‘മാഡം ഇപ്പോഴാണോ ഉണര്‍ന്നത്, അവധി ഉച്ചയ്ക്ക് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു’; കലക്ടറുടെ പേജില്‍ ‘ട്രോള്‍ മഴ’

‘മാഡം ഇപ്പോഴാണോ ഉണര്‍ന്നത്, അവധി ഉച്ചയ്ക്ക് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു’; കലക്ടറുടെ പേജില്‍ ‘ട്രോള്‍ മഴ’

തിരുവനന്തപുരം: ഇന്ന് രാവിലെ തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച കലക്ടറുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം. ഇന്നലെ രാത്രി മുഴുവന്‍ തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ പെയ്തിട്ടും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിക്കാന്‍ വൈകിയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. പലയിടത്തും സ്‌കൂള്‍ ബസ്സുകള്‍ പുറപ്പെട്ടതിന് പിന്നാലെയാണ് അവധി പ്രഖ്യാപനം വന്നതാണ് ആക്ഷേപം.

രാവിലെ വിദ്യാഭ്യാസമന്ത്രി കലക്ടറുമായി സംസാരിച്ച ശേഷമാണ് അവധി പ്രഖ്യാപിച്ചത്. മന്ത്രി സാമൂഹിക മാധ്യമത്തില്‍ കലക്ടര്‍ അവധി പ്രഖ്യാപിച്ചെന്ന് അറിയിച്ചതിന് പിന്നാലെയാണ് കലക്ടര്‍ ഫെയ്‌സ്ബുക്കില്‍ അവധി സംബന്ധിച്ച കുറിപ്പിട്ടത്. മന്ത്രിയുടെ കുറിപ്പിന് താഴെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ‘ബുധനാഴ്ച്ച രാത്രി തുടങ്ങിയ മഴ… ഇപ്പോഴും ശക്തമായി പെയ്തുകൊണ്ടിരിക്കുന്നു… സ്‌കൂളില്‍ കുട്ടികള്‍ പോയതിന് ശേഷം അവധി പ്രഖ്യാപിക്കുന്നത് ഒരു സ്ഥിരം പല്ലവി ആകുന്നു… രണ്ടു രാത്രിയും ഇന്നലെ പകലും നല്ല മഴ ഉണ്ടായിട്ടും കളക്ടര്‍ കാണാഞ്ഞത് വളരെ കഷ്ടം ആയി പോയി’. ‘ഒരു ഉച്ച ആകുമ്പോള്‍ പ്രഖ്യാപിച്ചാല്‍ കുറച്ചുകൂടി സൗകര്യത്തില്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നു. ഇത് 6.15 മണിക്ക് കൊച്ചിനെ വിളിക്കുന്നതിന് മുന്‍പ് വരെയും നോക്കിയതാ. സ്‌കൂള്‍ ബസ് വരുന്നതിന് കൃത്യം 5 മിനിറ്റ് മുന്‍പ് അപ്‌ഡേറ്റ്’. ‘കുറച്ചു കൂടി കഴിഞ്ഞിട്ട് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നെല്ലോ. ഇന്നലെ മുതല്‍ തുടങ്ങിയ മഴ ആണ്. രാത്രി മുഴുവന്‍ മഴ ആയിരുന്നു. കുട്ടികള്‍ എല്ലാം റെഡി ആയിട്ട് എന്തിനാ ഇപ്പൊ ഒരു അവധി. മാഡം ഇപ്പോഴാണോ ഉണര്‍ന്നത്’.

‘നാട്ടിലെ അവസ്ഥ മനസിലാക്കാന്‍ മന്ത്രി പറഞ്ഞു തരേണ്ടി വരുന്നു കഷ്ടം മാഡം സാധാരണക്കാരുടെ വിഷയങ്ങള്‍ ഏറെയുള്ള ജില്ലയാണ് നമ്മുടെ ജില്ല. വി ശിവന്‍കുട്ടി അണ്ണന്റെ ഫെയ്‌സ്ബുക്കില്‍ വന്നതിനു പിന്നാ സഹീബ ഉറക്കത്തില്‍ നിന്ന് ഏണീറ്റ് പോസ്റ്റ് ഇട്ടത്’- എന്നിങ്ങനെ പോകുന്നു കലക്ടറുടെ പോസ്റ്റിന് താഴത്തെ കമന്റുകള്‍.

