പെങ്കാലയ്ക്ക് ചിപ്പി എത്തിയേ..! എത്ര വ‍ർഷമായി എന്ന ചോദ്യത്തിന് മറുപടി, എല്ലാം നന്നായിട്ട് പോകണമെന്നുള്ള പ്രാർഥനയെന്നും താരം

പെങ്കാലയ്ക്ക് ചിപ്പി എത്തിയേ..! എത്ര വ‍ർഷമായി എന്ന ചോദ്യത്തിന് മറുപടി, എല്ലാം നന്നായിട്ട് പോകണമെന്നുള്ള പ്രാർഥനയെന്നും താരം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കലയുടെ തിരക്കിലാണ് തലസ്ഥാന ന​ഗരി ഇന്ന്. സംസ്ഥാനത്തിന്‍റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് പൊങ്കാലയിടാനായി തലസ്ഥാനത്തേക്ക് എത്തിച്ചേർന്നിരിക്കുന്നത്. എല്ലാ തവണത്തെയും പോലെ ഇത്തവണയും പൊങ്കാല ഇടാൻ നടി ചിപ്പിയും എത്തിയിരിക്കുകയാണ്. പൊങ്കാലയിടാൻ തുടങ്ങിയിട്ട് എത്ര വർഷമായി എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം ചിപ്പിക്കും ഇല്ലായിരുന്നു. ഇത്രയും വർഷം ഇടാമെന്ന് വച്ചിട്ടല്ലല്ലോ ഇടുന്നത് എന്നായിരുന്നു ചിപ്പിയുടെ മറുപടി. ഒരുപാട് പ്രാര്‍ത്ഥനകളോടെ എല്ലാ വര്‍ഷവും ഇടണമെന്ന് ആഗ്രഹമാണ് ഉള്ളത്. അതുകൊണ്ട് ഒരു കണക്ക് ഇതുവരെയും നോക്കീട്ടില്ല. ഇങ്ങനെയൊക്കെ ചോദ്യം വരുമ്പോഴാണ് ഇത്രയും വര്‍ഷം ആയല്ലോ എന്ന തോന്നല്‍ വരുന്നതെന്നും ചിപ്പി പറഞ്ഞു. എല്ലാം നന്നായിട്ട് പോകണമെന്നാണ് പ്രാര്‍ത്ഥനയെന്നും വലിയ സന്തോഷത്തിലാണെന്നും ചിപ്പി കൂട്ടിച്ചേർത്തു.

എത്രാമത്തെ പൊങ്കാല ആണെന്ന് ചോദിച്ചാൽ തനിക്ക് അറിയില്ല എന്ന് തന്നെയായിരുന്നു ചിപ്പി കഴിഞ്ഞ വർഷവും പറഞ്ഞത്. ഇരുപത് വർഷം മേലെ ഉണ്ടാകും. ഒരുപാട് വർഷമായില്ലേ. എല്ലാവർഷവും തുടർച്ചയായി പൊങ്കാല ഇടുന്നുണ്ട്. ചെറുപ്പം മുതലേ ഇടുന്നതാണ്. ഇടയ്ക്ക് വിട്ടുംപോയിട്ടുണ്ട്. അതുകൊണ്ട് കൃത്യമായി പറയാനാവില്ല. എന്നാലും ഓരോ തവണ വരുമ്പോഴും പുതുതായി വരുമ്പോലെ ആണ് തോന്നുന്നത് എന്നും ചിപ്പി പറഞ്ഞിരുന്നു.

അതേസമയം, പൊങ്കാലയ്ക്ക് ശേഷം ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽക്കുത്ത് ചടങ്ങ് നടക്കും. തുടർന്ന് രാത്രി 10.45 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. നാളെ രാത്രി 9.45 ന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെയാണ് ഈവർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകുക. പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി അധിക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കെഎസ്ആർടിസിയും പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നഗരത്തിൽ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പെണ്‍മക്കള്‍ക്ക് വിഷം നല്‍കി അച്ഛന്‍ ജീവനൊടുക്കി; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

