ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി; ശക്തമായ മഴ

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി; ശക്തമായ മഴ

തിരവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ മുതല്‍ ശനിയാഴ്ച വരെ കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

മ്യാന്മാര്‍ തീരത്തിനു സമീപം ബംഗാള്‍ ഉള്‍കടലില്‍ ചക്രവാത ചുഴി രൂപപ്പെട്ടയായും നാളെയോടെ വടക്കന്‍ മധ്യ ബംഗാള്‍ ഉള്‍കടലിനു മുകളിലായി പുതിയ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ന്യുനമര്‍ദ്ദം വെള്ളിയാഴ്ചയോടെ ഒഡിഷ ആന്ധ്രാ തീരത്തേക്ക് നീങ്ങി തീവ്ര ന്യുന മര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിച്ചു ശനിയാഴ്ചയോടെ ആന്ധ്രാ – ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത.

ന്യുന മര്‍ദ്ദം / തീവ്ര ന്യുന മര്‍ദ്ദ , തെക്കന്‍ ചൈന കടല്‍ എന്നിവയുടെ സ്വാധീന ഫലമായി നവരാത്രി കഴിയും വരെ സംസ്ഥാനത്തു പൊതുവെ മഴയില്‍ വര്‍ധനവ് ഉണ്ടാകും.തുടക്കത്തില്‍ മധ്യ തെക്കന്‍ കേരളത്തിലും തുടര്‍ന്ന് വടക്കന്‍ കേരളത്തിലും നാളെ കഴിഞ്ഞാല്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. ഒഡിഷ,പശ്ചിമ ബംഗാള്‍, ബംഗാള്‍ ഉള്‍കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യുന മര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ദുര്‍ബലമായേക്കും.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട്

24/09/2025: ആലപ്പുഴ, എറണാകുളം

25/09/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

26/09/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ

27/09/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

‘സ്ത്രീപ്രവേശനം ഉണ്ടാവില്ലെന്ന് ദേവസ്വം മന്ത്രി ഉറപ്പുകൊടുത്തു’; സര്‍ക്കാരിനുള്ള എന്‍എസ്എസ് പിന്തുണയില്‍ വെള്ളാപ്പള്ളി

‘സ്ത്രീപ്രവേശനം ഉണ്ടാവില്ലെന്ന് ദേവസ്വം മന്ത്രി ഉറപ്പുകൊടുത്തു’; സര്‍ക്കാരിനുള്ള എന്‍എസ്എസ് പിന്തുണയില്‍ വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമലയിലെ ആചാരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റം എന്‍എസ്എസിന് ബോധ്യപ്പെട്ടുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പണ്ടുണ്ടായിരുന്ന സ്ത്രീ പ്രവേശനമെന്ന ഐഡിയ സര്‍ക്കാര്‍ ഉപേക്ഷിച്ചെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. ഇക്കാര്യം ദേവസ്വം മന്ത്രി അടക്കം ചെന്ന് ഉറപ്പു കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ആ വിഷയത്തില്‍ എന്‍എസ്എസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്. എന്‍എസ്എസിന്റെ നിലപാട് വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എന്‍എസ്എസിന്റേത് വിഷയാധിഷ്ഠിത നിലപാടാണ്. അല്ലാതെ എല്ലാത്തിനേയും എതിര്‍ക്കുകയായിരുന്നില്ല ചെയ്തിരുന്നത്. ഓരോ വിഷയം വരുമ്പോള്‍ എന്‍എസ്എസ് ചിലതിനോട് യോജിക്കും. ചിലതിനോട് വിയോജിക്കും. അത് സ്വാഭാവികമാണ്. ഞങ്ങളും അങ്ങനെയൊക്കെത്തന്നെയാണ്. ആചാരങ്ങള്‍ നടപ്പാക്കാതെ, യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോള്‍ എന്‍എസ്എസ് ശക്തമായി എതിര്‍ത്തു. ആ എതിര്‍പ്പ് എല്ലാ തലങ്ങളിലും അറിയിച്ചു. പഴയ നിലപാടില്‍ നിന്നും മാറിയെന്നും, ആചാരം അനുസരിച്ച നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീ പ്രവേശനമെന്ന പഴയ നിലപാട് സര്‍ക്കാര്‍ ഉപേക്ഷിച്ചെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് എന്‍എസ്എസ് സര്‍ക്കാരിനെ പിന്തുണച്ചത്.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് സര്‍ക്കാരിനെ വിശ്വസിക്കുന്നു എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അതിനര്‍ത്ഥം എല്ലാക്കാര്യത്തിലും വിശ്വസിക്കണമെന്നില്ല. ആദ്യം സ്ത്രീ പ്രവേശനത്തിന് ശ്രമിച്ചെങ്കിലും പിന്നീടുള്ള കാലങ്ങളില്‍ സ്ത്രീ പ്രവേശനത്തിനുള്ള സമ്മര്‍ദ്ദം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ശബരിമലയില്‍ പഴയ ആചാരങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായത് ജനവികാരം മനസ്സിലാക്കിക്കൊണ്ടാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ ആചാരങ്ങള്‍ നടപ്പാക്കണം എന്നാണ് എന്‍എസ്എസ് ആവശ്യപ്പെട്ടിരുന്നത്. എസ്എന്‍ഡിപിയുടേയും അതേ നിലപാടാണ്. ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനം എന്ന ആശയം സിപിഎം ഉപേക്ഷിച്ചു. അതുകൊണ്ടു തന്നെ സര്‍ക്കാരിനെ എതിര്‍ക്കേണ്ടതില്ല. അക്കാര്യം പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ശരി ആരു പറഞ്ഞാലും അതിനൊപ്പമാണ് നില്‍ക്കേണ്ടത്. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് സ്വീകരിച്ച നിലപാടിനെ തങ്ങള്‍ സ്വാഗതം ചെയ്യുകയാണ്. ആചാരം പൂര്‍ണമായും പാലിക്കണമെന്നു തന്നെയാണ് എസ്എന്‍ഡിപിയും ആവശ്യപ്പെട്ടിട്ടുള്ളത്.

