‘അന്‍സിബ പ്രതികരിച്ചത് നിവൃത്തികേടുകൊണ്ട്’; പിന്തുണച്ച് ആസിഫ് അലി

‘അന്‍സിബ പ്രതികരിച്ചത് നിവൃത്തികേടുകൊണ്ട്’; പിന്തുണച്ച് ആസിഫ് അലി

താരസംഘടന അമ്മയിലെ പ്രശ്‌നങ്ങളില്‍ അന്‍സിബയെ പിന്തുണച്ച് ആസിഫ് അലി. അന്‍സിബ പ്രതികരിച്ചത് നിവൃത്തി കേടുകൊണ്ട്. ജാതി-മത പ്രശ്‌നങ്ങളിലെ പ്രതികരണങ്ങളില്‍ സാമാന്യ ബുദ്ധിവേണം. സംഘടനയിലെ പ്രശ്‌നങ്ങള്‍ അവിടെ വേണം പരിഹരിക്കാന്‍. അത് അവിടെ തീരാതെ വന്നപ്പോഴായിരിക്കണം പബ്ലിക്കായി പറയേണ്ടി വരുന്നത്. അന്‍സിബയെ പോലുള്ളവര്‍ നിവൃത്തികേടു കൊണ്ടാകാം പുറത്ത് പറയുന്നത്.

അതേസമയം, അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മി പ്രിയയോട് ഹാജാരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്. ലക്ഷ്മി പ്രിയയും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനതി എസ്‌ഐ രേഷ്മയും ചേര്‍ന്ന് അധിക്ഷേപിച്ചെന്ന പരാതിയില്‍ അന്‍സിബ മൊഴി നല്‍കിയിരുന്നു. ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് അന്‍സിബ മൊഴി നല്‍കിയത്. തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്‌ഐ രേഷ്മയില്‍ നിന്നും നടി ലക്ഷ്മിപ്രിയയില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അന്‍സിബ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുള്ള തുടര്‍നടപടിയാണ് ഇത്.

അന്‍സിബയുടെ പരാതിയില്‍ മൊഴിയെടുക്കാന്‍ ലക്ഷ്മി പ്രിയയോടും വനിത എസ്‌ഐ രേഷ്മയോടും തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയ്ക്ക് ഹാജാരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം വിവാദങ്ങള്‍ക്കിടെ തിങ്കളാഴ്ച മുതല്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ നാല് പേര്‍ക്ക് ഷോ കോസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പിന്നാലെയാകും താര സംഘടനയുടെ നിലപാട് അറിയിക്കുക.മൊഴി നല്‍കിയ ശേഷം അന്‍സിബ മാധ്യമങ്ങളെ കാണുകയും ചെയ്തു. നടന്‍ ടിനി ടോമിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് അന്‍സിബ ഉന്നയിച്ചത്. അതേസമയം ടിനി ടോമിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം തന്റെ അഭിഭാഷകനുമായി ആലോചിച്ച ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും അന്‍സിബ അറിയിച്ചു.

‘അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ കുറവ്’; ആര്‍ത്തവ അവധിയെ വിമര്‍ശിക്കുന്നവര്‍ക്ക് അശ്വതിയുടെ മറുപടി

‘അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ കുറവ്’; ആര്‍ത്തവ അവധിയെ വിമര്‍ശിക്കുന്നവര്‍ക്ക് അശ്വതിയുടെ മറുപടി