പെണ്‍മക്കള്‍ക്ക് വിഷം നല്‍കി അച്ഛന്‍ ജീവനൊടുക്കി; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം അച്ഛന്‍ ജീവനൊടുക്കി. മാന്നാര്‍ ശിവശൈലം വെള്ളിക്കിഴക്കേതില്‍ മനോജ് (45) ആണ് മരിച്ചത്. മക്കള്‍ ശിവഗംഗ, ശിവ കീര്‍ത്തന എന്നിവര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടു വരുന്ന വഴിയാണ് മനോജ് കുട്ടികള്‍ക്ക് വിഷം നല്‍കിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. കാറില്‍ അബോധാവസ്ഥയില്‍ പാലത്തിനരികില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ജ്യൂസിലാണ് പെണ്‍കുട്ടികള്‍ക്ക് അച്ഛന്‍ വിഷം കലക്കി നല്‍കിയത്. വിഷമാണെന്ന് അറിയാതെയാണ് മക്കള്‍ ജ്യൂസ് കുടിച്ചതെന്നും പൊലീസ് പറഞ്ഞു. ശിവഗംഗ ആറാം ക്ലാസിലും ശിവ കീര്‍ത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.

വർക്കല ട്രെയിൻ ആക്രമണത്തിനിരയായ ശ്രീക്കുട്ടി വീട്ടിലേക്ക് മടങ്ങി

വർക്കല ട്രെയിൻ ആക്രമണത്തിനിരയായ ശ്രീക്കുട്ടി വീട്ടിലേക്ക് മടങ്ങി

കേരളത്തെ നടുക്കിയ വർക്കല ട്രെയിൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടി ജീവിതത്തിലേക്ക് മടങ്ങുന്നു. മാസങ്ങളോളം നീണ്ട തീവ്രപരിചരണത്തിനും ചികിത്സയ്ക്കും ശേഷം കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ശ്രീക്കുട്ടി ഡിസ്ചാർജ് ആയി. മരണത്തിന്റെ വക്കിൽ നിന്ന് അസാമാന്യമായ മനക്കരുത്തിലൂടെയാണ് ഈ പെൺകുട്ടി ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഡിസംബർ 25-നാണ് ശ്രീക്കുട്ടിയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിന് ഏറ്റ ഗുരുതര ക്ഷതം കാരണം ബോധമില്ലാതെയും, ശ്വസിക്കാനും ബുദ്ധിമുട്ടിയിരുന്ന അവസ്ഥയിലായിരുന്നു അന്ന്. കൂടാതെ ഇടതു തോളിനും പരിക്കേറ്റിരുന്നു. അമൃത ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (PMR) വിഭാഗം മേധാവി ഡോ. രവി ശങ്കരൻ, ഡോ. ആനന്ദ് രാജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തുടർചികിത്സ. ശ്വസനത്തിനായി ട്രക്കിയോസ്റ്റമിയും ഭക്ഷണത്തിനായി ട്യൂബും ഘടിപ്പിച്ചു.

ന്യൂറോ റീഹാബിലിറ്റേഷൻ പദ്ധതിയുടെ ഭാഗമായി, ഓക്സിജൻ തെറാപ്പി, ശ്വസന വ്യായാമങ്ങൾ, ഭക്ഷണം സ്വയം വിഴുങ്ങാനുള്ള പരിശീലനം (Swallow Therapy), ഓർമ്മശക്തിയും ചിന്താശേഷിയും ഉണർത്താനുള്ള ചികിത്സകൾ (Cognitive Stimulation), ചലനശേഷി പടിപടിയായി വീണ്ടെടുക്കാനുള്ള പരിശീലനം എന്നിവയുൾപ്പെടെയുള്ള ചിട്ടയായ ചികിത്സാ രീതികളാണ് ശ്രീക്കുട്ടിക്ക് നൽകിയത്. ഇ.എൻ.ടി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, ന്യൂറോളജി, എൻഡോക്രൈനോളജി, ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗങ്ങളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് ശ്രീക്കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇപ്പോൾ തനിയെ ഭക്ഷണം കഴിക്കാനും, നടക്കാനും, സംസാരിക്കാനുമുള്ള ശേഷി വീണ്ടെടുത്തതും ശ്രീക്കുട്ടിയും കുടുംബവും വലിയ അത്ഭുതമായാണ് കാണുന്നത്. ശ്രീക്കുട്ടിയുടെ ചികിത്സാ കാലയളവിലുടനീളം തണലായി കൂടെയുണ്ടായിരുന്നത് അമ്മ പ്രിയയാണ്. മകളുടെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കാത്തിരുന്ന പാലോട്ടെ വീട് ഇപ്പോൾ അതീവ സന്തോഷത്തിലാണ്.

