ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഐഎമ്മിന് തിരിച്ചടി, 5 പ്രതികളുടെ ജാമ്യാപേക്ഷ തളളി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഐഎമ്മിന് തിരിച്ചടി, 5 പ്രതികളുടെ ജാമ്യാപേക്ഷ തളളി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിനിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് സിപിഐഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തളളി. ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. നിലവിൽ 25 ഓളം പ്രതികളെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പ്രതിചേർത്തിട്ടുള്ളത്.City & Local Guides

പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇ ഡി ഉദ്യോഗസ്ഥരെ കല്ലും ആയുധവും ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് സിപിഎം പ്രവർത്തകർ അറസ്റ്റിലായത്.

നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളത് എന്നും കോടതി നിരീക്ഷിച്ചു

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കോട്ടയത്ത് ഹെലികോപ്റ്ററുകള്‍ക്കും ഡ്രോണുകള്‍ക്കും നിരോധനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കോട്ടയത്ത് ഹെലികോപ്റ്ററുകള്‍ക്കും ഡ്രോണുകള്‍ക്കും നിരോധനം

കോട്ടയം: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വ്യോമ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ട്, മാമ്മന്‍ മാപ്പിള ഹാള്‍ എന്നിവയുടെ വ്യോമ പരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും മേയ് 31ന് പുലര്‍ച്ചെ 12 മുതല്‍ 24 മണിക്കൂര്‍ ഹെലികോപ്റ്ററുകളും ഡ്രോണുകളും മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകളും യുഎവികളും മറ്റ് ഉപകരണങ്ങളും പറത്തുന്നതിന് നിരോധം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

വ്യോമ സേനയ്ക്കും എസ്പിജിക്കും സംസ്ഥാന പൊലീസിനും ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ഏജന്‍സികള്‍ക്കും നിരോധനം ബാധകമല്ല. ഹെലികോപ്റ്ററുകളോ നിരോധന പരിധിയില്‍ വരുന്ന മറ്റ് ഉപകരണങ്ങളോ അടിയന്തര സാഹചര്യത്തില്‍ പറത്തേണ്ടതുണ്ടെങ്കില്‍ ജില്ലാ കലക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

നടി ഖുശ്ബുവിന്റെ മകൾ അവന്തിക വിവാഹിതയാകുന്നു; പ്രധാനമന്ത്രിയെ നേരിട്ടെത്തി ക്ഷണിച്ച് താരകുടുംബം

നടി ഖുശ്ബുവിന്റെ മകൾ അവന്തിക വിവാഹിതയാകുന്നു; പ്രധാനമന്ത്രിയെ നേരിട്ടെത്തി ക്ഷണിച്ച് താരകുടുംബം

നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്‍റെ മകള്‍ അവന്തിക വിവാഹിതയാകുന്നു. ശ്രാവണ്‍ ശ്രീനിവാസനാണ് അവന്തികയുടെ ഭാവി വരന്‍. വിവാഹ ക്ഷണക്കത്ത് താരം കുടുംബസമേതമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി. ഖുശ്ബു തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. വിവാഹത്തിന്റെ മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

“ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡല്‍ഹിയിലെത്തി കണ്ടു. മകള്‍ അവന്തികയും ശ്രാവണും തമ്മിലുള്ള വിവാഹത്തിന് അദ്ദേഹത്തെ ക്ഷണിക്കുകയും അദ്ദേഹം ഇരുവരെയും ആശിര്‍വദിക്കുകയും ചെയ്തു. തിരക്കിനിടയിലും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച പ്രധാനമന്ത്രിക്ക് നന്ദി” – ചിത്രങ്ങൾക്കൊപ്പം ഖുശ്ബു കുറിച്ചു.

അതേസമയം മലയാള സിനിമയിലൂടെയാണ് അവന്തികയുടെ ബി​ഗ് സ്ക്രീനിലേക്കുള്ള അരങ്ങേറ്റം. ആരംഭം എന്ന ചിത്രത്തിലൂടെയാണ് അവന്തികയുടെ സിനിമയിലേക്കുള്ള വരവ്. സരിത, അൽത്താഫ് സലിം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, വിജി വെങ്കിടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.സുജേഷ് ആനി ഈപ്പൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഷ്ട്രീയത്തിനൊപ്പം തന്നെ അഭിനയരം​ഗത്തും ഖുശ്ബു സജീവമാണ്.

