പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം

പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം

പാലക്കാട്: പാലക്കാട് ധോണിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി ഒരാള്‍ മരിച്ചു. വൈകീട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് സംഭവം ഉണ്ടായത്. കാര്‍ കത്തുന്നത് കണ്ട് ഓടിയെത്തിയ ആളുകള്‍ വിവരം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴെക്കും കാര്‍ ഏകദേശം പൂര്‍ണമായി കത്തിയിരുന്നു. ഫയര്‍ഫോഴ്‌സ് തീയണച്ചപ്പോഴാണ് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുയായിരുന്നു. വേലിക്കാട് സ്വദേശിയുടെതാണ് കാര്‍ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാറിന് തീയിട്ട ശേഷം ആത്മഹത്യ ചെയ്തതാകമെന്നാണ് പൊലീസിന്റെ നിഗമനം.

സംസ്ഥാനത്ത് വീണ്ടും ‘ഡിജിറ്റല്‍ അറസ്റ്റ്’; കൊച്ചിയില്‍ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് 6.38 കോടി രൂപ

സംസ്ഥാനത്ത് വീണ്ടും ‘ഡിജിറ്റല്‍ അറസ്റ്റ്’; കൊച്ചിയില്‍ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് 6.38 കോടി രൂപ

കൊച്ചി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കൊച്ചിയില്‍ വനിതാ ഡോക്ടറില്‍ നിന്ന് 6.38 കോടി രൂപ തട്ടിയെടുത്തു. കള്ളപ്പണ ഇടപാട് നടത്തിയെന്നും ‘ഡിജിറ്റല്‍ അറസ്റ്റിലാണെന്നും’ ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. എളംകുളം സ്വദേശിനിയായ ഡോക്ടറാണ് വന്‍ തട്ടിപ്പിന് ഇരയായത്.

മുംബൈ സൈബര്‍ ക്രൈം പൊലീസ് ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുസംഘം ഡോക്ടറെ സമീപിച്ചത്. തന്റെ പേരില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും അതിനാല്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് തുടങ്ങിയത്. അക്കൗണ്ടിലുള്ള തുക പരിശോധനയ്ക്കായി കൈമാറണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

റിസര്‍വ് ബാങ്കിന്റേതെന്ന വ്യാജേന നല്‍കിയ അക്കൗണ്ടുകളിലേക്ക് ഒക്ടോബര്‍ 3 മുതല്‍ ഡിസംബര്‍ 10 വരെയുള്ള കാലയളവില്‍ ഡോക്ടര്‍ പണം കൈമാറുകയായിരുന്നു. രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ആകെ 6,38,21,864 രൂപയാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്.

നീണ്ട രണ്ട് മാസം ഭീഷണിപ്പെടുത്തിയാണ് പണം കൈക്കലാക്കിയതെന്ന് പരാതിയില്‍ പറയുന്നു. അന്വേഷണം അവസാനിക്കുന്നത് വരെ ആര്‍ബിഐ അക്കൗണ്ടില്‍ പണം സുരക്ഷിതമായിരിക്കുമെന്നും പിന്നീട് തിരികെ നല്‍കുമെന്നുമാണ് ഡോക്ടറെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതായതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം ഡോക്ടര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

കണ്ണൂർ: പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. കണ്ണൂർ – കാസർകോട് ദേശീയ പാതയിൽ പയ്യന്നൂർ കണ്ടോത്താണ് അപകടമുണ്ടായത്. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഫീസ് ജീവനക്കാരി അന്നൂർ ശാന്തിഗ്രാമത്തിലെ വിഎം യുഗേഷിൻ്റെ ഭാര്യ കെകെ ഗ്രീഷ്മ (38) യാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 9.45 ഓടെ കണ്ടോത്തെ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫീസിന് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേ റ്റ യുവതിയെ പരിയാരം മെഡിക്കൽ കോളജ് ആശുപ്രത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അങ്കൺവാടി അധ്യാപിക കെകെ ഗീതയുടെയും തൃക്കരിപ്പൂർ തങ്കയത്തെ റിട്ട. അധ്യാപകൻ സി മധുസൂദനൻ്റെയും മകളാണ്. മകൻ: ആരവ് (വിദ്യാർഥി കരിവെള്ളൂർ സ്കൂൾ). സഹോദരൻ: വൈശാഖ് (ബം​ഗളൂരു). സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