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

മസ്‌കത്ത്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ, ഒമാനില്‍ ഒമാന്‍ തീരത്ത് ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. മസ്‌കത്തില്‍ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിലാണ് ഇന്ത്യക്കാരന്‍ മരിച്ചത്.

ആളില്ലാ ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ എണ്ണ ടാങ്കറിന് തീപിടിക്കുകയായിരുന്നു. എണ്ണ ടാങ്കറില്‍ 16 ഇന്ത്യക്കാരും നാലു ബംഗ്ലാദേശികളും ഒരു യുക്രൈന്‍ പൗരനുമാണ് ഉണ്ടായിരുന്നത്. ശേഷിക്കുന്നവരെ ടാങ്കറില്‍ നിന്ന് ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാന് നേരെ നടത്തുന്ന സൈനിക നീക്കത്തിനിടെയാണ് സംഭവം.

മസ്‌കത്ത് ഗവര്‍ണറേറ്റിലെ പോര്‍ട്ട് സുല്‍ത്താന്‍ ഖാബൂസിന് ഏകദേശം 52 നോട്ടിക്കല്‍ മൈല്‍ വടക്കുപടിഞ്ഞാറായാണ് ആക്രമണം നടന്നത്. റിപ്പബ്ലിക് ഓഫ് മാര്‍ഷല്‍ ദ്വീപുകളുടെ പതാക വഹിച്ചിരുന്ന MKD VYOM എന്ന ടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ടാങ്കറില്‍ ഏകദേശം 59,463 മെട്രിക് ടണ്‍ എണ്ണയാണ് ഉണ്ടായിരുന്നത്. ആളില്ലാ ബോട്ട് ടാങ്കറില്‍ ഇടിക്കുകയും പ്രധാന എന്‍ജിന്‍ മുറിയില്‍ തീപിടിത്തവും സ്‌ഫോടനവും ഉണ്ടാകുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അധികൃതര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പേര്‍ഷ്യന്‍ ഗള്‍ഫിലേക്കുള്ള ഇടുങ്ങിയ കവാടമായ ഹോര്‍മുസ് കടലിടുക്കിനെ സമീപിക്കുന്ന കപ്പലുകള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിനുശേഷം ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്ക് കപ്പലുകള്‍ക്ക് നേരെയുള്ള രണ്ടാമത്തെ ആക്രമണമാണിത്. ഇത് മിഡില്‍ ഈസ്റ്റിലുടനീളം സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയിരിക്കുകയാണ്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം: സൗദിക്കു പോകുന്ന കപ്പല്‍ കൊല്ലത്ത് നങ്കൂരമിട്ടു

പശ്ചിമേഷ്യന്‍ സംഘര്‍ഷം: സൗദിക്കു പോകുന്ന കപ്പല്‍ കൊല്ലത്ത് നങ്കൂരമിട്ടു

കൊല്ലം: പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷം കപ്പല്‍ ഗതാഗത്തെ ബാധിക്കുന്നു. ഹോങ്കോങില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന ഓഫ് ഷോര്‍ സപ്ലൈ വെസല്‍ കൊല്ലത്ത് നങ്കുരമിട്ടു.

സൗദി തീരം ഉള്‍പ്പെടെ ഗള്‍ഫ് സമുദ്രമേഖലയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ആണ് കപ്പല്‍ കൊല്ലത്ത് അടുപ്പിച്ചത്. കപ്പല്‍ അധികൃതര്‍ സഹായം അഭ്യര്‍ത്ഥിച്ചതോടെയാണ് കൊല്ലം തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കിയത്. 12 ജീവനക്കാരാണ് ഓഫ് ഷോര്‍ സപ്ലെ വെസലില്‍ ഉള്ളത്.

