പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി; ഏഴ് ജില്ലകളില്‍ 30 ശതമാനം വര്‍ധന

പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി; ഏഴ് ജില്ലകളില്‍ 30 ശതമാനം വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകളില്‍ കഴിഞ്ഞ വര്‍ഷത്തെ വര്‍ധന തുടരാന്‍ മന്ത്രിസഭാ യോഗ തീരുമാനം. 81 താത്കാലിക ബാച്ചുകള്‍ അനുവദിക്കും.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലെ ഗവ. സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധനവും കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധനവും ഉണ്ടാകും.
2021ല്‍ തുടങ്ങിയ താല്ക്കാലിക ബാച്ചുകള്‍ കഴിഞ്ഞ രണ്ടു വര്‍ഷവും ഉണ്ടായിരുന്നു. ഇത് ഈ വര്‍ഷവും തുടരും.

യുപിഎസ്‌സി പരീക്ഷ മെയ് 28ന്: എഴുതുന്നത് 24,000 പേര്‍

വിവിധ അഖിലേന്ത്യാ സര്‍ക്കാര്‍ സര്‍വീസുകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന 2023 സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യഘട്ടം മെയ് 28ന് നടക്കും. 9.30 മുതല്‍ 11.30 വരെയും 2.30 മുതല്‍ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിലെ പരീക്ഷാര്‍ഥികള്‍ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് സെന്ററുകള്‍. കേരളത്തില്‍ 79 കേന്ദ്രങ്ങളില്‍ 24,000 പേരാണ് പരീക്ഷ എഴുതുന്നത്. പരീക്ഷാ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.

പരീക്ഷാ സമയത്തിന് 10 മിനിട്ട് മുമ്പ് ഹാളില്‍ പ്രവേശിക്കണം. ഉച്ചയ്ക്കുമുമ്പുള്ള സെഷനില്‍ 9.20നും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്കായി 2.20നു മുമ്പും പരീക്ഷാ ഹാളില്‍ എത്തണം. ഹാള്‍ടിക്കറ്റില്‍ യു.പി.എസ്.സി അനുവദിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രങ്ങളില്‍ മാത്രമെ പരീക്ഷ എഴുതാന്‍ അനുവദിക്കൂ.

ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റിനൊപ്പം അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്‍കിയ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡും കൈയ്യില്‍ കരുതണം. ആവശ്യപ്പെടുമ്പോള്‍ ഇത് ഇന്‍വിജിലേറ്ററെ കാണിക്കണം. പരീക്ഷയ്ക്ക് എത്തുന്നവര്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. കറുത്ത ബാള്‍പോയിന്റ് പേന കൊണ്ടാണ് ഉത്തരസൂചിക പൂരിപ്പിക്കേണ്ടത്. ബാഗുകള്‍, മൊബൈല്‍ ഫോണുകള്‍, ക്യാമറകള്‍, ഇലക്ട്രോണിക് വാച്ചുകള്‍ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക്, ഐടി ഉപകരണങ്ങള്‍ പരീക്ഷാഹാളില്‍ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നതുവരെ ആരെയും പുറത്തു പോകുവാന്‍ അനുവദിക്കില്ല. ഉദ്യോഗാര്‍ഥികളുടെ ബയോമെട്രിക് വിവരങ്ങള്‍ പരീക്ഷാകേന്ദ്രത്തില്‍ ശേഖരിക്കേണ്ടതിനാല്‍ നേരത്തെതന്നെ പരീക്ഷാകേന്ദ്രത്തില്‍ എത്തണം.

കവടിയാർ കൊട്ടാരത്തിലെ പാർവതി ദേവി അന്തരിച്ചു

കവടിയാർ കൊട്ടാരത്തിലെ പാർവതി ദേവി അന്തരിച്ചു

തിരുവിതാംകൂർ രാജകുടുംബത്തിലെ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെയും രാധാദേവിയുടെയും മകൾ പാർവതിദേവി അന്തരിച്ചു. 76 വയസ്സായിരുന്നു. സംസ്കാരം ഇന്ന് പകൽ 2:00 മണിക്ക് പട്ടം കൊട്ടാര വളപ്പിൽ നടന്നു. ശാരീരിക അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11:30 മണിയോടെ വസതിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
സഹോദരൻ: പത്മനാഭ വർമ്മ.

12 കോടി രൂപയുടെ ഭാ​ഗ്യശാലി ആര്?; വിഷു ബംപർ ലോട്ടറി ഫലം പ്രഖ്യാപിച്ചു

12 കോടി രൂപയുടെ ഭാ​ഗ്യശാലി ആര്?; വിഷു ബംപർ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: വിഷു ബംപർ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. VE 475588 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ. ഉച്ചയ്ക്കാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായ ഒരു കോടിരൂപ വീതം ആറുപേർക്ക് ലഭിക്കും. വിഎ 513003, വിബി 678985, വിസി 743934, വിഡി 175757, വി ഇ 797565, വിജി 642218 എന്നി നമ്പറുകളിലെ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം. വിഎ, വിബി, വിസി, വിഡി, വിഇ, വിജി സീരിസുകളാണ് ടിക്കറ്റിനുള്ളത്.