കണ്ണൂര്‍: കണ്ണൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസ് നേതാവ് പി ഇന്ദിര മേയറാകും. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തിലാണ് മേയര്‍ പ്രഖ്യാപനം നടത്തിയത്. ഐകകണ്‌ഠ്യേനെയാണ് ഇന്ദിരയെ മേയറാക്കാന്‍ തീരുമാനിച്ചതെന്ന് കെ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ തവണ ഡെപ്യൂട്ടി മേയറായിരുന്നു പി ഇന്ദിര.

കോണ്‍ഗ്രസ് വിമത ഉള്‍പ്പെടെ 4 സ്ഥാനാര്‍ഥികള്‍ മത്സരിച്ച പയ്യാമ്പലത്തുനിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്. 2015ല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ആയതുമുതല്‍ ഇന്ദിര കൗണ്‍സിലറാണ്. മൂന്നു തവണയും മത്സരിച്ചത് മൂന്നു ഡിവിഷനുകളിലാണ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കഴിഞ്ഞ തവണ നേടിയ ഡിവിഷനുകള്‍ നിലനിര്‍ത്താന്‍ സാധിച്ചില്ലെന്നു മാത്രമല്ല, യുഡിഎഫ് സീറ്റുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. എന്‍ഡിഎ ഡിവിഷനുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ എസ്ഡിപിഐ ആദ്യമായി അക്കൗണ്ട് തുറന്നു. നിര്‍ണായക സാന്നിധ്യമാകുമെന്നുകരുതിയ മുന്‍ കോണ്‍ഗ്രസ് നേതാവ് പികെ രാഗേഷിനും തിരിച്ചടിയേറ്റു.

കോണ്‍ഗ്രസ് വിമത ഉള്‍പ്പെടെ 4 സ്ഥാനാര്‍ഥികള്‍ മത്സരിച്ച പയ്യാമ്പലത്തുനിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്. 2015ല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ആയതുമുതല്‍ ഇന്ദിര കൗണ്‍സിലറാണ്. മൂന്നു തവണയും മത്സരിച്ചത് മൂന്നു ഡിവിഷനുകളിലാണ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കഴിഞ്ഞ തവണ നേടിയ ഡിവിഷനുകള്‍ നിലനിര്‍ത്താന്‍ സാധിച്ചില്ലെന്നു മാത്രമല്ല, യുഡിഎഫ് സീറ്റുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. എന്‍ഡിഎ ഡിവിഷനുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ എസ്ഡിപിഐ ആദ്യമായി അക്കൗണ്ട് തുറന്നു. നിര്‍ണായക സാന്നിധ്യമാകുമെന്നുകരുതിയ മുന്‍ കോണ്‍ഗ്രസ് നേതാവ് പികെ രാഗേഷിനും തിരിച്ചടിയേറ്റു. 56 ഡിവിഷനുകളില്‍ 36 ഡിവിഷനുകളില്‍ യുഡിഎഫ് വിജയിച്ചു. ഇടതുമുന്നണി 15 ഡിവിഷനുകളില്‍ ഒതുങ്ങി. ഒരു ഡിവിഷനില്‍ നിന്ന് നാലാക്കി ഉയര്‍ത്തിയാണ് എന്‍ഡിഎ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സാന്നിധ്യമറിയിച്ചത്.

