സംഘർഷം പടരുന്നു; ഇറാന്‍ ആക്രമണത്തില്‍ അബുദാബിയില്‍ ഒരു മരണം, ബഹ്റൈനിലും കുവൈത്തിലും സ്ഫോടനങ്ങള്‍

സംഘർഷം പടരുന്നു; ഇറാന്‍ ആക്രമണത്തില്‍ അബുദാബിയില്‍ ഒരു മരണം, ബഹ്റൈനിലും കുവൈത്തിലും സ്ഫോടനങ്ങള്‍

ദുബൈ: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉണ്ടായ യുഎസ്- ഇസ്രയേല്‍ വ്യോമാക്രമണത്തിന് പിന്നാലെ സംഘര്‍ഷ ഭരിതമായി പശ്ചിമേഷ്യ. ഇറാന്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഇറാനില്‍ നിന്നും വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട് പ്രത്യാക്രമണങ്ങള്‍ ഉണ്ടായി. പിന്നാലെ ബഹ്റൈന്‍, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലും സ്ഫോടനങ്ങള്‍ ഉണ്ടായതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖത്തറിലെ യുഎസ് സൈനിക കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഇറാന്‍ മിസൈല്‍ നിര്‍വീര്യമാക്കിയതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘര്‍ഷ ഭീതിയുടെ പശ്ചാത്തലത്തില്‍ ദോഹയിലെ തന്ത്ര പ്രധാനമേഖലയില്‍ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന മുന്നറിയിപ്പും ഖത്തര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ബഹ്റൈനിലും സ്ഫോടനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് നാവികസേനയുടെ അഞ്ചാം കപ്പലിന്റെ ബഹ്റൈനിലെ ആസ്ഥാനം ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് വിവരം. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ വലിയ സ്ഫോടന ശബ്ദം കേട്ടതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാനിൽ നിന്ന് വിക്ഷേപിച്ച നിരവധി മിസൈലുകൾ പ്രതിരോധിച്ചതായും, ആക്രമണത്തിൽ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇറാനില്‍ ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന്‍ തിരിച്ചടി തുടങ്ങിയത്.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഓഫീസിന് സമീപമാണ് ഇസ്രയേല്‍ – യുഎസ് സംയുക്ത ആക്രമണത്തില്‍ ഒരു സ്ഫോടനം നടന്നത്. 86 വയസുകാരനായ ഖമേനി ആ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. അമേരിക്കയുമായി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹം അടുത്തിടെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതേസമയം, ഖമേനിയെ ടെഹ്റാനില്‍ നിന്ന് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്

‘നീ പൊളിച്ചെടാ’, ടീം മീറ്റിങ്ങിൽ സഞ്ജുവിന് ഗംഭീറിന്റെ അഭിനന്ദനം; ഇനി പിന്നോട്ടില്ലെന്ന് താരം

‘നീ പൊളിച്ചെടാ’, ടീം മീറ്റിങ്ങിൽ സഞ്ജുവിന് ഗംഭീറിന്റെ അഭിനന്ദനം; ഇനി പിന്നോട്ടില്ലെന്ന് താരം

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8ലെ സിംബാബ്‍വെക്കെതിരായ നിർണായക മത്സരത്തിൽ സഞ്ജു സാംസന്റെ പ്രകടനം ടീമിന് വലിയ ആശ്വാസമായി മാറിയിട്ടുണ്ട്. ടൂർണമെന്റിൽ ഓപ്പണിങ് കൂട്ടുകെട്ട് പരാജയമായി മാറുന്നത് ടീം ബാലൻസ് തന്നെ തെറ്റിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ സഞ്ജു – അഭിഷേക് സഖ്യം 48 റൺസാണ് അടിച്ചെടുത്തത്. സഞ്ജു 15 പന്തിൽ 24 റൺസുമായാണ് മടങ്ങിയത്. ഈ തുടക്കം മറ്റുള്ള ബാറ്റർമാർക്ക് മുതലെടുക്കാൻ കഴിഞ്ഞത്തോടെ ടീം സ്കോർ 256 റൺസിലെത്തി.

മത്സരത്തിലെ സഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് ഇപ്പോൾ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ തന്നെയാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.

”സഞ്ജുവിന്റെ തിരിച്ചു വരവും അദ്ദേഹം നൽകിയ മികച്ച തുടക്കവും ടീമിനെ വലിയ രീതിയിൽ സഹായിച്ചു. നിങ്ങൾ നന്നായി കളിച്ചു സഞ്ജു” മത്സരത്തിന് ശേഷമുള്ള ടീം മീറ്റിങ്ങിൽ ഗൗതം ഗംഭീർ പറഞ്ഞു. ഇതോടെ വരും മത്സരങ്ങളിൽ സഞ്ജു തന്നെ ഓപ്പണിങ് റോളിൽ വരുമെന്ന കാര്യം ഉറപ്പായി.

