സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തില്‍ ചോദിച്ചു, നാലു മാസത്തിനകം സത്യഭാമ അമ്മയ്ക്കു വീടായി

സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തില്‍ ചോദിച്ചു, നാലു മാസത്തിനകം സത്യഭാമ അമ്മയ്ക്കു വീടായി

ഗുരുവായൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലില്‍ നാലു മാസം കൊണ്ട് സത്യഭാമ അമ്മയുടെ വീടെന്ന സ്വപ്‌നം സഫലം. ഗുരുവായൂരില്‍ നടന്ന കലുങ്ക് സംവാദ പരിപാടിക്കിടെയാണ് ഇരിങ്ങപ്പുറം സ്വദേശിനിയായ സത്യഭാമ അമ്മ സ്വന്തമായി ഒരു വീട് വേണമെന്ന ആവശ്യം സുരേഷ് ഗോപിക്കു മുന്നില്‍ ഉന്നയിച്ചത്.

വീട് നിര്‍മിച്ച് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സേവാഭാരതിയെ കേന്ദ്രമന്ത്രി ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നാലുമാസത്തിനുള്ളില്‍ വീടിന്റെ പണികള്‍ പൂര്‍ത്തീകരിച്ചുവെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതിന് പിന്നാലെ നടന്ന ഗൃഹപ്രവേശന ചടങ്ങില്‍ ബി.ജെ.പി നേതാക്കള്‍ സത്യഭാമ അമ്മയെ സന്ദര്‍ശിച്ചു.

ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ഛായാചിത്രം സത്യഭാമ അമ്മയ്ക്ക് കൈമാറി. ചടങ്ങില്‍ ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് അനില്‍ മഞ്ചറമ്പത്ത് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് രാജന്‍ തറയില്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വാസുദേവന്‍ മാസ്റ്റര്‍, സുജയന്‍ മാമ്പുള്ളി, ഏരിയ പ്രസിഡണ്ട് പ്രദീപ് പണിക്കശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.

കെ സുധാകരന്റെ വിശ്വസ്തന്‍ കോണ്‍ഗ്രസ് വിട്ടു; ബിജെപിയിലേക്ക്

കെ സുധാകരന്റെ വിശ്വസ്തന്‍ കോണ്‍ഗ്രസ് വിട്ടു; ബിജെപിയിലേക്ക്

ആലപ്പുഴ: മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവ് അഡ്വ കിഷോര്‍ ബാബു ബിജെപിയിലേക്ക്. കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുന്നതായി കിഷോര്‍ ബാബു അറിയിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാജിക്കത്ത് നല്‍കി. കിഷോർ ബാബു രാജീവ് ചന്ദ്രശേഖറിൽ നിന്നും ബിജെപി അം​ഗത്വം സ്വീകരിക്കും.

കോണ്‍ഗ്രസിന്റെ എല്ലാ ചുമതലകളില്‍ നിന്നും രാജിവെക്കുന്നുവെന്ന് കിഷോര്‍ ബാബു അറിയിച്ചു. കെപിസിസി ഇന്‍ഡസ്ട്രീസ് സെല്‍ ചെയര്‍മാനായിരുന്നു അഡ്വ. കിഷോര്‍ ബാബു. കഴിഞ്ഞദിവസം വരെ കോണ്‍ഗ്രസ് പരിപാടികളില്‍ സജീവമായിരുന്ന കിഷോര്‍ ബാബു അപ്രതീക്ഷിതമായാണ് പാര്‍ട്ടി വിട്ടത്.

യൂത്ത് കോണ്‍ഗ്രസ്- കെഎസ്യു ആലപ്പുഴ ജില്ലാ നേതൃത്വത്തില്‍ ഉണ്ടായിരുന്ന നേതാവാണ് അഡ്വ. കിഷോര്‍ ബാബു. 2022ല്‍ കെ സുധാകരനാണ് ഇന്‍ഡസ്ട്രിയല്‍ സെല്‍ ചെയര്‍മാനായി നിയമിച്ചത്. കോൺഗ്രസ് പാർട്ടി വിടുന്നത് കെ സി വേണു​ഗോപാൽ കാരണമാണെന്നും, കഴിഞ്ഞ ആഴ്ച നടന്ന ഇൻഡസ്ട്രിയൽ കോൺക്ലേവിൽ വെച്ച് അപമാനിക്കപ്പെട്ടതായും അഡ്വ. കിഷോർ ബാബു പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേക്ക്; കട്ടിളപ്പാളി കേസിലും ജാമ്യം

ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേക്ക്; കട്ടിളപ്പാളി കേസിലും ജാമ്യം

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസില്‍ കൊല്ലം വിജിലൻസ് കോടതി പോറ്റിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചു. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കവർന്ന കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജനുവരി 21 ന് ജാമ്യം ലഭിച്ചിരുന്നു.

അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടതി സ്വാഭാവിക ജാമ്യം നൽകിയത്. ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ജാമ്യം അനുവദിച്ചാൽ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. രണ്ടു കേസിലും ജാമ്യം ലഭിച്ചതോടെ ഉണ്ണികൃഷ്ണൻ പോറ്റി ഇന്നു തന്നെ പുറത്തിറങ്ങിയേക്കും.

