എല്ലാം മാസവും 20,000 രൂപ പെന്‍ഷന്‍; അറിയാം ഉയര്‍ന്ന പലിശയുള്ള ഈ പോസ്റ്റ് ഓഫീസ് സ്‌കീം

എല്ലാം മാസവും 20,000 രൂപ പെന്‍ഷന്‍; അറിയാം ഉയര്‍ന്ന പലിശയുള്ള ഈ പോസ്റ്റ് ഓഫീസ് സ്‌കീം

ജോലിയില്‍ നിന്നും വിരമിക്കാന്‍ ഏതാനും മാസങ്ങളോ ആഴ്ചകളോ മാത്രം ശേഷിക്കുന്നവരെ സംബന്ധിച്ച് റിട്ടയര്‍മെന്റ് ലൈഫിലും വരുമാനത്തില്‍ കുറവ് വരാതിരിക്കാന്‍ എന്തുചെയ്യണമെന്ന ചിന്ത സാധാരണയായി ഉണ്ടാവാറുണ്ട്. ജോലിയില്‍ നിന്നും വിരമിക്കുമ്പോഴും സ്ഥിരമായ വരുമാനം എല്ലാവരുടെയും സ്വപ്നമാണ്. ഇതിന് യോജിച്ച പ്ലാനാണ് പോസ്റ്റ് ഓഫീസിന്റെ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം.

സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്കായി മാത്രം നിക്ഷേപിക്കാവുന്നതാണ്. ഈ സ്‌കീം പ്രകാരം ഒറ്റത്തവണ നിക്ഷേപിക്കുന്ന തുകക്ക് ഓരോ മൂന്നു മാസത്തിലും പലിശ ക്രെഡിറ്റ് ചെയ്യപ്പെടുന്നു. 5 വര്‍ഷത്തെ കാലാവധിയിലാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമില്‍ നിക്ഷേപിക്കുന്നത്.

ഈ സ്‌കീമില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. എന്നാല്‍ പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം. ഈ സേവിങ്സ് സ്‌കീമില്‍ സിംഗിള്‍ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുറക്കാം. നിലവില്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ്് സ്‌കീം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 8.2 ശതമാനമാണ്. അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമിന്റെ അപേക്ഷാ ഫോം ലഭിക്കും. നേരിട്ട് പോവാന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഈ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.

സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം അക്കൗണ്ട് കാലാവധി നീട്ടാനും സാധിക്കും. 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി നീട്ടാം. 3 വര്‍ഷം നീട്ടാം. കാലാവധി നീട്ടുന്നതിനും പോസ്റ്റ് ഓഫീസില്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കണം. കൂടുതല്‍ വര്‍ഷത്തേക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.

അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ ആവശ്യമെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാം. നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനു മുന്നേ ക്ലോസ് ചെയ്താല്‍ പലിശ കിട്ടില്ല. ക്ലോസ് ചെയ്യുന്നതിനു മുന്നേ ഏതെങ്കിലും തവണ പലിശ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അത് മുതലില്‍ നിന്ന് കുറയ്ക്കും. ബാക്കി തുകയായിരിക്കും നിക്ഷേപകന് ലഭിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം 2 വര്‍ഷത്തിനു മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ 1.5% കുറയ്ക്കും. ബാക്കി തുകയാണ് നിക്ഷേപകന് ലഭിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ ഒരു ശതമാനം കുറയ്ക്കും. കാലാവധി ഒരു തവണ നീട്ടിയിട്ടുണ്ടെങ്കില്‍ ആ നീട്ടിയ കാലാവധിയുടെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, നിക്ഷേപത്തിന്റെ ഒരു കുറയ്ക്കും.

5 വര്‍ഷത്തെ കാലാവധിയില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഓരോ മൂന്നു മാസത്തിലും ലഭിക്കുന്ന പലിശ വരുമാനം 61,500 രൂപയാണ്. അങ്ങനെ വരുമ്പോള്‍ പ്രതിമാസ വരുമാനം 20,050 രൂപയായിരിക്കും. അതായത് മൊത്തം 5 വര്‍ഷം കൊണ്ട് ലഭിക്കുന്ന പലിശ വരുമാനം 12,30,000 രൂപയാണ്. അങ്ങനെയെങ്കില്‍ ലഭിക്കുന്ന മൊത്തം മെച്യൂരിറ്റി തുക 42,30,000 രൂപയായിരിക്കും. ഇനി 22 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ മൂന്ന് മാസം കൂടുമ്പോള്‍ 45,100 രൂപ വീതം ലഭിക്കും. അതായത് മാസം 15,000 രൂപ ലഭിക്കുമെന്ന് അര്‍ത്ഥം.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വീണ്ടും അവസരം, 313 ഒഴിവുകൾ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വീണ്ടും അവസരം, 313 ഒഴിവുകൾ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ (IOCL) അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. 313 ഒഴിവുകളാണ് ഉള്ളത്. പന്ത്രണ്ടാം ക്ലാസ്, ഐ‌ടി‌ഐ,ഡിപ്ലോമ, ബിരുദം എന്നിവ പാസായവർക്ക് അപേക്ഷ സമർപ്പിക്കാം. 18 മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി ഡിസംബർ 18.

തസ്തികകളും വിദ്യാഭ്യാസ യോഗ്യതയും
ട്രേഡ് അപ്രന്റീസ് അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്)

3 വർഷത്തെ ബി.എസ്‌സി (ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി)

ട്രേഡ് അപ്രന്റീസ് ഫിറ്റർ

പത്താം ക്ലാസ് ഐടിഐ (ഫിറ്റർ ട്രേഡ്) പാസായിരിക്കണം.

ട്രേഡ് അപ്രന്റീസ് ബോയിലർ

ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി ഇവയിൽ ഏതെങ്കിലും ഒന്നിൽ 3 വർഷത്തെ ബി.എസ്‌സി.

ടെക്നീഷ്യൻ അപ്രന്റിസ് – കെമിക്കൽ

കെമിക്കൽ / റിഫൈനറി & പെട്രോകെമിക്കൽ എഞ്ചിനീയറിങ് / കെമിക്കൽ ടെക്നോളജിയിൽ 3 വർഷത്തെ ഡിപ്ലോമ

ടെക്നീഷ്യൻ അപ്രന്റിസ് – മെക്കാനിക്കൽ

മെക്കാനിക്കൽ എഞ്ചിനീയറിങിൽ 3 വർഷത്തെ ഡിപ്ലോമ

ടെക്നീഷ്യൻ അപ്രന്റിസ് – ഇലക്ട്രിക്കൽ

ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങിൽ 3 വർഷത്തെ ഡിപ്ലോമ.

ടെക്നീഷ്യൻ അപ്രന്റിസ് – ഇൻസ്ട്രുമെന്റേഷൻ

ഇൻസ്ട്രുമെന്റേഷനിലും അനുബന്ധ ബ്രാഞ്ചുകളിലും 3 വർഷത്തെ ഡിപ്ലോമ.

ട്രേഡ് അപ്രന്റിസ് – സെക്രട്ടേറിയൽ അസിസ്റ്റന്റ്

ബി.എ / ബി.എസ്‌സി / ബി.കോം പാസായവർക്ക് അപേക്ഷിക്കാം

ട്രേഡ് അപ്രന്റിസ് – അക്കൗണ്ടന്റ്

ബി.കോം പാസായവർക്ക് അപേക്ഷിക്കാം

ട്രേഡ് അപ്രന്റിസ് – ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ)

12-ാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം

ട്രേഡ് അപ്രന്റീസ് – ഡാറ്റാ എൻട്രി ഓപ്പറേറ്റർ

പന്ത്രണ്ടാം ക്ലാസ് പാസാകണം ‘ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ’ എന്നതിൽ സ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാം. എഴുത്തു പരീക്ഷ ഉണ്ടായിരിക്കില്ല. പകരം ഉദ്യോഗാർത്ഥിയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.iocrefrecruit.in സന്ദർശിക്കുക.

കോഴിക്കോട്ട് ആശുപത്രിയിൽ തീപിടിത്തം

കോഴിക്കോട്ട് ആശുപത്രിയിൽ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ ആശുപത്രിയായ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ (BMH) തീപിടിത്തം. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ ഏറ്റവും മുകളിലെ നിലയിൽനിന്നാണ് തീയും പുകയും ഉയർന്നത്.

കെട്ടിടത്തിൽനിന്നുള്ള പുക നഗരത്തിലാകെ വ്യാപിച്ചു. ഒമ്പതാം നിലയിലുള്ള എസി പ്ലാന്‍റിന്‍റെ ഭാഗത്തുനിന്നാണ് കെട്ടിടത്തിൽ തീ പടർന്നതെന്ന് പ്രാഥമിക നിഗമനം.

എന്നാൽ, തീപിടിത്തം വേഗം നിയന്ത്രണവിധേയമാക്കാൻ സാധിച്ചെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. മൂന്ന് യൂണിറ്റ് ഫയർ ഫോഴും പൊലീസ് സേനയും സ്ഥലത്തെത്തി.
രോഗികളെല്ലാവരും സുരക്ഷിതരാണെന്നും, ആരെയും ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നുമാണ് ഔദ്യോഗിക വിവരം. രോഗികളെ കിടത്തി ചികിത്സിക്കുന്ന വാർഡുകൾ പ്രവർത്തിക്കുന്ന ഭാഗത്തല്ല തീപിടിത്തമുണ്ടായതെന്നാണ് അറിയുന്നത്. അതേസമയം, ജീവനക്കാരോ രോഗികളോ മറ്റുള്ളവരോ തീപിടിത്തമുണ്ടായ ഭാഗത്തേക്കു പോകരുതെന്ന് പ്രത്യേകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പിന്നീട് കൂട്ടിച്ചേര്‍ത്തു?

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പിന്നീട് കൂട്ടിച്ചേര്‍ത്തു?

കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ലൈംഗിക പീഡനം വെളിപ്പെടുത്തി തയ്യാറാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുള്‍പ്പെട്ട ഭാഗം പിന്നീട് കൂട്ടിച്ചേത്തതൈന്ന് ആരോപണം ശരിവയ്ക്കുന്ന മൊഴി പുറത്ത്. പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് കൊട്ടാരക്കര കോടതിയിലെ വിചാരണയില്‍ നല്‍കിയ വിവരങ്ങളില്‍ ആണ് നാല് പേജ് കൂട്ടിച്ചേര്‍ത്തു എന്ന് സൂചിപ്പിക്കുന്നത്.

ലൈംഗികപീഡനം ആരോപിച്ച് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി തയ്യാറാക്കിയ കത്തില്‍ 21 പേജാണ് ഉണ്ടായിരുന്നത് എന്നാണ് ജയില്‍ സൂപ്രണ്ടിന്റെ മൊഴി. ഇത് വ്യക്തമാക്കുന്ന രേഖകളും സൂപ്രണ്ട് ഹാജരാക്കി. പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ 2013 ജൂലായ് 20-ന് പെരുമ്പാവൂര്‍ ഡിവൈഎസ്പി ജയിലില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ ദേഹ പരിശോധനയില്‍ 21 പേജുള്ള കത്ത് കണ്ടെത്തി. അഭിഭാഷകന് നല്‍കാനുള്ളത് എന്ന് അറിയിച്ചതോടെ കത്ത് അവര്‍ല തന്നെ സൂക്ഷിച്ചു. ജൂലായ് 24-ന് കാണാനെത്തിയ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ എത്തി കത്ത് കൈപ്പറ്റി. ഇക്കാര്യം സൂചിപ്പിക്കുന്ന കൈപ്പറ്റുരസീതും സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നാലുപേജ് എഴുതിച്ചേര്‍ത്തെന്ന ആരോപണം ശരിവെക്കുന്നതാണ് മൊഴി.

അതേസമയം, സോളാര്‍ കമ്മിഷനുമുന്‍പില്‍ പ്രതി നല്‍കിയത് 25 പേജുള്ള കത്തായിരുന്നു. അധികമായുള്ള നാലുപേജ് പിന്നീട് ഗൂഢാലോചന നടത്തി എഴുതിച്ചേര്‍ത്തതാണെന്നാരോപിച്ചാണ് അഭിഭാഷകന്‍ സുധീര്‍ ജേക്കബ് കൊട്ടാരക്കര കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടുത്താന്‍ പ്രതിയുൾപ്പെടെ ഗൂഢാലോചന നടത്തിയെന്ന നിലയിലേക്കാണ് ആരോപണങ്ങള്‍ നീങ്ങുന്നത്.

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുലര്‍ച്ചെ മദ്യലഹരിയിലായിരുന്നു സംഭവം. കൊച്ചി തമ്മനത്ത് താമസിക്കുന്ന മണികണ്ഠന്‍ കഴിഞ്ഞദിവസം മദ്യപിച്ചശേഷം നാട്ടുകാരോടും വാഹനയാത്രക്കാരോടും ബഹളം ഉണ്ടാക്കിയിരുന്നു.

രാത്രി പരിശോധനയ്ക്കിറങ്ങിയ പാലാരിവട്ടം പൊലീസ് മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച മണികണ്ഠനെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കേസെടുത്തശേഷം വിട്ടയച്ചു. തുടര്‍ന്ന് സ്റ്റേഷനു പുറത്തെ കടയില്‍ നിന്നും ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി മണികണ്ഠനെ ആശുപത്രിയിലെത്തിച്ചു. ചികിത്സ നല്‍കിയശേഷം മണികണ്ഠനെ വിട്ടയച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തയാളാണ് മണികണ്ഠന്‍. ഡിസംബര്‍ എട്ടിന് നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി പ്രസ്താവിക്കാനിരിക്കുകയാണ്. കേസില്‍ എല്ലാ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സ്വര്‍ണവില വീണ്ടും 95,000ന് മുകളില്‍; ഒരു ലക്ഷം കടക്കുമോ?

സ്വര്‍ണവില വീണ്ടും 95,000ന് മുകളില്‍; ഒരു ലക്ഷം കടക്കുമോ?

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 95,000ന് മുകളില്‍. ഇന്ന് പവന് ഒറ്റയടിക്ക് ആയിരം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. 95,200 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 125 രൂപയാണ് വര്‍ധിച്ചത്. 11900 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയരുന്ന കാഴ്ചയാണ് ദൃശ്യമായത്. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്.