ഇന്‍ഡിഗോ പ്രതിസന്ധി; 116 അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ, അഞ്ച് അധിക ട്രെയിനുകളും

ഇന്‍ഡിഗോ പ്രതിസന്ധി; 116 അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ, അഞ്ച് അധിക ട്രെയിനുകളും

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കുന്ന സാഹചര്യത്തില്‍ അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ. യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളാണ് റെയില്‍വേ അനുവദിച്ചിരിക്കുന്നത്. വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ബദല്‍ യാത്രാമാര്‍ഗങ്ങള്‍ തേടേണ്ടിവന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ നടപടി.

നോര്‍ത്തേണ്‍ റെയില്‍വേയില്‍ അഞ്ച് അധിക ട്രെയിനുകളുടെ സര്‍വീസിന് അനുമതി നല്‍കി. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വേ. അധിക കോച്ചുകളില്‍ സ്ലീപ്പര്‍, എസി. ചെയര്‍ കാര്‍, ജനറല്‍ സെക്കന്‍ഡ് ക്ലാസ് എന്നിവ ഉള്‍പ്പെടുന്നു.

114 ട്രിപ്പുകളിലാണ് 116 കോച്ചുകള്‍ കൂട്ടിയത്. ഓരോ ട്രിപ്പിലും പരമാവധി 4,000 പേര്‍ക്കുവരെ യാത്രചെയ്യാനും മൊത്തം 4,89,288 യാത്രക്കാരെ ഉള്‍ക്കൊള്ളാനും ഇത് സഹായിക്കും. ഓരോ ട്രെയിനിലും 18 കോച്ചുകള്‍ വീതമുള്ള 30 പുതിയ സ്പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന് (12695) ഏഴുമുതല്‍ 11 വരെയും തിരുവനന്തപുരം സെന്‍ട്രല്‍ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന് (12696) എട്ടുമുതല്‍ 12 വരെയും ചെന്നൈ എഗ്മൂര്‍കൊല്ലം അനന്തപുരി എക്സ്പ്രസ് (20635) എട്ടുമുതലും കൊല്ലം-ചെന്നൈ എഗ്മൂര്‍ അനന്തപുരി എക്സ്പ്രസ് (20636) ഒന്പതുമുതലും ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (22639) ആറുമുതലും ആലപ്പുഴ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22640) ഏഴുമുതലുമാണ് സ്ലീപ്പര്‍ കോച്ച് കൂട്ടിയത്.

തിരുവനന്തപുരം സെന്‍ട്രല്‍ കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (12076), കോഴിക്കോട് തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്പ്രസ് (12075) എന്നിവയ്ക്ക് 7 മുതല്‍ 11 വരെ ഒരു ചെയര്‍ കാറും അധികമായി അനുവദിച്ചു.

ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; സ്വര്‍ണവില 95,500ല്‍ താഴെ

ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; സ്വര്‍ണവില 95,500ല്‍ താഴെ

കൊച്ചി: ഇന്നലെ രണ്ടു തവണകളിലായി 760 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഒറ്റയടിക്ക് പവന് 400 രൂപയാണ് കുറഞ്ഞത്. 95,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 11,930 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. പുതിയ റെക്കോര്‍ഡ് കുറിക്കുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന ട്രെന്‍ഡാണ് വിപണിയില്‍ കാണുന്നത്. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം.

പത്താം ദിവസവും രാഹുല്‍ കാണാമറയത്ത്; മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

പത്താം ദിവസവും രാഹുല്‍ കാണാമറയത്ത്; മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പത്താം ദിവസവും ഒളിവില്‍ തുടരുന്നു. രാഹുലിനെ കണ്ടെത്താന്‍ അന്വേഷണസംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഒളിവു വാസത്തിനിടെ പല തവണ മൊബൈല്‍ ഫോണും കാറും രാഹുല്‍ മാങ്കൂട്ടത്തില്‍ മാറി ഉപയോഗിക്കുന്നതായാണ് വിവരം. അതിനിടെ രാഹൂലിന്റെ മൊബൈല്‍ ഫോണ്‍ ഇടയ്ക്കിടെ ഓണ്‍ ആകുന്നത് അന്വേഷസംഘത്തെ കുഴപ്പിക്കുന്നു. ബംഗളൂരുവില്‍ തന്നെ ഉണ്ടാകാം എന്ന നിഗമനത്തില്‍ അന്വേഷണസംഘം അവിടെ തുടരുകയാണ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ കീഴടങ്ങാനുള്ള സാധ്യത കുറവാണ്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിരപരാധിയെന്നും, ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഹര്‍ജിയിലെ പ്രധാനവാദം. ഉഭയകക്ഷി സമ്മതപ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധം. സ്വന്തം തീരുമാനപ്രകാരമാണ് പരാതിക്കാരി ഗര്‍ഭഛിദ്രം നടത്തിയത്. നടപടിക്രമങ്ങള്‍ പാലിച്ചല്ല പരാതി നല്‍കിയതെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.