സ്വര്‍ണക്കൊള്ളയില്‍ മൂന്ന് പ്രതികള്‍ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനും മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാല്‍ റിമാന്‍ഡിലായി 43-ാം ദിവസം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്.ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നല്‍കിയിരുന്നു.

പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍, കൂടെയുണ്ടായിരുന്നയാള്‍ തൂങ്ങിമരിച്ചു

പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍, കൂടെയുണ്ടായിരുന്നയാള്‍ തൂങ്ങിമരിച്ചു

കണ്ണൂര്‍: പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണപുരം അയ്യോത്ത് സ്വദേശി കെവി സീമ(50)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ പി വിജയനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഇന്നലെ രാത്രിമുതല്‍ ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാട്ടൂലില്‍ യുപി സ്‌കൂളിന് സമീപത്താണ് വിജയനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ചയാണ് മരിച്ച സീമയും വിജയനും പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജില്‍ മുറിയെടുത്തത്. വൈകുന്നേരത്ത് മുറി പൂട്ടി വിജയന്‍ പുറത്തുപോവുകയും ചെയ്തു. ഇയാള്‍ മടങ്ങിയെത്താത്തിനെ തുടര്‍ന്ന് ലോഡ്ജ് അധികൃതര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീടാണ് സീമയെ മരിച്ച നിലയില്‍ കണ്ടൈത്തിയത്. നേരത്തെയും ഇരുവരും ഈ ലോഡ്ജില്‍ മുറിയെടുത്തിരുന്നുവെന്ന് ലോഡ്ജ് അധികൃതര്‍ പൊലീസിനോട് പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ സീമയുടെ മരണങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂവെന്ന് പൊലീസ് പറഞ്ഞു. സീമയുടെ മൃതദ്ദേഹം ഇന്‍ക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സീമയും വിജയനും നേരത്തെ സൗഹൃദമുണ്ടായിരുന്നുവെന്നാണ് പൊലിസിന് ലഭിച്ച വിവരം. വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും മൊഴിയെടുത്ത് വരികയാണ്. മുട്ടില്‍ സ്വദേശിനിയായ സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുമ്പാണ് മരിച്ചത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

ശബരിമല ആടിയ ശിഷ്ടം നെയ് ക്രമക്കേട്: കീഴ് ശാന്തി അറസ്റ്റില്‍

ശബരിമല ആടിയ ശിഷ്ടം നെയ് ക്രമക്കേട്: കീഴ് ശാന്തി അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ആടിയ ശിഷ്ടം നെയ് വില്‍പ്പന ക്രമേക്കേടില്‍, കൗണ്ടര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റില്‍. ആലപ്പുഴ അരൂര്‍ സ്വദേശി സുനില്‍ കുമാര്‍ പോറ്റിയാണ് പിടിയിലായത്. മണ്ഡല മകരവിളക്ക് മഹോത്സവ സമയത്തെ ശബരിമലയില്‍ ആടിയ ശിഷ്ടം നെയ് വില്‍പ്പന ചുമതലക്കാരന്‍ ആയിരുന്നു സുനില്‍ കുമാര്‍. ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിലെ കീഴ് ശാന്തിയായിരുന്ന സുനിലിനെ വിജിലന്‍സ് പത്തനംതിട്ട യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ശബരമലയിലെ ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടില്‍ 36 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അഭിഷേകത്തിന് ശേഷമുള്ള ആടിയ ശിഷ്ടം നെയ്യ് പായ്ക്കറ്റിലാക്കി വില്‍പ്പന നടത്തിയിരുന്നു. ഇതിനായി ദേവസ്വം ബോര്‍ഡിന് കീഴിലെ ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ ലഭിച്ച മുഴുവന്‍ തുകയും ബോര്‍ഡില്‍ അടയ്ക്കാതെ ജീവനക്കാര്‍ സ്റ്റോക്കില്‍ ക്രമക്കേട് നടത്തുകയായിരുന്നു. ഇതിലൂടെ ദേവസ്വം ബോര്‍ഡിന് 36,24,400 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായെന്നാണ് കണക്കാക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ക്രമക്കേട് അന്വേഷിക്കാന്‍ തുടങ്ങിയത്. കേരള ഹൈക്കോടതി പുറപ്പെടുവിച്ച നിരീക്ഷണങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു നടപടി.

ഒറ്റയടിക്ക് 3680 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ന് മുകളില്‍ തന്നെ, വെള്ളിയിലും ഇടിവ്

ഒറ്റയടിക്ക് 3680 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ന് മുകളില്‍ തന്നെ, വെള്ളിയിലും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 3680 രൂപയാണ് കുറഞ്ഞത്. 1,13,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് ആനുപാതികമായി 460 രൂപയാണ് കുറഞ്ഞത്. 14,155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ പവന് അയ്യായിരത്തോളം രൂപ കൂടിയ സ്വര്‍ണവില ഉച്ചയോടെ 800 രൂപയാണ് കുറഞ്ഞത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.