തുകയുടെ 10% ഏജൻസി കമ്മിഷനായി പോകും. ശേഷിക്കുന്ന തുകയിൽ 30% നികുതി കഴിഞ്ഞിട്ടുള്ള തുക ഒന്നാം സമ്മാനക്കാരന് ലഭിക്കും. അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം അറിയാം. 300 രൂപയായിരുന്നു ടിക്കറ്റ് വില.

മൊത്തം സമ്മാനത്തുക 49,46,12,000 രൂപയാണ്. ഏജന്റ് പ്രൈസ് 4,94,61,200 രൂപ. കഴിഞ്ഞവർഷം 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.

കർണാടക നിയമസഭ സ്പീക്കറായി മലയാളിയായ യു.ടി ഖാദറിനെ തെരഞ്ഞെടുത്തു

കർണാടക നിയമസഭ സ്പീക്കറായി മലയാളിയായ യു.ടി ഖാദറിനെ തെരഞ്ഞെടുത്തു

ബാംഗ്ലൂർ: കർണാടക നിയമസഭ സ്പീക്കറായി മലയാളിയായ യു.ടി ഖാദറിനെ തെരഞ്ഞെടുത്തു. ബിജെപി സ്ഥാനാർഥി ഇല്ലാത്തതിനാൽ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്ന് യു.ടി ഖാദർ പറഞ്ഞു രാവിലെ നടന്ന കോൺഗ്രസ്‌ നിയമസഭ കക്ഷി യോഗത്തിന് ശേഷം 11 മണിയോടെ സഭാ നടപടികൾ ആരംഭിച്ചു. എതിരാളിയില്ലാത്തതിനാൽ സ്പീക്കർ തെരഞ്ഞെടുപ്പ് ഔദ്യോഗിക പ്രഖ്യാപനം മാത്രമായി മാറി. കർണാടക നിയമസഭ ചരിത്രത്തിൽ ആദ്യമായാണ് ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള സ്പീക്കർ ഉണ്ടാകുന്നത്. ഭരണ – പ്രതിപക്ഷ കക്ഷികളെ ഒരുമിച്ചു നിർത്തി മുന്നോട്ടു കൊണ്ടുപോവുകയാണ് ലക്ഷ്യമെന്ന് യു.ടി ഖാദർ പറഞ്ഞു.

അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ജോര്‍ജി ഗോസ്പൊഡിനോവിന്റെ ടൈം ഷെല്‍ട്ടറിന്

അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ജോര്‍ജി ഗോസ്പൊഡിനോവിന്റെ ടൈം ഷെല്‍ട്ടറിന്

ലണ്ടൻ: 2023-ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ജോര്‍ജി ഗോസ്പൊഡിനോവിന്റെ ടൈം ഷെല്‍ട്ടറിന് ലഭിച്ചു. ബള്‍ഗേറിയന്‍ സാഹിത്യകാരനും വിവര്‍ത്തകനുമാണ് ജോര്‍ജി ഗോസ്പൊഡിനോവ്. വിഷാദവും വിപരീതാർത്ഥ പ്രയോഗങ്ങളും നിറഞ്ഞ അസാധ്യ നോവലാണ് ടൈം ഷെല്‍ട്ടർ എന്ന് പുരസ്കാര സമിതി വിലയിരുത്തി. ഭൂതകാലം മറന്നുപോകുന്ന അല്‍ഷിമേഴ്സിന് ചികിത്സ വരുന്നതാണ് നേവലിന്റെ ഇതിവൃത്തം. പേരില്ലാത്ത ഒരാളിലുടെയാണ് ജോര്‍ജി ഗോസ്പൊഡിനോവ് ടൈം ഷെല്‍ട്ടര്‍ എന്ന കഥ പറയുന്നത്. ഓര്‍മകള്‍ മറഞ്ഞുപോയാല്‍ മനുഷ്യനെന്ത് സംഭവിക്കുമെന്ന പ്രസക്തമായ ചോദ്യമാണ് നോവല്‍ ഉയര്‍ത്തുന്നതെന്ന് പുരസ്കാര സമിതി അഭിപ്രായപ്പെട്ടു.

പുരസ്കാരം നേടുന്ന ആദ്യ ബൾഗേറിയക്കാരനാണ് 55 കാരനായ ഗോസ്പൊഡിനോവ്. ബള്‍ഗേറിയന്‍ സംഗീതജ്ഞയും വിവര്‍ത്തകയുമായ ഏയ്‍ഞ്ചല റോഡലാണ് പുസ്തകം ഇം​ഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. 50,000 പൗണ്ടാണ് ബുക്കര്‍ പുരസ്കാരത്തുക. ഇത് എഴുത്തുകാരനും പരിഭാഷകയും തുല്യമായി പങ്കിടും.