ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ ആകാം, 7565 ഒഴിവുകൾ; എല്ലാ സംസ്ഥാനക്കാർക്കും അപേക്ഷിക്കാം

ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ ആകാം, 7565 ഒഴിവുകൾ; എല്ലാ സംസ്ഥാനക്കാർക്കും അപേക്ഷിക്കാം

ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ ആകാൻ മികച്ച അവസരം. 7565 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

മലയാളികൾ ഉൾപ്പെടെ നിരവധി സംസ്ഥാനത്ത് നിന്നുള്ളവർ ഡൽഹി പൊലീസിന്റെ ഭാഗമാകാറുണ്ട്. നിയമനം ലഭിച്ചാൽ മികച്ച ശമ്പളവും മറ്റ് അനുകൂല്യങ്ങളുമുണ്ടാകും. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷ നൽകാം.

സ്റ്റാഫ് സെലക്ഷൻ കമ്മീഷനാണ് പരീക്ഷ നടത്തുന്നത്. നിയമനം ലഭിച്ചാൽ ലെവൽ -3 പ്രകാരമുള്ള (21,700 – 69,100 രൂപ) ശമ്പളം ലഭിക്കും. ഇതിന് പുറമെ മറ്റു ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. അവസാന തീയതി ഒക്ടോബർ 21.

കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) പുരുഷൻ- 4408, എക്സ്-സർവീസുകാർ & മറ്റുള്ളവർ (പുരുഷൻ)-285,എക്സ്-സർവീസുകാർ – കമാൻഡോ (പുരുഷൻ)- 376, കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) സ്ത്രീ -2496 എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത്.

യോഗ്യത

2025 ഒക്ടോബർ 21-ന് അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്ന് 10+2 (സീനിയർ സെക്കൻഡറി) പാസായിരിക്കണം.

പുരുഷ ഉദ്യോഗാർത്ഥികൾക്ക്: PE&MT തീയതിയിൽ LMV (മോട്ടോർസൈക്കിൾ അല്ലെങ്കിൽ കാർ) ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. ലേണർ ലൈസൻസ് സ്വീകാര്യമല്ല.

ഡൽഹി പൊലീസില്‍ സേവനമനുഷ്ഠിക്കുന്ന, വിരമിച്ച അല്ലെങ്കിൽ ജോലിക്കിടെ മരിച്ച വ്യക്തികൾ, പേഴ്‌സണൽ/മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്, ബാൻഡ്‌സ്മാൻ, ബഗ്ലർമാർ, മൗണ്ട് കോൺസ്റ്റബിൾമാർ, ഡ്രൈവർമാർ എന്നിവരുടെ മക്കൾക്ക് വിദ്യാഭ്യാസ യോഗ്യതയിൽ ഇളവുകൾ ലഭിക്കും.

പ്രായപരിധി

18 മുതൽ 25 വയസ്സ് വരെയാണ് ഉദ്യോഗാർത്ഥികളുടെ പ്രായപരിധി.

ഉദ്യോഗാർത്ഥികൾ 2000 ജൂലൈ 2-ന് മുമ്പോ 2007 ജൂലൈ 1-ന് ശേഷമോ ജനിച്ചവരാകരുത്.

സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് വിവിധ സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രക്രിയ
ടയർ 1: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBE)

ഇത് ആദ്യത്തേതും ഏറ്റവും നിർണായകവുമായ ഘട്ടമാണ്. ഇത് ഒരു ഒബ്ജക്റ്റീവ്-ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് പേപ്പറാണ്. 90 മിനിറ്റ് പരീക്ഷയിൽ ആകെ 100 ചോദ്യങ്ങൾ ഉണ്ടാകും

ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്കിന്റെ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

പൊതുവിജ്ഞാനം/കറന്റ് അഫയേഴ്‌സ് – 50 ചോദ്യങ്ങൾ (50 മാർക്ക്)

റീസണിങ് – 25 ചോദ്യങ്ങൾ (25 മാർക്ക്)

ന്യൂമെറിക്കൽ എബിലിറ്റി – 15 ചോദ്യങ്ങൾ (15 മാർക്ക്)

കമ്പ്യൂട്ടർ പരിജ്ഞാനം – 10 ചോദ്യങ്ങൾ (10 മാർക്ക്)

ടയർ 2: ശാരീരിക അളവുകളും ശാരീരിക കാര്യക്ഷമതാ പരിശോധനയും (PE&MT)

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ വിജയിക്കുന്നവരെ ഫിസിക്കൽ ടെസ്റ്റിന് ക്ഷണിക്കും. ഇതിൽ ഓട്ടമത്സരങ്ങൾ, ലോംഗ്ജമ്പ്, ഹൈജമ്പ്, ശാരീരിക അളവുകൾ (ഉയരവും നെഞ്ചും) എന്നിവ ഉൾപ്പെടുന്നു. ഈ ഘട്ടം പൂർത്തിയാക്കിയാൽ മാത്രം മതി. ഇതിൽ ലഭിക്കുന്ന മാർക്ക് അന്തിമ മെറിറ്റ് ലിസ്റ്റിൽ ചേർക്കില്ല.