എല്ലാ കാര്യങ്ങളിലും അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാന്‍ തയാറാണ്. അന്വേഷണത്തിന് തന്നെ കസ്റ്റഡിയിലെടുക്കേണ്ട കാര്യമില്ല. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. കേസിലെ രേഖകള്‍ തനിക്ക് ലഭ്യമാക്കിയിട്ടില്ലെന്നും തെളിവുകള്‍ നല്‍കാന്‍ സാവകാശം വേണമെന്നും രാഹുല്‍ പറയുന്നു. വാദം സാധൂകരിക്കാനായില്ലെങ്കില്‍ കീഴടങ്ങാന്‍ തയാറാണെന്നും രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുണ്ട്.

കര്‍ണാടകയിലെ വന്‍ സ്വാധീനമാണ് രാഹുലിനെ പിടികൂടാന്‍ തടസമാകുന്നതെന്നാണ് പൊലീസ് പറയുന്നത്. രാഷ്ട്രീയ സഹായവും രാഹുലിന് ലഭിക്കുന്നുവെന്ന് അന്വേഷണസംഘം പറയുന്നു. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് വരെ രാഹുല്‍ വിഷയം നിലനിര്‍ത്താനായി മനഃപ്പൂര്‍വം പിടിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. രാഹുലിനെ പിടികൂടണ്ടെന്ന് അന്വേഷണസംഘത്തിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

അതേസമയം, കേസിലെ അതിജീവിതയെ അപമാനിച്ചെന്ന പരാതിയില്‍ റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വറിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നും വാദം തുടരും. റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വറിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ജയിലില്‍ നിരാഹാര സമരം നടത്തിവരികയായിരുന്നു രാഹുല്‍. വെള്ളിയാഴ്ച ഉച്ചയ്ക്കു മെഡിക്കല്‍ കോളജില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി ജയിലിലേക്ക് തിരിച്ചു കൊണ്ടു പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്നു അഡ്മിറ്റ് ചെയ്യുകയായിരുന്നു.

കൊല്ലം കൊട്ടിയത്ത് നിർമ്മാണം നടന്നുകൊണ്ടിരുന്ന ദേശീയപാത തകർന്നു

കൊല്ലം കൊട്ടിയത്ത് നിർമ്മാണം നടന്നുകൊണ്ടിരുന്ന ദേശീയപാത തകർന്നു

കൊല്ലം കൊട്ടിയം മൈലക്കാട് നിർമ്മാണം നടന്നുകൊണ്ടിരുന്ന ദേശീയപാത തകർന്നു, സൈഡ് വാൾ ഇടിഞ്ഞ് സർവീസ് റോഡ് തകർന്ന് വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു..

കൊല്ലം കൊട്ടിയം മൈലക്കാട് നിർമാണത്തിൽ ഇരുന്ന ദേശീയപാത തകർന്നു വീണു. സ്കൂൾ ബസ് അടക്കം 4 വാഹനങ്ങൾക്ക് അപകടത്തിൽപ്പെട്ടു. ദേശീയപാതയോട് ചേർന്ന സർവീസ് റോഡും അപകടത്തിൽ ഇടിഞ്ഞു താണു. കുട്ടികളടക്കമുണ്ടായിരുന്ന വാഹത്തിൽ നിന്ന് എല്ലാവരെയും പുറത്തെത്തിച്ചു. ആർക്കും പരുക്കുകൾ ഇല്ല. സ്ഥലത്ത് ഗതാഗത കുരുക്ക് തുടരുകയാണ്. വലിയ രീതിയിലുള്ള അപകടമാണ് ഉണ്ടായിരിക്കുന്നത്. 500 മീറ്റർ ദൂരത്തിലാണ് ദേശീയപാത ഇടിഞ്ഞു വീണിരിക്കുന്നത്.വയലുകളാൽ ചുറ്റപ്പെട്ട പ്രദേശമാണിത്.റോഡ് ഉയരത്തിൽ നിർമിക്കുന്നതിന്റെ ഭാഗമായി മണ്ണിട്ട് പൊക്കിയ ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. ശാസ്ത്രീയ പഠനങ്ങൾ നടത്തിയാണ് നിർമാണങ്ങൾ ആരംഭിച്ചതെന്നാണ് കമ്പനി വ്യക്തമാക്കുന്നതെങ്കിലും ഇത്തരത്തിലുള്ള വലിയ അപകടം എങ്ങിനെ ഉണ്ടായി എന്ന ആശങ്ക നിലനിൽക്കുകയാണ്.