കടലിലെ എണ്ണവാതക പര്യവേക്ഷണ കേന്ദ്രങ്ങള്‍, കപ്പലുകള്‍ എന്നിവയിലേക്ക് ആവശ്യമായ സാധനങ്ങള്‍ ഇന്ധനം കുടിവെള്ളം തൊഴിലാളികള്‍ എന്നിവ എത്തിക്കുന്ന പ്രത്യേക തരം കപ്പലുകളാണ് ഓഫ്ഷോര്‍ സപ്ലൈ കപ്പലുകള്‍. ഇവ ചരക്ക് കപ്പലുകളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവയല്ല.

ചോറ്റാനിക്കര മകം തൊഴൽ‌ ഇന്ന്, ദർശനം ഉച്ചയ്ക്ക് രണ്ടുമുതൽ; കനത്ത സുരക്ഷ

ചോറ്റാനിക്കര മകം തൊഴൽ‌ ഇന്ന്, ദർശനം ഉച്ചയ്ക്ക് രണ്ടുമുതൽ; കനത്ത സുരക്ഷ

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ ഇന്ന് നടക്കും. പകൽ രണ്ടു മണി മുതലാണ് മകംതൊഴൽ ആരംഭിക്കുക. രാത്രി 9.30 വരെ മകം തൊഴല്‍ നടക്കും. തിങ്കളാഴ്ച രാവിലെ 5.30ന് ഓണക്കുറ്റിചിറയിൽ ആറാട്ടോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. തുടർന്ന് വടക്കേപൂരപ്പറമ്പിൽ പാണ്ടിമേളത്തോടു കൂടി മകം എഴുന്നള്ളിപ്പ്. പിന്നീട് ക്ഷേത്രാങ്കണത്തിൽ തിരിച്ചെഴുന്നള്ളി നിത്യച്ചടങ്ങുകൾക്കും ശ്രീഭൂതബലിക്കും ശേഷം അലങ്കാരത്തിനായി നട അടയ്ക്കും.

പകൽ ഒന്നുമുതൽ ചോറ്റാനിക്കര മുരളീധര മാരാരുടെയും സംഘത്തിന്റെയും പാണ്ടിമേളം അരങ്ങേറും. രണ്ടിന് മകം തൊഴലിനായി നട തുറക്കുന്നതു മുതൽ ഇടതടവില്ലാതെ രാത്രി 9.30 വരെ മകം ദർശനം നടത്താം. ഭക്തജനങ്ങളുടെ സൗകര്യാർഥം ക്ഷേത്രാങ്കണത്തിലും പുറത്തുമൊക്കെയായി പ്രത്യേകം ബാരിക്കേഡുകളും താത്കാലിക പന്തലുകളും സ്ഥാപിച്ചിട്ടുണ്ട്.

ഭക്തനായ വില്വമംഗലം സ്വാമിയാർക്ക് ക്ഷേത്രത്തിൽ വെച്ച് മകം നാളിൽ സർവാഭരണവിഭൂഷിതയായി ദേവി ദർശനം നൽകിയതുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ചോറ്റാനിക്കര മകം തൊഴലിനുള്ളത്. വരദാഭയ മുദ്രകളോടുകൂടിയ പ്രത്യേകം തങ്കഗോളകയാണ് മകം നാളിൽ ദേവിക്ക് ചാർത്തുക. സ്വർണക്കിരീടവും വിശേഷാൽ സ്വർണാഭരണങ്ങളും പട്ടുടയാടകളും അണിയിക്കും. വിശേഷാൽ പുഷ്പാലങ്കാരങ്ങളും ഉണ്ടാകും.

ശ്രീകോവിലിൽ നെയ്‌ത്തിരി ദീപങ്ങളായിരിക്കും. മകം നാളിൽ ചോറ്റാനിക്കര ദേവിയെ ദർശിക്കാനായി ലക്ഷക്കണക്കിന് ആളുകളാണ് ക്ഷേത്രത്തിൽ എത്തിച്ചേരാറുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്യൂവുണ്ട്. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശനന്റെ നേതൃത്വത്തിൽ അഞ്ച് ഡിവൈഎസ്പിമാർ ഉൾപ്പെടെ 800 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മകം ദർശനത്തിനു ശേഷം മേളത്തോടു കൂടി മകം വിളക്കിനെഴുന്നള്ളിപ്പും നടക്കും.