ജനവിധി അംഗീകരിക്കുന്നു, തമിഴ്‌നാട്ടില്‍ നല്ല പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’; എം.കെ സ്റ്റാലിന്‍

ജനവിധി അംഗീകരിക്കുന്നു, തമിഴ്‌നാട്ടില്‍ നല്ല പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’; എം.കെ സ്റ്റാലിന്‍

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ ജനവിധി അംഗീകരിക്കുന്നുവെന്ന് അറിയിച്ച് ഭരണകക്ഷിയായ ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍. മികച്ച രീതിയില്‍ ഭരണം കാഴ്ചവെച്ച ഡിഎംകെ, ഇനി സജീവവും കാര്യക്ഷമവുമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

സമൂഹ മാധ്യമത്തിലൂടെയാണ് സ്റ്റാലിന്‍ തന്റെ പ്രതികരണം അറിയിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം തമിഴ്നാടിന്റെ വികസനത്തിനായി നിരവധി ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ‘എല്ലാ മേഖലകളിലും സംസ്ഥാനത്തെ ഞങ്ങള്‍ വികസിപ്പിച്ചു. നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെയും വരാനിരിക്കുന്ന ക്ഷേമ പദ്ധതികളുടെയും പേരിലാണ് ഞങ്ങള്‍ വോട്ട് തേടിയത്,’ സ്റ്റാലിന്‍ പറഞ്ഞു.

തനിക്ക് വോട്ട് ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും വേണ്ടി ഒരേപോലെ പ്രവര്‍ത്തിച്ചുവെന്നും സ്വന്തം മനസാക്ഷിയോട് നീതി പുലര്‍ത്തിക്കൊണ്ടാണ് ഭരണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ജയപരാജയങ്ങള്‍ രാഷ്ട്രീയത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ ലക്ഷ്യവും പ്രത്യയശാസ്ത്രവുമാണ് പ്രധാനം. വിജയപരാജയങ്ങള്‍ കൊണ്ട് മാത്രം ഞാന്‍ എന്തിനെയും അളക്കാറില്ല. ഡിഎംകെയുടെ പ്രയാണം ഒട്ടും തളര്‍ച്ചയില്ലാതെ തുടരും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം വന്‍ വിജയമാണ് നേടിയത്.

സിനിമാഭിനയം നിർത്തി, സ്റ്റേജ് ഷോകളും ചെയ്യില്ല, ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രം’: രമേഷ് പിഷാരടി

സിനിമാഭിനയം നിർത്തി, സ്റ്റേജ് ഷോകളും ചെയ്യില്ല, ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രം’: രമേഷ് പിഷാരടി

പാലക്കാട്: സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎൽഎ രമേഷ് പിഷാരടി. സ്‌റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം. സിനിമാഭിനയം ജീവിത മാർഗ്ഗമാണെന്നും വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.

വോട്ടെണ്ണലിന് പിന്നാലെ വ്യാപക സംഘർഷം; യുഡിഎഫ് പ്രവർത്തകന് കുത്തേറ്റു

വോട്ടെണ്ണലിന് പിന്നാലെ വ്യാപക സംഘർഷം; യുഡിഎഫ് പ്രവർത്തകന് കുത്തേറ്റു

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോഴിക്കോട് വിവിധയിടങ്ങളിൽ ആക്രമണം. നരിക്കുനിയിൽ യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു. യുഡിഎഫ് പ്രവർത്തകനായ രജീഷിനാണ് സംഘർഷത്തിൽ കുത്തേറ്റത്. ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലയ്ക്കാണ് പരിക്കേറ്റതെന്നാണ് വിവരം.

