50 ലക്ഷം കടന്നു; ക്രിസ്മസ്- പുതുവത്സര ബംപര്‍ ടിക്കറ്റിന് റെക്കോര്‍ഡ് വില്‍പ്പന

50 ലക്ഷം കടന്നു; ക്രിസ്മസ്- പുതുവത്സര ബംപര്‍ ടിക്കറ്റിന് റെക്കോര്‍ഡ് വില്‍പ്പന

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്- പുതുവത്സര ബംപര്‍ ടിക്കറ്റുകള്‍ക്ക് റെക്കോഡ് വില്‍പ്പന. ഇതിനകം വില്‍പ്പന 50 ലക്ഷം കടന്നു. 51,66,810 ടിക്കറ്റുകള്‍ ഇന്നലെ ഉച്ചവരെ വിറ്റുകഴിഞ്ഞു. കഴിഞ്ഞവര്‍ഷം ആകെ ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റുകളുടെ വില്‍പ്പന 47,65,650 ആയിരുന്നു.

20 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ബംപര്‍ ടിക്കറ്റിന് ആവശ്യക്കാര്‍ ഏറിയതോടെ 5 ലക്ഷം ടിക്കറ്റുകള്‍ കൂടി വിപണിയിലെത്തിച്ചു. പാലക്കാട് ജില്ലയിലാണ് കൂടുതല്‍ വില്‍പ്പന നടന്നത്. ഇതുവരെ 12,20,520 ടിക്കറ്റുകളാണ് വിറ്റത്. രണ്ടാമതുള്ള തൃശ്ശൂരില്‍ 5,44,340 ടിക്കറ്റ് വിറ്റു. മൂന്നാമതുള്ള തിരുവനന്തപുരത്ത് 5,15,090 ടിക്കറ്റുകളുടെ വില്‍പ്പന നടന്നു. കഴിഞ്ഞതവണ നാലാംസ്ഥാനത്തുണ്ടായിരുന്ന എറണാകുളത്തിനെ അട്ടിമറിച്ച് 3,34,910 ടിക്കറ്റുകള്‍ വിറ്റ കൊല്ലം നാലാമതും 3,11,780 ടിക്കറ്റുകളുടെ വില്‍പ്പനയോടെ കണ്ണൂര്‍ അഞ്ചാമതുമാണ്.

20 കോടി രൂപ ഒന്നാം സമ്മാനവും, രണ്ടാം സമ്മാനം ഒരുകോടി രൂപവീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപവീതം 20 പേര്‍ക്കും നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപവീതം 20 പേര്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപവീതം 20 പേര്‍ക്കും ലഭിക്കും. പത്ത് സീരീസുകളിലായുള്ള ടിക്കറ്റില്‍ ബംപര്‍ സമ്മാനം ലഭിക്കാതെപോയ മറ്റ് ഒന്‍പത് സീരീസിനായി ഒരു ലക്ഷം രൂപ വീതമുള്ള സമാശ്വാസ സമ്മാനങ്ങള്‍ ഉണ്ടാകും. 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉള്‍പ്പെടെ ആകെ 6,21,990 സമ്മാനങ്ങള്‍ ലഭിക്കും. 10 പരമ്പരകളിലായാണ് ടിക്കറ്റുകള്‍ വിപണിയിലെത്തിച്ചത്. 24ന് ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്.

