by Midhun HP News | Sep 12, 2025 | Latest News, കേരളം
തൃശൂര്‍: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യം ആലപ്പുഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തില്‍ എയിംസ് ഫോറന്‍സിക് സയന്‍സ് മെഡിക്കല്‍ ഇന്‍സ്റ്റ്യൂട്ട് തുടങ്ങാന്‍ 2016 മുതല്‍ ശ്രമിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു. തൃശ്ശൂര്‍ മണ്ഡലത്തില്‍ സംഘടിപ്പിച്ച കലുങ്ക് സൗഹാര്‍ദ വികസന സംവാദത്തില്‍ പുള്ള് പാടത്തെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയിംസുമായി ബന്ധപ്പെട്ട കൃത്യമായ പദ്ധതി തന്റെ മനസിലുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഢയുമായി നിരന്തരം ആശയ വിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. ആലപ്പുഴയാണ് എയിംസ് ഫോറന്‍സിക് സയന്‍സ് മെഡിക്കല്‍ ഇന്‍സ്റ്റ്യൂട്ട് തുടങ്ങാന്‍ യോഗ്യമായ പ്രദേശം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന് തയ്യാറല്ല. തൃശൂരില്‍ പദ്ധതി നടപ്പാക്കാനും ആവശ്യപ്പെടും. സംസ്ഥാനത്തിന് താത്പര്യം തിരുവനന്തപുരത്ത് എയിംസ് തുടങ്ങാനാണ്. ചോദിക്കുന്നിടത്ത് സ്ഥലം അനുവദിച്ചില്ലെങ്കില്‍ കേന്ദ്രം മറ്റ് വഴികള്‍ തേടും. കേന്ദ്രമന്ത്രി അമിത് ഷാ ഇക്കാര്യം പരിഗണിക്കുന്നുണ്ട്.
കേന്ദ്രം ചോദിക്കുന്നിടത്ത് സ്ഥലം തന്നില്ലെങ്കില്‍ പദ്ധതി തമിഴ്‌നാട്ടിലേക്ക് നിര്‍ദേശിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ വിളിച്ച് പൊള്ളാച്ചിയിലോ കോടാമ്പാക്കത്തോ എയിംസ് സ്ഥാപിക്കാന്‍ നിര്‍ദേശിക്കുമെന്നാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം. ഇങ്ങോട്ടേക്ക് ആപ്പ് വെക്കുകയാണെങ്കില്‍ തിരിച്ച് ആപ്പ് കൊടുക്കാനും അറിയാമെന്നും സുരേഷ് ഗോപി മുന്നറിയിപ്പ് നല്‍കുന്നു.
by Midhun HP News | Sep 12, 2025 | Latest News, കേരളം
തിരുവനന്തപുരം: വാഹനത്തിലെ ഹസാര്‍ഡ് ലൈറ്റുകളെന്താണെന്നും അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ പലര്‍ക്കും ഇപ്പോഴും നിശ്ചയമില്ല. വാഹനത്തിന്റെ നാല് ടേര്‍ണിങ് ഇന്‍ഡിക്കേറ്ററുകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാര്‍ണിങ് ലൈറ്റ് എന്ന് പറയുന്നത്. വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച് (Triangle symbol) ആണ് ഹസാര്‍ഡ് വാര്‍ണിങ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ ഇതിന്റെ പ്രാധാന്യം മനസിലാക്കാതെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്.
