by Midhun HP News | Apr 13, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരും. കേരളത്തില്‍ വരും ദിവസങ്ങളില്‍ വേനല്‍ ചൂട് കൂടുതല്‍ കടുക്കുമെന്നാണ് മുന്നറിയിപ്പ്. ഏപ്രില്‍ 14 വരെ സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.
പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. പാലക്കാട് കഴിഞ്ഞദിവസം 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.
ഉയര്‍ന്ന താപനിലയോടൊപ്പം അന്തരീക്ഷത്തില്‍ ഈര്‍പ്പമുള്ള വായു തുടരുന്നതിനാല്‍, മലയോര മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളില്‍ കടുത്ത ചൂടിനും അസ്വസ്ഥതയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.
by Midhun HP News | Apr 12, 2026 | Latest News, കേരളം
വർക്കലയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി കാറിൽ ഉണ്ടായിരുന്നവരെ മർദ്ദിക്കുകയും കാറിൽ സൂക്ഷിച്ചിരുന്ന പണം തട്ടിയെടുക്കുകയും ചെയ്ത 6അംഗം സംഘത്തിലെ മൂന്നു പേരെ വർക്കല പോലീസ് പിടികൂടി. നടയറ സ്വദേശിയായ വൈശാഖ്,
വടശ്ശേരി കോണം സ്വദേശികളായ അമീർഖാൻ, ഹിലാൽ എന്നിവരാണ് പോലീസിന്റെ പിടിയിൽ ആയത്.
കഴിഞ്ഞ ദിവസം (11ആം തീയതി) രാത്രി 10. 35ന് വർക്കല വെട്ടൂർ ആശാൻ മുക്ക് സ്വദേശിയായ ജവാദും കുടുംബവും സഞ്ചരിച്ചിരുന്ന കാർ വടശ്ശേരിക്കോണം ജുമാത്ത് മസ്ജിദിന്റെ സമീപത്ത് വച്ച് KL 16 P 45 58 ബോലോറോ ജീപ്പ് ൽസഞ്ചരിച്ച 6അംഗം സംഘം ജവാദിന്റെ കാർ ഓവർടേക്ക് ചെയ്ത് തടഞ്ഞുനിർത്തി അസഭ്യം വിളിക്കുകയും പുറത്തിറങ്ങിയ സംഘം ജവാദിന്റെ വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസ് ഇടിവള കൊണ്ട് ഇടിച്ചു തകർക്കുകയും ചെയ്തു.
തുടർന്ന് വാഹനത്തിൻറെ ഡോർ വലിച്ചു തുറന്നു ജവാദിനെ ക്രൂരമായി മർദ്ദിക്കുകയും കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന 6000രൂപയും വിദേശ പണം 350 ദിർഹവും എമിറൻസ് ഐഡി കാർഡും സംഘം എടുത്തുകൊണ്ടുപോയി. ആ സമയം ജവാദിന്റെ വാഹനത്തിൽ കുട്ടികളും ഉണ്ടായിരുന്നു. ഇവരുടെ മുന്നിൽ വച്ചാണ് ക്രൂരമായി മർദ്ദിക്കുകയും പണം അപഹരിക്കുകയും ചെയ്തത്. മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.
പരാതിയെ തുടർന്ന് വർക്കല എസ് എച്ച് ഒയും സംഘവും പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
by Midhun HP News | Apr 12, 2026 | Latest News, കേരളം
ശബരിമല: ഐശ്വര്യ സമൃദ്ധിക്കും സൗഭാഗ്യത്തിനുമായി ഭക്തര്‍ കാത്തിരുന്ന വിഷുക്കണി ദര്‍ശനം 15ന്. ഭക്തര്‍ക്ക് കണികണ്ട് തൊഴുന്നതിനൊപ്പം ശ്രീകോവിലില്‍ നിന്ന് വിഷു കൈനീട്ടവും ലഭിക്കും. അയ്യപ്പസന്നിധിയില്‍ വിഷുക്കണി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
15ന് പുലര്‍ച്ചെ നാലുമുതല്‍ ഏഴുമണിവരെയാണ് വിഷുക്കണി ദര്‍ശനം. പതിനാലിന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം മേല്‍ശാന്തി, കീഴ്ശാന്തി പരികര്‍മികള്‍ എന്നിവര്‍ ചേര്‍ന്നു ശ്രീകോവിലില്‍ വിഷുക്കണി ഒരുക്കിയ ശേഷമാണ് രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നത്. പുലര്‍ച്ചെ നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ചു ആദ്യം ശബരീശനെയാണ് കണി കാണിക്കുന്നത്. അതിനുശേഷമാണ് ഭക്തര്‍ക്ക് വിഷുക്കണിക്ക് അവസരം.
തിരക്ക് നിയന്ത്രണത്തിന് വിപുലമായ പൊലീസ് ക്രമീകരണമാണ് ഒരുക്കുന്നത്. കൂടുതല്‍ പൊലീസും എത്തുന്നുണ്ട്. പമ്പയില്‍ കെഎസ്ആര്‍ടിസി താത്കാലിക ഡിപ്പോ തുടങ്ങി. പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 76 ബസ് എത്തിയിട്ടുണ്ട്. ഇതിനുപുറമെ തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംതിട്ട, കുമളി എന്നിവടങ്ങളില്‍ നിന്ന് പമ്പയിലേക്ക് പ്രത്യേക സര്‍വീസും തുടങ്ങി.
by Midhun HP News | Apr 12, 2026 | Latest News, കേരളം
കൊച്ചി: ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ. ഹൈക്കോടതി കൊളീജിയമാണ് ശുപാര്‍ശ നല്‍കിയത്. നിലവില്‍ ആലപ്പുഴ ജില്ല ജഡ്ജിയാണ് ഹണി എം വര്‍ഗീസ്. ദിലീപ് കേസില്‍ വിധി പ്രസ്താവിച്ചത് ഹണി എം വര്‍ഗീസ് ആയിരുന്നു.
ഹണി എം വര്‍ഗീസിന് പുറമെ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാരായ പിഎശ് ശശികുമാര്‍ , കെകെ ബാലകൃഷ്ണന്‍, എന്‍ ഹരികുമാര്‍, എസ് നസീറെ എന്നിവരെയും ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളിജിയം ശുപാര്‍ശ ചെയ്തു. ഹൈക്കോടതിയില്‍ നിലവില്‍ ഒന്‍പത് ജഡ്ജിമാരുടെ ഒഴിവാണുള്ളത്.


by Midhun HP News | Apr 11, 2026 | Latest News, കേരളം
പാലക്കാട്: വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവില്‍ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ശ്രീനന്ദയ്ക്ക് (14) നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്ന് രാവിലെയാണ് കുട്ടിയുടെ മൃതദേഹം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടില്‍ എത്തിച്ചത്. ശ്രീനന്ദയെ അവസാനമായി കണ്ട് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാടൊന്നാകെ വീട്ടിലേക്ക് ഒഴുകിയെത്തിയപ്പോള്‍ അത് ഒരു കണ്ണീര്‍ കാഴ്ചയായി മാറി. നെഞ്ച് പിടഞ്ഞ് പ്രിയപ്പെട്ടവര്‍ കുട്ടിയുടെ ചേതനയറ്റ ശരീരത്തിന് അരികില്‍ തന്നെ ഉണ്ടായിരുന്നു. ഐവര്‍മഠം ശ്മശാനത്തിലാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്.
ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത, അന്വേഷിക്കണമെന്ന് ബന്ധുക്കള്‍
ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു ബന്ധുക്കള്‍. ആദ്യം തിരച്ചില്‍ നടത്തിയ സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയില്ല. മൂന്ന് ദിവസം അതേ സ്ഥലത്ത് തന്നെയാണ് തിരച്ചില്‍ നടത്തിയത്. പിന്നെങ്ങനെയാണ് നാലാം ദിവസം അതേ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയതെന്നാണ് ബന്ധുക്കളുടെ ചോദ്യം.
ലഹരിവസ്തുക്കള്‍ നല്‍കി മയക്കി കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് ശ്രീനന്ദയുടെ കുടുംബം സംശയിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍ സാധ്യത പൊലീസും തള്ളിയിട്ടില്ല. ആരും ഇല്ലാത്ത സമയത്ത് കുട്ടിയെ പിടിച്ചു കൊണ്ടുപോയതാകാമെന്നാണ് മാതാവ് പറയുന്നത്. ശ്രീനന്ദ പോകാന്‍ സാധ്യതയില്ലാത്ത ഭാഗത്തെ കൊക്കയിലേക്കു വീണു മരണം സംഭവിച്ചതു സംശയാസ്പദമാണ്. കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നോ തുടങ്ങിയ കാര്യങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
തിരക്കേറിയ സ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാതാകുന്നത്. 40 അംഗസംഘമായിരുന്നു വിനോദ സഞ്ചാരത്തിനായി ചിക്കമംഗളൂരുവില്‍ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5:20ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയില്‍ കുട്ടി പിറകില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ 5:35ന് എടുത്ത ഫോട്ടോകളില്‍ കുട്ടിയെ കാണാനില്ല. 15 മിനിറ്റിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും കുടുബം ആവശ്യപ്പെടുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്കാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ഉടനീളം പരുക്കുണ്ട്. അസ്ഥികള്‍ പൊട്ടി. പരിക്കുകള്‍ വീഴ്ചയില്‍ സംഭവിച്ചതാണെന്നും മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രമേശിന്റെയും രോഹിണിയുടെയും മകളാണ് ശ്രീനന്ദ. പശ്ചിമഘട്ട മലനിരകളിലെ ബാബാബുധാന്‍ഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം ചൊവ്വാഴ്ച വൈകിട്ടാണു കുട്ടിയെ കാണാതായത്. 1500 അടി താഴ്ചയില്‍ ഹര്‍ഷന ഗുപ്പെയിലാണു ഇന്നലെ മൃതദേഹം കണ്ടെത്തിയത്.


by Midhun HP News | Apr 11, 2026 | Latest News, കേരളം
കോഴിക്കോട്:നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു. പുളിയാവ് പുഴയിലാണ് അപകടം ഉണ്ടായത്. ഒരുകുടുംബത്തിലെ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന വൈകീട്ടോടെയാണ് സംഭവം.
അരീക്കുണ്ട് സ്വദേശി അന്‍സാറും ഭാര്യ സുഹദ സഹോദരന്റെ കുട്ടിയായ ഇസ മറിയം എന്നിവരാണ് മരിച്ചത്. കുട്ടി കുളിക്കാനായി ഇറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് അന്‍സാറും ഭാര്യയും രക്ഷിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.നാദാപുരം ആശുപത്രിയില്‍ നിന്നും മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.


Recent Comments