ടി20 ലോകകപ്പ്: പിന്മാറിയാൽ ബംഗ്ലാദേശിന് നഷ്ടം 2.5 കോടി രൂപ, മറ്റ് നഷ്ടങ്ങൾ പിറകെ

ടി20 ലോകകപ്പ്: പിന്മാറിയാൽ ബംഗ്ലാദേശിന് നഷ്ടം 2.5 കോടി രൂപ, മറ്റ് നഷ്ടങ്ങൾ പിറകെ

ദുബൈ: ഇന്ത്യയിൽ ടി20 ലോകകപ്പ് മത്സരങ്ങൾ കളിക്കില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിൽ നടത്താനായി ഗ്രൂപ്പ് മാറ്റം അനുവദിക്കണമെന്നാണ് ബിസിബിയുടെ ആവശ്യം. എന്നാൽ അതിന് ഐസിസി വഴങ്ങിയിട്ടില്ല. ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പിന്മാറിയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്തായിരിക്കും എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറിയാൽ ഐസിസി റാങ്കിങ്ങിൽ അവരുടെ സ്ഥാനം താഴേക്ക് പോകും. ശേഷിക്കുന്ന 19 ടീമുകൾക്ക് റാങ്കിങ് മെച്ചപ്പെടുത്താനുള്ള അവസരം ലഭിക്കും. ഇത് അടുത്ത ടി20 ലോകകപ്പിലേക്കുള്ള ഓട്ടോമാറ്റിക് യോഗ്യതാ സാധ്യതകളെയും ബാധിക്കും. ഇത് ബംഗ്ലാദേശിന് വലിയ തിരിച്ചടിയാകും.

ലോകകപ്പ് പോലുള്ള വേദിയിൽ താരങ്ങൾക്ക് അവരുടെ കസീവ് തെളിയിക്കാനുള്ള അവസരം കൂടിയാണ്. പല ഫ്രാഞ്ചൈസികളും അവരുടെ താരങ്ങളെ തെരഞ്ഞെടുക്കുന്നത് ഇത്തരത്തിലുള്ള മത്സരങ്ങളിലെ പ്രകടനം കൂടി വിലയിരുത്തിയാണ്.

കഴിഞ്ഞ ടി20 ലോകകപ്പിൽ ബംഗ്ലാദേശിന്റെ ബൗളർ റിഷാദ് ഹുസൈൻ സ്വന്തമാക്കിയത് 14 വിക്കറ്റുകളാണ്. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ബിഗ് ബാഷ് ലീഗിൽ (BBL) അവസരങ്ങൾ ലഭിച്ചിരുന്നു. ഇത്തരം മത്സരത്തിൽ പങ്കെടുക്കാതെയിരുന്നാൽ താരങ്ങളുടെ കരിയറിനും തിരിച്ചടിയാകും.

ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസിനെതിരെ വീണ്ടും ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസിനെതിരെ വീണ്ടും ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിലായി മുൻ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസിനെതിരെ ഹൈക്കോടതി. ശങ്കരദാസിന്‍റെ അസുഖത്തെ സംബന്ധിച്ച് മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ശങ്കരദാസിനെ ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാൻ ആകുമോ എന്നും പരിശോധിക്കണമെന്നും റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനുമാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ശങ്കരദാസ്.

എൻജിനിയറിങ് ബിരുദമുള്ളവർക്ക് തദ്ദേശ വകുപ്പിൽ ജോലി, 126 ഒഴിവുകൾ; ജനുവരി 30 വരെ അപേക്ഷിക്കാം

എൻജിനിയറിങ് ബിരുദമുള്ളവർക്ക് തദ്ദേശ വകുപ്പിൽ ജോലി, 126 ഒഴിവുകൾ; ജനുവരി 30 വരെ അപേക്ഷിക്കാം

തദ്ദേശ സ്വയംഭരണ വകുപ്പിന് (LSGD), കീഴിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിന് എൻജിനിയറിങ് ബിരുദമുള്ളവരിൽ നിന്ന് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റ് (CMD) അപേക്ഷ ക്ഷണിച്ചു.

എൻജിനിയറിങ് വിഭാഗത്തിലെ അഞ്ച് തസ്തികകളിലാണ് 126 ഒഴിവുകളുള്ളത്.

