by Midhun HP News | Apr 24, 2026 | Latest News, കേരളം
കൊച്ചി: ഫെഫ്ക ജനറല്‍ സ്ഥാനത്തു തുടരുമെന്ന് ബി ഉണ്ണികൃഷ്ണന്‍. രാജി താല്‍പര്യം സംഘടനയെ അറിയിച്ചുവെങ്കിലും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരണമെന്ന് ഫെഫ്ക ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടുവെന്ന് ബി ഉണ്ണികൃഷ്ണന്‍. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബി ഉണ്ണികൃഷ്ണന്‍. സംഘടനയില്‍ ഒരു തരത്തിലുള്ള മാറ്റവും ആവശ്യമില്ലെന്നാണ് യോഗത്തിലെ തീരുമാനം.
സംഘടനയ്ക്ക് പഴയത് പോലെ തന്നെ ആവശ്യമുണ്ടെന്ന് തോന്നിയില്ല. 18 വര്‍ഷത്തില്‍ കൂടുതല്‍ ഒരാള്‍ നേതൃപദവിയില്‍ ഇരിക്കരുത്. 18 വര്‍ഷം തന്നെ അക്രമമാണ്. അതിനാല്‍ ഇനിയും തുടരരുതെന്ന് താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. തനിക്ക് സ്വകാര്യമായ സമയം ആവശ്യമാണെന്നും തോന്നിയിരുന്നു. എഴുത്തിനും യാത്രയ്ക്കും അധ്യാപനത്തിനുമായി സമയം മാറ്റിവെക്കണമെന്നായിരുന്നു ആഗ്രഹമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍ ഒരു തരത്തിലുമുള്ള മാറ്റവും ആഗ്രഹിക്കുന്നില്ലെന്നാണ് യോഗത്തില്‍ അംഗങ്ങള്‍ പറഞ്ഞത്. തന്നെ ബുദ്ധിമുട്ടിക്കാതെ ജോലിയില്‍ നിന്നും കുറച്ചൊക്കെ മാറ്റി നിര്‍ത്തി സംവിധാനവുമായി മുന്നോട്ട് പോകാമെന്ന് കൗണ്‍സില്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനും പ്രസിഡന്റായി സിബി മലയിലും തുടരണമെന്നാണ് കൗണ്‍സില്‍ തീരുമാനമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

by Midhun HP News | Apr 24, 2026 | Latest News, കേരളം
തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാനുമായ കുന്നത്തൂർ ജെ. പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു. ലോക പുസ്തകദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിൽ ജനാധിപത്യ കലാസാഹിത്യ വേദി (ജ.ക.സ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രകാശനം.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ പുസ്തകം പ്രകാശനം ചെയ്തു. ജ.ക.സ സംസ്ഥാന വൈസ് ചെയർപേഴ്സൺ ഡോ.എം.എ.മുംതാസ് അധ്യക്ഷത വഹിച്ചു.
ഡോ.എം.എസ്.ശ്രീലാറാണി പുസ്തകം പരിചയപ്പെടുത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം പ്രദീപ് നാരായൺ, സി.എം.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.ആർ.മനോജ്, ജ.ക.സ സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള , എ.കെ.ജോസഫ്, പ്രമോദ് തുരുത്തിക്കര എന്നിവർ പ്രസംഗിച്ചു. കുന്നത്തൂർ ജെ പ്രകാശ് കൃതജ്ഞത രേഖപ്പെടുത്തി. പരിപാടിയോടനുബന്ധിച്ച് കവി സദാശിവൻ പൂവത്തൂരിന്റെ നേതൃത്വത്തിൽ കവിയരങ്ങും സംഘടിപ്പിച്ചു.

by Midhun HP News | Apr 24, 2026 | Latest News, കേരളം
കൊച്ചി: ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ബി ഉണ്ണികൃഷ്ണന്‍ രാജിവച്ചു. മുമ്പ് പലപ്പോഴും രാജി സന്നദ്ധത അറിയിച്ചിട്ടുള്ള ബി ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ രാജിവെക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് ബി ഉണ്ണികൃഷ്ണന്റെ വിശദീകരണം.
ബി ഉണ്ണികൃഷ്ണന്റെ രാജിയെ തുടര്‍ന്ന് ഫെഫ്ക അടിയന്തര ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ ഉണ്ണികൃഷ്ണനും പങ്കുവെക്കുന്നുണ്ട്. യോഗത്തിന് ശേഷമായിരിക്കും രാജിയില്‍ അന്തിമതീരുമാനമെടുക്കുക.സംഘടന രൂപീകരിച്ച സമയം മുതല്‍ ബി ഉണ്ണികൃഷ്ണന്‍ ഫെഫ്കയുടെ നേതൃത്വത്തിലുണ്ട്. പുതിയ നേതൃത്വം വരട്ടെയെന്ന നിലപാടിലാണ് ഉണ്ണികൃഷ്ണന്‍. 2008 മുതല്‍ ഫെഫ്‌കയുടെ തലപ്പത്ത് ഉണ്ണികൃഷ്ണനുണ്ടായിരുന്നു. മുമ്പ് പലപ്പോഴും ഉണ്ണികൃഷ്ണന്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചപ്പോഴും സംഘടന തള്ളിക്കളയുകയായിരുന്നു.

by Midhun HP News | Apr 24, 2026 | Latest News, കേരളം
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ശബരിമലയുടെ സുരക്ഷാചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്തിനാണ്, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്‍ നിര്‍ദേശം നല്‍കിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി.ജി.-821 എന്ന ഹെലികോപ്റ്റര്‍ സന്നിധാനത്ത് താഴ്ന്നുപറന്നത്.
കൊടിമരത്തിന് ഉദ്ദേശം അഞ്ചുമീറ്റര്‍ ഉയരത്തില്‍വരെ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നിരുന്നു. നാലുപേര്‍ കോപ്റ്ററിലുണ്ടായിരുന്നു. 30 സെക്കന്‍ഡോളം സന്നിധാനത്തിന് മുകളിലൂടെ പറന്നു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നയാള്‍ ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യമായിട്ടാണ് സന്നിധാനത്ത് ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന് വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്.
അതിസുരക്ഷാമേഖലയാണ് ശബരിമല ക്ഷേത്രവും നിലയ്ക്കല്‍ വരെയുള്ള പ്രദേശങ്ങളും. ഇവിടേക്ക് കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ എന്തിനെത്തി എന്നതടക്കം പരിശോധിക്കുന്നുണ്ട്. സന്നിധാനത്തിന് മുകളില്‍ ഹെലികോപ്റ്റര്‍ പറന്ന വിവരം പമ്പ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
ഏതെങ്കിലും ഓപ്പറേഷന്റെ ഭാഗമായിരുന്നില്ലെന്നും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദിശമാറി സഞ്ചരിക്കുകയായിരുന്നുവെന്നുമാണ് കോസ്റ്റ്ഗാര്‍ഡ് വിശദീകരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ പറക്കല്‍ നടത്താറുണ്ട്. കാലാവസ്ഥ മോശമായതിനാലാണ് ശബരിമല സന്നിധാനത്തിനു മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നത്. കാലാവസ്ഥ മെച്ചപ്പെട്ടപ്പോള്‍ ഹെലികോപ്റ്റര്‍ കൊച്ചിയിലേക്കു തിരികെ എത്തിയെന്നും കോസ്റ്റ്ഗാര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.

by Midhun HP News | Apr 24, 2026 | Latest News, കേരളം
വിധിയുടെ ക്രൂരതയിൽ ഒരു പുഞ്ചിരി മാഞ്ഞുപോയപ്പോൾ, ലോകം മുഴുവൻ ആ കുടുംബത്തോടൊപ്പം കരഞ്ഞു. എന്നാൽ ആ സങ്കടക്കടലിലും മറ്റൊരാൾക്ക് വെളിച്ചമാകാൻ തീരുമാനിച്ച അലിൻ ഷെറിന്റെ മാതാപിതാക്കൾ ഇന്ന് ലോകത്തിന് മുന്നിൽ സ്നേഹത്തിന്റെ മറ്റൊരു പാഠമാവുകയാണ്.
തങ്ങളുടെ പ്രിയപ്പെട്ട മകൾ വിടവാങ്ങിയപ്പോൾ അവളുടെ കരൾ സ്വീകരിച്ച് പുതുജീവൻ ലഭിച്ച ആ കുഞ്ഞിനെ അലിന്റെ അച്ഛനും അമ്മയും ആദ്യമായി നേരിൽ കണ്ട നിമിഷം ഏതൊരു കഠിനഹൃദയന്റെയും കണ്ണ് നിറയിക്കുന്നതായിരുന്നു. ആ കുഞ്ഞിനെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ, നെഞ്ചോട് ചേർത്തപ്പോൾ അവർ അനുഭവിച്ചത് സ്വന്തം മകളുടെ സാന്നിധ്യമായിരുന്നു. മകളുടെ ഓരോ ഹൃദയമിടിപ്പും ആ കുഞ്ഞിലൂടെ തങ്ങൾ കേൾക്കുന്നു എന്ന തിരിച്ചറിവിൽ അവർ വിതുമ്പിപ്പോയി.
“എന്റെ മോൾ മരിച്ചിട്ടില്ല, അവളിലൂടെ അവൾ ജീവിക്കുന്നു…” എന്ന ആ അമ്മയുടെ വാക്കുകൾ ആശ്വാസത്തിന്റേതല്ല, മറിച്ച് വലിയൊരു അതിജീവനത്തിന്റെ പ്രഖ്യാപനമായിരുന്നു. ആ കുഞ്ഞിന്റെ കുസൃതികളിലും ചിരിയിലും അവർ തങ്ങളുടെ അലിനെ തിരയുകയായിരുന്നു. കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ച ആ കൂടിക്കാഴ്ച, അവയവദാനമെന്ന വലിയ പുണ്യത്തിന്റെ മഹത്വം ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു.

by Midhun HP News | Apr 24, 2026 | Latest News, കേരളം
ഡൽഹി: ഇന്ത്യയെ ‘നരകക്കുഴി’ എന്ന് അധിക്ഷേപിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ പരാമർശത്തിനെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ച് ഇന്ത്യ. ട്രംപിന്റെ പരാമർശം ‘അനുചിതവും വിവരക്കേടും മോശവുമാണെന്ന്’ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയെ കുറിച്ചുള്ള പരാമര്‍ശവും അതിനു മറുപടിയായി യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയും കണ്ടു. വളരെക്കാലമായി പരസ്പര ബഹുമാനത്തില്‍ തുടരുന്ന ഇന്ത്യ- യുഎസ് ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതല്ല ഈ പരാമര്‍ശമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഗര്‍ഭിണികള്‍ പ്രസവത്തിനായി യുഎസില്‍ എത്തുന്നുവെന്നും അതിലൂടെ അവര്‍ക്ക് ഇന്‍സ്റ്റന്റ് പൗരത്വം ലഭിക്കുന്നു എന്നുമുള്ള രാഷ്‍ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിൾ സാവേജ് പോസ്റ്റ് ചെയ്ത കത്ത് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ഡോണൾഡ് ട്രംപിൻ്റെ അധിക്ഷേപം. അധിക്ഷേപ പോസ്റ്റ് സോഷ്യഷ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് മണിക്കൂറുകൾക്ക് പിന്നാലെ യുഎസ് എംബസി മറ്റൊരു പ്രസ്താവന പുറത്തിറക്കി.
ഇന്ത്യ മഹത്തായ രാജ്യമാണെന്നും നല്ല സുഹൃത്താണെന്നുമാണ് അമേരിക്കൻ വിശ്വസിക്കുന്നതെന്നും യുഎസ് എംബസി വ്യക്തമാക്കി. അതേസമയം ട്രംപിൻ്റെ പരാമർശത്തിൽ മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ തിരിച്ചടിച്ചു. മോദിജിയുടെ പ്രിയ സുഹൃത്ത്, ഇന്ത്യയെ അധിക്ഷേപിക്കുകയും അങ്ങേയറ്റം നിന്ദ്യമായ ഒരു പദം ഉപയോഗിക്കുകയും ചെയ്യുന്ന കുറിപ്പ് പങ്കുവെച്ചിട്ടും മോദി മൗനം പാലിക്കുകയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വമേധയാ പൗരത്വം നൽകുന്ന നിയമം ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സാവേജിന്‍റെ കത്ത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും മറ്റു നരകക്കുഴികളിൽ നിന്നുമുള്ള ജനങ്ങൾ അവരുടെ ഗർഭത്തിന്റെ ഒമ്പതാം മാസം അമേരിക്കയിലെത്തി കുഞ്ഞിന് ജന്മം നൽകുകയാണെന്നും അതോടെ ആ കുഞ്ഞുങ്ങൾക്ക് ഉടൻ പൗരത്വം ലഭിക്കുകയാണെന്നും സാവേജിന്റെ കത്തിലുണ്ട്.

Recent Comments