കൊച്ചിയിലെ ജ്വല്ലറിക്ക് മുകളില്‍ നിന്ന് ചാടി മധ്യവയ്‌സ്‌കന്‍ ജീവനൊടുക്കി; ആളെ തിരിച്ചറിഞ്ഞില്ല

കൊച്ചിയിലെ ജ്വല്ലറിക്ക് മുകളില്‍ നിന്ന് ചാടി മധ്യവയ്‌സ്‌കന്‍ ജീവനൊടുക്കി; ആളെ തിരിച്ചറിഞ്ഞില്ല

കൊച്ചി: നഗരത്തിലെ ജ്വല്ലറി കെട്ടിടത്തിന് മുകളില്‍ നിന്ന് നിന്ന് ചാടി മധ്യവയ്‌സക്ന്‍ ജീവനൊടുക്കി. കൊച്ചി എംജി റോഡിലെ ജ്വല്ലറിക്ക് മുകളില്‍ നിന്നാണ് ഇയാള്‍ ചാടി ജീവനൊടുക്കിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നതായി എറണാകുളം സെന്‍ട്രല്‍ പൊലീസ് വ്യക്തമാക്കി.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. നഗരത്തിലെ പ്രമുഖ ജ്വല്ലറിക്കെട്ടിടത്തിന് മുകളില്‍നിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയില്‍ നിന്ന് ചാടിയതാണെന്നാണ് കരുതുന്നത്. ഇദ്ദേഹം തല്‍ക്ഷണം മരിച്ചു. വീണപ്പോള്‍ ദേഹത്ത് വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഇയാള്‍ ഉടുത്തിരുന്ന മുണ്ട് മൂന്നാം നിലയില്‍ കിടപ്പുണ്ടായിരുന്നു. മരിച്ചയാള്‍ക്ക് 50 വയസ് പ്രായം തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഇയാള്‍ കെട്ടിടത്തിന്റെ ആറാം നില വരെ കയറിയതായി സംശയിക്കുന്നെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ആറാം നിലയില്‍ പുറത്തേക്ക് തുറന്ന ഭാഗങ്ങളില്ല. അതിനാല്‍ ഇയാള്‍ മൂന്നാം നിലയിലേക്ക് ഇറങ്ങിവന്ന് ഇവിടെനിന്ന് ചാടുകയായിരുന്നു എന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയെ കൊഞ്ചിച്ചു, മാല കവർന്നു; പിടിക്കപ്പെടുമെന്നായപ്പോൾ വിഴുങ്ങി….

കുട്ടിയെ കൊഞ്ചിച്ചു, മാല കവർന്നു; പിടിക്കപ്പെടുമെന്നായപ്പോൾ വിഴുങ്ങി….

നിലമ്പൂർ: ഡോക്ടറെ കാണാനെത്തിയ കുഞ്ഞിന്റെ സ്വർണ്ണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി പോലീസ് നിരീക്ഷണത്തിൽ. നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലെ ക്ലിനിക്കിൽ വെച്ചാണ് മുക്കട്ട സ്വദേശിനിയായ മുപ്പത്തഞ്ചുകാരി മൂന്നര ഗ്രാം തൂക്കം വരുന്ന മാല കവർന്നത്. വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ലാളിക്കുന്നതിനിടെയാണ് യുവതി മാല കൈക്കലാക്കിയത്.

മോഷണം കൈയോടെ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഇവർ മാല വിഴുങ്ങുകയായിരുന്നു. എക്സറേ പരിശോധനയിൽ വയറിനുള്ളിൽ മാലയുണ്ടെന്ന് സ്ഥിരീകരിച്ചു. നിലവിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോലീസ് കാവലിൽ കഴിയുന്ന യുവതിക്ക് മാല പുറത്തെടുക്കാനായി എനിമ നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. യുവതി ഇടയ്ക്കിടെ അക്രമാസക്തയാകുന്നതിനാൽ കൂടുതൽ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് പോലീസിന്റെ നീക്കം.

പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം; ‘ബ്ലാക്ക് വെനം’ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്, ഒരു ഫോണിൽ തുറന്നത് 8 അക്കൗണ്ടുകൾ

പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം; ‘ബ്ലാക്ക് വെനം’ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്, ഒരു ഫോണിൽ തുറന്നത് 8 അക്കൗണ്ടുകൾ

കൊച്ചി: ചോറ്റാനിക്കരയിലെ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തിൽ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി ഫോളോ ചെയ്ത ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള അക്കൗണ്ടിന്റെ വിവരങ്ങളാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്. കൊറിയന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ അക്കൗണ്ടിലുണ്ട്. നേരത്തെ മുപ്പതിലേറെ പേര്‍ പിന്തുടര്‍ന്ന പേജാണ് ഇതെന്നും പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ ഫോളോവേര്‍സ് എല്ലാം പോയെന്നും പൊലീസ് പറയുന്നു. കൊറിയൻ സുഹൃത്ത് മരിച്ച മനോവേദനയിൽ ജീവനൊടുക്കുന്നുവെന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നത്. പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം, അക്കൗണ്ടില്‍ പലതും ദുരൂഹമെന്നാണ് പൊലീസ് പറയുന്നത്. ഇതിനെ കുറിച്ച് വിശദമായ സൈബര്‍ പരിശോധന അനിവാര്യമാണ്. സ്കൂളില്‍ ഒരു വിദ്യാര്‍ഥി ഫോണ്‍ കൊണ്ടുവരുമെന്നും മറ്റ് വിദ്യാര്‍ഥികള്‍ ഒരേ ഫോണില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ തുറന്നതിന് തെളിവുണ്ടെന്നും പൊലീസ് പറയുന്നു. ഫൊറന്‍സിക് പരിശോധനക്ക് അയച്ച ഒരു ഫോണില്‍ തുറന്നത് 8 ഇന്‍‍സ്റ്റഗ്രാം അക്കൗണ്ടുകളാണ്. ഇതിന്റെ ലോഗ് ഇന്‍ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ശിവരാത്രി; ഞായറാഴ്ച രാത്രി 11.30 വരെ, തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണി മുതല്‍; സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ

ശിവരാത്രി; ഞായറാഴ്ച രാത്രി 11.30 വരെ, തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണി മുതല്‍; സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ

കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ. ശിവരാത്രി ദിവസമായ ഞായറാഴ്ച തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11.30നാണ് പുറപ്പെടുക.

ശിവരാത്രി ദിനമായ ഞായറാഴ്ച രാത്രി ഉറക്കമിളച്ച് പുലര്‍ച്ചെ മണപ്പുറത്ത് ബലിതര്‍പ്പണം നടത്തി മടങ്ങിപ്പോകുന്ന ഭക്തര്‍ക്കായി പ്രത്യേക സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്ന് പുലര്‍ച്ച നാലിന് സര്‍വീസ് ആരംഭിക്കും. രാവിലെ ആറുവരെ 30 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് ഉണ്ടായിരിക്കും. തുടര്‍ന്ന് ട്രെയിനുകള്‍ പതിവ് ടൈംടേബിള്‍ പ്രകാരം സര്‍വീസ് നടത്തും.

അതിനിടെ ഞായറാഴ്ച മുതല്‍ രാത്രി 11 വരെ സര്‍വീസ് സമയം കൊച്ചി മെട്രോ ദീര്‍ഘിപ്പിച്ചു. യാത്രക്കാരുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധനവും ഉയര്‍ന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ചാണ് തീരുമാനം. ഫെബ്രുവരി 15 ഞായറാഴ്ച മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. ഇതനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നി ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11ന് പുറപ്പെടും.

ശിവരാത്രി: ബലി തര്‍പ്പണ സമയം എപ്പോള്‍?, വത്രാനുഷ്ഠാനം എങ്ങനെ?, പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ ഏതെല്ലാം?

ശിവരാത്രി: ബലി തര്‍പ്പണ സമയം എപ്പോള്‍?, വത്രാനുഷ്ഠാനം എങ്ങനെ?, പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ ഏതെല്ലാം?

കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശിയില്‍ (ഫെബ്രുവരി-മാര്‍ച്ച്) ആചരിക്കുന്ന മഹാശിവരാത്രിയില്‍, ശിവക്ഷേത്രങ്ങളിലും നദീതീരങ്ങളിലും പിതൃക്കള്‍ക്കായി നടത്തുന്ന ബലിതര്‍പ്പണമാണ് ശിവരാത്രി ബലി.