എൻവയോൺമെന്റൽ എൻജിനീയർ,പബ്ലിക് ഹെൽത്ത് എൻജിനീയർ,മെക്കാനിക്കൽ എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ, ഹൈഡ്രോളജിസ്റ്റ് എന്നീ തസ്തികകളിക്കാണ് നിയമനം നടത്തുന്നത്. ഈ തസ്തികകളിലേക്ക് നിർദ്ദിഷ്ട യോഗ്യതയുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ആസൂത്രണ വകുപ്പിലെയും റീജിയണൽ ലബോറട്ടറി ഓഫ് എൻജിനീയറിങ് വകുപ്പിലെയും തസ്തികകളിലേക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലോ ഓഫീസുകളിലോ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) പേയ്‌റോളിന് കീഴിലായിരിക്കും നിയമിക്കുക

താൽപ്പര്യമുള്ളവർക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) വെബ്‌സൈറ്റ് www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, ഒഴിവ് , യോഗ്യത
1 എൻവയോൺമെന്റൽ എൻജിനീയർ

ഒഴിവുകളുടെ എണ്ണം :30

യോഗ്യത: എൻവയോൺമെന്റൽ അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം. എൻവയോൺമെന്റൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന.

പ്രായപരിധി: 36 (01.01.2026 വരെ)

ശമ്പളം : 46,230 രൂപ പ്രതിമാസം സമാഹൃതം

2 മെക്കാനിക്കൽ എൻജിനീയർ

ഒഴിവുകളുടെ എണ്ണം: 30

യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം.

പ്രായപരിധി: 36 (01.01.2026 വരെ)

ശമ്പളം : 46,230 രൂപ പ്രതിമാസം സമാഹൃതം

3 ഇലക്ട്രിക്കൽ എൻജിനീയർ

ഒഴിവുകളുടെ എണ്ണം: 22

യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം.

പ്രായപരിധി: 36 (01.01.2026 വരെ)

ശമ്പളം : 46,230 രൂപ പ്രതിമാസം സമാഹൃതം

4 ഹൈഡ്രോളജിസ്റ്റ്

ഒഴിവുകളുടെ എണ്ണം: 22

യോഗ്യത: എൻവയോൺമെന്റൽ അല്ലെങ്കിൽ സിവിൽ അല്ലെങ്കിൽ ഹൈഡ്രോളജി എൻജിനീയറിങ്ങിൽ ബിരുദം.

എൻവയോൺമെന്റൽ അല്ലെങ്കിൽ ഹൈഡ്രോളജി എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന.

പ്രായപരിധി: 36 (01.01.2026 വരെ)

ശമ്പളം : 46,230 രൂപ പ്രതിമാസം സമാഹൃതം

5 പബ്ലിക് ഹെൽത്ത് എൻജിനീയർ

ഒഴിവുകളുടെ എണ്ണം: 22

യോഗ്യത: എൻവയോൺമെന്റൽ അല്ലെങ്കിൽ പബ്ലിക് ഹെൽത്ത് എൻജിനീയറിങ്ങിൽ ബിരുദം.

എൻവയോൺമെന്റൽ അല്ലെങ്കിൽ പബ്ലിക് ഹെൽത്ത് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന.

പ്രായപരിധി:36 (01.01.2026 വരെ)

ശമ്പളം : 46,230 രൂപ പ്രതിമാസം സമാഹൃതം

എല്ലാ തസ്തികകൾക്കും ബാധകമായ അറിയിപ്പ്

നിയമന രീതി: ഒരു വർഷം കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

കരാർ കാലാവധി ദീർഘിപ്പിക്കൽ കാലാവധി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രോജക്ട് ആവശ്യകതകൾക്കും സർക്കാരിന്റെ അംഗീകാരത്തിനും വിധേയമായിരിക്കും.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : ജനുവരി 30 (30–1-2026) വൈകുന്നേരം അഞ്ച് മണിവരെ

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) യുടെ വെബ്‌സൈറ്റ് ആയ www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം

പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി കൊടുക്കാത്തതില്‍ അടിപിടി; സംഘര്‍ഷത്തില്‍ ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്ക്

പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി കൊടുക്കാത്തതില്‍ അടിപിടി; സംഘര്‍ഷത്തില്‍ ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്ക്