അപേക്ഷ ഫീസ്, മറ്റു വിവരങ്ങൾ എന്നിവയ്ക്കായി https://ssc.gov.in/ സന്ദർശിക്കുക.

ഫ്‌ലാറ്റില്‍ യുവതിയെ കുത്തി കടന്നുകളഞ്ഞു; പ്രതി മാര്‍ട്ടിന്‍ ജോസഫ് കീഴടങ്ങി

ഫ്‌ലാറ്റില്‍ യുവതിയെ കുത്തി കടന്നുകളഞ്ഞു; പ്രതി മാര്‍ട്ടിന്‍ ജോസഫ് കീഴടങ്ങി

തൃശൂര്‍: യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കൊച്ചി ഫ്‌ലാറ്റ് പീഡനക്കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് കീഴടങ്ങി. ഇന്ന് പുലര്‍ച്ചയാണ് ഇയാള്‍ തൃശ്ശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

മുളങ്കുന്നത്തുകാവ് സ്വദേശി 26 വയസ്സുള്ള ശാര്‍മിളയെയാണ് ഇയാള്‍ കത്തി കൊണ്ട് പുറത്ത് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ശാര്‍മിളയെ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അമല ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്.

അടാട്ടെ സ്വകാര്യ ഫ്‌ലാറ്റില്‍ കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ഇരുവരും ഫ്‌ലാറ്റില്‍ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ആക്രമണത്തിന് ശേഷം മാര്‍ട്ടിന്‍ രക്ഷപ്പെട്ടു. കോഴിക്കോട് ഭാഗത്തേക്ക് രക്ഷപ്പെട്ട ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ വച്ച് മട്ടന്നൂര്‍ സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് തൃശൂര്‍ പുറ്റേക്കര സ്വദേശി മാര്‍ട്ടിന്‍ ജോസഫ്.

ആഭരണപ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത: സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു

ആഭരണപ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത: സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ഇന്നും വൻ കുറവ്. ഇന്നലത്തെ വിലയില്‍ നിന്നും 680 രൂപയുടെ കുറവാണുണ്ടായത്. സ്വര്‍ണ്ണത്തിൻ്റെ ഇന്നത്തെ വില 1 പവന് 83,920 രൂപയാണ്. ഇതോടുകൂടി 1 ഗ്രാമിന് 10,490 രൂപയായി. ഇന്നലെയുള്ള ഒരു പവൻ്റെ വില 84,600 രൂപയായിരുന്നു. ഗ്രാമിന് 10,575 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില സെപ്റ്റംബര്‍ 23 -ാം തീയതിയുള്ള വിലയായിരുന്നു. 84,840 രൂപയായിരുന്നു. അതില്‍ നിന്നാണ് ഇന്നലെയും ഇന്നുമായി വില വീണ്ടും കുറഞ്ഞത്.

ഇന്നത്തെ വിലയിലെ ഇടിവോടുകൂടി വലിയ ആശ്വാസമാണ് ആഭരണപ്രേമികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ജ്വല്ലറിയില്‍ നിന്ന് ആഭരണം വാങ്ങുമ്പോള്‍ നികുതിയുള്‍പ്പെടെ പവന് 90,000 രൂപയാകും.ഇങ്ങനെ സ്വര്‍ണ്ണത്തിൻ്റെ വില ഉയരുന്ന സാഹചര്യത്തില്‍ വര്‍ഷാവസാനത്തില്‍ ഒരു ലക്ഷം കടക്കുമെന്നുള്ള പ്രവചനവുമുണ്ട്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണത്തിൻ്റെ വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വില ഉയരാനുള്ള പ്രധാന കാരണം. അമേരിക്ക പലിശ നിരക്കും കുറച്ചതോടെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകൃഷ്ടരാകുന്നുണ്ട്. ഇനിയും വില കൂടുമെന്നാണ് കരുതുന്നത്. സ്വര്‍ണ്ണം ഒരു നിക്ഷേപമായതിനാല്‍ തന്നെ സാധാരണക്കാരെല്ലാം വാങ്ങാറുണ്ട്.

ട്രെയിൻ കോച്ചിൽ നിന്ന് മിസൈൽ വിക്ഷേപിച്ച് ഇന്ത്യ

ട്രെയിൻ കോച്ചിൽ നിന്ന് മിസൈൽ വിക്ഷേപിച്ച് ഇന്ത്യ

ഡൽഹി: പ്രതിരോധ രംഗത്ത് ചരിത്രമെഴുതി ഇന്ത്യ. അഗ്നി-പ്രൈം മിസൈലിന്‍റെ പുതിയ പരീക്ഷണം റെയിൽ അധിഷ്‌ഠിത മൊബൈൽ ലോഞ്ചറില്‍ നിന്നായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്‍റെ കോച്ചിൽ നിന്ന് മിസൈൽ പരീക്ഷണം നടത്തിയാണ് ഡിആർഡിഒ സ്വപ്‌നനേട്ടം സ്വന്തമാക്കിയത്.

