നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് കൊച്ചിയിലെ ഏജന്‍സി വഴി; കുറ്റം സമ്മതിച്ച് അബിന്‍ സി രാജ്

നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് കൊച്ചിയിലെ ഏജന്‍സി വഴി; കുറ്റം സമ്മതിച്ച് അബിന്‍ സി രാജ്

ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ അബിൻ രാജ് കുറ്റം സമ്മതിച്ചു. സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഏജൻസിയിൽ നിന്ന് തന്നെയെന്ന് അബിൻ രാജ് പൊലീസിനോട് സമ്മതിച്ചു. എസ്എഫ്ഐ മുൻ നേതാവായ അബിൻ രാജിനെ മാലിദ്വീപിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അബിനെ കായംകുളം പൊലീസ് ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്.

നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയത് അബിനായിരുന്നു. എസ്എഫ്ഐ മുൻ ഏരിയ പ്രസിഡൻ്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് അബിൻ. അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാൻ സഹായിച്ചതെന്ന് നിഖിൽ തോമസ് നേരത്തെ മൊഴി നൽകിയിരുന്നു. ഇതോടെ മാലിദ്വീപിൽ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പൊലീസ് സമ്മർദ്ദം ചെലുത്തി നാട്ടിലെത്തിക്കുകയായിരുന്നു.

കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് അബിൻ മാലിദ്വീപിൽ നിന്ന് വിമാനം കയറിയത്. ചെന്നൈയിൽ ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരികയായിരുന്നു. ഇന്നലെ രാത്രി 11.30 ന് നെടുമ്പാശേരിയിലെത്തിയ അബിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തീപിടുത്തം; അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭ

തീപിടുത്തം; അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭ

പാലക്കാട്: പാലക്കാട് നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാൻ്റിലുണ്ടായ തീപിടുത്തത്തിൽ അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭ. ഒരാഴ്ചയായി മഴയുണ്ടായിരുന്നു. ആരെങ്കിലും തീവച്ചതാണോ എന്ന് സംശയിക്കുന്നതായും നഗരസഭാ അധികൃതർ പറഞ്ഞു. തീ ഫയർഫോഴ്സ് എത്തി അണക്കുകയായിരുന്നു.

പാലക്കാട് നഗരസഭയിലെ മാലിന്യ സംസ്ക്കരണ പ്ലാൻ്റിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. കൂട്ടുപാതയിലുളള മാലിന്യ സംസ്ക്കരണ പ്ലാൻ്റിലാണ് തീപിടുത്തം. സംഭവത്തെ തുടർന്ന് പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. സാമൂഹ്യ വിരുദ്ധരാകാം സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്ലാൻ്റിൽ ഗോഡൗണിന് സമീപം സംസ്ക്കരണത്തിനായി തരം തിരിച്ച് മാറ്റി വെച്ച മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. എട്ടേക്കർ വിസ്തൃതിയാണ് മാലിന്യ സംസ്കരണ പ്ലാൻ്റിനുള്ളത്.

സ്കൂളുകൾക്ക് ദീപാവലി അവധി പ്രഖ്യാപിച്ച് ന്യൂയോർക്ക്

സ്കൂളുകൾക്ക് ദീപാവലി അവധി പ്രഖ്യാപിച്ച് ന്യൂയോർക്ക്

ദീപാവലി ദിനത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ന്യൂയോർക്ക്. സിറ്റി മേയർ എറിക് ആഡംസ് തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ ദക്ഷിണേഷ്യൻ സമൂഹത്തിന്റെ ആവശ്യം കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം പ്രസിഡന്റ് ബൈഡനും ഭാര്യയും വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ചിരുന്നു.

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇനി മുതൽ ന്യൂയോർക്ക് നഗരത്തിലെ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് എറിക് പറഞ്ഞു. ഗവർണർ ഈ തീരുമാനത്തിൽ ഒപ്പ് വയ്ക്കുന്നതോടെ അവധി പ്രാബല്യത്തിൽ വരും. ഗവർണർ കാത്തി ഹോച്ചുൾ ബില്ലിൽ ഒപ്പുവക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് മേയർ കൂട്ടിച്ചേർത്തു.

സ്കൂൾ അവധി കലണ്ടറിലെ “ബ്രൂക്ലിൻ-ക്വീൻസ് ഡേ” എന്നതിന് പകരമാണ് പുതിയ ദീപാവലി അവധി. അന്ധകാരത്തിനു മേൽ വെളിച്ചം നേടിയ വിജയത്തിന്റെ സ്മരണയ്ക്കായി ആയിരക്കണക്കിന് ന്യൂയോർക്കുകാർ ഓരോ വർഷവും ദീപാവലി ആഘോഷിക്കാറുണ്ട്. അതേസമയം ഈ വർഷം ദീപാവലി ആഘോഷിക്കുന്നത് നവംബർ 12 ഞായറാഴ്ചയാണ്. അതിനാൽ തന്നെ 2024 ലെ സ്കൂളുകൾക്ക് ആദ്യമായി ദീപാവലി അവധി ലഭിക്കുക.

