‘വിഎസ് ജീവിച്ചിരുന്നെങ്കില്‍ പത്മവിഭൂഷണ്‍ നിരസിച്ചേനേ’; കുടുംബത്തിന് തീരുമാനിക്കാമെന്ന് എം എ ബേബി

‘വിഎസ് ജീവിച്ചിരുന്നെങ്കില്‍ പത്മവിഭൂഷണ്‍ നിരസിച്ചേനേ’; കുടുംബത്തിന് തീരുമാനിക്കാമെന്ന് എം എ ബേബി

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ ഉണ്ടായിരുന്നുവെങ്കില്‍ പത്മ പുരസ്‌കാരം നിരസിക്കുമായിരുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പുരസ്‌കാരം വാങ്ങണോ എന്ന് തീരുമാനിക്കേണ്ടത് കുടുംബമാണെന്നും എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ പാര്‍ട്ടി നേതൃത്വത്തില്‍ ഉണ്ടായിരുന്ന നാലുപേരും പുരസ്‌കാരം നിരസിച്ചതാണെന്നും ബേബി ഓര്‍മ്മിപ്പിച്ചു.

‘പാര്‍ട്ടിയെ സംബന്ധിച്ച് മുന്‍പ് ഇഎംഎസ്, ജ്യോതിബസു, ഹര്‍കിഷന്‍സിങ് സുര്‍ജിത്, ബുദ്ധദേവ് ഭട്ടാചാര്യ ഈ നാലുപേരും അവര്‍ക്ക് അവാര്‍ഡ് ഉണ്ടെന്ന് അറിയിച്ചപ്പോള്‍ അവാര്‍ഡ് നല്‍കാനുള്ള തീരുമാനത്തില്‍ ആദ്യം സന്തോഷമുണ്ടെന്ന് പറഞ്ഞു. പക്ഷേ പാര്‍ട്ടിയുടെ ഭാഗമായി പൊതുപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഞങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഒരു പുരസ്‌കാരം തരുമ്പോള്‍ അത് സ്വീകരിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനമല്ല ഞങ്ങള്‍ നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനം.അതുകൊണ്ട് വിനയപൂര്‍വ്വം ഈ അവാര്‍ഡ് സ്വീകരിക്കാന്‍ വിസമ്മതിക്കുകയാണ് എന്നാണ് ഇവര്‍ ഓരോരുത്തരും പറഞ്ഞത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നം, സഖാവ് വിഎസ് ജീവിച്ചിരിക്കുന്നില്ല. വിഎസ് ജീവിച്ചിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു. തന്നെ തെരഞ്ഞെടുത്തതിന് നന്ദി പറഞ്ഞിട്ട് ഞങ്ങള്‍ ഈ അവാര്‍ഡ് സ്വീകരിക്കുന്ന രീതി ഇല്ല എന്ന് വിഎസ് പറയുമായിരുന്നു. ഇപ്പോള്‍ കുടുംബമാണ് പ്രതികരിക്കേണ്ടത്. കുടുംബം സന്തോഷം പ്രകടിപ്പിച്ചു. എംവി ഗോവിന്ദനും വിഎസിനെ അംഗീകരിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചു. അത് വാങ്ങണോ വേണ്ടയോ എന്നത് രണ്ടാമത്തെ ഭാഗമാണ്. രണ്ടാമത്തെ ഭാഗം കുടുംബം ആലോചിച്ച് തീരുമാനിക്കട്ടെ.’- എം എ ബേബി പറഞ്ഞു.

ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും പിഴയും ശിക്ഷ

ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും പിഴയും ശിക്ഷ

പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വടകര എംപി ഷാഫി പറമ്പിലിന് ശിക്ഷ. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ആണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷയായി വിധിച്ചത്. 2022 ജൂണ്‍ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി നടപടി. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്. ചന്ദ്രനഗറില്‍ ചെമ്പലോട് പാലത്തിന് സമീപമായിരുന്നു നാല്‍പതോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉപരോധം. അന്ന് പാലക്കാട് എംഎല്‍എയായിരുന്നു ഷാഫി.

കേസില്‍ നിരന്തരം കോടതിയില്‍ എത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്. വിധിയില്‍ അഞ്ച് മണി വരെ നില്‍ക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ ഒമ്പതാം പ്രതിയായ പി സരിന്‍ ഇതിനോടകം കോടതിയില്‍ ഹാജരായി 500 രൂപ പിഴ അടച്ചിരുന്നു. സരിന്‍ സംഭവ സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.

എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിലെ 25 പേരും ഐക്യ നീക്കത്തെ എതിര്‍ത്തു; റിപ്പോര്‍ട്ട്

എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിലെ 25 പേരും ഐക്യ നീക്കത്തെ എതിര്‍ത്തു; റിപ്പോര്‍ട്ട്

കോട്ടയം: എസ്എന്‍ഡിപി- എസ്എസ്എസ് ഐക്യം പാളിയത് സംവരണ വിഷയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ഐക്യം യാഥാര്‍ത്ഥ്യമായാല്‍ ഗുണം എസ്എന്‍ഡിപിക്ക് ആയിരിക്കുമെന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തി. ആകെയുള്ള 28 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ 25 പേരും ഐക്യ നീക്കത്തെ എതിര്‍ത്തുവെന്നാണ് സൂചന.

ഐക്യം ഉണ്ടാക്കുന്നത് സംവരണവുമായി ബന്ധപ്പെട്ട് എന്‍എസ്എസിന് തിരിച്ചടി ഉണ്ടാക്കും. ആത്യന്തികമായി ഗുണം ചെയ്യുക എസ്എന്‍ഡിപിക്കാണ്. അതിനാല്‍ ഐക്യത്തിന് കൈ കൊടുക്കേണ്ടതില്ലെന്ന് 25 പേര്‍ കര്‍ശന നിലപാട് സ്വീകരിച്ചു. യോഗം സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്ന് ശേഷിക്കുന്നവര്‍ നിലപാട് അറിയിച്ചു.