ഇത്തവത്തെ ഐപിഎല്ലിൽ ചെന്നൈയ്ക്കായി കളിക്കുന്ന സഞ്ജുവിന് വലിയ സ്വീകരണമാണ് ചെപ്പോക്കിൽ ലഭിച്ചത്. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ സഞ്ജു വരും മത്സരങ്ങളിൽ കൂടുതൽ ഉത്തരവാദിത്വത്തോടെ കളിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി ഫോം അല്ലാതിരുന്ന സഞ്ജു സിംബാബ്‍വെക്കെതിരായ മത്സരത്തിൽ നടത്തിയ തിരിച്ചു വരവ് ആരാധർക്കും വലിയ ആശ്വാസമാണ് സമ്മാനിച്ചത്.

ലോകത്തെ ഞെട്ടിച്ച് ഇസ്രയേൽ, ഇറാനെ ആക്രമിച്ചു; ടെഹ്‌റാനിൽ സ്ഫോടനം, തിരിച്ചടി ഭയന്ന് ഇസ്രായേൽ, അതീവ ജാഗ്രതാ നിർദ്ദേശം

ലോകത്തെ ഞെട്ടിച്ച് ഇസ്രയേൽ, ഇറാനെ ആക്രമിച്ചു; ടെഹ്‌റാനിൽ സ്ഫോടനം, തിരിച്ചടി ഭയന്ന് ഇസ്രായേൽ, അതീവ ജാഗ്രതാ നിർദ്ദേശം

ടെഹ്‌റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി ഇറാനെ ആക്രമിച്ച് ഇസ്രയേൽ. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണം നടത്തി. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചു.
ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് വിവരം. ഇതിന് മറുപടിയായി ഇറാൻ മിസൈൽ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രയേൽ തങ്ങളുടെ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇസ്രയേലിലെ എല്ലാ പൗരന്മാരും സുരക്ഷിത കേന്ദ്രങ്ങൾക്ക് സമീപം തന്നെ തുടരണമെന്ന് ഐ.ഡി.എഫ് മുന്നറിയിപ്പ് നൽകി. “ഇസ്രയേൽ ലക്ഷ്യമാക്കി മിസൈലുകൾ വരാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് പൊതുജനങ്ങളെ സജ്ജമാക്കുന്നതിനുള്ള മുൻകരുതൽ നടപടിയാണിതെന്ന് സൈന്യം വ്യക്തമാക്കി.

നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ സംഭവത്തിൽ  2 പേർ പിടിയിൽ

നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ സംഭവത്തിൽ 2 പേർ പിടിയിൽ

കിളിമാനൂർ: നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകരായ രതീഷ്, വിഷ്ണു എന്നിവരെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്ക്വാഡ് പിടികൂടിയത്. സംഭവത്തിൽ ഒൻപത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.

കോൺഗ്രസ് ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിൽ കേസ് എടുത്തതാണ് സിപിഎം പ്രവർത്തകരെ പ്രകോപനത്തിലേക്ക് നയിച്ചത്. നഗരൂർ ജംഗ്ഷന് സമീപമാണ് കഴിഞ്ഞദിവസം പൊലീസിന് നേരെ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ അതിക്രമം ഉണ്ടായത്. ഫ്ലക്സ് ബോർഡ് നശിപ്പിച്ച കേസിൽ പ്രതികളായവർക്ക് നോട്ടീസ് നൽകി മടങ്ങിയ പൊലീസ് ജീപ്പിനെ കാറിലെത്തിയ സംഘം ഓവർടേക്ക് ചെയ്ത് തടയുകയായിരുന്നു. പൊലീസ് ജീപ്പിന് കുറുകെയിട്ട കാറിൽ നിന്നും ഇറങ്ങിയ സംഘം എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

പൊലീസ് പാർട്ടി പ്രവർത്തകരുടെ വീട്ടിൽ കയറി അതിക്രമം കാട്ടിയെന്നാണ് സിപിഎം ആരോപിക്കുന്നത്. പൊലീസുകാർ മാന്യമല്ലാത്ത രീതിയിൽ പെരുമാറിയെന്നും എസ്എച്ച്ഒ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രവർത്തകർ നഗരൂർ സ്റ്റേഷന് മുന്നിൽ സമരവും നടത്തി.

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്, പവന്‍ വീണ്ടും 1,20,000ന് മുകളില്‍

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്, പവന്‍ വീണ്ടും 1,20,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്. പവന് 2320 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,20,800 രൂപ. ഗ്രാമിന് 290 രൂപ ഉയര്‍ന്ന് 15,100 ആയി.

ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് പവന്‍ വില 1,20,000ന് മുകളില്‍ എത്തുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവന്‍ വിലയിലെ സംസ്ഥാനത്തെ റെക്കോര്‍ഡ്. ഡിസംബര്‍ 23ന് ആദ്യമായി ഒരു ലക്ഷം കടന്ന പവന്‍ വില പിന്നീടുള്ള ദിവസങ്ങളില്‍ കുതിക്കുകയായിരുന്നു.

ഏതാനും ആഴ്ചയായി സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാവുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിലയെ സ്വാധീനിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17760 രൂപയായിരുന്നു വില.

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയിലെത്തും, ഗതാഗത നിയന്ത്രണം

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയിലെത്തും, ഗതാഗത നിയന്ത്രണം

കൊച്ചി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കൊച്ചിയില്‍ എത്തും. ഉച്ചയ്ക്ക് 2.10- ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങുന്ന അദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിക്കും.

തുടര്‍ന്ന് ചങ്ങനാശ്ശേരിക്ക് പോകുന്ന അദ്ദേഹം എസ്.ബി. കോളജിന്റെ ശതാബ്ദിയാഘോഷ സമാപനച്ചടങ്ങില്‍ പങ്കെടുക്കും. രാത്രി കൊച്ചിയില്‍ തങ്ങുന്ന ഉപരാഷ്ട്രപതി ഞായറാഴ്ച 11-ന് തൃശ്ശൂരില്‍ നടത്തറ ഗാനാശ്രമത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കും. ഒന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് മടങ്ങിപ്പോകും.

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഗതാഗതനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് 5 മുതല്‍ 7 വരെയും ഞായറാഴ്ച രാവിലെ 8 മുതല്‍ 11 വരെയുമാണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വാത്തുരുത്തി ജങ്ഷന്‍ മുതല്‍ ഹൈക്കോടതി ജങ്ഷന്‍ വരെയുള്ള വില്ലിങ്ടണ്‍ ഐലന്‍ഡ്, നേവല്‍ ബേസ്, തേവര,എം.ജി. റോഡ്, ബാനര്‍ജി റോഡ്, പാര്‍ക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് ഭാഗങ്ങളിലാണ് ഗതാഗതനിയന്ത്രണവും ഡ്രോണ്‍ നിയന്ത്രണവും.

ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്ന് ഹൈക്കോടതി, കണ്ടെയ്‌നര്‍ റോഡ്, ഇടപ്പള്ളി എന്നീ ഭാഗങ്ങളിലേക്ക് വരുന്ന വാഹനങ്ങള്‍ തോപ്പുംപടി ബി.ഒ.ടി. പാലം, അലക്‌സാണ്ടര്‍ പറമ്പിത്തറ പാലം, കുണ്ടന്നൂര്‍ ജങ്ഷന്‍, വൈറ്റില, കടവന്ത്ര, കെ.കെ. റോഡ്, ഹൈക്കോടതി ജങ്ഷന്‍, ബോള്‍ഗാട്ടി ജങ്ഷന്‍ വഴി കണ്ടെയ്‌നര്‍ ഭാഗത്തേക്ക് പോകണം. അല്ലെങ്കില്‍ ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ ജങ്കാര്‍ സര്‍വീസ് ഉപയോഗിക്കണം. വൈപ്പിന്‍ ഭാഗത്തുനിന്ന് ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഹൈക്കോടതി ജങ്ഷനില്‍നിന്ന് കലൂര്‍, കടവന്ത്ര, വൈറ്റില, കുണ്ടന്നൂര്‍ വഴിപോകണം. അല്ലെങ്കില്‍ ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ ജങ്കാര്‍ ഉപയോഗിക്കണം.

തേവര ഫെറി ഭാഗത്തുനിന്ന് കലൂര്‍-ഇടപ്പള്ളി ഭാഗത്തേക്ക് വരുന്ന ചെറുവാഹനങ്ങള്‍ പണ്ഡിറ്റ് കറുപ്പന്‍ റോഡിലൂടെ മട്ടമ്മല്‍ ജങ്ഷന്‍, പനമ്പിള്ളി നഗര്‍, കെ.കെ. റോഡ്, കലൂര്‍ ജങ്ഷന്‍ വഴി പോകണം. വൈറ്റില ഭാഗത്തുനിന്നും ഇടപ്പള്ളി ഭാഗത്തുനിന്നും ഹൈക്കോര്‍ട്ട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് വി.വി.ഐ.പി. യാത്ര നടക്കുന്ന സമയത്ത് ഹൈക്കോര്‍ട്ട് ജങ്ഷന്‍ വരെ മാത്രമേ പോകാന്‍ സാധിക്കൂ. എം.ജി. റോഡിലൂടെയുള്ള വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കും.