റെക്കോര്‍ഡ് ഭേദിക്കുമോ?, ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ; വീണ്ടും 1,03,000 തൊട്ടു

റെക്കോര്‍ഡ് ഭേദിക്കുമോ?, ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ; വീണ്ടും 1,03,000 തൊട്ടു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 1,03,000 തൊട്ടു. ഗ്രാമിന് ആനുപാതികമായി 105 രൂപയാണ് വര്‍ധിച്ചത്. 12875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് രണ്ടു തവണകളായി ആയിരത്തോളം രൂപയാണ് കൂടിയത്.

റെക്കോര്‍ഡുകള്‍ തിരുത്തി ഒരു ലക്ഷം കടന്ന സ്വര്‍ണവില പിന്നീട് കുറഞ്ഞ ശേഷം ഈ മാസം അഞ്ചിനാണ് വീണ്ടും ലക്ഷം കടന്നത്. കൂടിയും കുറഞ്ഞും നില്‍ക്കുന്ന വില പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കാന്‍ എസ്ഐടി

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കാന്‍ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലുള്ള തന്ത്രി കണ്ഠരര് രാജീവരരുടെ സാമ്പത്തിക ഇടപാടുകളില്‍ വിശദമായി അന്വേഷിക്കാന്‍ എസ്‌ഐടി. തന്ത്രിയെ വിശദമായി ചോദ്യം ചെയ്യാന്‍ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.

അതേസമയം സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണം നടത്താന്‍ തന്ത്രിയുടെ വീട്ടിലും മറ്റിടങ്ങളിലും അന്വേഷണ സംഘം പരിശോധിക്കും. നേരത്തേ, കണ്ഠരര് രാജീവരര്‍ക്കെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ എസ്‌ഐടി കണ്ടെത്തിയിരുന്നു. തന്ത്രി ആചാരലംഘനം നടത്തി, ഗൂഢാലോചനയില്‍ പങ്കാളിയായെന്നും എസ്‌ഐടി വ്യക്തമാക്കി.

സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും സ്പോണ്‍സറാക്കി നിയമിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയതും കണ്ഠരര് രാജീവരാണെന്ന് എസ്ഐടി കണ്ടെത്തി. പോറ്റിക്ക് ദ്വാരപാലക ശില്‍പത്തിന്റെ പാളിയില്‍ സ്വര്‍ണം പൂശാനുള്ള അനുമതി നല്‍കിയത് എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടായിരുന്നു. പോറ്റി നടത്തിയ ഇടപെടലുകള്‍ക്കെല്ലാം തന്ത്രി മൗനാനുവാദം നല്‍കിയിരുന്നു. സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് പാളികള്‍ കൊണ്ടുപോയതെന്ന് നേരത്തെ തന്നെ കണ്ഠരര് രാജീവര് അറിഞ്ഞിരുന്നു. എന്നിട്ടും പാളികള്‍ കൊണ്ടുപോകുന്നതിനെ എതിര്‍ക്കാന്‍ തന്ത്രി ശ്രമിച്ചില്ലെന്നുമാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

ദേവസ്വം മാനുവല്‍ പ്രകാരം തന്ത്രി ക്ഷേത്ര ചൈതന്യം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. കട്ടിളപ്പാളി കൊണ്ടുപോയത് അനുമതിയോടെ അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡിനെ എന്തുകൊണ്ട് അറിയിച്ചില്ലെന്നും എസ്‌ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

കൊല്ലം വിജിലന്‍സ് കോടതിയാണ് തന്ത്രിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത തന്ത്രിയെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ്ജയിലേക്ക് കൊണ്ടുപോയി. ജാമ്യാപേക്ഷ 13ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും. കേസില്‍ 13ാം പ്രതിയാണ് തന്ത്രി. തനിക്ക് വൈദ്യസഹായം നല്‍കണമെന്ന തന്ത്രിയുടെ ആവശ്യം കോടതി അംഗീകരിച്ചു. തനിക്ക് പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ ഉണ്ടെന്ന് തന്ത്രി കോടതിയെ അറിയിച്ചു.

തന്ത്രിയെ ബലിയാടാക്കി മറ്റാരെയെങ്കിലും രക്ഷപെടുത്താനുള്ള നീക്കമോ?, രാജീവരുടെ അറസ്റ്റില്‍ രാഹുല്‍ ഈശ്വര്‍

തന്ത്രിയെ ബലിയാടാക്കി മറ്റാരെയെങ്കിലും രക്ഷപെടുത്താനുള്ള നീക്കമോ?, രാജീവരുടെ അറസ്റ്റില്‍ രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. ശബരിമലയിലെ ഭരണപരമായ വീഴ്ചയ്ക്ക് തന്ത്രിയെ ബലിയാടാക്കി കുടുക്കി മറ്റാരെയെങ്കിലും രക്ഷപെടുത്താനാകുമെന്ന് കരുതിയുള്ള നടപടി എന്ന സംശയമാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിനെ പറ്റി ഉയര്‍ത്തുന്നത്. സംഭവത്തില്‍ ബ്രാഹ്മണ സംഘടനകള്‍, ഹിന്ദു സംഘടനകള്‍, വിശ്വാസ സംഘടനകള്‍ എന്നിവരുമായി സംസാരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തന്ത്രികുടുംബാംഗം കൂടിയായ രാഹുല്‍ ഈശ്വര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ശബരിമല കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച 9 ഇടക്കാല വിധികളില്‍ ഒന്നില്‍ പോലും കണ്ഠരര് രാജീവരെ കുറിച്ച് പരാമര്‍ശമില്ല. തന്ത്രിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുത്. എല്ലാവര്‍ക്കും നീതി വേണം, നമ്പി നാരായണന്‍ നിരവധി പേര്‍ കള്ളക്കേസില്‍ കുടുങ്ങി ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഇന്നേവരെ ഒരു വിവാദത്തിലും ഉള്‍പ്പെട്ടിട്ടില്ല, ഒരു കുറ്റവും പഴിയും കേള്‍പ്പിച്ചിട്ടില്ലാത്ത വ്യക്തിയാണ് കണ്ഠരര് രാജീവര് എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