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് 3 ദിവസത്തെ ആര്‍ത്തവ അവധി നല്‍കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ പ്രതികരിച്ച് അശ്വതി ശ്രീകാന്ത്. തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രതികരണങ്ങളില്‍ ഇക്വാലിറ്റിയെക്കുറിച്ചുള്ള ബോധവും അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവും മുഴച്ച് നില്‍ക്കുന്നുണ്ടെന്നാണ് അശ്വതി പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അശ്വതിയുടെ പ്രതികരണം. ആര്‍ത്തവ അവധി പ്രത്യേക ആനുകൂല്യം അല്ലെന്നും, സ്വാഭാവികമായ ജൈവിക പ്രക്രിയയുടെ സമയത്ത് ആവശ്യമായ പിന്തുണ നല്‍കലാണെന്നാണ് അശ്വതി പറയുന്നത്. ആ വാക്കുകളിലേക്ക്: ആര്‍ത്തവ അവധി എന്ന പ്രഖ്യാപനം പ്രസക്തമാവുന്നത് അതൊരു ജൈവപരമായ വസ്തുതയെ ഉറക്കെ അംഗീകരിക്കുന്നു എന്നത് കൊണ്ടാണ്. ആര്‍ത്തവ അവധി പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുകയല്ല. ജനസംഖ്യയുടെ പകുതിയോളം ആളുകള്‍ അനുഭവിക്കുന്ന ഒരു സ്വാഭാവിക ജൈവപ്രക്രിയയുടെ സമയത്ത് ആവശ്യമായ പിന്തുണ നല്‍കലാണ്, റെസ്റ്റിനെ നോര്‍മലൈസ് ചെയ്യലാണ്.

സമത്വം എന്നത് എല്ലാവര്‍ക്കും എല്ലാം ഒരുപോലെയാണെന്ന് നടിക്കുന്നതല്ല, വ്യത്യസ്തമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതനുസരിച്ച് പിന്തുണ നല്‍കുന്ന സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ സമത്വം. ഒളിച്ചും മറച്ചും നാണിച്ചും അപമാനം അനുഭവിച്ചും കുറ്റബോധം പേറിയും കഴിച്ചു കൂട്ടിയ തലമുറകളുടെ പിന്‍ഗാമികളെങ്കിലും ആര്‍ത്തവത്തില്‍ ആശ്വസിക്കട്ടെ.

ആര്‍ത്തവ അവധിക്കെതിരെ മുന്‍ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ നേരത്തെ രംഗത്ത് എത്തിയിരുന്നു. ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്ന് ശ്രീലേഖ സാമൂഹിക മാധ്യമത്തില്‍ കുറിച്ചുു. ഉമ തോമസ് എംഎല്‍എ, വനിത ലീഗ് നേതാവ് നൂര്‍ബിന റഷീദ് എന്നിവരും തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.

ക്ഷീര വികസന വകുപ്പിൽ അവസരം; ഡയറി സയന്‍സിൽ ബിരുദം യോഗ്യത,മികച്ച ശമ്പളം

ക്ഷീര വികസന വകുപ്പിൽ അവസരം; ഡയറി സയന്‍സിൽ ബിരുദം യോഗ്യത,മികച്ച ശമ്പളം

ക്ഷീര വികസന വകുപ്പിന് കീഴിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പി എസ് സി പുറത്തിറക്കി. ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. എത്ര ഒഴിവുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. ഡയറി സയന്‍സിൽ ബിരുദമുള്ളവർക്കാണ് അവസരം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 1.

1. വകുപ്പ് : ക്ഷീര വികസനം

2. ഉദ്യോഗപ്പേര് : ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍

3. ശമ്പളം : ₹ 55,200 – 1,15,300/-

4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകള്‍.

5. നിയമന രീതി : നേരിട്ടുള്ള നിയമനം

6. പ്രായപരിധി : 20-41.

7. യോഗ്യതകൾ : ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ, ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ (ഐ.സി.എ.ആര്‍) കീഴിലുള്ള നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ ലഭിച്ച ബി.എസ്.സി (ഡയറി സയന്‍സ്) ബിരുദം അല്ലെങ്കില്‍ ബി.ടെക് (ഡയറി സയന്‍സ് ആന്‍ഡ് ടെക്നോളജി) ബിരുദം.

8. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട രീതി: (എ) ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷന്‍’ പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 01.07.2026 ബുധനാഴ്ച അര്‍ദ്ധരാത്രി 12.00 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.keralapsc.gov.in/sites/default/files/2026-05/noti-23-26.pdf

വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആകാം; ഡിപ്ലോമ യോഗ്യത, നിരവധി ഒഴിവുകൾ, അവസാന തീയതി ജൂലൈ 1

വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആകാം; ഡിപ്ലോമ യോഗ്യത, നിരവധി ഒഴിവുകൾ, അവസാന തീയതി ജൂലൈ 1

മോട്ടോര്‍ വാഹന വകുപ്പിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരളാ പി എസ് സി പുറത്തിറക്കി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയിലാണ് നിയമനം നടത്തുന്നത്. ബന്ധപ്പെട്ട കോഴ്സിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 1.

1. വകുപ്പ്‌: മോട്ടോര്‍ വാഹന വകുപ്പ്

2. ഉദ്യോഗപ്പേര്‌: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍

3. ശമ്പളം : ₹ 45,600-95,600/- 4.

ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

4. നിയമനരീതി : നേരിട്ടുള്ള നിയമനം

5. പ്രായപരിധി : 21-40.

6. യോഗ്യതകള്‍ : I) വിദ്യാഭ്യാസ യോഗ്യത:- A) എസ്.എസ്.എല്‍.സി-യോ തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം.

B) സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നോ അല്ലെങ്കില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗിലോ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലോ ലഭിച്ച ഡിപ്ലോമ (3 വര്‍ഷ കോഴ്സ്).

അല്ലെങ്കില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ മുകളില്‍ പറഞ്ഞിട്ടുള്ള വിജ്ഞാന ശാഖകളിലെ ഡിപ്ലോമയ്ക്ക് തത്തുല്യമെന്ന് അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യോഗ്യത.

C) മോട്ടോര്‍ സൈക്കിള്‍, ഹെവി ഗൂഡ്സ് വാഹനങ്ങള്‍, ഹെവി പാസഞ്ചര്‍ മോട്ടോര്‍ വാഹനങ്ങള്‍ എന്നിവ ഓടിക്കുന്നതിന് അധികാരപ്പെടുത്തിയ സാധുവായ, നിലവിലുള്ള (current) ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 01.07.2026.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-05/noti-26-26.pdf

എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐക്ക് വിടാൻ സർക്കാർ; വിജ്ഞാപനം ഉടൻ

എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐക്ക് വിടാൻ സർക്കാർ; വിജ്ഞാപനം ഉടൻ

തിരുവനന്തപുരം: കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ.ക്ക് അന്വേഷിക്കാൻ വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ ഉടൻ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കും. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് യുഡിഎഫ്.സർക്കാരിന്റെ ഈ നിർണ്ണായക നടപടി. കേസിൽ സിബിഐ അന്വേഷണം വേണമെന്ന അടിയന്തിര ആവശ്യം ഉന്നയിച്ച് നവീൻ ബാബുവിന്റെ കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. നിലവിലെ പൊലീസ് അന്വേഷണത്തിൽ കുടുംബം തങ്ങളുടെ ശക്തമായ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. യുഡിഎഫ്.സർക്കാർ അധികാരമേറ്റ ശേഷം സിബിഐ.ക്ക് വിടുന്ന ആദ്യത്തെ പ്രധാന കേസാണിത് എന്ന പ്രത്യേകതയുമുണ്ട്.

നിലവിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ പിപി ദിവ്യയാണ് ഏക പ്രതിയായിട്ടുള്ളത്. സർക്കാരിന്റെ പുതിയ വിജ്ഞാപനം പുറത്തുവരുന്നതോടെ ഇനി സിബിഐ ആയിരിക്കും കേസിന്റെ ഭാവി കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുക.അതേസമയം, 13 പുതിയ സാക്ഷികളെക്കൂടി ഉൾപ്പെടുത്തി നവീൻ ബാബു കേസിൽ പൊലീസ് തയ്യാറാക്കിയ തുടരന്വേഷണ റിപ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിച്ചു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയിൽ നൽകിയ പ്രത്യേക ഹർജിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ ടൗൺ പൊലീസ് വിശദമായ തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, കേസ് മനഃപൂർവ്വം നീട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണ് നവീൻ ബാബുവിന്റെ കുടുംബം ഇപ്പോൾ നടത്തുന്നതെന്ന് പ്രതിഭാഗം കോടതിയിൽ കുറ്റപ്പെടുത്തി. മുൻപ് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ 13 പ്രധാന പിഴവുകൾ അക്കമിട്ട് ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണം വേണമെന്ന ആവശ്യവുമായി മഞ്ജുഷ വിചാരണ കോടതിയെ സമീപിച്ചത്. തുടർന്ന് കഴിഞ്ഞ മെയ് 16-നാണ് ഹർജിയിൽ വ്യക്തമാക്കിയ നാല് പ്രധാന കാര്യങ്ങളിൽ അടിയന്തിരമായി തുടരന്വേഷണം നടത്താൻ കോടതി പൊലീസിന് ഉത്തരവ് നൽകിയത്.

നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണം കൊലപാതകം; അമ്മയും രണ്ടാനച്ഛനും കസ്റ്റഡിയിൽ

നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണം കൊലപാതകം; അമ്മയും രണ്ടാനച്ഛനും കസ്റ്റഡിയിൽ

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതാണ് മരണത്തിലേക്ക് നയിച്ചത്. സ്ഥിരമായി ഇയാൾ കുഞ്ഞിനെ മർദിച്ചിരുന്നു. കുട്ടി ക്രൂരമർദനത്തിന് ഇരയായിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. മരണത്തില്‍ ഇന്നലെയാണ് കുഞ്ഞ് മരിച്ചത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മരിച്ചെന്ന് ആയിരുന്നു അമ്മ അഖിലയുടെ പങ്കാളി അഷ്കറിന്‍റെ മൊഴി. എന്നാല്‍ ഇന്‍ക്വസ്റ്റില്‍ കുഞ്ഞിന്‍റെ ശരീരത്തിൽ മർദ്ദനത്തിന്‍റെ പാടുകൾ കണ്ടെത്തി. രണ്ടാനച്ഛൻ അഷ്‌കർ കുഞ്ഞിനെ മർദിക്കാറുണ്ടെന്ന് ബന്ധുക്കളും പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന നിലയിൽ അഷ്കറാണ് ഇന്നലെ കുഞ്ഞിനെ എസ് എടി ആശുപത്രിയിൽ എത്തിച്ചത്. പക്ഷെ കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കുഞ്ഞിൻറ ശരീരത്തിൽ മർദനമേറ്റതിന്‍റെ പാടുകളുണ്ട്.

സംഭവത്തില്‍ ദുരൂഹതയെന്ന് കുട്ടിയുടെ മുത്തച്ഛൻ സുനിൽകുമാറും നേരത്തെ പറഞ്ഞിരുന്നു. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാണ് കുട്ടി മരിച്ചത് എന്നാണ് തങ്ങളെ അറിയിച്ചതെന്നും പക്ഷേ കുട്ടിയുടെ മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു, സിഗരറ്റ് വെച്ച് പൊള്ളൽ ഏൽപ്പിച്ചത് പോലെയുള്ള പാടുകൾ ആയിരുന്നു ഉണ്ടായിരുന്നത്. കുട്ടിയുടെ അമ്മ അഖിലയുടെ പങ്കാളി അഷ്‌കർ കുട്ടിയെ ഉപദ്രവിച്ചിരുന്നതായും മുത്തച്ഛൻ പറഞ്ഞു. അഖിലയുടെ ആദ്യ ഭർത്താവിന്‍റെ അച്ഛനാണ് സുനിൽകുമാർ.