സ്ത്രീജന്മം, ചന്ദന മഴ സീരിയല്‍ സംവിധായകന്‍ സുജിത് സുന്ദര്‍ ബിജെപിയില്‍

സ്ത്രീജന്മം, ചന്ദന മഴ സീരിയല്‍ സംവിധായകന്‍ സുജിത് സുന്ദര്‍ ബിജെപിയില്‍

കൊച്ചി: സീരിയല്‍ സംവിധായകന്‍ സുജിത് സുന്ദര്‍ ബിജെപിയില്‍ ചേര്‍ന്നു. ജനതാദള്‍ എസില്‍ നിന്നും ഒരുകൂട്ടം നേതാക്കള്‍ ഇന്നലെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഈ കൂട്ടത്തിലാണ് സുജിത്തും ഇടം നേടിയത്. അടുത്തിടെ രാജസേനന്‍, ഭീമന്‍ രഘു, രാമസിംഹന്‍ തുടങ്ങി ചലച്ചിത മേഖലയിലെ പ്രമുഖര്‍ ബിജെപി വിട്ടിരുന്നു. മൂന്ന് പതിറ്റാണ്ടോളം നീണ്ട കരിയറുള്ള സീരിയല്‍ സംവിധായകനാണ് സുജിത് സുന്ദര്‍. ചന്ദനമഴ എന്ന സീരിയലിലൂടെയാണ് ഏറെ പ്രശസ്തനായത്.

ജെഡിഎസ് സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായിരുന്നു സുജിത്ത്. തൃപ്പൂണിത്തുറ സ്വദേശിയായ സംവിധായകന്‍ 27 വര്‍ഷത്തിനിടെ ഇരുപതോളം സീരിയലുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചന്ദനമഴയ്ക്ക് പുറമേ സ്ത്രീജന്മം, ഓട്ടോഗ്രാഫ് തുടങ്ങിയവയാണ് സുജിത്ത് സംവിധാനം ചെയ്ത ജനപ്രിയ സീരിയലുകള്‍.

അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്; മരം കടപുഴകി, വീടുകള്‍ തകര്‍ന്നു, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടവും. നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും മരം കടംപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. അതിതീവ്രമഴ കണക്കിലെടുത്ത് ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

5 ദിവസം ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന തിരമാലയും കടലാക്രമണവും ഉണ്ടാകുമെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നു മീന്‍പിടിത്തത്തിനു പോകാന്‍ പാടില്ല.പത്തനംതിട്ട മണിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ 10 സെ.മീ വീതം ഉയര്‍ത്തി. പത്തനംതിട്ട കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും പ്രത്യേക കണ്‍ട്രോണ്‍ റൂം തുറന്നു.

മഴയുണ്ടെങ്കിൽ സ്കൂളുകൾക്ക് അവധി തലേ ദിവസം പ്രഖ്യാപിക്കണം: മന്ത്രി

മഴയുണ്ടെങ്കിൽ സ്കൂളുകൾക്ക് അവധി തലേ ദിവസം പ്രഖ്യാപിക്കണം: മന്ത്രി

തിരുവനന്തപുരം: മഴയുണ്ടെങ്കിൽ സ്കൂളുകൾക്ക് അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ല കലക്ടർമാർക്ക് നിർദേശം നൽകിയതായി മന്ത്രി വി. ശിവൻ കുട്ടി. രാവിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചാൽ കുട്ടികൾക്ക് പ്രയാസത്തിലാകും. രാവിലെ കുട്ടികൾ ഇറങ്ങി കഴിയും. മഴ പ്രയാസം സൃഷ്ടിക്കുമെന്ന് ഉറപ്പാണെങ്കിൽ നേരത്തെ അവധി പ്രഖ്യാപിക്കണം മന്ത്രി പറഞ്ഞു.

