ങളും ഈ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികളില്‍ ലഭ്യമാണ്. രോഗ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികള്‍ വഴി നടത്തുന്നു.

രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെ സേവനം ലഭ്യമാകുന്ന മൊബൈല്‍ യൂണിറ്റില്‍ ഡോക്ടര്‍, നഴ്സ് തുടങ്ങിയവരുണ്ടാകും. വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്ന് ഓക്സിജന്‍ ഉള്‍പ്പെടെയുള്ള സേവനവും വാട്ടര്‍ ആംബുലന്‍സില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡിഎംഒ കണ്‍ട്രോള്‍ റൂം നമ്പര്‍: 0477 296165

കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി

കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി

കണ്ണൂർ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനപങ്ങൾക്ക് നാളെ കലക്‌ടർമാർ അവധി പ്രഖ്യാപിച്ചു.
കണ്ണൂർ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. അംഗനവാടി, ഐസിഎസ്ഇ/സിബിഎസ്‌ഇ സ്കൂളുകള്‍, മദ്രസകള്‍ എന്നിവയ്‌ക്കും അവധി ബാധകമാണ്.

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റു വിദ്യാർഥി മരിച്ചു

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റു വിദ്യാർഥി മരിച്ചു

കോഴിക്കോട്: വടകര മണിയൂരിൽ ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മുതുവന കടയക്കൂടി ഹമീദിന്റെ മകൻ നിഹാൽ (17) ആണ് മരിച്ചത്. സൈക്കിളിൽ പോകുമ്പോൾ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഇതോടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം നാലായി.

മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് അഞ്ച് പേർ മരിച്ചു

മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് അഞ്ച് പേർ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് അഞ്ച് പേർ മരിച്ചു. പന്നാ ജില്ലയിലെ ദുർ​ഗാപൂരിൽ മൂന്ന് പേരും ടിക്കാമാർ​ഗിൽ രണ്ട് പേരുമാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ലല്ലു അഹിർവാർ (40), ലാൽ ബാബു വിശ്വകർമ്മ(35), അബിദ് ഖാൻ(40) എന്നിവരാണ് ദുർ​ഗാപൂരിൽ മരിച്ചത്. ടിക്കാമാർ​ഗിൽ മരിച്ച രണ്ട് പേരും കർഷകരാണ്. പ്യാരിലാൽ, ദനേഷ് രാജ് എന്നിവരാണ് മരിച്ചത്. മഴ നനയാതിരിക്കാൻ മരത്തിന്റെ ചുവട്ടിൽ കയറി നിന്നപ്പോഴാണ് ഇവർക്ക് മിന്നലേറ്റത്.