സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 760 രൂപ

സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 760 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 760 രൂപ വര്‍ധിച്ചതോടെ പുതിയ ഉയരം കുറിച്ചിരിക്കുകയാണ് സ്വര്‍ണവില. 1,08,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 95 രൂപയാണ് വര്‍ധിച്ചത്. 13,500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വര്‍ണക്കൊള്ള: നിര്‍ണായക നീക്കവുമായി ഇഡി, ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പ്രതികളുടെ വീടുകളിലും ഒരേസമയം റെയ്ഡ്

സ്വര്‍ണക്കൊള്ള: നിര്‍ണായക നീക്കവുമായി ഇഡി, ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പ്രതികളുടെ വീടുകളിലും ഒരേസമയം റെയ്ഡ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വ്യാപക റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ പ്രതികളായവരുടെ വീടുകളില്‍ അടക്കം 21 ഇടത്താണ് ഇഡി ഒരേ സമയം റെയ്ഡ് നടത്തുന്നത്. ആന്ധ്രാ മുതല്‍ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഇഡിയുടെ റെയ്ഡ്.

സ്വര്‍ണക്കൊള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി റെയ്ഡിലേക്ക് കടന്നത്. പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരായ എ പത്മകുമാറിന്റെയും എന്‍ വാസുവിന്റെയും അടക്കം വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും വാസുവിന്റെ പേട്ടയിലെ വീട്ടിലുമാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതിന് പുറമേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പരിശോധനയ്ക്കായി ഇഡി ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്ത് ബംഗളൂരുവിലും ചെന്നൈയിലും റെയ്ഡ് തുടരുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പുളിമാത്തെ വീട്ടിലും മുരാരി ബാബുവിന്റെ വീട്ടിലും സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. സ്മാര്‍ട്ട് ക്രിയേഷന്‍സിലും പരിശോധന നടത്തുന്നതായാണ് വിവരം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കം തേടിയാണ് റെയ്ഡ്. റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ പ്രതികളുടെ സ്വത്ത് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഇഡി കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കിരീട ജേതാക്കളായ കണ്ണൂര്‍ ടീമിന് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കിരീട ജേതാക്കളായ കണ്ണൂര്‍ ടീമിന് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം

കണ്ണൂര്‍: തൃശ്ശൂരില്‍ നടന്ന 64-ാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം സ്വന്തമാക്കിയ കണ്ണൂര്‍ ടീമിന് ജില്ലയിലാകെ ഗംഭീര സ്വീകരണം. കണ്ണൂര്‍ നഗരത്തില്‍ പുരാവസ്തു പുരാരേഖ മ്യൂസിയം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ് എംഎല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

കണ്ണൂരിന്റെ അഭിമാനകരമായ ഭൂതകാല ചരിത്രവും സാംസ്‌കാരിക സാമൂഹിക വൈജ്ഞാനിക പ്രബുദ്ധതയും വിളംബരം ചെയ്തുകൊണ്ടാണ് കണ്ണൂര്‍ സ്വര്‍ണകിരീടം കരസ്ഥമാക്കിയതെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും സമര്‍പ്പണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.

രാവിലെ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ അതിര്‍ത്തിയായ മാഹിയില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി ശബ്‌ന, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ

എ പ്രദീപന്‍, പി രവീന്ദ്രന്‍, ബോബി എണ്ണച്ചേരി, അംഗങ്ങളായ കെ അനുശ്രീ, പി പ്രസന്ന, സി.കെ മുഹമ്മദലി, പി വി ജയശ്രീ, ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് അര്‍ജുന്‍ പവിത്രന്‍, വൈസ് പ്രസിഡന്റ് എം കെ സെയ്ത്തു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി ഷൈനി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ശകുന്തള, എസ് എസ് കെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ വിനോദ്, വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ സി സുധീര്‍, കലോത്സവം ജില്ലാ പ്രോഗ്രാം കണ്‍വീനര്‍ കെ പ്രകാശന്‍, പാനൂര്‍ എ ഇ ഒ ബൈജു കേളോത്ത്, ചൊക്ലി എ ഇ ഒ ബാബുരാജ്, കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജയദേവന്‍, ന്യൂമാഹി എം എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ പി റീത്ത എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് തലശ്ശേരി, ധര്‍മ്മടം പോസ്റ്റ് ഓഫീസിന് സമീപം, മുഴപ്പിലങ്ങാട്, എടക്കാട്, തോട്ടട ടൗണ്‍, താഴെ ചൊവ്വ, മേലെ ചൊവ്വ, കാള്‍ടെക്‌സ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം കൊടിമരത്തിലേക്കും, സന്നിധാനത്ത് നാളെ എസ്ഐടി പരിശോധന

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം കൊടിമരത്തിലേക്കും, സന്നിധാനത്ത് നാളെ എസ്ഐടി പരിശോധന

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിക്കാൻ ഹൈക്കോടതിയുടെ നിര്‍ദേശം. സ്വര്‍ണക്കൊള്ള ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അന്വേഷണം വ്യാപിപ്പിക്കാന്‍ നിര്‍ദേശിച്ചത്. നാല് സര്‍ക്കാരുകളുടെ കാലത്തെ ബോര്‍ഡുകളുടെ കാലത്തെ ഇടപാടുകള്‍ എസ്‌ഐടി പരിശോധിക്കും.