‘യാത്രയ്ക്കിടെ റോഡില്‍ വാഹനം നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രം പുറകെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കുന്നതിനാണ് ഹസാര്‍ഡ് വാര്‍ണിങ് ലൈറ്റ് ഉപയോഗിക്കേണ്ടത്. ലൈന്‍ മാറ്റം, തിരിവുകള്‍ തുടങ്ങിയ മറ്റ് അവസരങ്ങളില്‍ ഈ സിഗ്‌നല്‍ ഉപയോഗിക്കുന്നത് പുറകെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കും. റോഡുകള്‍ ചേരുന്ന ജംഗ്ഷനുകളില്‍ നേരെ പോകുന്നതിലേക്കായി ചിലര്‍ ഹസാര്‍ഡ് വാര്‍ണിങ് ലൈറ്റ് ഉപയോഗിക്കാറുണ്ട്. അത് തെറ്റായ പ്രവണതയാണ്. തിരക്കുപിടിച്ച റോഡിലൂടെ ഒരു വാഹനത്തിന് പതിയെ പോകേണ്ട സാഹചര്യമുണ്ടായാല്‍ (ഭാരം കയറ്റിയ വാഹനങ്ങള്‍, മറ്റൊരു വാഹനത്തെ കെട്ടിവലിച്ചു കൊണ്ടുപോകുന്ന വാഹനങ്ങള്‍) ഹസാഡ് വാണിങ് പ്രവര്‍ത്തിപ്പിക്കാം.’- കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്:
വാഹനത്തിലെ ഹസാര്‍ഡ് ലൈറ്റുകളെന്താണെന്നും അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ പലര്‍ക്കും നിശ്ച്ചയമില്ല. വാഹനത്തിന്റെ നാല് ടേര്‍ണിംഗ് ഇന്‍ഡിക്കേറ്ററുകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് എന്ന് പറയുന്നത്. വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച് (Triangle symbol) ആണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ പൊതുനിരത്തുകളില്‍ കണ്ടുവരുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രവണതയാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റിന്റെ ദുരുപയോഗം.
യാത്രയ്ക്കിടെ റോഡില്‍ വാഹനം നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രം പുറകെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കുന്നതിനാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് ഉപയോഗിക്കേണ്ടത്. ലൈന്‍ മാറ്റം, തിരിവുകള്‍ തുടങ്ങിയ മറ്റ് അവസരങ്ങളില്‍ ഈ സിഗ്‌നല്‍ ഉപയോഗിക്കുന്നത് പുറകെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കും. റോഡുകള്‍ ചേരുന്ന ജംഗ്ഷനുകളില്‍ നേരെ പോകുന്നതിലേക്കായി ചിലര്‍ ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് ഉപയോഗിക്കാറുണ്ട്. അത് തെറ്റായ പ്രവണതയാണ്. അതുപോലെ നിരത്തുകളില്‍ ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് പ്രവര്‍ത്തിപ്പിച്ച വാഹനത്തെ കണ്ടാല്‍ അത് നിര്‍ത്തിയിട്ടിരിക്കുകയാണെന്ന് മനസിലാക്കി വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക.
തിരക്കുപിടിച്ച റോഡിലൂടെ ഒരു വാഹനത്തിന് പതിയെ പോകേണ്ട സാഹചര്യമുണ്ടായാല്‍ (ഭാരം കയറ്റിയ വാഹനങ്ങള്‍, മറ്റൊരു വാഹനത്തെ കെട്ടിവലിച്ചു കൊണ്ടുപോകുന്ന വാഹനങ്ങള്‍) ഹസാഡ് വാണിങ്ങ് പ്രവര്‍ത്തിപ്പിക്കാം. മോട്ടോര്‍ വാഹന നിയമപ്രകാരം വാഹനം ഓടിക്കുമ്പോള്‍ ഒരിക്കലും ഹസാഡ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കരുത് അല്ലെങ്കില്‍ നിങ്ങളുടെ വാഹനംകെട്ടി വലിച്ചുകൊണ്ടു പോകുകയായിരിക്കണം. അതുപോലെ തന്നെ മഴയുള്ളപ്പോഴും, മൂടല്‍ മഞ്ഞുള്ളപ്പോഴും ഹസാഡ് പ്രവര്‍ത്തിപ്പിക്കരുത്.
