‘ഇന്നലെയും മകൾ വിളിച്ചിരുന്നു, സന്തോഷത്തോടെയാണ് സംസാരിച്ചത്’; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സർ ചിന്നുവിന്റെ മരണത്തിൽ ദുരൂഹത?

‘ഇന്നലെയും മകൾ വിളിച്ചിരുന്നു, സന്തോഷത്തോടെയാണ് സംസാരിച്ചത്’; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സർ ചിന്നുവിന്റെ മരണത്തിൽ ദുരൂഹത?

കാസര്‍കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ ഗംഗാധരൻ. കുടുംബത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ല. കഴിഞ്ഞ ദിവസവും മകൾ തന്നെ വിളിച്ചിരുന്നു എന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും പിതാവ് പറഞ്ഞു.

” കുടുംബപ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല, കഴിഞ്ഞ ദിവസവും മകൾ വീട്ടിലേക്ക് വിളിച്ചിരുന്നു. സന്തോഷത്തോടെയാണ് അവൾ സംസാരിച്ചത്. എന്തിനാണ് മകൾ ഇങ്ങനെ ചെയതതെന്ന് അറിയില്ല” ഗംഗാധരൻ പറഞ്ഞു. കേസിൽ ചിന്നുവിന്റെ ആൺ സുഹൃത്തിനെ കേന്ദ്രികരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാർ ആദ്യം സംഭവസ്ഥലത്ത് എത്തുമ്പോൾ ചിന്നു താമസിച്ചിരുന്ന വാടകവീടിന്റെ വാതിൽ തുറന്ന നിലയിലാണ് കണ്ടെത്തിയത്. ഇതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.

ചിന്നുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. കഴിഞ്ഞ ദിവസം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ആദൂര്‍ സ്വദേശി ചിന്നു പാപ്പുവിനെ ഇന്നലെയാണ് കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ചു നാളായി ചിന്നു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. കാസര്‍കോട് ഭാഷയിലാണ് ചിന്നു വിഡിയോകള്‍ അവതരിപ്പിച്ചിരുന്നത്. പാചക, യാത്രാ വിഡിയോകളാണ് ഏറെയും. പ്രമോഷന്‍ വിഡിയോകളും ചെയ്തിരുന്നു.

ബ്രേക്കിട്ട് സ്വര്‍ണവില; 1,15,000ന് മുകളില്‍ തന്നെ

ബ്രേക്കിട്ട് സ്വര്‍ണവില; 1,15,000ന് മുകളില്‍ തന്നെ

കൊച്ചി: ഒരിടവേളയ്ക്ക് സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വര്‍ണവില. 1,15,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 14,475 രൂപ നല്‍കണം.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്നലെ രാവിലെ 1640 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 680 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

കൊടിമര പുനര്‍നിര്‍മാണത്തില്‍ ത്വരിത പരിശോധനയ്ക്ക് ഹൈക്കോടതി നിര്‍ദേശം

കൊടിമര പുനര്‍നിര്‍മാണത്തില്‍ ത്വരിത പരിശോധനയ്ക്ക് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ശബരിമലയില്‍ 2017 ല്‍ നടത്തിയ കൊടിമര പുനഃപ്രതിഷ്ഠ പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. കൊടിമരം പൊതിഞ്ഞ സ്വര്‍ണത്തിന് എന്ത് സംഭവിച്ചു, പഞ്ചലോഹത്തില്‍ നിര്‍മിച്ച വാജിവാഹനം തന്ത്രിക്ക് നല്‍കിയതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കാനാണ് നിര്‍ദേശം. ഈ വിഷയത്തില്‍ സംസ്ഥാന വിജിലന്‍സ് ത്വരിത പരിശോധന നടത്തണം എന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

ഇതോടെ 2017 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ദേവസ്വം ബോര്‍ഡ് ഭരണ സമിതിയിലേക്കും ശബരിമല വിഷയത്തിലെ അന്വേഷണം നീങ്ങുകയാണ്. പ്രയാര്‍ ഗോപാലകൃഷ്ണന്‍, അജയ് തറയില്‍ എന്നിവരുള്‍പ്പെടെ ഭരണ സമിതിയാണ് പരിശോധനയ്ക്ക് കീഴില്‍ വരുന്നത്. കൊടിമര പുനഃസ്ഥാപിച്ചതില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് ദേവസം വിജിലന്‍സ് ആണ് ഹൈക്കോടതിയെ അറിയിച്ചത്. ഇക്കാര്യം പരിശോധിക്കണം എന്നാണ് കോടതിയുടെ നിര്‍ദേശം.