കേരളത്തിലെ ആറുവരിപ്പാത വൈകും, പൂര്‍ത്തിയാകുക അടുത്ത വര്‍ഷം പകുതിയോടെ

കേരളത്തിലെ ആറുവരിപ്പാത വൈകും, പൂര്‍ത്തിയാകുക അടുത്ത വര്‍ഷം പകുതിയോടെ

കൊച്ചി: കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ച ദേശീയപാത 66 നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന്റെ സമയ പരിധി പുതുക്കി ഉപരിതല ഗതാഗത മന്ത്രാലയം. പുതുക്കിയ സമയക്രമങ്ങള്‍ പ്രകാരം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ആറുവരി പാത നിര്‍മാണം മിക്ക റീച്ചുകളിലും പൂര്‍ത്തിയാകില്ലെന്നാണ് സൂചിപ്പിക്കുന്നത്. അടുത്ത വര്‍ഷം മധ്യത്തോടെ മാത്രമേ മിക്ക ജോലികളും പൂര്‍ത്തിയാകൂ എന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. ഭൗതിക സാഹചര്യങ്ങളും, കാലതാമസവും അവലോകനം ചെയ്ത ശേഷമാണ് പുതുക്കിയ പൂര്‍ത്തീകരണ തീയതികള്‍ നിശ്ചയിച്ചിരിക്കുന്നത്. നിര്‍മ്മാണ നിലവാരം, പൊതു സുരക്ഷ എന്നിവയെ കുറിച്ചുള്ള ആശങ്കകള്‍ എന്നിവ വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തില്‍ പദ്ധതിയില്‍ പരിശോധനയ്ക്ക് വര്‍ധിപ്പിച്ചതും കാലതാമസത്തിന് കാരണമായിട്ടുണ്ട്.

കേരളത്തിലെ ദേശീയ പാത 66 ന്റെ 16 റീച്ചുകളിലായി 422.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രാലയം ലോക്‌സഭയില്‍ രേഖാമൂലം നല്‍കുന്ന മറുപടി. കേരളത്തിലെ ദേശീയ പാതയിലെ ദുര്‍ബലമായ ഭാഗങ്ങള്‍ പരിശോധിക്കാന്‍ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍, ഇപ്പോള്‍ പുരോഗമിക്കുന്ന ജോലികള്‍ക്കൊപ്പം പരിഹാര നടപടികളും സ്വീകരിച്ചുവരികയാണെന്നും എംപി അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രാലയം അറിയിച്ചു.

ഡിസംബര്‍ ആദ്യം, കൊല്ലം ജില്ലയിലെ ചാത്തന്നൂരിലെ മൈലക്കാടിനടുത്ത് ഹൈവേയുടെ ഒരു ഭാഗവും സര്‍വീസ് റോഡും ഇടിഞ്ഞു. മെയ് 19 ന് മലപ്പുറം ജില്ലയിലെ കൂരിയാടും റോഡ് ഇടിഞ്ഞു താഴ്ന്നിരുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വീഴ്ച വരുത്തുന്ന കരാറുകാര്‍ക്കും കണ്‍സള്‍ട്ടന്റുമാര്‍ക്കും എതിരെ ശിക്ഷാ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ദുര്‍ബലമായ സ്ഥലങ്ങളില്‍ സാങ്കേതിക, സുരക്ഷാ ഓഡിറ്റുകള്‍ നടത്തി വരികയാണ് എന്നും മന്ത്രാലയം അറിയിച്ചു.

പുതുക്കിയ ഷെഡ്യൂള്‍ അനുസരിച്ച്, വടക്കന്‍, മധ്യ കേരളത്തിലെ ചില പാതകള്‍ 2026 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലങ്ങളില്‍ പൂര്‍ത്തിയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോഴിക്കോട്, മധ്യ കേരളത്തിലെ ചിലഭാഗങ്ങളിലെ റീച്ചുകള്‍ക്ക് 2026 ഓഗസ്റ്റ് വരെ സമയപരിധിയുണ്ട്. കുറഞ്ഞ പുരോഗതി കാണിക്കുന്ന റീച്ചുകളില്‍ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാന്‍ സമയപരിധി നീട്ടിനല്‍കിയിട്ടുണ്ട്. വീഴ്ചകള്‍ പരിശോധിക്കാന്‍ സൂക്ഷ്മ നിരീക്ഷണ സംവിധാനങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ടെന്നും ദേശീയ പാതാ അതോറിറ്റി പറയുന്നു.