രാവിലെ ആറോ മുക്കാലോടെയാണ് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും കലക്ടറുടെ അറിയിപ്പില്‍ പറയുന്നു. കനത്ത മഴയില്‍ നഗരത്തിലെ തമ്പാനൂരില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. വിനോദസഞ്ചാര കേന്ദ്രമായ പൊന്‍മുടിയിയിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി.

മയക്കുമരുന്ന് പ്രതികളെ പിടികൂടാന്‍ പോകുന്നതിനിടെ ടിപ്പര്‍ ഇടിച്ചു; പൊലീസുകാരന്‍ മരിച്ചു

മയക്കുമരുന്ന് പ്രതികളെ പിടികൂടാന്‍ പോകുന്നതിനിടെ ടിപ്പര്‍ ഇടിച്ചു; പൊലീസുകാരന്‍ മരിച്ചു

കാസര്‍കോട്: കാസര്‍കോട് ചെങ്കളയില്‍ ഡ്യൂട്ടിക്കിടെ വാഹാനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. ചെറുവത്തൂര്‍ സ്വദേശി സജീഷ് ആണ് മരിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് മയക്കുമരുന്ന് പരിശോധനയക്ക് പോകുന്നതിനിടെ സ്വകാര്യ കാറില്‍ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.

ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് സജീഷ്. ഒപ്പമുണ്ടായിരുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുഭാഷിനും അപകടത്തില്‍ പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമിതവേഗത്തിലെത്തിയ കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

ഗേറ്റ് അടയ്ക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണു; ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണു; ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

ആലപ്പുഴ: നിരക്കി മാറ്റുന്ന ഗേറ്റ് മറിഞ്ഞു വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. തൃശൂര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ അഖില്‍ മണിയപ്പന്റെയും ആലപ്പുഴ പഴവീട് തെക്കേ അത്തിത്തറ വീട്ടില്‍ അശ്വതിയുടെയും ഏക മകന്‍ റിഥവ് ആണ് മരിച്ചത്.

കഴിഞ്ഞ 22ന് രാവിലെ 11ന് കുട്ടിയുടെ അമ്മയുടെ ആലപ്പുഴ അത്തിത്തറയിലെ വീട്ടില്‍ വച്ചായിരുന്നു അപകടം. ഗേറ്റ് അടയ്ക്കുന്നതിനിടെ മുറ്റത്തുനിന്നു കളിച്ച കുട്ടിയുടെ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര ക്ഷതമേറ്റ കുട്ടിയെ ആദ്യം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ ശേഷം വെന്റിലേറ്ററിലായിരുന്ന കുഞ്ഞ് ബുധനാഴ്ച രാത്രി എട്ടോടെയാണ് മരിച്ചത്.

വീട്ടമ്മയുടെ പ്രേതബാധ ഒഴിപ്പിക്കാന്‍ എത്തിയ വ്യാജചികിത്സകന്‍ മകളുമായി മുങ്ങി

വീട്ടമ്മയുടെ പ്രേതബാധ ഒഴിപ്പിക്കാന്‍ എത്തിയ വ്യാജചികിത്സകന്‍ മകളുമായി മുങ്ങി

വീട്ടമ്മയുടെ പ്രേതബാധ ഒഴിവാക്കാന്‍ എത്തിയ ആത്മീയ ചികിത്സകന്‍, 18 കാരി മകളുമായി മുങ്ങി. 50 വയസ്സുള്ള ‘ഉസ്താദ്’ എന്നറിയപ്പെടുന്ന റാഷിദ് എന്നയാളാണ് കോളേജ് വിദ്യാര്‍ഥിനിയുമായി കടന്നു കളഞ്ഞത് .