സിപിഎം ബ്രാഞ്ച് സെക്രട്ടറി റിയാസ്, മുന്‍ ലോക്കല്‍ സെക്രട്ടറി കെ പി പ്രേംകുമാര്‍ ഉള്‍പ്പടെ നാല് പേര്‍ക്കും മര്‍ദ്ദനമേറ്റു. മരുതോങ്കരയിൽ കെ എം അഭിജിത്തിന്റെ ആഹ്ലാദപ്രകടനത്തിനിടയിലും സംഘർഷമുണ്ടായി. നല്ലളത്ത് പി എ മുഹമ്മദ് റിയാസിന്റെ റോഡ് ഷോയ്ക്കിടെ യുഡിഎഫ് കൗൺസിലർ മുല്ലവീട്ടിൽ ജാഹിഷ്, ബേപ്പൂർ ബ്ലോക്ക് കോൺ​ഗ്രസ് വൈസ് പ്രസിഡന്റ് ഫാസിലിനും മർദ്ദനമേറ്റു. ധർമടത്ത് കീഴത്തൂരിലും കോൺ​ഗ്രസ് ഓഫിസിന് നേരെ ആക്രമണമുണ്ടായി. കീഴത്തൂരിലെ രാജീവ് ഭവനിലാണ് ചൊവ്വാഴ്ച്ച പുലർച്ചെ ആക്രമണമുണ്ടായത്. ജനൽ ചില്ലും കൊടിമരവും ഫർണിച്ചറുകളും നശിപ്പിച്ചു. പിന്നിൽ സിപിഎം ആണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ധര്‍മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വി പി അബ്ദുള്‍ റഷീദ് തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തില്‍ ലീഡെടുത്തിരുന്നു.

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കണ്ണൂരിൽ കോൺഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കണ്ണൂരിൽ കോൺഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: യുഡിഎഫ് വിജയാഘോഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. ഇരിട്ടി കീഴ്പ്പള്ളി ടൗണിലെ മീൻ കച്ചവടക്കാരനായ കാപ്പാടന്‍ കുഞ്ഞമ്മദ് (53) ആണ് മരിച്ചത്.

പേരാവൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കെപിസിസി പ്രസിഡൻ്റുമായ സണ്ണി ജോസഫിന്റെ വിജയം ആഘോഷിക്കുന്നതിനിടെയാണ് കുഞ്ഞമ്മദ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ കീഴ്പ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’, ഒന്നും മിണ്ടാതെ പിണറായി, തിരുവനന്തപുരത്തേക്ക്

‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’, ഒന്നും മിണ്ടാതെ പിണറായി, തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് പിണറായി വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിച്ചത്.

‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. തെരഞ്ഞെടുപ്പ് ഫലത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നാളെ നടക്കും. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടാവുകയെന്നാണ് വിവരം.

ഇന്നലെ ധര്‍മ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിനു ശേഷം പിണറായിയിലെ വീട്ടില്‍ തന്നെ തുടര്‍ന്ന അദ്ദേഹം വാര്‍ത്താ സമ്മേളനം ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുള്ള കത്ത് ദൂതന്‍ വഴിയാണ് രാജ്ഭവനില്‍ എത്തിച്ചത്. ഗവര്‍ണറുടെ ആവശ്യപ്രകാരം അടുത്ത മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതു വരെ പിണറായി കാവല്‍ മുഖ്യമന്ത്രിയായി തുടരും.

വർക്കല കൈരളി ജ്വല്ലറി ജനറൽ മാനേജർ നസീർ എൻ .കെ (70) നിര്യാതനായി

വർക്കല കൈരളി ജ്വല്ലറി ജനറൽ മാനേജർ നസീർ എൻ .കെ (70) നിര്യാതനായി

വർക്കല അയിരൂർ വിളപ്പുറം ഫർഹ വില്ലയിൽ നസീർ .എൻ .കെ (70) നിര്യാതനായി. വർക്കല കൈരളി ജ്വല്ലറി ജനറൽ മാനേജറായിരുന്നു. ബി.ഡി.കെ തിരുവനന്തപുരം ചാപ്റ്ററിന്റെ സജീവ അഭ്യുദയകാംക്ഷിയും സഹായിയും കൂടിയായിരുന്നു അദ്ദേഹം.

ഭാര്യ: ഷഹീദ
മകൻ: ഹാഫിസ് ബിൻ നസീർ

ഖബറടക്കം: കായൽപുറം മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ.