കൊല്ലം ശാസ്താംകോട്ട സിനിമാപറമ്പിൽ ടോറസും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

കൊല്ലം ശാസ്താംകോട്ട സിനിമാപറമ്പിൽ ടോറസും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

ശാസ്താംകോട്ട: സിനിമാപറമ്പിൽ ടോറസും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. പുത്തൂർ മൈലം സ്വദേശിനി ശിവഗംഗ സുലജ (39) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം. സുലജ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിന്നാലെയെത്തിയ ടോറസ് ലോറി ഇടിയ്ക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് വച്ച് തന്നെ സുലജ മരണമടഞ്ഞു. മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ.

ഭർത്താവ്: ശ്രീകുമാർ
മക്കൾ: ആദിത്യൻ ,ആര്യ

‘എല്ലാം അയ്യപ്പന്‍ നോക്കിക്കോളും’, ദൈവതുല്യന്‍ വേട്ടനായ്ക്കള്‍ അല്ലെന്ന് പത്മകുമാര്‍

‘എല്ലാം അയ്യപ്പന്‍ നോക്കിക്കോളും’, ദൈവതുല്യന്‍ വേട്ടനായ്ക്കള്‍ അല്ലെന്ന് പത്മകുമാര്‍

കൊല്ലം: ‘എല്ലാം അയ്യപ്പന്‍ നോക്കിക്കോളു’മെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴാണ് മാധ്യമങ്ങളോട് പത്മകുമാറിന്റെ പ്രതികരണം. ദൈവതുല്യന്‍ ആരാണെന്ന ചോദ്യത്തിന് ‘വേട്ടനായ്ക്കള്‍ അല്ലെ’ന്ന് പത്മകുമാര്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍ ആണോ ദൈവതുല്യന്‍ എന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍, ‘ഏതായാലും ശവംതീനികള്‍ അല്ല’ എന്നായിരുന്നു മറുപടി.

കേസില്‍ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടിയിട്ടുണ്ട്. ഇതോടെ പത്മകുമാര്‍ ജയിലില്‍ തുടരും. എല്ലാം ചെയ്തിരുന്നത് പത്മകുമാറാണെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയ കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു, എല്ലാം അയ്യപ്പന്‍ നോക്കിക്കോളുമെന്ന് പത്മകുമാര്‍ പറഞ്ഞത്. ദൈവതുല്യരായി കണ്ട പലരും അങ്ങനെയല്ല പ്രവര്‍ത്തിച്ചതെന്ന് പത്മകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് പത്മകുമാറിനെ കോടതിയില്‍ ഹാജരാക്കിയത്. അതിനിടെ, കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി കോടതിയില്‍ അപേക്ഷ നല്‍കി. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ഡി മണിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുകയാണ്.

മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു

മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു

കോട്ടയം: കേരള കോൺ​ഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി എം മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. കടുത്തുരുത്തി മുൻ എംഎൽഎ ആയിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് മാത്യു ദീർഘകാലമായി ചികിത്സയിലായിരുന്നു. 1991 മുതൽ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു. ഏറ്റവും ഒടുവിൽ കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിന് ഒപ്പം ആയിരുന്നു.

ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ചെയർമാൻ, കെ എസ് എഫ് ഇ വൈസ് ചെയർമാൻ, കേരള സർവ്വകലാശാല സെനറ്റ് അംഗം, കെ. എസ് സി പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് പ്രസിഡന്റ്, കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മകര വിളക്ക്; ശബരിമല നട ഇന്ന് തുറക്കും; പ്രവേശനം 30,000 പേര്‍ക്ക്

മകര വിളക്ക്; ശബരിമല നട ഇന്ന് തുറക്കും; പ്രവേശനം 30,000 പേര്‍ക്ക്

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ചൊവാഴ്ച ശബരിമല നട തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറക്കും.

മേല്‍ശാന്തി സന്നിധാനത്തെ ആഴിയില്‍ അഗ്നി പകര്‍ന്ന ശേഷം ഭക്തര്‍ക്കു പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്താം. നട തുറക്കുമ്പോള്‍ യോഗദണ്ഡും രുദ്രാക്ഷ മാലയുമണിഞ്ഞ് ഭസ്മാഭിഷിക്തനായ അയ്യപ്പനെ കണ്ട് തൊഴാം

ഇന്ന് പൂജകളില്ല. രാത്രി 11നു ഹരിവരാസനം പാടി നട അടയ്ക്കും. മൂന്ന് ദിവസങ്ങളിലായി സന്നിധാനത്ത് ശുചീകരണമടക്കമുള്ളവ പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം 30,000 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ നെയ്യഭിഷേകവും പതിവു പൂജകളും തുടരും. ജനുവരി 14നാണ് മകര വിളക്ക്.

ലാത്തികൊണ്ട് കണ്ണിലും വയറ്റിലും പുറത്തും അടിച്ചു; ആളുമാറി യുവാവിന് കസ്റ്റഡി മര്‍ദനം

ലാത്തികൊണ്ട് കണ്ണിലും വയറ്റിലും പുറത്തും അടിച്ചു; ആളുമാറി യുവാവിന് കസ്റ്റഡി മര്‍ദനം

തൃശൂര്‍: ആളുമാറി കസ്റ്റഡിയിലെടുത്ത യുവാവിന് സ്‌റ്റേഷന്‍ മര്‍ദനം. വിയ്യൂര്‍ പൊലീസാണ് ആളുമാറി കുറ്റൂര്‍ ചാമക്കാട് പുതുകുളങ്ങരയില്‍ പി.എസ്.ശരത്തിനെ (31) കസ്റ്റഡിയിലെടുത്തത്. യുവാവിന്റെ ശരീര്ം നിറയെ ലാത്തിഅടികൊണ്ടുണ്ടായ പാടുകളാണ്.

നെയ്തലക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ അടിപിടിയുടെ പേരില്‍ ശരത് എന്ന് പേരുള്ളയാളെ പൊലീസ് തിരയുന്നുണ്ടായിരുന്നു. കാപ്പാ കേസിലടക്കം പ്രതിയായ പി.എസ്. ശരത്ത് ആണ് ഈ അടിപിടിക്കേസിലും പ്രതിയെന്നു തെറ്റിദ്ധരിച്ചാണു മര്‍ദനം നടന്നതെന്നു പറയുന്നു. ശരത്തിന്റെ സഹോദരന്‍ രാജീവിന്റെ വീട്ടിലെത്തിയാണു മര്‍ദിച്ചതെന്നുകാട്ടി ബന്ധുക്കള്‍ കമ്മീഷണര്‍ക്ക് അടക്കം പരാതി നല്‍കി. ശരത്തിന്റെ സഹോദരന്റെ ഭാര്യ വിയ്യൂര്‍ പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയെങ്കിലും എസ്എച്ച്ഒ സ്ഥലത്തില്ലെന്നു പറഞ്ഞു പരാതി സ്വീകരിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, വിശേഷ ദിവസങ്ങളില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കാപ്പാ കേസ് പ്രതികളെയും കേഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയും കസ്റ്റഡിയിലെടുക്കാറുണ്ടെന്നും ശരത്തിന്റെ കാര്യത്തിലും ഇതാണു സംഭവിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം.

ഉത്സവത്തിനിടയില്‍ അടിപിടിയുണ്ടാക്കിയവരുടെ കൂട്ടത്തില്‍ ശരത് എന്നു പേരുള്ള മറ്റൊരാള്‍ ഉണ്ടായിരുന്നു. ആ ശരത്താണെന്നു തെറ്റിദ്ധരിച്ചാണു പൊലീസ് പ്രതിയാക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം രാത്രി 10.30നു വീട്ടിലേക്കു കയറിവന്ന പൊലീസുകാര്‍ ശരത്തിനെ തലങ്ങും വിലങ്ങും മര്‍ദിച്ചെന്നും ലാത്തി കൊണ്ടു പുറത്തും വയറ്റിലും അടിച്ചെന്നും പരാതിയിലുണ്ട്. ഉന്തിത്തള്ളി ജീപ്പില്‍ കയറ്റിയപ്പോള്‍ തലയിടിച്ചും പരുക്കേറ്റു.

ഉത്സവം കാണാന്‍ പോയിട്ടില്ലെന്നു ശരത് പറഞ്ഞെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. ആളു മാറിയാണ് അറസ്റ്റ് ചെയ്തതെന്നു പിന്നീടു മനസ്സിലാക്കിയതോടെ രാത്രി ഒന്നരയോടെ സ്റ്റേഷനില്‍ നിന്നു മോചിപ്പിച്ചു. പരിക്കുകള്‍ ഉള്ളതിനാല്‍ പൊലീസ് തന്നെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. വീട്ടിലെത്തിയ ശേഷം രാവിലെ അസ്വസ്ഥത തോന്നിയതിനാല്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. കണ്ണിന്റെ ഭാഗത്തു ലാത്തി കൊണ്ടുള്ള അടിയേറ്റിട്ടുണ്ടെന്നും കാഴ്ചയ്ക്കു മങ്ങലുണ്ടായെന്നും ശരത് പറയുന്നു.

‘സേവ് ബോക്‌സ്’ നിക്ഷേപത്തട്ടിപ്പ്, നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് ഇ ഡി

‘സേവ് ബോക്‌സ്’ നിക്ഷേപത്തട്ടിപ്പ്, നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് ഇ ഡി

കൊച്ചി: ‘സേവ് ബോക്‌സ്’ നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയായാണ് നടപടി. ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി ജയസൂര്യക്ക് കരാര്‍ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കൊച്ചി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍.

രാവിലെ പതിനൊന്ന് മണിയോടെയാണ് ജയസൂര്യ ചോദ്യം ചെയ്യലിനായി ഇ ഡി ഓഫീസില്‍ ഹാജരായത്. സേവ് ബോക്‌സ് നിക്ഷേപത്തട്ടിപ്പ് കേസില്‍ 2023 ജനുവരിയില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീ (സ്വാതി റഹീം)മിനെ അറസ്റ്റ് ചെയ്തിരുന്നു. കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് സ്വാതിയെ അറസ്റ്റ് ചെയ്തത്. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി.

മാസം 25 ലക്ഷം രൂപവരെ ലാഭം വാഗ്ദാനം ചെയ്താണ് സ്വാതിഖ് റഹീം നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. നൂറിലധികം പേരില്‍നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നയാരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ലാഭവിഹിതമോ മുടക്കിയ പണമോ ലഭിച്ചിക്കാതെ വന്നതോടെയാണ് പരാതികള്‍ ഉയര്‍ന്നത്.