സംഭവത്തിൽ കാസർകോഡ് ഹോസ്ദുര്‍ഗ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. വയനാട്, കര്‍ണാടക തുടങ്ങിയ പ്രദേശങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആത്മീയതയുടെ മറവില്‍ തട്ടിപ്പും അന്ധവിശ്വാസവും കാസര്‍കോട് ജില്ലയിലുടനീളം റാഷിദ് നിരവധി വീടുകളില്‍ ‘ആത്മീയ ചികിത്സ’ നടത്തി വരികയായിരുന്നുവെന്നും, പെണ്‍കുട്ടിയുടെ ഉമ്മയുടെ പ്രേതബാധയെ ഒഴിവാക്കാന്‍ വന്നതായിരുന്നു ഇയാള്‍ എന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

ചിലര്‍ക്കു അദ്ദേഹം ‘ഉസ്താദ്’ ആയിരുന്നപ്പോള്‍, മറ്റുചിലര്‍ക്കു ‘സിദ്ധന്‍’. വിശ്വസ്തര്‍ക്കു ‘തങ്ങള്‍’ എന്ന പേരിലും വിളിക്കപ്പെട്ടു. ആദ്യകാലത്ത് ഒരു ഹോട്ടലില്‍ പൊറോട്ട ചുട്ടെടുക്കുന്ന ജോലിയിലൂടെയാണ് റാഷിദ് ജീവിതം തുടങ്ങിയത്. പിന്നീട് അന്ധവിശ്വാസവും കപട ആത്മീയതയും ചൂഷണം ചെയ്ത് അയാള്‍ ‘സിദ്ധനായി’ മാറുകയായിരുന്നു.

മൊബൈല്‍ ഓഫില്‍, കുടുംബം അറിയാതെ മുങ്ങിയ സംഭവം കഴിഞ്ഞ ദിവസം കോളേജിലേക്ക് പോകുമെന്ന് പറഞ്ഞ പെണ്‍കുട്ടിയും റാഷിദും ഒരുമിച്ച് കാണാതാകുകയായിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ഇപ്പോഴും സ്വിച്ച് ഓഫ് നിലയിലാണ്. കുടുംബാംഗങ്ങളും പൊലീസും വ്യാപകമായ തിരച്ചിലിലാണ്. മറ്റൊരു യുവതിയില്‍ നിന്ന് 80 പവന്‍ തട്ടിയെടുത്ത തട്ടിപ്പു കേസും റാഷിദിന് എതിരെ ഉയര്‍ന്നിട്ടുണ്ട്. കാഞ്ഞങ്ങാട് സ്വദേശിയായ യുവതിയില്‍ നിന്ന് ആത്മീയ ചികിത്സയുടെ പേരില്‍ 80 പവന്‍ തട്ടിയെടുത്ത കേസിലാണ് ആരോപണം.

എന്നാല്‍ അന്ന് മധ്യസ്ഥതയിലൂടെ പരാതി ഒതുക്കിയതായും, സ്വര്‍ണം ഇതുവരെ തിരിച്ചു ലഭിച്ചിട്ടില്ലെന്നുമാണ് വിവരം. അന്ധവിശ്വാസത്തിന്റെ ചതിയിലൂടെ കോടികള്‍? രോഗശാന്തി, കുടുംബശാന്തി, പ്രേതബാധ, ശാപമോചനങ്ങള്‍ തുടങ്ങിയ തലക്കെട്ടുകള്‍ ചേര്‍ത്ത് വിശ്വാസികളെ വശത്ത് ആക്കുന്നതിനായി ആത്മീയ ക്ലാസുകള്‍, പ്രത്യേക പൂജകള്‍, ഉപവാസദിവസങ്ങള്‍ എന്നിങ്ങനെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അന്ധവിശ്വാസ തന്ത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു ഈ ‘ഉസ്താദ്’ എന്ന റാഷിദിന്റെ തട്ടിപ്പ് ഓപ്പറേഷന്‍. ക്രിയകള്‍ക്ക് ആയിരക്കണക്കിന് രൂപ ഈടാക്കിയിരുന്നത്.

അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹര്‍ജിയിൽ കോടതിയുടെ രൂക്ഷ വിമര്‍ശനം

അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹര്‍ജിയിൽ കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിനെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പുസ്തകം കാണാതെയാണോ ഹര്‍ജി നല്‍കിയത്?. പുകവലിക്കെതിരെ മുന്നറിയിപ്പ് കവര്‍ പേജില്‍ നല്‍കിയിട്ടുണ്ടല്ലോ. പുസ്തകം മറിച്ചുപോലും നോക്കാതെയാണോ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും കോടതി ചോദിച്ചു. ഹര്‍ജിക്കാരനെതിരെ പിഴ വിധിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

അരുന്ധതി റോയിയുടെ മദര്‍മേരി കംസ് ടു മീ എന്ന പുസ്തകത്തിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംധാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പുസ്തകത്തിന്റെ കവര്‍ പുകവലിക്കുന്ന ചിത്രമാണെന്നും, പുകവലിക്കെതിരെ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും, ഇത് യുവജനങ്ങളെ വഴിതെറ്റിക്കുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ ഹര്‍ജിയില്‍ അരുന്ധതി റോയ്, പുസ്തക പ്രസാധകര്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയില്‍ പുസ്തകത്തില്‍ പുകവലിക്കെതിരെ മുന്നറിയിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രസാധകര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹര്‍ജിക്കാരനെ കോടതി വിമര്‍ശിച്ചത്. ഹര്‍ജിക്കാരന്‍ നിലപാട് അറിയിക്കണമെന്ന് വ്യക്തമാക്കിയ കോടതി, ഹര്‍ജി ഒക്ടോബര്‍ 7 ന് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.

എംഎസ്‌സി എല്‍സ-3 അപകടം: കപ്പല്‍ കമ്പനി 1200 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി

എംഎസ്‌സി എല്‍സ-3 അപകടം: കപ്പല്‍ കമ്പനി 1200 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: അറബിക്കടലില്‍ എംഎസ്‌സി എല്‍സ-3 കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കപ്പല്‍ കമ്പനി 1200 കോടി രൂപ കെട്ടിവയ്ക്കണമെന്ന് നല്‍കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടില്‍ ജസ്റ്റിസ് എം.എ. അബ്ദുല്‍ ഹക്കീമിന്റെതാണ് ഉത്തരവ്.

കപ്പലിന്റെ ഉടമകളായ എംഎസ്സി ഷിപ്പിങ് കമ്പനിക്കെതിരെ ഫയല്‍ ചെയ്ത സ്യൂട്ടില്‍ 9531 കോടി രൂപ നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് എണ്ണചോര്‍ച്ചയടക്കം പരിസ്ഥിതിക്കുണ്ടായ മലിനീകരണം, മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ ഉപജീവന മാര്‍ഗ നഷ്ടം, കപ്പലിലെ കണ്ടെയ്‌നറുകളില്‍ നിന്നും പുറംതള്ളിയ മാലിന്യങ്ങള്‍ നീക്കല്‍ എന്നിവ ചൂണ്ടികാട്ടിയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം തേടിയത്.

എന്നാല്‍, സര്‍ക്കാര്‍ ആവശ്യപ്പെടുന്ന തുക യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന വാദമാണ് കപ്പല്‍ കമ്പനി ഉന്നയിച്ചത്. അപകടം നടന്നിട്ടുള്ളത് സംസ്ഥാന സമുദ്രാതിര്‍ത്തിയില്‍നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെയായതിനാല്‍ കേരള സര്‍ക്കാരിന് അഡ്മിറാലിറ്റി സ്യൂട്ട് നല്‍കാന്‍ അധികാരമില്ലെന്നും അവര്‍ വാദിച്ചിരുന്നു. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ മെയ് 24നാണ് ചരക്കുകപ്പല്‍ ചരിഞ്ഞത്. ചരിവ് നിവര്‍ത്താനുള്ള ശ്രമം നടത്തിയെങ്കിലും പൂര്‍ണമായും മുങ്ങുകയായിരുന്നു. കപ്പലില്‍നിന്ന് വീണ കണ്ടെയ്നറുകളും വിനാശകാരികളായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും സമുദ്രപരിസ്ഥിതിയില്‍ പ്രത്യാഘാതം സൃഷ്ടിച്ചിരുന്നു. 184 മീറ്റര്‍ നീളവും 26 മീറ്റര്‍ വീതിയുമാണ് കപ്പലിനുള്ളത്.