കൊച്ചി: വൈപ്പിനിലെ ഹോട്ടലില്‍ പൊറോട്ടയ്‌ക്കൊപ്പം സൗജന്യ ഗ്രേവി നല്‍കാത്തതിനെ ചൊല്ലി സംഘര്‍ഷം. ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്കേറ്റു. ഇവരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. എടവനക്കാട് അണിയല്‍ മാര്‍ക്കറ്റില്‍ ഹോട്ടല്‍ നടത്തുന്ന സുബൈര്‍, ഭാര്യ ജുമൈലത്ത് എന്നിവരാണ് മര്‍ദനമേറ്റതായി പരാതി നല്‍കിയിരിക്കുന്നത്.

ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടയാണ് സംഭവം. ഹോട്ടലില്‍ നിന്നു പൊറോട്ട വാങ്ങിയ സമീപവാസിയായ ജിബി എന്ന യുവാവ് ഗ്രേവി ആവശ്യപ്പെട്ടു. എന്നാല്‍ ഗ്രേവിക്ക് 20 രൂപ നല്‍കണമെന്ന് ജുമൈലത്ത് പറഞ്ഞതോടെ തര്‍ക്കം ആരംഭിക്കുകയായിരുന്നു. ഇതിനു പിന്നാലെ സുബൈറും പ്രതികരിച്ചതോടെ പ്രശ്‌നം വഷളായി. കഴിഞ്ഞ ദിവസം തന്ന പൊറോട്ട പഴകിയതാണെന്നു യുവാവ് പറഞ്ഞു. ഇതിനെ ഹോട്ടലുടമകള്‍ എതിര്‍ത്തു. ഒടുവില്‍ തര്‍ക്കം സംഘര്‍ഷത്തിനു വഴിമാറി.

തല്ലാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് തടഞ്ഞെന്നും പിടിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ തന്റെ കയ്യില്‍ ഇടികൊണ്ടെന്നുമാണ് പരാതിക്കാരി പൊലീസിനു നല്‍കിയ മൊഴി. ഭര്‍ത്താവിനെ കടയില്‍ നിന്നു പുറത്തേക്കു വലിച്ചിട്ട് കൈയില്‍ സൂക്ഷിച്ചിരുന്ന വസ്തു കൊണ്ട് പുരികത്തില്‍ കുത്തിയെന്നും ശരീരത്തിന്റെ പല ഭാഗത്തും മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.

ദീപക്കിന്റെ ആത്മഹത്യയില്‍ ഷിംജിത അറസ്റ്റില്‍; പിടിയിലായത് വടകരയിലെ ബന്ധുവീട്ടില്‍ നിന്ന്

ദീപക്കിന്റെ ആത്മഹത്യയില്‍ ഷിംജിത അറസ്റ്റില്‍; പിടിയിലായത് വടകരയിലെ ബന്ധുവീട്ടില്‍ നിന്ന്

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം റീലിലൂടെയുള്ള ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫ അറസ്റ്റില്‍. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഷിംജിതയെ കോടതിയില്‍ ഹാജരാക്കും. മഫ്തിയിലാണ് പൊലിസ് ഉദ്യോഗസ്ഥര്‍ ഷിംജിതയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്.

കേസില്‍ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 19ന് തന്നെ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ യുവതി ഒളിവില്‍ പോകുയായിരുന്നു. അതിനിടെ യുവതി മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചു.

സംഭവത്തില്‍ ഷിംജിതയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ ചെയ്ത ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. മെഡിക്കല്‍ കോളജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

അതിനിടെ യുവതി വിഡിയോ ചിത്രീകരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. എന്നാല്‍ ബസിലെ തിരക്കിന്റെ ദൃശ്യങ്ങളാണു ദൃശ്യങ്ങളിലുള്ളത്. യുവതി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീഡിയോയുടെ പൂര്‍ണരൂപം വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടും.