by Midhun HP News | Mar 2, 2026 | Latest News, കേരളം
കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെ കേരളത്തില്‍ ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില. സംസ്ഥാനത്ത് പവന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയുമായി. വില ഇനിയും കൂടുമെന്ന് പ്രതീക്ഷിച്ചപ്പോഴാണ് ഇടിവുണ്ടായത്.
ആഗോള വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന് 5363 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക 97.82 എന്ന നിരക്കിലേയ്ക്ക് ഉയര്‍ന്നു. വെള്ളി 1.46 ഡോളര്‍ വര്‍ധിച്ച് 93.86 ഡോളറിലുമാണ്. ഇന്നലെ ആഗോള വിപണികള്‍ അവധിയായിട്ടും കേരളത്തില്‍ സ്വര്‍ണവില വര്‍ധിപ്പിച്ചതിനാലാണ് വ്യാപാരികള്‍ക്ക് ഇന്ന് വില കുറയ്‌ക്കേണ്ടി വന്നത്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ടുമാത്രം 8440 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. അതിനിടെയാണ് ഇന്ന് പവന് 2400 രൂപ കുറഞ്ഞത്.
കഴിഞ്ഞദിവസം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പായിരുന്നു ഉണ്ടായിരുന്നത്. ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായത്. ഇന്നലെ പവന് 1,26,920 രൂപയായിരുന്നു. പവന് 3200 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. ശനിയാഴ്ച രണ്ട് തവണയായി 5240 രൂപയാണ് പവന് വര്‍ധിച്ചത്.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 82 ഡോളറിലെത്തി. മൂന്ന് ദിവസം മുമ്പ് വരെ എഴുപത് ഡോളറിന് താഴെയായിരുന്നു വില. ഇന്ത്യന്‍ ഓഹരി വിപണിയിലും തകര്‍ച്ച ഉണ്ടായി. വ്യാപാരം തുടഭങ്ങിയപ്പോള്‍ തന്നെ സെന്‍സെക്‌സും നിഫ്റ്റിയും തകര്‍ച്ചയിലായി.


by Midhun HP News | Mar 2, 2026 | Latest News, കേരളം
തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി മരിച്ചു. പെരിങ്ങല്‍കുത്ത് ആദിവാസി ഉന്നതിയിലെ കാടര്‍ വിഭാഗത്തില്‍ സുന്ദരന്‍(50) ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ സുന്ദരനെ ഉടൻ തന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.
ഞായര്‍ വൈകീട്ട് 5.45ഓടെ പെരിങ്ങല്‍കുത്ത് ഉള്‍വനത്തിലായിരുന്നു സംഭവം നടന്നത്. വനവിഭവങ്ങൾ ശേഖരിക്കാനാണ് ഇയാൾ ഉൾകാട്ടിലേക്ക് പോയത്. വനത്തില്‍ വെച്ച് സുന്ദരനെ കാട്ടാന ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. ആന തുമ്പികൈ കൊണ്ട് വലിച്ചെറിഞ്ഞ സുന്ദരന്റെ വാരിയെല്ലിനും നട്ടെല്ലിനും പൊട്ടലേറ്റിരുന്നു.
ആനയെ കണ്ട് ഭയന്നോടിയ സുന്ദരന്റെ ഭാര്യയാണ് വിവരം വനംവകുപ്പ് ഓഫീസില്‍ അറിയിച്ചത്. തുടര്‍ന്നാണ് സുന്ദരനെ ചാലക്കുടി താലൂക്ക് അശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് അയച്ചിരുന്നു. എന്നാൽ യാത്രാമധ്യേ രാത്രി 11 മണിയോട് കൂടി മരണം സംഭവിക്കുക ആയിരുന്നു.
by Midhun HP News | Mar 2, 2026 | Latest News, കേരളം
ടെഹ്‌റാന്‍: ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ വധത്തിനു പിന്നാലെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതിരൂക്ഷമായി തുടരുന്നു. ഇസ്രയേലിലേക്കും ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്റെ ആക്രമണം തുടരുന്നു. ബഹ്‌റൈനില്‍ സല്‍മാന്‍ തുറമുഖത്തിന് സമീപത്തെ തന്ത്രപ്രധാന കേന്ദ്രത്തില്‍ ഇറാന്‍ ആക്രമണം നടത്തി.
ആക്രമണത്തിന് പിന്നാലെ തീപിടിത്തമുണ്ടായതായി ബഹറൈന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കുകയും അടുത്തുള്ള വെയര്‍ഹൗസുകളിലേക്കും മറ്റും തീ പടരുന്നത് തടയുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക, സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഡ്രോണുകളോ ബാലിസ്റ്റിക് മിസൈലുകളോ ആവാം തൊടുത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇറാനില്‍ നിന്നും ഇസ്രയേലിലേക്കും ആക്രമണം തുടരുകയാണ്. ഇറാനില്‍ നിന്നും തൊടുത്ത റോക്കറ്റ് ജറുസലേമിലും പതിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ അടിയന്തരാവസ്ഥ ഈ മാസം 12 വരെ നീട്ടി. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേല്‍ ശക്തമായ തിരിച്ചടി നല്‍കി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം ബി2 ബോംബര്‍ പോര്‍വിമാനം ഉപയോഗിച്ച് തകര്‍ത്തതായി യുഎസ് അവകാശപ്പെട്ടു. ആക്രമണത്തിന് 2000 പൗണ്ട് ബോംബ് പ്രയോഗിച്ചെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയത്.
മിസൈൽ ആക്രമണ ഭീഷണിയെ തുടർന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാനിലെ എംബസി യുഎഇ അടച്ചുപൂട്ടി.അംബാസിഡർ ഉൾപ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാനും തീരുമാനിച്ചു. ഇറാൻ സാധാരണ ജനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം.
അമേരിക്കയുടെ പടുകൂറ്റൻ വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണെ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. നാല് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് എബ്രഹാം ലിങ്കണെ ആക്രമിച്ചതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി കോർ (ഐആർജിസി) വ്യക്തമാക്കി. അതേസമയം ഐആർജിസിയുടെ അവകാശവാദം അമേരിക്ക തള്ളി. പച്ചക്കള്ളമാണ് ഇറാൻ പ്രചരിപ്പിക്കുന്നത് എന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.
by Midhun HP News | Mar 2, 2026 | Latest News, കേരളം
ഭക്തിയുടെ ലഹരിയിലമർന്ന തലസ്ഥാനത്ത് പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
കുഭത്തിലെ പൂരം നാളും പൗർണമിയും ഒരുമിക്കുന്ന ദിവസമാണ് പൊങ്കാല.
നാളെ രാവിലെ 9.15ന് ശുദ്ധപുണ്യാഹത്തോടെ പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കും. ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി ദീപം പകർന്ന് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം സഹമേല്‍ശാന്തിമാർക്ക് ദീപം കൈമാറും.
അവർ വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാരഅടുപ്പിലും തീകത്തിക്കും. 9.45നാണ് പൊങ്കാലയുടെ അടുപ്പുവെട്ട്. തുടർന്ന് 10 കിലോമീറ്റർ ചുറ്റളവില്‍ അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തരുടെ സഹസ്രകലശങ്ങളില്‍ പൊങ്കാലയ്ക്ക് തീ തെളിയും. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. 350 ഓളം പൂജാരിമാരെ പൊങ്കാല നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്.
by Midhun HP News | Mar 1, 2026 | Latest News, കേരളം
കൊച്ചി: ഇറാനെതിരായ യു എസ് – ഇസ്രയേല്‍ സംയുക്ത ആക്രമണത്തിൽ വലഞ്ഞ് കേരളത്തിൽ നിന്നുള്ള വിമാന യാത്രക്കാരും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ നിന്നും 17 സർവീസുകളും കരിപ്പൂരിൽ നിന്നും 21 സർവീസുകളും കൊച്ചിയിൽ നിന്ന് 16 വിമാനങ്ങളുമാണ് സർവീസ് റദ്ദാക്കിയത്. വരും മണിക്കൂറുകളിൽ കൂടുതൽ സർവീസുകൾ റദ്ദാക്കിയേക്കുമെന്നാണ് വിമാനക്കമ്പനികൾ നൽകുന്ന സൂചന.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 17 സർവീസുകൾക്ക് പുറമെ ഇവിടേക്ക് എത്തേണ്ട 20 വിമാനങ്ങൾ ഇതുവരെ എത്തിയിട്ടില്ല.
ഇന്ന് റിയാദിലേക്ക് ഒരു വിമാനസർവീസ് മാത്രമാണ് കരിപ്പൂരിൽ നിന്ന് പുറപ്പെട്ടത്. ഇവിടെ നിന്ന് 32 സർവീസുകളാണ് രണ്ട് ദിവസത്തിനിടെ റദ്ദാക്കിയത്. കരിപ്പൂരിൽ ഇറങ്ങേണ്ടിയിരുന്ന 25 വിമാനങ്ങളും സർവീസ് അവസാനിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും രണ്ട് വിമാനങ്ങളാണ് ഗൾഫ് മേഖലയിലേക്ക് ഇന്ന് സർവീസ് നടത്തുക. രാവിലെ 8.10ന് മസ്കത്തിലേക്ക് ഒമാൻ എയറിന്റെ വിമാനം പുറപ്പെട്ടു. സൗദി എയർലൈനിന്റെ ജിദ്ദ വിമാനം 11.30ന് പുറപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരിയിൽ നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട വിമാനം ഒന്നര മണിക്കൂറിനു ശേഷം തിരിച്ചു കൊച്ചിയിൽ തന്നെ ഇറക്കിയിരുന്നു. ഈ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ യാത്ര സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
by Midhun HP News | Feb 28, 2026 | Latest News, കേരളം
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് ഉച്ചക്കും സ്വർണ വിലയിൽ മാറ്റമുണ്ടായി. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് ഒരു പവൻ സ്വർണത്തിന് 1,23,720 രൂപയായി. ഉച്ചയായപ്പോഴേക്കും പവന് കൂടിയത് 2920 രൂപയാണ്. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,20,800 രൂപയായിരുന്നു വില. ഇന്നത്തെ ദിവസമാകെ 5240 രൂപയാണ് പവന് വർധിച്ചത്.
Recent Comments