നഴ്സിംഗ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നഴ്സിംഗ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല കുറ്റൂരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റൂര്‍ സ്വദേശിയായ ആരോണ്‍ അനില്‍ ജോസ് (20) ആണ് മരിച്ചത്. ആരോണിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലെ നഴ്സിംഗ് കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ആരോണ്‍. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം നടന്നത്.

വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോണ്‍ മാനസിക വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നിരന്തരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്ന ഇയാളുടെ ഫോണ്‍ രണ്ടുദിവസം മുന്‍പ് കേടായതിനെ തുടര്‍ന്ന് വലിയ മനോവിഷമത്തിലായിരുന്നുവെന്നും, ഇതാണ് സംഭവത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

എന്നാല്‍ സംഭവത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാനഡയിലുള്ള മാതാവ് നാട്ടിലെത്തിയതിന് ശേഷം സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് ആത്മഹത്യ പരിഹാരമല്ല. മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടണം. 24 മണിക്കൂര്‍ ഹെല്‍പ്ലൈന്‍ നമ്പര്‍ 1056-ല്‍ വിളിച്ച് ആശങ്കകള്‍ പങ്കുവെയ്ക്കാം.

അമ്മ ഫോൺ പിടിച്ചു വാങ്ങി; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

അമ്മ ഫോൺ പിടിച്ചു വാങ്ങി; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

അമ്മ ഫോൺ പിടിച്ചു വാങ്ങി; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി.
അമ്മ ഫോൺ പിടിച്ചുവാങ്ങിയതിന്റെ മനോവിഷമത്തിലാണ് വിദ്യാർത്ഥി ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

കൊല്ലത്ത് ഏരൂരിൽ 16 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഷിബു-സിന്ധു ദമ്പതികളുടെ മകൻ സച്ചിനെ(16)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടമൺ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു സച്ചിൻ.

അമ്മ ഫോൺ പിടിച്ചുവാങ്ങിയതിന്റെ മനോവിഷമത്തിലാണ് വിദ്യാർത്ഥി ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയായിരുന്നു സംഭവം. ഏരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മദ്യപിക്കുന്നതിനിടെ തർക്കം; മൂവാറ്റുപുഴയിൽ അതിഥിതൊഴിലാളിയെ കുത്തികൊലപ്പെടുത്തി

മദ്യപിക്കുന്നതിനിടെ തർക്കം; മൂവാറ്റുപുഴയിൽ അതിഥിതൊഴിലാളിയെ കുത്തികൊലപ്പെടുത്തി

കൊച്ചി: മൂവാറ്റുപുഴയിൽ അതിഥിതൊഴിലാളി കുത്തേറ്റ് മരിച്ചു. ഒഡിഷ സ്വദേശി രാകേഷ് ബഹ്‌റയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

മൂവാറ്റുപുഴയ്ക്ക് സമീപമുള്ള പേഴയ്ക്കാപ്പിള്ളിയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ ഇവർ ഒരുമിച്ചാണ് താമസിച്ചു വന്നിരുന്നത്. ഇവർ ഒരുമിച്ചിരുന്നു മദ്യപിക്കവേ കൊല്ലപ്പെട്ട രാകേഷ് ബഹ്‌റയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് പ്രതികൾ കത്തി ഉപയോഗിച്ച് രാകേഷിനെ നിരവധി തവണ കുത്തുകയായിരുന്നു.

ഉടൻ സംഭവ സ്ഥലത്ത് എത്തിയ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. ശരീരത്തിൽ ഉണ്ടായ ആഴമേറിയ മുറിവാണ് മരണം കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ് .