ഇക്കാലങ്ങളിലെ ഭരണപരമായ എല്ലാ കാര്യങ്ങളും അന്വേഷിക്കണം. 1998 ല്‍ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞതിലും, 2017 ല്‍ കൊടിമരം മാറ്റി സ്ഥാപിച്ചതിലും അന്വേഷണം നടത്തണം. കൊടിമരത്തിന് മുകളിലുണ്ടായിരുന്ന വാചിവാഹനം തന്ത്രിക്ക് കൈമാറിയിരുന്നു. 10 കിലോയിലധികം തൂക്കമുള്ള പഞ്ചലോഹ ലവിഗ്രത്തെ കുറിച്ച് അന്വേഷിക്കണം. കൊടിമരത്തിലുണ്ടായിരുന്ന അഷ്ടദിക്ക് പാലകരുടെ ശില്‍പങ്ങള്‍ കണ്ടെത്തണം. 2019 ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയ സംഭവം. 2019 ല്‍ വീണ്ടും സ്വര്‍ണം പൂശാന്‍ കൊണ്ട് പോയതും, 2024, 25 കാലത്തെ ഇടപാടുകള്‍ എന്നിവയുള്‍പ്പെടെ പരിശോധിക്കണം എന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

ശബരിമലയില്‍ വിശദ പരിശോധന നടത്താനും കോടതി നിര്‍ദേശിച്ചു. ഇതിനായി നാളെ പ്രത്യേക അന്വേഷണ സംഘം സന്നിധാനത്തേക്ക് തിരിക്കും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ വിഎസ്എസ്എസി സമര്‍പ്പിച്ച ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതി നിലപാട് കടുപ്പിക്കുന്നത്. സ്വര്‍ണപ്പാളികള്‍ മാറ്റിയിട്ടുണ്ടെന്ന സംശയം ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി ഉന്നയിച്ചിരിക്കുന്നത്. 1998 ലെ പാളികളും 2019 ലെ പ്ലേറ്റിങ്ങും തമ്മില്‍ വ്യത്യാസമുണ്ട്. പാളിയില്‍ നിക്കലും അക്രലിക് പോളിമറും കണ്ടെത്തി.

പരിശോധന നടത്തിയ വിഎസ്എസ്സിയിലെ ഉദ്യോഗസ്ഥറുടെ വിശദമായ മൊഴിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. പാളികള്‍ മാറ്റിയിട്ടുണ്ടോ എന്നതില്‍ വ്യക്തത ഉണ്ടാക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം. പാളികള്‍ പുതിയതാണോ പഴയതാണോ എന്നറിയാന്‍ പരിശോധന നടത്തേണ്ടതുണ്ട്. ജനുവരി 20ന് വീണ്ടും പരിശോധന നടത്താന്‍ എസ്ഐടിക്ക് അനുമതി നല്‍കിയിട്ടുണ്ട്. വാതില്‍പാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി 9ന് വീണ്ടും കേസ് പരിഗണിക്കും.

ചിറയിൻകീഴിൽ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിനു മുന്നിൽ ജീവനൊടുക്കി

ചിറയിൻകീഴിൽ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിനു മുന്നിൽ ജീവനൊടുക്കി

ചിറയിൻകീഴിൽ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിനു മുന്നിൽ ജീവനൊടുക്കി. ആറ്റിങ്ങൽ തച്ചൂർകുന്ന് ഗീതാഞ്ജലിയിൽ പ്രവീൺ (45) ആണ് മരിച്ചത്. ഇദ്ദേഹം കൊല്ലം കോർപ്പറേഷനിൽ ഹെൽത്ത് ഇൻസ്പെക്‌ടർ ആണ്. തിരുവനന്തപുരത്തേക്ക് പോയ കോർബ എക്സ്പ്രസിന് മുന്നിലാണ് ചാടിയത്.

റോഡ് ക്രോസ് ചെയ്യവെ കാർ ഇടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരണപ്പെട്ടു

റോഡ് ക്രോസ് ചെയ്യവെ കാർ ഇടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരണപ്പെട്ടു

കടയ്ക്കൽ പാങ്ങലുക്കാട് വിഷ്ണു ഭവനിൽ ഗോപനാണ് (60)മരിച്ചത്. ഇന്നലെ വൈകിട്ടു അഞ്ചരമണിയോടെ സ്കൂട്ടറിൽ സ്വാമിമുക്കിൽ എത്തിയതിനു ശേഷം റോഡ്മുറിച്ചു കടക്കവേ കടയ്ക്കലിലേക്ക് വരുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

റോഡിൽ തെറിച്ചുവീണ ഗോപനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കടക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിലും പ്രേവേശിപ്പിച്ചു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് ഉച്ചയോടെ ഗോപൻ മരണത്തിനു കീഴടങ്ങി. മരണപെട്ട ഗോപൻ പങ്ങലുകാട്ടെ സ്വാകാര്യ സ്കൂളിലെ ബസ്സിലെ ജീവനക്കാരനാണ്.. കടക്കൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.