വയോധികന്റെ എടിഎം കാർഡ് മോഷ്ടിച്ചു; തട്ടിയെടുത്തത്10 ലക്ഷം രൂപ; യുവതി അറസ്റ്റിൽ

വയോധികന്റെ എടിഎം കാർഡ് മോഷ്ടിച്ചു; തട്ടിയെടുത്തത്10 ലക്ഷം രൂപ; യുവതി അറസ്റ്റിൽ

ആലപ്പുഴ: വയോധികന്റെ എടിഎം കാർഡ് മോഷ്ടിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയിൽ. ചുനക്കര കരിമുളയ്ക്കൽ രമ്യ ഭവനത്തിൽ രമ്യ(38) യാണ് അറസ്റ്റിലായത്. താമരക്കുളം ചാരുംമൂട്ടിൽ അബ്ദുൽ റഹ്മാന്റെ (80) എടിഎം കാർഡ് മോഷ്ടിച്ചാണ് യുവതി പണം തട്ടിയത്. അബ്ദുൽ റഹ്മാൻ താമസിക്കുന്ന വീടിന്റെ സമീപത്തുള്ള കുടുംബവീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയാണ് രമ്യയും ഭർത്താവും. കെഎസ്ഇബിയിൽ നിന്ന് ഓവർസിയറായി വിരമിച്ച അബ്ദുൽ റഹ്മാൻ ഇളയ മകൾക്കും കുടുംബത്തിനുമൊപ്പമാണ് താമസിക്കുന്നത്. മകളുടെ സംരക്ഷണത്തിൽ കഴിഞ്ഞതിനാൽ ബാങ്കിൽ വന്ന പെൻഷൻ തുക പിൻവലിക്കാറില്ലായിരുന്നു.

‌വണ്ടാനം മെഡിക്കൽ കോളജിലെ ഫിസിയോതെറാപ്പിസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസർ എന്നൊക്കെ പറഞ്ഞ് പരിചയപ്പെടുത്തിയാണ് രമ്യയും ഭർത്താവ് തോമസും വാടകയ്ക്ക് താമസം തുടങ്ങിയത്. അബ്ദുൽ റഹ്മാന്റെ അധ്യാപകരായ മകളും മരുമകനും രാവിലെ എട്ടുമണിയ്ക്ക് ജോലിക്ക് പോകും. പിന്നീട് അബ്ദുൾ റഹ്മാൻ മാത്രമാണ് വീട്ടുലുണ്ടാകുക. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് അബ്ദുൾ റഹ്മാൻ കിടന്നുറങ്ങുന്ന സമയത്ത് രമ്യ വീടിനുള്ളിൽ കടന്ന് മേശയ്ക്കുള്ളിൽ സൂക്ഷിച്ച എടിഎം കാർഡ് കൈക്കലാക്കി. പാസ്‌വേഡ് മറന്നു പോകാതിരിക്കാൻ ഒരു പേപ്പറിൽ കുറിച്ച് എടിഎം കാർഡിനൊപ്പം വെച്ചിരുന്നു. കാർഡ് മോഷണം പോയ വിവരം വയോധികൻ അറിഞ്ഞതുമില്ല.

2023 ജനുവരി 13 മുതൽ രമ്യ ഈ കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചു കൊണ്ടിരുന്നു. ഓരോ ദിവസവും എടിഎം കൗണ്ടറിലെത്തി 9000 രൂപ വീതം രണ്ടുതവണയും 2000 രൂപ ഒരു തവണയും എന്നിങ്ങനെ ഇരുപതിനായിരം രൂപ വീതമാണ് പിൻവലിച്ചിരുന്നത്. നാലു മാസത്തിനുള്ളിൽ രമ്യ അക്കൗണ്ടിൽ നിന്നും 10 ലക്ഷം രൂപയാണ് പിൻവലിച്ചത്.
മകൾക്ക് ഒരു സ്കൂട്ടർ വാങ്ങുന്നതിനായി ഒരു ലക്ഷം രൂപയുടെ ആവശ്യം വന്നപ്പോഴാണ് അബ്ദുൽ റഹ്മാൻ പണം പിൻവലിക്കാനായി എടിഎം കാർഡ് തിരക്കിയത്. അപ്പോഴാണ് കാർഡ് കാണുന്നില്ല എന്ന് മനസ്സിലായത്. നഷ്ടപ്പെട്ടതായിരിക്കാം എന്ന് കരുതി അബ്ദുൽ റഹ്മാൻ മകളെയും കൂട്ടി എസ്ബിഐ ചാരുംമൂട് ശാഖയിലെത്തിയപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്നറിയുന്നത്. തുടർന്ന് നൂറനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംസ്ഥാനത്ത് ഇന്നും സ്വർണ നിരക്കിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്നും സ്വർണ നിരക്കിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാന ആഭരണ വിപണിയിൽ ഇന്നും സ്വർണ നിരക്കിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഒരു പവൻ സ്വർണത്തിന്റെ (22 കാരറ്റ്) നിരക്ക് 44,240 രൂപയിൽ തുടരുന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 5,530 രൂപയിലും നിൽക്കുന്നു. കഴിഞ്ഞ 3 ദിവസമായി കേരളത്തിലെ സ്വർണ നിരക്കുകൾ മാറ്റമില്ലാതെ തുടരുകയാണ്. ജൂൺ 2-ന് ഒരു പവൻ സ്വർണത്തിന്റെ വില 44,800 രൂപയായിരുന്നു.

അതേസമയം, രണ്ട് മാസക്കാലയളവിലെ താഴ്ന്ന നിലവാരത്തിലാണ്, ഒരു പവൻ സ്വർണത്തിന്റെ നിരക്ക് ഇപ്പോഴുള്ളത്. ഇക്കഴിഞ്ഞ ഏപ്രിൽ 4-ന് സ്വർണ വില 44,240 രൂപയായിരുന്നു. ഏപ്രിൽ 3-ന് രേഖപ്പെടുത്തിയ 43,760 രൂപയാണ്, മാർച്ച് മാസത്തിനു ശേഷമുള്ള സ്വർണത്തിന്റെ ഏറ്റവും താഴ്ന്ന വില. അതേസമയം കഴിഞ്ഞ 2 മാസക്കാലയളവിനിടെ സ്വർണത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില മേയ് 5-നായിരുന്നു. അന്ന് 45,760 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറിച്ചത്. അതിൽ നിന്നും 1,520 രൂപ താഴെയാണ് സ്വർണ വില ഇപ്പോഴുള്ളത്. ജൂൺ മാസത്തിൽ ഇതുവരെയായി സ്വർണത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില 44,800 രൂപയാണ്.

ബ്രിജ്ഭൂഷനെതിരെ ഉടന്‍ നടപടി വേണം; ഗുസ്തി താരങ്ങള്‍ അമിത് ഷായെ കണ്ടു

ബ്രിജ്ഭൂഷനെതിരെ ഉടന്‍ നടപടി വേണം; ഗുസ്തി താരങ്ങള്‍ അമിത് ഷായെ കണ്ടു

ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും എംപിയുമായ ബ്രിജ്ഭൂഷണ്‍
സിംഗിനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് ബജ്‌റംഗ് പുനിയ പറഞ്ഞു. രാത്രി പതിനൊന്നുമണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടു. പുനിയക്കൊപ്പം സാക്ഷി മാലിക്, സംഗീത ഫോഗട്ട്, സത്യവര്‍ത് കാര്‍ഡിയ എന്നിവരും പങ്കെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ബ്രിജ്ഭൂഷണിനനെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും നടപടി ഉടന്‍ ഉണ്ടാകണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. നിമയം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കുമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയതായി പുനിയ പറഞ്ഞു.

ബ്രിജ് ഭൂഷണെതിരായ പ്രതിഷേധം മാസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഗുസ്തി താരങ്ങള്‍ മെഡലുകള്‍ ഗംഗയിലൊഴുക്കുമെന്ന് പ്രഖ്യാപിച്ചരുന്നു. തുടര്‍ന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് അത് ഉപേക്ഷിക്കുകയായിരുന്നു.

വാക്ക് തർക്കം; യുവാവിനെ കുത്തി കൊലപ്പെടുത്തി

വാക്ക് തർക്കം; യുവാവിനെ കുത്തി കൊലപ്പെടുത്തി

അരൂർ: വാക്ക് തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. തുറവൂർ പഞ്ചായത്ത് നാലാം വാർഡിൽ നികർത്തിൽ മധുവിന്‍റെ മകൻ മിഥുൻ (29 ) ആണ് കുത്തേറ്റ് മരിച്ചത്. പ്രതി ഒളിവിലാണ്. ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. വൈകിട്ട് മിഥുന്‍റെ അമ്മ തുറവൂർ കവലയ്ക്ക് തെക്കുവശത്തെ ഒരു പുതിയ മീൻ വിൽപ്പനക്കാരനിൽ നിന്ന് മീൻ വാങ്ങിയിരുന്നു. തൊട്ടടുത്ത് മീൻ വിൽപ്പന നടത്തിക്കൊണ്ടിരുന്ന സനദേവ് ഇതിനെതിരെ അമ്മയോട് അസഭ്യം പറഞ്ഞിരുന്നു.

വിവരം അമ്മ അറിയിച്ചതോടെ മകൻ മിഥുൻ ചോദിക്കാൻ എത്തിയതോടെയാണ് സനദേവ് ക്രൂര കൃത്യം നടത്തിയത്. അമ്മയോട് മോശമായി സംസാരിച്ചതിന് ചോദ്യം ചെയ്യാനെത്തിയതിന് പിന്നാലെ ഇരുവരും തമ്മിൽ ഇതിന്റെ പേരിൽ സംഘർഷവുമുണ്ടായി. പ്രകോപിതനായ സനദേവ് മിഥുനെ കത്തി എടുത്ത് കുത്തുകയുമായിരുന്നു എന്നാണ് വിവരം. മൃതദേഹം തുറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഡ്രൈവറാണ് മിഥുൻ. പ്രതി സനദേവിനായി കുത്തിയതോട് പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സനദേവ് നിരവധി കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ഇന്ന് ശിവഗിരിയില്‍ ഫലവൃക്ഷതൈകളുടെ വിതരണം ഉണ്ടായിരിക്കും

ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ഇന്ന് ശിവഗിരിയില്‍ ഫലവൃക്ഷതൈകളുടെ വിതരണം ഉണ്ടായിരിക്കും

ശിവഗിരി: ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ഇന്ന് ശിവഗിരിയില്‍ ഫലവൃക്ഷതൈകളുടെ വിതരണം ഉണ്ടായിരിക്കും. വൈകിട്ട് അഞ്ചിന് ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ വി ജോയി എം.എല്‍.എ. വിവിധയിനം തൈകളുടെ വിതരണം നിര്‍വ്വഹിക്കും. ഇളം തലമുറയിലേക്ക് പരിസ്ഥിതി സന്ദേശം പകരുന്നതിന്‍റെ ഭാഗമായി വിവിധ സ്കൂളുകളില്‍നിന്നും വന്നുചേരുന്ന വിദ്യാര്‍ത്ഥികള്‍ക്കാകും തൈ വിതരണത്തില്‍ മുന്‍ഗണന നല്‍കുന്നതെന്ന് ശിവഗിരി മഠം അറിയിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി രാവിലെ ഒന്‍പതിന് ശിവഗിരിയില്‍ മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി എന്നിവര്‍തൈകള്‍ നടും.

എഐ ക്യാമറകൾ തയ്യാർ; ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ

എഐ ക്യാമറകൾ തയ്യാർ; ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ

തിരുവനന്തപുരം : റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറ സംവിധാനം ഇന്നു രാവിലെ മുതൽ പ്രവർത്തന സജ്ജമാകും. രാവിലെ എട്ടു മണി മുതലാണ് റോഡിലെ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിത്തുടങ്ങുക. സംസ്ഥാനമാകെ സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണമാണ് ഇപ്പോൾ പ്രവർത്തന സജ്ജമായത്.

ഇരുചക്രവാഹനങ്ങളിൽ 12 വയസ്സിനു താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് ആവശ്യമായ നിയമഭേദഗതി നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം വരുന്നതുവരെ 12 വയസ്സിനുതാഴെയുള്ള ഒരു കുട്ടി കൂടെ യാത്ര ചെയ്യുന്നതിനു പിഴ ഈടാക്കില്ലെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.

ഗതാഗതലംഘനം കണ്ടെത്തിയാൽ മൊബൈലിലേക്ക് എസ്എംഎസ് സന്ദേശത്തിന് പുറമേ വീട്ടിലേക്കു നോട്ടിസ് അയയ്ക്കും. 15 ദിവസത്തിനകം ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് അപ്പീൽ നൽകാം. എമർജൻസി വാഹനങ്ങൾക്ക് പിഴയിൽ നിന്ന് ഇളവുണ്ടാകും. കേന്ദ്ര നിയമമനുസരിച്ച് വിഐപികൾക്കും ഇളവുണ്ടാകും.

ആദ്യഘട്ടത്തിൽ പിഴ ചുമത്തുക ഈ നിയമലംഘനങ്ങൾക്ക്

ഹെൽമറ്റ് ഇല്ലെങ്കിൽ- 500 രൂപ പിഴ (4 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധം)

സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ : 500 രൂപ പിഴ (ഡ്രൈവർക്കു പുറമേ മുൻസീറ്റിലുള്ളയാൾക്കും സീറ്റ് ബെൽറ്റ് നിർബന്ധം)

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ : 2000 രൂപ പിഴ

അമിതവേഗത: 1500 രൂപ

ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര: 1000 രൂപ (മൂന്നാമത്തെയാൾ 12 വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കിൽ തൽക്കാലം പിഴ ഇല്ല)

അപകടകരമായ പാർക്കിങ്: 250 രൂപ

റെഡ് സിഗ്‌നൽ മുറിച്ചു കടന്നാൽ: പിഴ കോടതി വിധിക്കും.