എസ്ഐടി സംഘത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് തന്ത്രി കണ്ഠര് രാജീവര് ചോദ്യം ചെയ്യാനായി എസ്ഐടിക്ക് മുന്നിലെത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ശബരിമല സ്വർണക്കൊള്ള : ഇസിഐആർ രജിസ്റ്റർ ചെയ്ത് ഇഡി; കള്ളപ്പണം തടയൽ നിയമപ്രകാരം കേസ്

ശബരിമല സ്വർണക്കൊള്ള : ഇസിഐആർ രജിസ്റ്റർ ചെയ്ത് ഇഡി; കള്ളപ്പണം തടയൽ നിയമപ്രകാരം കേസ്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇഡി) കേസെടുത്തു. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അനുമതിയോടെ ഇഡി കൊച്ചി യൂണിറ്റാണ് കേസെടുത്തിട്ടുള്ളത്.

എസ്‌ഐടി അന്വേഷണത്തിൽ പ്രതികളാണെന്ന് കണ്ടെത്തിയിട്ടുള്ളവർ തന്നെയാണ് ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിലും പ്രതികളായിട്ടുള്ളത്. ഇഡി ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക. ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണം തുടങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

കേസുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ ഇഡി സമീപിച്ചിരുന്നു. തുടർന്ന് കൊല്ലം വിജിലൻസ് കോടതി ഉത്തരവ പ്രകാരമാണ് ഇഡി കേസെടുത്ത് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിശദമായി പരിശോധിച്ച ശേഷം ഡയറക്ടറേറ്റിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് ഇഡി കേസെടുത്തിരിക്കുന്നത്.

ഇടുക്കിയില്‍ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട് ‘തവിടുപൊടി’യായി; ഒഴിവായത് വന്‍ അപകടം

ഇടുക്കിയില്‍ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട് ‘തവിടുപൊടി’യായി; ഒഴിവായത് വന്‍ അപകടം

തൊടുപുഴ: നെടുംകണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താന്നിമൂട് സ്വദേശി അബ്ദുള്‍റസാക്കിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. റോഡ് നിര്‍മ്മാണത്തിനായി മെറ്റലുമായി എത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ പത്തരയോടെയായിരുന്നു ആയിരുന്നു സംഭവം.

കൊടും വളവ് തിരിയ്ക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി റോഡിന് താഴ്ഭാഗത്തെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. വീട് പൂര്‍ണ്ണമായും ഉപയോഗശൂന്യമായി. വീട്ട് ഉപകരണങ്ങളും നശിച്ചു. കുട്ടികള്‍ സ്‌കൂളിലേക്കും മുതിര്‍ന്നവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തേയ്ക്കും പോയ സമയത്താണ് അപകടം നടന്നത്. ഇതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വലിയ വാഹനം കടന്ന് പോകാത്ത പാതയിലൂടെ ലോഡുമായി വാഹനം എത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിനും ഇടയാക്കി.

സ്വർണക്കൊള്ള: ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

സ്വർണക്കൊള്ള: ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍. രാവിലെയാണ് തന്ത്രിയെ എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തന്ത്രിയെ രാത്രിയോടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

തന്ത്രിയ്ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തിന് എസ്‌ഐടിക്ക് തെളിവ് ലഭിച്ചു. ഇരുവരും പല തവണ കൂടിക്കാഴ്ച നടത്തി. 2018 മുതല്‍ നിരവധി കൂടിക്കാഴ്ച ഇരവരും നടത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും, സ്വാധീനം ഉണ്ടാക്കി കൊടുത്തതും തന്ത്രിയെന്ന് എസ്‌ഐടിക്ക് വിവരം ലഭിച്ചു.

ഉണ്ണികൃഷ്ണന്‍ പലപ്പോഴും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിനായി തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്നതനുസരിച്ച് തന്ത്രി ഒത്താശ ചെയ്തുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഗൂഢാലോചനയില്‍ കൃത്യമായ പങ്ക് തന്ത്രി കണ്ഠരര് രാജീവരിന് ഉണ്ടെന്നാണ് എസ്ഐടി പറയുന്നത്. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്ക് അറിവും സമ്മതവും ഉണ്ടായിരുന്നു.

എ പത്മകുമാര്‍, തന്ത്രി കണ്ഠരര് രാജീവരര്, ഉണ്ണികൃഷ്ണന്‍ പോറ്റി എന്നിവര്‍ അറിഞ്ഞുകൊണ്ട് നടത്തിയ കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ പലയിടത്തും ശിപാര്‍ശ ചെയ്തത് തന്ത്രിയാണെന്ന് ചില ക്ഷേത്രം ഭാരവാഹികള്‍ എസ്‌ഐടിയ്ക്ക് മൊഴി നല്‍കിയിരുന്നു.