കാലവര്‍ഷം അഞ്ച് ദിവസത്തിനുളളില്‍ കേരളത്തില്‍

കാലവര്‍ഷം അഞ്ച് ദിവസത്തിനുളളില്‍ കേരളത്തില്‍

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതോടൊപ്പം തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കുകിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ് ദ്വീപുകള്‍ എന്നിവയുടെ കൂടുതല്‍ ഭാഗങ്ങളിലേക്കും, മധ്യ-പടിഞ്ഞാറന്‍, മധ്യ-കിഴക്കന്‍, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ കൂടുതല്‍ ഭാഗങ്ങളിലേക്കും, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങളിലേക്കും കാലവര്‍ഷം വ്യാപിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ശനിയാഴ്ചയോടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തെക്കുപടിഞ്ഞാറന്‍ അറബിക്കടലിന്റെയും തെക്കുകിഴക്കന്‍ അറബിക്കടലിന്റെയും കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ് ദ്വീപുകള്‍, കന്യാകുമാരി പ്രദേശം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവടങ്ങളിലേക്കും, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങളിലേക്കും വ്യാപിച്ചതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്കുകിഴക്കന്‍ അറബിക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി നിലവിലുള്ള ചക്രവാതചുഴി തുടരുന്നു.തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നതായും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമര്‍ദ്ദ പാത്തി

മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതചുഴിയില്‍ നിന്നും മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, കന്യാകുമാരി പ്രദേശം വഴി ലക്ഷദ്വീപ് പ്രദേശം വരെ നീളുന്ന ഒരു ന്യൂനമര്‍ദ്ദ പാത്തി സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തിലായി സ്ഥിതി ചെയ്യുന്നു. ജൂണ്‍ 3 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

‘രക്ഷാപ്രവര്‍ത്തനം’; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

‘രക്ഷാപ്രവര്‍ത്തനം’; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

ആലപ്പുഴ: ആലപ്പുഴയിലെ ‘രക്ഷാ പ്രവര്‍ത്തന’ത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി റിപ്പോര്‍ട്ട്. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടിതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പ്രതികള്‍ കീഴടങ്ങാനുള്ള സൂചന നിലനിര്‍ത്തിയാണ് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച സംഭവത്തില്‍ 5 പേര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു. ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുണ്‍, വിപിന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

2023 ഡിസംബറിലാണ് വിവാദങ്ങള്‍ക്ക് വഴിവെച്ച സംഭവം നടക്കുന്നത്. നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് ആലപ്പുഴ ജനറല്‍ ആശുപത്രി ജംങ്ഷനിലൂടെ കടന്നുപോയപ്പോള്‍ കരിങ്കൊടി കാണിച്ച, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എ.ഡി തോമസ്, അജയ് ജുവല്‍ കുര്യാക്കോസ് എന്നിവര്‍ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ പൊലീസുകാര്‍ സ്ഥലത്തുനിന്ന് മാറ്റിയതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങിയ ഗണ്‍മാന്‍ അനില്‍ കുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ എസ്. സന്ദീപും ചേര്‍ന്ന് പ്രവര്‍ത്തകരെ ലാത്തി ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.

മര്‍ദനമേറ്റ പ്രവര്‍ത്തകരുടെ മൊഴികളും സംഭവസ്ഥലത്തെ വിഡിയോ ദൃശ്യങ്ങളും ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. മര്‍ദനത്തില്‍ തോമസിന്റെ തലയ്ക്കും അജയ് ജുവലിന്റെ കൈയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും തുടക്കത്തില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഗണ്‍മാന്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

‘അതിവേഗം’, എസ്‌ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് ഉടന്‍ നിയമനം; നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി

‘അതിവേഗം’, എസ്‌ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് ഉടന്‍ നിയമനം; നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: ജൂണ്‍ 9ന് കാലാവധി തീരാനിരിക്കെ, എസ്‌ഐ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് ഉടന്‍ നിയമന ഉത്തരവ് നല്‍കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം. 43 പേര്‍ക്ക് നിയമനം നല്‍കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. പിഎസ് സി റാങ്ക് പട്ടികളുടെ കാലാവധി സര്‍ക്കാര്‍ നീട്ടിയെങ്കിലും എസ്‌ഐ റാങ്ക് പട്ടികയ്ക്ക് ഇത് ബാധകമായിരുന്നില്ല. റാങ്ക് പട്ടിയില്‍ ഉള്‍പ്പെട്ടവര്‍ രമേശ് ചെന്നിത്തലക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി.

കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രമുള്ള സബ് ഇന്‍സ്പക്ടര്‍ റാങ്ക് ലിസ്റ്റില്‍പ്പെടുന്ന 43 പേര്‍ക്ക് നിയമനം ലഭ്യമാക്കാന്‍ ആണ് മന്ത്രി രമേശ് ചെന്നിത്തല അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. 2025 ജൂണ്‍ ഒമ്പതിനാണ് സബ് ഇന്‍സ്പ്ക്ടര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2026 ജൂണ്‍ ഒമ്പതിന് ഈ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയാണ്. ഇതോടെ ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്നു ഉദ്യോഗാര്‍ഥികള്‍.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഉടന്‍ തന്നെയാണ് പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി സര്‍ക്കാര്‍ നീട്ടിയത്. എന്നാല്‍ ഈ ഉത്തരവ് എസ്‌ഐ റാങ്ക് പട്ടികയ്ക്ക് ബാധകമല്ലായിരുന്നു. ഇതോടെയാണ് ഉദ്യോഗാര്‍ഥികള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ച് തങ്ങളുടെ അവസ്ഥ പങ്കുവെച്ചത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടിയന്തിര നടപടിയുണ്ടാകണമെന്നും ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കുകയായിരുന്നു.