ഇതേത്തുടര്‍ന്നാണ് ഐക്യത്തില്‍ നിന്നും പിന്മാറിക്കൊണ്ടുള്ള പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കാനാകില്ല. അതിനാല്‍ ഐക്യം പ്രായോഗികമല്ല. മറ്റെല്ലാ സമുദായങ്ങളോടും എന്നതുപോലെ എസ്എന്‍ഡിപിയോടും സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത് എന്നാണ് എന്‍എസ്എസ് ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.

എസ്എന്‍ഡിപി-എസ്എസ്എസ് ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സംശയമുണ്ടെന്ന് പിന്നീട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതു തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് ഐക്യത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതെന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചിരുന്നു. നേരത്തെയും സംവരണ വിഷയത്തില്‍ തട്ടിയാണ് എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യ ശ്രമങ്ങള്‍ തകര്‍ന്നിരുന്നത്.

ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട്ടേക്ക്

ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട്ടേക്ക്

കൊച്ചി:ഐഎസ്എല്‍ മത്സരക്രമം പുറത്ത്. ഫെബ്രുവരി 14ലെ ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാന്‍ , കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. കൊല്‍ക്കത്തയില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം. മെയ് 11 വരെയുള്ള മത്സര ക്രമങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് നടക്കുക. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ ഇല്ല. ബ്ലാസ്റ്റേഴ്‌സിന് ആകെ 8 ഹോം മത്സരങ്ങളാണുള്ളത്. ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് നടക്കും. മുംബൈ സിറ്റിയാണ് എതിരാളികള്‍.

ഫെബ്രുവരി 28, മാര്‍ച്ച് 7,21, ഏപ്രില്‍ 15, 18, 23,മെയ് 10,17 ദിവസങ്ങളിലും കോഴിക്കോട് വെച്ച് ബ്ലാസ്റ്റേഴ്‌സിന് ഹോം മത്സരങ്ങളുണ്ടാകും. അതേസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2025-26 സീസണ്‍ ഫെബ്രുവരി 14ന് ആരംഭിക്കാനിരിക്കെ നിലവില്‍ ടീമിന്റെ ഭാഗമായുണ്ടായിരുന്ന എല്ലാ വിദേശ താരങ്ങളും ഇതിനോടകം ടീം വിട്ട് കഴിഞ്ഞു. ഇത്തവണ ഒരു വിദേശ താരം പോലും ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടാകില്ലേയെന്നുള്ള ആശങ്കകള്‍ക്കിടെ ടീമിന് കരുത്ത് പകരാന്‍ ഇപ്പോഴിതാ ജര്‍മന്‍ താരത്തെ എത്തിച്ചിരിക്കുന്നത്.

ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാരക്കരാര്‍: അന്തിമ രൂപം ഇന്ന് പ്രഖ്യാപിക്കും

ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാരക്കരാര്‍: അന്തിമ രൂപം ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ലോകത്തെ വലിയ സാമ്പത്തിക കരാറുകളിലൊന്നായ ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ ( ഇയു) സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമ രൂപം ഇന്നു പ്രഖ്യാപിക്കും. ഇന്ത്യാ- ഇയു ഉച്ചകോടിയില്‍ വെച്ചാകും പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി അധികൃതര്‍ സൂചിപ്പിച്ചു.

നീണ്ട 18 വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ അന്തിമ രൂപത്തിലെത്തിയത്. അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂണിയനുമായുള്ള എഫ്ടിഎ ചര്‍ച്ച ഇന്ത്യ വേഗത്തിലാക്കിയത്. കരാര്‍ ഈ വര്‍ഷം അവസാനം ഒപ്പിട്ടേക്കും.

അടുത്ത വര്‍ഷം മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരും. കരാറുകളില്‍ ഇരുകൂട്ടരും തമ്മില്‍ വ്യാപാരം നടത്തുന്ന ഉത്പന്നങ്ങളുടെ 90 ശതമാനത്തിലധികം എണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യും. ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ 110 ശതമാനത്തില്‍ നിന്നും 40 ശതമാനമായി കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ കരാറിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം മാത്രം മതിയാകും. എന്നാല്‍ കരാര്‍ പ്രഖ്യാപിച്ചാലും യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്. 2007ല്‍ ആരംഭിച്ച് 2022ല്‍ പുനഃരാരംഭിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തിയത്. കരാര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തെയും നിക്ഷേപത്തെയും മുന്നോട്ട് നയിക്കുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു.

വക്കം സ്വദേശി ചെന്നയിലെ ലോഡ്ജിൽ മരിച്ചനിലയിൽ

വക്കം സ്വദേശി ചെന്നയിലെ ലോഡ്ജിൽ മരിച്ചനിലയിൽ

വക്കം സ്വദേശി ചെന്നയിലെ ലോഡ്ജിൽ മരിച്ചനിലയിൽ. കീടനാശിനി ശ്വസിച്ചാണ് മരിച്ചത്. ശ്രീദാസ് സത്യൻ താമസിച്ചിരുന്ന മുറിയിൽ മൂട്ടയെ അകറ്റാൻ കീടനാശിനി തളിച്ചിരുന്നു. ശ്രീദാസിൻ്റെ അനുമതിയില്ലാതെയാണ് കീടനാശിനി തളിച്ചത്. സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. സ്വകാര്യ കമ്പനിയിൽ സോഫ്റ്റ് വയർ എഞ്ചീനിയറായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പരാതി നൽകി