കേരളത്തില്‍ പിതൃതര്‍പ്പണത്തിന് പേരുകേട്ട പ്രധാന കേന്ദ്രങ്ങള്‍ ആലുവ മണപ്പുറം, തിരുവല്ലം പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തിരുനെല്ലി പാപനാശിനി തീര്‍ത്ഥം, കോഴിക്കോട് വരയ്ക്കല്‍ കടപ്പുറം എന്നിവയാണ്. കൂടാതെ പയ്യാംമ്പലം ബീച്ച്, പാലക്കാട് തിരുവില്വാമല, കൊല്ലം മുനീശ്വരന്‍ കോവില്‍ തുടങ്ങിയ സ്ഥലങ്ങളിലും വലിയ തോതില്‍ തര്‍പ്പണം നടക്കുന്നു. പിതൃക്കളുടെ അനുഗ്രഹം ലഭിക്കാനും മോക്ഷത്തിനും ഈ ബലി ഉത്തമമായി കരുതപ്പെടുന്നു.

ശിവരാത്രി ബലിയും വ്രതാനുഷ്ഠാനങ്ങളും:
ബലിതര്‍പ്പണം: ശിവരാത്രി ദിനത്തില്‍, സാധാരണയായി പുലര്‍ച്ചെയാണ് പിതൃക്കള്‍ക്ക് ബലിയിടുന്നത്. ഇത് പൂര്‍വികരുടെ അനുഗ്രഹം നേടിത്തരുമെന്ന് വിശ്വസിക്കപ്പെടുന്നു.

ബലിതര്‍പ്പണ സമയം: ഫെബ്രുവരി 15-ന്റെയും 16-ന്റെയും ഇടയിലുള്ള അമാവാസി സമയം, പ്രധാനമായും രാവിലെ സൂര്യോദയത്തിന് ശേഷം.

വ്രതാനുഷ്ഠാനം: തലേദിവസം (ത്രയോദശി) മുതല്‍ വ്രതം ആരംഭിക്കുന്നു. അരി ആഹാരം ഒഴിവാക്കി ലഘുഭക്ഷണം കഴിക്കുന്നു.

ശിവരാത്രി രാത്രി: വ്രതമെടുക്കുന്നവര്‍ രാത്രി മുഴുവന്‍ ഉറക്കമിളച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തുകയും ‘ഓം നമഃ ശിവായ’ മന്ത്രം ജപിക്കുകയും ചെയ്യുന്നു.

അഭിഷേകം: കൂവളത്തില ചാര്‍ത്തിയും പാല്‍, തേന്‍, കരിക്ക് എന്നിവകൊണ്ട് ശിവലിംഗത്തില്‍ അഭിഷേകം നടത്തുന്നതും വിശേഷമാണ്.

വ്രതം അവസാനിപ്പിക്കല്‍: പിറ്റേന്ന് രാവിലെ ക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ചാണ് വ്രതം അവസാനിപ്പിക്കുന്നത്.

2026-ലെ മഹാശിവരാത്രി ഫെബ്രുവരി 15 ഞായറാഴ്ചയാണ്. പിതൃപ്രീതി, പാപനാശം, മനഃശാന്തി എന്നിവയ്ക്കായി ലക്ഷക്കണക്കിന് ഭക്തര്‍ ഈ ദിവസം ശിവരാത്രി ബലിയും വ്രതവും അനുഷ്ഠിക്കുന്നു.

ഒറ്റയടിക്ക് 2000 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,16,000ലേക്ക്

ഒറ്റയടിക്ക് 2000 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,16,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്ന് വീണ്ടും 1,15,000ന് മുകളില്‍ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1920 രൂപയാണ് വര്‍ധിച്ചത്. 1,15,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 240 രൂപയാണ് വര്‍ധിച്ചത്. 14,460 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രണ്ടു തവണകളായി പവന് 2400 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ചയും ഇടിവിന്റെ പാതയിലായിരുന്നു. എന്നാല്‍ ഇന്ന് വില തിരിച്ചുകയറുന്ന കാഴ്ചയാണ് ദൃശ്യമായത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.