മണ്ണിന്റെ ദുര്‍ബലമായ ഘടനയും കായല്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളുമാണ് പല റീച്ചുകളിലും പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ മറികടക്കാന്‍ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കുന്നു. പുതുക്കിയ സമയപരിധികള്‍ കൃത്യമായി പാലിക്കപ്പെട്ടാല്‍ 2026 മധ്യത്തോടെ കേരളം ആറ്-വരിപ്പാത കണക്റ്റിവിറ്റിയുടെ വലിയൊരു ഭാഗം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

അധികാരത്തില്‍ ഇരുന്ന് ഞെളിയരുത്, ആര്യ രാജേന്ദ്രന് അഹങ്കാരവും ധാര്‍ഷ്ട്യവും; വിമര്‍ശിച്ച് വെള്ളാപ്പള്ളി

അധികാരത്തില്‍ ഇരുന്ന് ഞെളിയരുത്, ആര്യ രാജേന്ദ്രന് അഹങ്കാരവും ധാര്‍ഷ്ട്യവും; വിമര്‍ശിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടായ പരാജയത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിനയം കാട്ടാതെ പ്രായത്തിന്റെയും ചെറുപ്പത്തിന്റെയും അഹങ്കാരവും ധാര്‍ഷ്ട്യവും കാട്ടിയതാണ് പരാജയത്തിന് കാരണമെന്ന് വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി. ‘തിരുവനന്തപുരത്തെ മേയര്‍ ആര്യ രാജേന്ദ്രനെ എല്ലാവരും കൂടെ പൊക്കി, അവര്‍ അങ്ങ് പൊങ്ങുകയും ചെയ്തു. ഈ പൊങ്ങച്ചത്തിന്റെ ദോഷം ഉണ്ടായി. ആളുകളോടുള്ള പെരുമാറ്റം മോശമായിരുന്നു. അധികാരത്തിന്റെ ധാര്‍ഷ്ട്യമായിരുന്നു അവര്‍ക്ക്’- വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

‘അധികാരത്തില്‍ ഇരിക്കുമ്പോള്‍ വിനയം കാട്ടാതെ പ്രായത്തിന്റെയും ചെറുപ്പത്തിന്റെയും അഹങ്കാരവും ധാര്‍ഷ്ട്യവും കാട്ടിയതാണ് ചര്‍ച്ചാവിഷയമായത്. ഇതാണ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായത്. അധികാരത്തില്‍ ഇരുന്ന് ഞെളിയരുത്. എന്തെല്ലാം നല്ല നേട്ടങ്ങള്‍ ചെയ്തിട്ടും അത് താഴെത്തട്ടില്‍ അറിയിക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ല. പിന്നെ മസിലുപിടിത്തമുണ്ട്. ആളുകളോട് മാന്യമായിട്ടും സ്നേഹമായിട്ടും പെരുമാറേണ്ടതുണ്ട്’- വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയില്‍ ബിജെപി വോട്ടുഷെയര്‍ വര്‍ദ്ധിപ്പിച്ചുവെന്നത് നേരുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ പ്രസ്ഥാനം ഒരു മതത്തിനും എതിരല്ലെന്നും ആ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ഒരു മുസ്ലീം വിരോധിയായി കണ്ടു ലീഗ് വേട്ടയാടുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ലീഗുകാര്‍ തന്നെ തേജോവധം ചെയ്തു. ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാര്‍. ലീഗുകാര്‍ക്ക് അഹങ്കാരമാണ്. മണിപവറും മസില്‍ പവറും മാന്‍ പവറും ഉപയോഗിച്ച ലീഗുകാര്‍ എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ ആളും അര്‍ഥവും നല്‍കിയതായും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.