പോക്സോ കേസിലെ പ്രതിയെ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു

പോക്സോ കേസിലെ പ്രതിയെ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു

പോക്സോ കേസിലെ പ്രതിയെ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ചിതറ പോലീസ് അറസ്റ്റ് ചെയ്തു. ചിതറയിൽ 14 വയസ്സുകാരി ആത്മഹത്യ ചെയ്ത കേസിൽ ഗൾഫിൽ ഒളിവിൽ ആയിരുന്ന യുവാവിനെ എയർപോർട്ടിൽ എത്തിയപ്പോൾ ചിതറ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞവർഷം ജൂൺ പതിനെട്ടാം തീയതി വീടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു ചിതറ കാക്കാംകുന്ന് സ്വദേശിനിയായ 14കാരിയെ കാണുന്നത്.

തുടർന്ന് കുട്ടിയെ പാങ്ങോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരീച്ചിരുന്നു. തുടർന്ന് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസിന് വീട്ടിൽ നിന്നും ആത്മഹത്യ കുറുപ്പ് കണ്ടെടുത്തു. തുടർന്നാണ് അന്വേഷണം അജ്മലിലേക്ക് എത്തുന്നത്.

ഹോം നഴ്‌സിന്റെ പേരിൽ കവർച്ച; രോഗിയെ പരിചരിക്കാനെത്തിയ ആൾ പിടിയിൽ

ഹോം നഴ്‌സിന്റെ പേരിൽ കവർച്ച; രോഗിയെ പരിചരിക്കാനെത്തിയ ആൾ പിടിയിൽ

കൊട്ടാരക്കര നീലേശ്വരത്ത് കിടപ്പ് രോഗിയുടെ പരിചരണത്തിനായി വന്ന ഒരു ഹോം നഴ്സിന്റെ ക്രൂര കവർച്ചാ പ്രവർത്തി പുറത്തായി. കാരുണ്യവും സമർപ്പണവും നിറഞ്ഞ നഴ്‌സിംഗ് എന്ന പദത്തെ തന്നെ നാണം കെടിപ്പിക്കുന്ന രീതിയിലാണ് തിരുവല്ല സ്വദേശി അനീഷ് രോഗിയുടെ വീട്ടിൽ നടന്നത്.

പരിചരണത്തിനായി എത്തിയതായി വിശ്വാസം നേടി, രോഗബാധിതനായ ഗൃഹനാഥന്റെ എടിഎം കാർഡ് കൈവശപ്പെടുത്തി, പാസ്‌വേഡ് മനസിലാക്കി ₹75,000 രൂപ പിരിച്ചെടുത്തതായിരുന്നു ഇയാളുടെ നീക്കം. സംശയം തോന്നിയ കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അനീഷ് കവർച്ച നടത്തിയ വിവരം പുറത്തായത്.

പല പ്രദേശങ്ങളിലും രോഗികളെ പരിചരിക്കുന്ന പേരിൽ എത്തി ഇത്തരത്തിൽ പണം കവർന്നിട്ടുണ്ടെന്ന സംശയങ്ങൾ പൊലീസ് ഉന്നയിക്കുന്നു. കൂടുതൽ പരാതികൾ വരാൻ സാധ്യതയുള്ളതിനാൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

മനുഷ്യസേവനത്തിന്റെ ഏറ്റവും ഉയർന്ന നിയോഗമായി കണക്കാക്കപ്പെടുന്ന നഴ്‌സിംഗ് രംഗത്തിന്റെ വിശ്വാസ്യത itself ഇത്തരം പ്രവൃത്തികൾ തകർക്കുന്നു എന്നതാണ് നാട്ടുകാരുടെയും ആരോഗ്യപ്രവർത്തകരുടെയും പ്രതിഷേധം.