യാത്രക്കിടെ സീറ്റിൽ മലമൂത്ര വിസർജനം നടത്തി; എയർ ഇന്ത്യ വിമാനയാത്രികൻ അറസ്റ്റിൽ

യാത്രക്കിടെ സീറ്റിൽ മലമൂത്ര വിസർജനം നടത്തി; എയർ ഇന്ത്യ വിമാനയാത്രികൻ അറസ്റ്റിൽ

വിമാനയാത്രക്കിടെ സീറ്റിൽ മലമൂത്ര വിസർജനം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് സഞ്ചരിക്കുകയായിരുന്ന എയർ ഇന്ത്യ സി 866 വിമാനത്തിൻ്റെ സീറ്റിലാണ് യാത്രികൻ മലമൂത്ര വിസർജനം നടത്തിയത്. പ്രതി രാംസിംഗിനെ ഡൽഹി വിമാനത്താവള പൊലീസ് അറസ്റ്റ് ചെയ്തു.

സീൻ നമ്പർ 17 എഫിലെ യാത്രക്കാരനായിരുന്ന രാംസിംഗ് ആണ് കൃത്യം നടത്തിയത്. ഇയാൾ സീറ്റിൽ തുപ്പിവെച്ചെന്ന് എഫ് ഐ ആറിൽ പറയുന്നു. പ്രതി മദ്യലഹരിയിലായിരുന്നു. ഇയാളുടെ മോശം പെരുമാറ്റം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ക്യാബിൻ ക്രൂ യാത്രക്കാരന് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ, ഇയാൾ അതൊന്നും അനുസരിച്ചില്ല. തുടർന്ന് ക്യാബിൻ ക്രൂ പൈലറ്റിനെ വിവരമറിയിക്കുകയും പൈലറ്റ് എയർലൈൻ അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. വിമാനത്താവളത്തിൽ എത്തിയപ്പോൾ ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.

ജൂലൈ മുതല്‍ സര്‍ചാര്‍ജില്‍ ഒരു പൈസ കുറയും; ഈടാക്കുക യൂണിറ്റിന് 18 പൈസ

ജൂലൈ മുതല്‍ സര്‍ചാര്‍ജില്‍ ഒരു പൈസ കുറയും; ഈടാക്കുക യൂണിറ്റിന് 18 പൈസ

തിരുവനന്തപുരം: ജൂലൈ ഒന്നുമുതല്‍ ഈടാക്കുന്ന വൈദ്യുതി സര്‍ചാര്‍ജ് യൂണിറ്റിന് ഒരു പൈസ കുറയും. നിലവില്‍ യൂണിറ്റിന് 19 പൈസയാണ് ഈടാക്കുന്നത്. ഇതാണ് 18 പൈസയായി കുറയുക.

ഇപ്പോള്‍ വൈദ്യുതി ബോര്‍ഡ് സ്വയം ഈടാക്കുന്ന 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസയും ചേര്‍ത്താണ് 19 പൈസ സര്‍ചാര്‍ജ് ആയി ഈടാക്കുന്നത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് ബോര്‍ഡ് ചെലവഴിച്ച തുകയില്‍ നേരിയ കുറവ് വന്ന സാഹചര്യത്തില്‍ വൈദ്യുതി ബോര്‍ഡ് ഈടാക്കുന്ന സര്‍ചാര്‍ജ് 9 പൈസയായി കുറഞ്ഞതോടെയാണ് ഒരു പൈസയുടെ കുറവ്. റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസ സര്‍ചാര്‍ജ് പിരിക്കുന്നത് അടുത്ത ആറുമാസത്തിലേറെ തുടരും.

ഇടുക്കിയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി; പന്നികളെ കൊന്നൊടുക്കും

ഇടുക്കിയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി; പന്നികളെ കൊന്നൊടുക്കും

തൊടുപുഴ: ഇടുക്കിയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ പടമുഖത്തെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ ദയാവധത്തിന് കൊന്നൊടുക്കും.

പടമുഖത്തെ ബീനാ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമില്‍ 250 ഓളം പന്നികളുണ്ടായിരുന്നു. പനിയെ തുടര്‍ന്ന് പന്നികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് സാംപിളുകള്‍ ശേഖരിച്ച് ബംഗളൂരുവിലെ ലാബില്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളാണ് ഈ രോഗബാധിത മേഖലയില്‍ ഉള്‍പ്പെടുക.

പനി സ്ഥിരീകരിച്ച ഫാമില്‍ ബാക്കിയുണ്ടായിരുന്ന പന്നികളെ ഇന്ന് കൊന്നൊടുക്കും. രോഗം സ്ഥിരീകരിച്ച ഫാമില്‍ നിന്നും അടുത്തിടെ മറ്റ് എവിടെക്ക് എങ്കിലും പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫാമിനിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. ഇവിടെ പന്നി മാംസം വില്‍ക്കുന്നതും പന്നികളെ കൊണ്ടുപോകുന്നതും നിരോധനം ഏര്‍പ്പെടുത്തി.