നടൻ തിലകന്റെ മകനും ഭാര്യയും മത്സരരം​ഗത്ത്; ബിജെപി സ്ഥാനാർത്ഥികൾ

നടൻ തിലകന്റെ മകനും ഭാര്യയും മത്സരരം​ഗത്ത്; ബിജെപി സ്ഥാനാർത്ഥികൾ

കൊച്ചി: അന്തരിച്ച പ്രമുഖ നടന്‍ തിലകന്റെ മകനും ഭാര്യയും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത്. തികന്റെ മകനായ ഷിബു തിലകന്‍, ഭാര്യ ലേഖ എന്നിവരാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തൃപ്പൂണിത്തുറ നഗരസഭയിലേക്കാണ് ബിജെപി ടിക്കറ്റില്‍ ഇവര്‍ ജനവിധി തേടുന്നത്.

തൃപ്പൂണിത്തുറ നഗരസഭ 20 -ാം വാര്‍ഡിലാണ് ഷിബു തിലകന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. ഭാര്യ ലേഖ 19-ാം വാര്‍ഡിലും ബിജെപി സ്ഥാനാര്‍ത്ഥിയായി ജനഹിതം തേടുന്നു. തിരുവാങ്കുളം കേശവൻപടിയിലാണ് ഷിബുവും കുടുംബവും താമസിക്കുന്നത്. കുടുംബം മുഴുവന്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കൊപ്പം നടന്നപ്പോഴാണ് 1996 മുതല്‍ ഷിബു തിലകന്‍ ബിജെപി രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്നത്. കഴിഞ്ഞ തവണ ഷിബു മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. തിലകന്റെ ആറ് മക്കളില്‍ ഷിബു മാത്രമാണ് രാഷ്ട്രീയത്തിലുള്ളത്. ഏതാനും സിനിമകളിലും ഷിബു അഭിനയിച്ചിട്ടുണ്ട്.

ജോലി സമ്മര്‍ദം: എസ്‌ഐആര്‍ ക്യാംപ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

ജോലി സമ്മര്‍ദം: എസ്‌ഐആര്‍ ക്യാംപ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാംപ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം കെപിഎംഎസ് സ്‌കൂളിലെ അധ്യാപകനായ അബ്ദുള്‍ അസീസ് ആണ് കുഴഞ്ഞുവീണത്.അരിക്കുളം പഞ്ചായത്ത് 152ാം ബൂത്തിലെ ബിഎല്‍ഒയാണ് അസീസ്. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ്ഐആര്‍ ഫോം തിരിച്ചുവാങ്ങാനുള്ള ക്യാംപിന്റെ നടത്തിപ്പിനിടെ അസീസ് കുഴഞ്ഞുവീഴുകയായിരുന്നു.അസീസ് ജോലി സമ്മര്‍ദം നേരിട്ടിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥ പറഞ്ഞിട്ടും അസീസിനെ ബിഎല്‍ഒയുടെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയില്ലെന്നും പരാതിയുണ്ട്. അതേസമയം കണ്ണൂര്‍ പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യക്ക് കാരണം എസ്ഐആര്‍ ജോലിയിലെ സമ്മര്‍ദമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. സമാനരീതിയില്‍ ജോലി സമ്മര്‍ദം നേരിടുന്നതായി നിരവധി ബിഎല്‍ഒമാര്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം കല്ലറയില്‍ ബിഎല്‍ഒ അനില്‍ കുഴഞ്ഞുവീണിരുന്നു. ജോലി സമ്മര്‍ദമാണ് ആരോഗ്യപ്രശ്നത്തിന് ഇടയാക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

പി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്; സഹായികളുടെ വീട്ടിലും പരിശോധന

പി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്; സഹായികളുടെ വീട്ടിലും പരിശോധന

മലപ്പുറം: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്(ഇഡി) റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇന്ന് രാവിലെയോടെയാണ് ഇ ഡി സംഘം അന്‍വറിന്റെ വീട്ടിലെത്തിയത്. സ്ഥലത്തിന്റെ രേഖകള്‍ ഉപയോഗിച്ച് വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ് പരിശോധന.

അന്‍വറിന്റെ സഹായിയുടെ വീട്ടിലും ഇഡി സംഘം പിശോധന നടത്തി. കെഎഫ്സി(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍)യില്‍നിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം. നേരത്തെ കെഎഫ്സി വായ്പയുമായി ബന്ധപ്പെട്ട് വിജിലന്‍സും അന്‍വറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരിമറി നടത്തി എന്നായിരുന്നു വിജിലന്‍സിന് മുന്‍പാകെ എത്തിയ കേസ്.

ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച അന്‍വര്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രലിലാണ്. നിലമ്പൂരിലെ എംഎല്‍എ ആയിരുന്ന അന്‍വര്‍ കഴിഞ്ഞ തവണ നിലമ്പൂരില്‍ പരാജയപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 160 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 91,280 രൂപ. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 11,410 രൂപയാണ്. ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായത്. രാവിലെ 91,440 രൂപയായിരുന്ന പവന്‍ വിലയില്‍ വൈകുന്നേരത്തോടെ ഇടിവുണ്ടായി 91,120 ലെത്തി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം.

യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

കൊല്ലത്ത് വന്‍ തീപിടിത്തം; അഞ്ച് വീടുകള്‍ കത്തിനശിച്ചു

കൊല്ലത്ത് വന്‍ തീപിടിത്തം; അഞ്ച് വീടുകള്‍ കത്തിനശിച്ചു

കൊല്ലം: കൊല്ലത്ത് വന്‍ തീപിടിത്തം. തങ്കശേരി ആല്‍ത്തറമുടിലെ ഉന്നതിക്കാണ് തീപിടിച്ചത്. അഞ്ച് വീടുകള്‍ കത്തിനശിച്ചു. മറ്റ് വീടുകളിലേക്ക് തീപടര്‍ന്നു.

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി . ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.

മൂന്നാറില്‍ നിയന്ത്രണംവിട്ട് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

മൂന്നാറില്‍ നിയന്ത്രണംവിട്ട് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

തൊടുപുഴ: മൂന്നാര്‍ മാട്ടുപ്പെട്ടിക്ക് സമീപം വിനോദ സഞ്ചാരികളായ സ്‌കൂള്‍ കുട്ടികളുമായി വന്ന ജീപ്പ് അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറില്‍ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തില്‍പ്പെട്ട കുട്ടികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ആണ് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. തമിഴ്‌നാട് കരൂരില്‍ നിന്ന് രണ്ട് ബസുകളിലായിരുന്നു വിദ്യാര്‍ഥികളുടെ സംഘം വിനോദസഞ്ചാരത്തിനായി മൂന്നാറില്‍ എത്തിയത്. മൂന്നാറിലെത്തിയശേഷം തുടര്‍യാത്രയ്ക്ക് ഇവര്‍ ജീപ്പെടുക്കുകയായിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്.

പരിക്കേറ്റ മറ്റു കുട്ടികള്‍ മൂന്നാറിലെ ആശുപത്രിയില്‍ ചികിത്സ തേടി. അപകടത്തില്‍പ്പെട്ട ജീപ്പില്‍ ആകെ എട്ടു വിദ്യാര്‍ഥികള്‍ ആണ് ഉണ്ടായിരുന്നത്. പ്രദേശത്ത് ജീപ്പുകളുടെ മത്സരയോട്ടത്തെക്കുറിച്ച് നിരവധി തവണ പരാതികള്‍ ഉയര്‍ന്നിരുന്നു. കുട്ടികളുമായി മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി റൂട്ടിലാണ് ജീപ്പ് സഞ്ചരിച്ചത്. നിറയെ വളവുകളുള്ള വഴിയാണിത്. അതിനിടെയാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്.