മഴ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്കൂളുകളിലെ അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റിയിരുന്നു. എന്നാൽ, ഇന്നലെ കാസർകോട്ടെ സ്കൂളിൽ കടപുഴകിയ മരം അപകടമായ അവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിലല്ലായിരുന്നു. മരിച്ച കുട്ടിയടക്കം പിന്നിലെ ഗേറ്റ് വഴിയാണ് ഇറങ്ങിയത്. കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നുവെന്നും സാധ്യമായ സഹായമെല്ലാം സർക്കാർ കുടുംബത്തിനായി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു

വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു

ഡല്‍ഹി: വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് ഏഴു രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

മാസത്തിന്റെ തുടക്കത്തില്‍ പതിവായി എണ്ണ വിതരണ കമ്പനികള്‍ പാചകവാതക സിലിണ്ടറിന്റെ വില പുനഃപരിശോധിക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1780 രൂപയായി. തുടര്‍ച്ചയായി രണ്ടുതവണ വില കുറച്ച ശേഷമാണ് ഇത്തവണ വില വര്‍ധിപ്പിച്ചത്. ജൂണില്‍ വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 83 രൂപയുടെ കുറവാണ് വരുത്തിയത്. മെയ് മാസത്തില്‍ 172 രൂപ കുറച്ചതിന് പിന്നാലെയാണ് ജൂണില്‍ 83 രൂപ കൂടി കുറച്ചത്.

സംസ്ഥാനത്ത് സ്വര്‍ണവില കൂടി

സംസ്ഥാനത്ത് സ്വര്‍ണവില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ശനിയാഴ്ചത്തെ നിലവാരത്തിലേക്ക് ഉയര്‍ന്നു. 43,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 5415 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞമാസം 29ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 43,080 രൂപയായി സ്വര്‍ണവില താഴ്ന്ന ശേഷം പിന്നീടുള്ള രണ്ടുദിവസം വില ഉയര്‍ന്നു. തുടര്‍ന്ന് ഇന്നലെ വില താഴ്ന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്.

സംസ്ഥാനത്ത് വീണ്ടും പനിമരണം; തിരുവനന്തപുരത്ത്‌ 47കാരി മരിച്ചു

സംസ്ഥാനത്ത് വീണ്ടും പനിമരണം; തിരുവനന്തപുരത്ത്‌ 47കാരി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. വിതുര മേമല സ്വദേശി സുശീലയാണ് മരിച്ചത്. 47 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മഴയ്‌ക്കൊപ്പം പകര്‍ച്ചപ്പനി പടരുന്നത് ആശങ്കയുണ്ടാക്കുന്നു. സുശീല രണ്ട് ദിവസമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കൗണ്ട് കുറഞ്ഞതിനെ തുടര്‍ാന്നാണ് വിതുര ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെയും പകര്‍ച്ചപ്പനി ബാധിതരുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ഇന്നലെ 96 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ മരിച്ചു. എലിപ്പനി, എച്ച്1എന്‍1 എന്നിവയ്‌ക്കൊപ്പം ചിക്കന്‍പോക്‌സ് ഉള്‍പ്പെടെയുള്ളവയും പകരുന്നുണ്ട്. എറണാകുളത്താണു ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ മാസം 13,93,429 പേര്‍ക്കു പകര്‍ച്ചപ്പനി ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞ മാസം 4 മരണവും രേഖപ്പെടുത്തി. ഈ വര്‍ഷം ഇതുവരെ 3571 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചപ്പോള്‍ ആകെ 13 പേര്‍ മരിച്ചു. എലിപ്പനി ബാധിച്ചു 30 മരണവും കഴിഞ്ഞ മാസം രേഖപ്പെടുത്തി. എച്ച്1 എന്‍1 രോഗം ബാധിച്ച് ഈ വര്‍ഷം 23 പേരാണു മരിച്ചത്. പേവിഷബാധയെ തുടര്‍ന്ന് 7 മരണങ്ങളും രേഖപ്പെടുത്തി. ഹെപ്പറ്റൈറ്റിസ് സി ബാധിച്ച് 4 പേരാണു മരിച്ചത്.

ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഒരു മരണവും ഹെപ്പറ്റൈറ്റിസ് സി ബാധിച്ച് ഒരാളും മരിച്ചു. ഒരു ദിവസം ശരാശരി 13,000ല്‍ അധികം ആളുകള്‍ പകര്‍ച്ചപ്പനി ബാധിതരാകുന്നെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. മലപ്പുറം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണു പനിബാധിതര്‍ ഏറെയും.