ട്രെയിന്‍ കോച്ചില്‍ നിന്ന് ഇന്ത്യ നടത്തിയ ആദ്യ മിസൈല്‍ പരീക്ഷണം വിജയകരം എന്ന് ഡിആർഡിഒ അറിയിച്ചു. 2000 കിലോമീറ്റര്‍ പ്രഹരശേഷിയില്‍ ചൈനയും പാകിസ്ഥാനും താണ്ടാൻ കരുത്തുള്ള അത്യാധുനിക ഇന്‍റര്‍മീഡിയേറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് അഗ്നി പ്രൈം. ഇതാദ്യമായാണ് പ്രത്യേകമായി രൂപകല്‍പന ചെയ്‌ത ട്രെയിന്‍ അധിഷ്‌ഠിത ലോഞ്ചറില്‍ നിന്ന് അഗ്നി-പ്രൈം മിസൈലിന്‍റെ പരീക്ഷണം നടത്തുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ട്രെയിനില്‍ നിന്ന് മിസൈല്‍ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യയുള്ള എലൈറ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇതോടെ ഇന്ത്യ ഇടംപിടിച്ചതായും പ്രതിരോധമന്ത്രി വ്യക്തമാക്കി.

പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് പുലി, രണ്ടു വയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം ഇങ്ങനെ

പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് പുലി, രണ്ടു വയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം ഇങ്ങനെ

കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് എത്തിയ പുലിയുടെ ആക്രമണത്തില്‍ നിന്ന് രണ്ടു വയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പുലി കോഴിയെ പിടിച്ചുകൊണ്ടുപ്പോകുമ്പോള്‍ തൊട്ടടുത്ത് കളിക്കുകയായിരുന്നു കുട്ടി. കുട്ടിയുടെ അഞ്ചു മീറ്റര്‍ അടുത്തുവരെ പുലിയെത്തി.

ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. കുട്ടിയാനത്തെ എം ശിവപ്രസാദിന്റെ വീട്ടുമുറ്റത്താണ് പുലി എത്തിയത്. ഇദ്ദേഹത്തിന്റെ തോട്ടത്തിലെ തൊഴിലാളി കുംബഡാജെ മൗവ്വാറിലെ അശോകനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. അശോകന്‍ പണിക്കു പോയിരുന്നു. ഭാര്യ കാവ്യയും മകന്‍ ആയുഷുമാണു വീട്ടിലുണ്ടായിരുന്നത്.

വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന ആയുഷ് പേടിച്ചു കരയുന്നതുകേട്ട കാവ്യ പുറത്തേക്കു നോക്കിയപ്പോഴാണു പുലിയെ കണ്ടത്. ആദ്യം പേടിച്ചു നിന്നുപോയ കാവ്യ ഉടന്‍ മുറ്റത്തിറങ്ങി കുട്ടിയെ എടുത്തു വീടിനുള്ളില്‍ കയറി. അവിടെയുണ്ടായിരുന്ന കോഴിയെയും പിടിച്ചു പുലി കാട്ടിലേക്കു മറഞ്ഞു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെളിയില്‍ പതിഞ്ഞ കാല്‍പാടുകള്‍ കണ്ടു പുലിയാണെന്നു സ്ഥിരീകരിച്ചു. പുലിയുടെ രോമങ്ങളും ഇവിടെനിന്നു കണ്ടെത്തി. മുളിയാര്‍ പഞ്ചായത്തില്‍ 2 വര്‍ഷത്തോളമായി പുലിശല്യം തുടര്‍ക്കഥയാണെങ്കിലും ആദ്യമായാണു പട്ടാപ്പകല്‍ വീട്ടുമുറ്റത്തു പുലിയിറങ്ങുന്നത്.

പാലിയേക്കര ടോള്‍ പിരിവ്; ഹൈക്കോടതി തീരുമാനം ഇന്ന്, കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പാലിയേക്കര ടോള്‍ പിരിവ്; ഹൈക്കോടതി തീരുമാനം ഇന്ന്, കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ ഹൈക്കോടതി തീരുമാനം ഇന്ന്. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞതില്‍ ജില്ലാ കലക്ടര്‍ ഇന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. കലക്ടറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചശേഷമായിരിക്കും ഡിവിഷന്‍ ബെഞ്ച് തീരുമാനം.

ദേശീയ പാതയിലെ ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞത് ഒരു മാസം മുമ്പാണ്. ടോള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് സെപ്റ്റംബര്‍ 22 ന് ഉണ്ടാകും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റിവെക്കുകയും ചെയ്തു.

ചില വ്യവസ്ഥകളോടെ ടോള്‍ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ തീരുമാനം ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് കോടതി താല്‍ക്കാലികമായി തടഞ്ഞത്. ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. സര്‍വീസ് റോഡുകളിലടക്കം അറ്റകുറ്റപ്പണി അവസാനഘട്ടത്തിലാണെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.