‘പ്രിയപ്പെട്ട മായക്കുട്ടിക്ക്, നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഞാൻ അഭിമാനിക്കുന്നു’; ആശംസകളുമായി മോഹൻലാൽ

‘പ്രിയപ്പെട്ട മായക്കുട്ടിക്ക്, നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഞാൻ അഭിമാനിക്കുന്നു’; ആശംസകളുമായി മോഹൻലാൽ

മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയയുടെ ജന്മദിനമാണ് ഇന്ന്. വിസ്മയയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. മായക്കുട്ടി എന്ന് വിളിക്കുന്ന മകളുടെ പുതിയ സ്വപ്നങ്ങൾക്കും സിനിമയിലേക്കുള്ള ചുവടുവെപ്പുകൾക്കും എല്ലാവിധ പിന്തുണയും ആശംസകളും നേരുകയാണ് മോഹൻലാൽ.

തന്റെ മകൾ ചെയ്യുന്ന ഓരോ കാര്യത്തിലും അവൾ കാണിക്കുന്ന താല്പര്യവും ധൈര്യവും തന്നെ ഏറെ അഭിമാനിപ്പിക്കുന്നുണ്ടെന്നും, അവളുടെ കഴിവുകൾ ലോകം തിരിച്ചറിയുന്ന ഒരു വർഷമാകട്ടെ ഇതെന്നും മോഹൻലാൽ കുറിച്ചു. വിസ്മയയുടെ മനോഹരമായ ഒരു ചിത്രവും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.

“പ്രിയപ്പെട്ട മായക്കുട്ടിക്ക് ജന്മദിനാശംസകൾ. ഈ വർഷം മനോഹരമായ ഒരു പുതിയ തുടക്കത്തിന്റേതാണ്… നിന്റെ പുതിയ സ്വപ്നങ്ങൾ പൂവണിയുന്നതിനും സിനിമയിലേക്കുള്ള നിന്റെ ചുവടുവെപ്പുകൾക്കും ഈ വർഷം സാക്ഷ്യം വഹിക്കുന്നു. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നീ കാണിക്കുന്ന താല്പ്പര്യത്തിലും ധൈര്യത്തിലും എനിക്ക് വലിയ അഭിമാനമുണ്ട്. ലോകം നിന്റെ കഴിവ് തിരിച്ചറിയുന്ന ഒരു വർഷമാകട്ടെ ഇത്. സ്നേഹത്തോടെ, അച്ഛ”.- മോഹൻലാൽ കുറിച്ചു.

അച്ഛന്റെയും സഹോദരൻ പ്രണവ് മോഹൻലാലിന്റെയും പാത പിന്തുടർന്ന് സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് വിസ്മയ. ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ തുടക്കത്തിലൂടെയാണ് വിസ്മയയുടെ സിനിമാ അരങ്ങേറ്റം. തുടക്കത്തിന്റേതായി ഇതുവരെയെത്തിയ ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതേസമയം സിനിമാ മേഖലയിൽ നിന്നുള്ളവരടക്കം നിരവധി പേരാണ് വിസ്മയയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നത്.

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന, പവന് 120 രൂപ ഉയര്‍ന്നു

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന, പവന് 120 രൂപ ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാടി നില്‍ക്കുന്ന സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,120 രൂപ. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 13,265 ആയി.

ഇന്നലെ രാവിലെ പവന് 480 രൂപയും ഉച്ചയ്ക്ക് 1720 രൂപയും ഇടിഞ്ഞിരുന്നു. ഇറാന്‍ -ഇസ്രയേല്‍, യുഎസ് യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. അസംസ്‌കൃത എണ്ണ വില കുറഞ്ഞത് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില കുറയാന്‍ കാരണമായിട്ടുണ്ടെന്ന് വിപണിവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു പവന്‍ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുകയായിരുന്നു. മൂന്നാഴ്ചയ്ക്കിടെ ഇതുപതിനായിരം രൂപയിലേറെയാണ് ഇടിവു രേഖപ്പെടുത്തിയത്.

പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം: ഇർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി

പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം: ഇർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ : കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കേസിൽ മുസ്‌ലിം ലീഗ് മുൻ നേതാവ് ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രതിഭ അടക്കമുള്ളവർ നൽകിയ പരാതിയിലാണ് കായംകുളം പൊലീസ് ഇർഷാദിനെ അറസ്റ്റ് ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങള്‍ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇർഷാദിനെതിരെ കേസെടുത്തത്. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിനു ഐടി നിയമ പ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്. ഇര്‍ഷാദിനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ജില്ല കലക്ടര്‍ പൊലീസിന് നിർദേശം നൽകിയിരുന്നു.

ഒരു സ്ത്രീയ്ക്ക് നേരേയും അധിക്ഷേപ പരാമര്‍ശം നടത്തുന്നത് ഭൂഷണമല്ലെന്ന സന്ദേശം പൊതുസമൂഹത്തിന് നല്‍കണമെന്നും നിയമം നിയമത്തിന്റെ വഴിക്കാണെന്നും പ്രതിഭ പ്രതികരിച്ചു. വ്യാപകമായി സൈബർ ആക്രമണം നേരിടുകയാണെന്നും സൈബർ ഇടത്തിൽ വ്യക്തിഹത്യ നേരിടുന്നുവെന്നും പ്രതിഭ നൽകിയ പരാതിയിൽ പറയുന്നു.

കായംകുളത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ചാണ് യുഡിഎഫ് കണ്‍വീനറും മുസ്ലിംലീഗ് നേതാവുമായ ഇര്‍ഷാദ് ഇടതു സ്ഥാനാർത്ഥി യു പ്രതിഭയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. വാക് ചാതുരിയും ശരീരത്തിന്‍റെ അഴകും വിൽപനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ് എന്നുള്ള ഗുരുതരമായ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ഇർഷാദ് ചക്കാലശ്ശേരിയുടെ ഭാഗത്ത് നിന്നുണ്ടായത്.

പ്രസ്താവന വിവാദമായതിനു പിന്നാലെ ഇർഷാദ് ഖേദം പ്രകടിപ്പിച്ചെങ്കിലും അംഗീകരിക്കാൻ എൽഡിഎഫ് തയ്യാറായില്ല. വികസനവും രാഷ്ട്രീയവും പറയുന്നതിന് പകരം വ്യക്തിയുടെ ശരീരഘടനയെയും മറ്റും അധിക്ഷേപിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടി. വിവാദപ്രസ്താവനയ്ക്ക് പിന്നാലെ ഇർഷാദിനെ യുഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും നീക്കി. മുസ്ലിം ലീ​ഗ് പ്രാഥമികാം​ഗത്വത്തിൽ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരം തുടങ്ങി. 26 പ്രമുഖ ആശുപത്രികളിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ സമരം പുനരാരംഭിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് നഴ്സുമാർ സമരം തുടങ്ങിയത്. നഴ്സുമാരുടെ സമരം കർശനമായി നേരിടുമെന്ന് അറിയിച്ച മാനേജ്മെൻ്റ് അസോസിയേഷൻ ആവശ്യം വന്നാൽ ആശുപത്രികൾ അടച്ചിടുമെന്നും പ്രഖ്യാപിച്ചു. 40,000 രൂപ മിനിമം വേതനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം.

കോഴിക്കോട് കളക്ടറേറ്റിന് മുന്നിലാണ് ഇന്ന് നഴ്സുമാർ സമരം പുനരാരംഭിക്കുക. മിംസ്, ബേബി മെമ്മോറിയൽ, മെയ്ത്ര, മലബാർ ആശുപത്രികളിലെ നഴ്സുമാർ പൂർണമായും പണിമുടക്കും. ഇതോടെ ന​ഗരത്തിലെ പ്രധാന ആശുപത്രികളിലെ പ്രവർത്തനം സ്തംഭിക്കും. അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതോടൊപ്പം ഡ്യൂട്ടി ഷിഫ്റ്റിലെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച മധ്യസ്ഥ ചർച്ച പരാജയപ്പെട്ടിരുന്നു. യുഎൻഎ പ്രതിനിധികളും ആശുപത്രി മാനേജ്മെന്റുകളും തമ്മിൽ നടന്ന ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത ആശുപത്രികളിൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യുഎൻഎ അറിയിച്ചിരുന്നു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകന്റെ നേതൃത്വത്തിലായിരുന്നു മധ്യസ്ഥ ചർച്ച നടന്നത്. ശമ്പള വർധനവ്, സേവന വ്യവസ്ഥകളിലെ മാറ്റങ്ങൾ, ജോലിസമയം എന്നിവയിൽ വ്യക്തമായ തീരുമാനത്തിലെത്താൻ സാധിച്ചില്ലെന്നാണ് ആരോപണം. ധാരണയിലെത്താത്ത ആശുപത്രികളിൽ സമ്പൂർണ്ണ പണിമുടക്ക് ആരംഭിക്കുമെന്നും അതിനൊപ്പം പ്രതിഷേധ പരിപാടികൾ ശക്തമാക്കുമെന്നും യൂണിയൻ നേതൃത്വം വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു

തിരുവനന്തപുരം: 890 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 95 സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു.കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് കൊടുവള്ളിയിലാണ്. 13 പേരാണ് മത്സരരംഗത്തുള്ളത്. പേരാവൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 11 വീതം സ്ഥാനാര്‍ഥികളുമാണ് മത്സരരംഗത്തുണള്ളത്.

നേമം, ചങ്ങനാശേരി, കളമശേരി, മണലൂര്‍, പേരാമ്പ്ര എന്നിവിടങ്ങളില്‍ പത്ത് വീതം പേരുമാണ് സ്ഥാനാര്‍ഥികള്‍.കഴിഞ്ഞ തവണ 957 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായത്. സ്ഥാനാര്‍ഥി പട്ടിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നായിരുന്നു