സര്‍ക്കാര്‍ എപ്പോഴും എന്‍എസ്എസിന് എതിരായിരുന്നു എന്നു പറയാന്‍ സാധിക്കില്ല. മുന്നാക്ക സംവരണം അടക്കമുള്ള വിഷയങ്ങളില്‍ എന്‍എസ്എസിന്റെ വാക്ക് സര്‍ക്കാര്‍ കേട്ടില്ലേ. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ല. എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാത്ത നിലപാടാണ്. അക്കാര്യത്തില്‍ ജി സുകുമാരന്‍ നായര്‍ പറഞ്ഞത് ശരിയാണ്. തന്റെ വീട്ടില്‍ കോണ്‍ഗ്രസുകാര്‍ വരുന്നില്ല എന്നതില്‍ അശേഷം പിണക്കമില്ല. വരാതിരിക്കുന്നതില്‍ സന്തോഷമാണുള്ളത്. തന്നെ ജയിലിലാക്കാന്‍ നോക്കിയവരാണ് കോണ്‍ഗ്രസുകാര്‍. തന്റെ വീട്ടില്‍ വരരുതെന്ന് കെപിസിസി വിലക്കിയിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എന്‍എസ്എസിന്റെ നിലപാട് വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഗുണം ചെയ്യും. കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും സര്‍ക്കാരിനെയും സംബന്ധിച്ചിടത്തോളം ഒരു ആള്‍ക്കൂട്ടം ഉണ്ടാക്കണണെങ്കില്‍ അതിന് അവരെ ആരും പറഞ്ഞുപഠിപ്പിക്കേണ്ടതില്ല. നിമിഷം കൊണ്ട് എത്ര ആയിരം ആളുകളെ അവിടെ കൂട്ടാനുള്ള ശക്തിയും സംഘടനാശേഷിയുമുണ്ട്. പമ്പയില്‍ പരിപാടി സംഘടിപ്പിച്ചത് ആളുകള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പരിപാടിയുടെ സംഘാടനത്തില്‍ ഭാവനാപരമായ ചിന്തയില്‍ അല്പം അപകതയുണ്ടായിയെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

പണി ചെളിവെള്ളത്തിലും കിട്ടും…, ചെളിവെള്ളം തെറിപ്പിച്ച കാറിന് സ്‌കൂട്ടര്‍ യാത്രികന്റെ ‘പ്രതികാരം’

പണി ചെളിവെള്ളത്തിലും കിട്ടും…, ചെളിവെള്ളം തെറിപ്പിച്ച കാറിന് സ്‌കൂട്ടര്‍ യാത്രികന്റെ ‘പ്രതികാരം’

കൊച്ചി: മഴക്കാലത്ത് മറ്റുള്ളവരുടെ ദേഹത്ത് ചെളി തെറിപ്പിക്കാതെ വാഹനം ഓടിക്കുക എന്നത് ഒരു സാമാന്യ മര്യാദയാണ്. അത്തരത്തില്‍ ചെളി തെറിപ്പിച്ച കാര്‍ ഡ്രൈവര്‍ക്ക് പണി കൊടുത്ത സ്‌കൂട്ടര്‍ യാത്രക്കാരന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ഉയരപ്പാത നിര്‍മ്മാണം നടക്കുന്ന അരൂര്‍- തുറവൂര്‍ പാതയില്‍ ചന്തിരൂര്‍ ഭാഗത്ത് ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. നിലവിലെ ദേശീയപാതയില്‍ പടിഞ്ഞാറുവശത്തുകൂടി സ്‌കൂട്ടറില്‍ സഞ്ചരിച്ചയാളുടെ ശരീരത്തില്‍ ഓവര്‍ടേക്ക് ചെയ്ത കാര്‍ ചെളിവെള്ളം തെറിപ്പിക്കുകയായിരുന്നു. ചെളിയില്‍ കുളിച്ച സ്‌കൂട്ടര്‍ യാത്രക്കാരന്‍ കാറിന് പിന്നാലെ വിട്ടു. ഒടുവില്‍ കാറിനെ മറികടന്ന് സ്‌കൂട്ടര്‍ വട്ടംവെച്ചു. ഇതോടെ കാര്‍ പാതയോരത്തേയ്ക്ക് ഒതുക്കി. തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇറങ്ങിവന്ന് റോഡിലെ ചെളിവെള്ളം കൈകൊണ്ട് കോരി കാറിന്റെ മുകള്‍ഭാഗത്തടക്കം ഒഴിച്ചു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ഇയാളുടെ മുഖം വ്യക്തമല്ല.

ഇതില്‍ പ്രതികരിക്കാതെ കാറുകാരന്‍ അല്‍പ്പനിമിഷത്തിനുള്ളില്‍ തന്നെ കാര്‍ പിന്നോട്ടെടുത്ത് പിന്നീട് മുന്നോട്ട് പോകുന്നതും പരിസരവാസികള്‍ അന്തംവിട്ട് നില്‍ക്കുന്നതും 33 സെക്കന്‍ഡ് വിഡിയോയില്‍ കാണാം. ഈ സമയം അതുവഴി കാറില്‍ കടന്നുപോയ വ്യക്തി വിഡിയോ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ ‘പ്രതികാര’ വിഡിയോ ഏറെ ഷെയര്‍ ചെയ്യപ്പെട്ടു. സ്‌കൂട്ടര്‍ യാത്രികനെ ന്യായീകരിച്ചും അഭിനന്ദിച്ചുമൊക്കെ കമന്റുകള്‍ കുന്നുകൂടുന്നുണ്ട്. അതേസമയം ചെയ്തത് അല്‍പ്പം കടന്നുപോയെന്ന് വിമര്‍ശിക്കുന്നവരും ഉണ്ട്.

എന്‍ എം വിജയന്റെ കുടിശിക തീര്‍ത്ത് കെപിസിസി; ബാങ്കില്‍ 63 ലക്ഷം രൂപ അടച്ചു

എന്‍ എം വിജയന്റെ കുടിശിക തീര്‍ത്ത് കെപിസിസി; ബാങ്കില്‍ 63 ലക്ഷം രൂപ അടച്ചു

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടിശിക അടച്ചുതീര്‍ത്ത് കെപിസിസി. ബാങ്കിലെ കുടിശികയായ 63 ലക്ഷം രൂപയാണ് കെപിസിസി അടച്ചത്.

എന്‍ എം വിജയന്റെ ബാങ്കിലെ കടബാധ്യത അടച്ചുതീര്‍ക്കാമെന്ന വാഗ്ദാനം പാലിച്ചില്ല എന്ന് കാട്ടി കുടുംബം കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നിരുന്നു. എന്‍ എം വിജയന്റെ മരുമകളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ കോണ്‍ഗ്രസിനെ ഇത് ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബത്തേരി അര്‍ബന്‍ ബാങ്കില്‍ എന്‍ എം വിജയന്റെ പേരിലുള്ള കടം കെപിസിസി അടച്ചുതീര്‍ത്തത്.

വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ഗാന്ധി ജയന്തി ദിനത്തില്‍ സത്യാഗ്രഹം ഇരിക്കും എന്ന് വരെ കുടുംബം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസിയുടെ നടപടി. കോണ്‍ഗ്രസ് ആണ് ബത്തേരി അര്‍ബന്‍ സഹകരണ ബാങ്ക് ഭരിക്കുന്നത്. ഇവിടെ വിജയന്റെ പേരില്‍ എത്ര രൂപയുടെ കടം ഉണ്ടെന്ന് കഴിഞ്ഞദിവസം കെപിസിസി അന്വേഷിച്ച് വ്യക്തത വരുത്തിയിരുന്നു. 2007ല്‍ 40 ലക്ഷത്തോളം രൂപമാണ് വിജയന്‍ ബാങ്കില്‍ നിന്ന് കടമെടുത്തിരുന്നത്. ഇത് പലതവണ പുതുക്കിയിരുന്നു. പിന്നീട് കടബാധ്യത കൂടി പിഴ പലിശയിലേക്കൊക്കെ കടന്നതോടെയാണ് കടബാധ്യത 69 ലക്ഷം രൂപയായി മാറിയത്. സെറ്റില്‍മെന്റ് എന്ന നിലയില്‍ കുറച്ച 63 ലക്ഷം രൂപയാണ് കെപിസിസി നേതൃത്വം ഇടപെട്ട് അടച്ചുതീര്‍ത്തത്.

നടൻ ദുൽഖർ സൽമാനെതിരെ കസ്റ്റംസ് വിശദമായ അന്വേഷണത്തിലേക്ക്

നടൻ ദുൽഖർ സൽമാനെതിരെ കസ്റ്റംസ് വിശദമായ അന്വേഷണത്തിലേക്ക്

ദുൽഖറിന്റെ ഒരു വാഹന രജിസ്ട്രേഷനിൽ സംശയമുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. പരിവാഹൻ സൈറ്റിൽ ക്രമക്കേട് നടത്തിയെന്നാണ് സംശയം. മറ്റൊരാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 28 വർഷമാണ് വാഹനത്തിന്റെ പഴക്കം. എന്നാൽ ഫിറ്റ്നസ് കാണിക്കുന്നത് 2038 വരെയാണെന്നും കസ്റ്റംസ് പറയുന്നത്. ഇറക്കുമതി തീരുവ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന നാലു വാഹനങ്ങൾ ദുൽഖർ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ദുൽഖറിന്റെ രണ്ടു വാഹനങ്ങൾ കൂടി ഹാജരാക്കാൻ നോട്ടീസ് നൽകും. ഓപറേഷൻ നുംഖൂറിന്റെ ഭാഗമായി നൂറ്റിനാൽപതിലധികം വാഹനങ്ങൾ കേരളത്തിൽ പിടികൂടാനുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. കേരളത്തിലേക്ക് കടത്തിയ മുഴുവൻ വാഹനങ്ങളുടെയും പട്ടിക കസ്റ്റംസ് തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്ന് ഇനിയും കണ്ടെത്താനുള്ളത് 140ൽ അധികം വാഹനങ്ങളാണെന്നും കസ്റ്റംസ് പറയുന്നു.

ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം; ആറു വയസുകാരിക്ക് ദാരുണാന്ത്യം

ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം; ആറു വയസുകാരിക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: ചേലക്കരയില്‍ കൂട്ട ആത്മഹത്യാശ്രമത്തില്‍ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. തൃശൂര്‍ ചേലക്കര മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊന്നിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മകള്‍ ആറ് വയസ്സുകാരി അണിമയാണ് മരിച്ചത്.

ഷൈലജ (43), മകന്‍ അക്ഷയ് (4) എന്നിവര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പ്രദീപ് രണ്ടാഴ്ച മുമ്പ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം എന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രാത്രി വൈകിയിട്ടും വീട്ടിനുള്ളില്‍നിന്നും ആരെയും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീട് കുത്തിത്തുറന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മൂവരേയും അബോധാവസ്ഥയില്‍ മുറിക്കുള്ളില്‍ കണ്ടെത്തിയത്.