by Midhun HP News | Sep 12, 2025 | Latest News, കേരളം
മലയാളികളിലെ അതിസമ്പന്നൻ ആരെന്ന ചോദ്യത്തിന് ഫോബ്സിന്റെ റിയൽ ടൈം ശതകോടീശ്വരപ്പട്ടിക നൽകുന്ന ഉത്തരം ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് എന്നാണ്. പട്ടിക പ്രകാരം 6.7 ബില്യൺ ഡോളർ അഥവാ 59,000 കോടി രൂപ ആസ്തിയോടെ 566ആം സ്ഥാനത്താണ് അറുപത്തിയൊൻപതുകാരനായ ജോയ് ആലുക്കാസ്. രണ്ടാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ്. 5.4 ബില്യൺ ഡോളർ അഥവാ 47,500 കോടി രൂപ ആസ്തിയുമായി 749ആം സ്ഥാനത്താണ് എം എ യൂസഫലി. പട്ടികയിലെ മലയാളികളിൽ മൂന്നാമതെത്തിയിരിക്കുന്നത് ജെംസ് എഡ്യുക്കേഷൻ ചെയർമാൻ സണ്ണി വർക്കിയാണ്. 4 ബില്യൺ ഡോളറോടെ 999ആം റാങ്ക്. മുത്തൂറ്റ് ഫിനാൻസ് പ്രൊമോട്ടർ സാറാ ജോർജ് മുത്തൂറ്റ് ആണ് പട്ടികയിലെ മലയാളി വനിതാ സാന്നിധ്യം.
ഇവരാണ് ഫോബ്സ് പട്ടികയിലിടം പിടിച്ച് തിളങ്ങിയ മറ്റ് മലയാളികൾ
ആസ്തി/ആഗോള പട്ടികയിലെ റാങ്ക്
രവി പിള്ള, ആർപി ഗ്രൂപ്പ് ചെയർമാൻ : $3.9 ബില്യൺ (1015)
ടി.എസ്. കല്യാണരാമൻ, കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ : $3.6 ബില്യൺ (1108)
എസ്. ഗോപാലകൃഷ്ണൻ, ഇൻഫോസിസ് സഹസ്ഥാപകൻ : $3.5 ബില്യൺ (1166)
രമേശ് കുഞ്ഞിക്കണ്ണൻ, കെയ്ൻസ് ഗ്രൂപ്പ് മേധാവി : $3.0 ബില്യൺ (1324)
സാറാ ജോർജ് മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് അലക്സാണ്ടർ മുത്തൂറ്റ്- മുത്തൂറ്റ് ഫിനാൻസ് : $2.5 ബില്യൺ വീതം (1575)
ഷംസീർ വയലിൽ, ബുർജീൽ ഹോൾഡിങ്സ് : $1.9 ബില്യൺ (2012)
എസ്.ഡി. ഷിബുലാൽ, ഇൻഫോസിസ് : $1.9 ബില്യൺ (2037)
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, വി-ഗാർഡ് ഇൻഡസ്ട്രീസ് : $1.4 ബില്യൺ (2556)
ആഗോള ശതകോടീശ്വരപ്പട്ടിക ആകെ മാറിമറിഞ്ഞ മണിക്കൂറുകളായിരുന്നു കടന്നുപോയത്. ബ്ലൂംബെർഗ് ബില്യണയോഴ്സ് ഇൻഡക്സിൽ കഴിഞ്ഞ ഒരു വർഷത്തിലെറെയായി ഒന്നാം സ്ഥാനം കയ്യടക്കിവച്ചിരുന്ന മസ്കിന് കുറച്ച് മണിക്കൂറുകളിലേക്കെങ്കിലും വഴിമാറേണ്ടി വന്നു. പട്ടികയിൽ കുറച്ചുസമയത്തേക്കെങ്കിലും എലോൺ മസ്കിനെ മുട്ടുകുത്തിച്ച് ഓറക്കിൾ സഹസ്ഥാപകനും എൺപത്തിയൊന്നുകാരനുമായ ലാറി എലിസൺ മുന്നിലെത്തിയിരുന്നു.
by Midhun HP News | Sep 12, 2025 | Latest News, കേരളം
വെഞ്ഞാറമൂട്ടിൽ മേൽപ്പാല നിർമ്മാണ പ്രവർത്തികൾ ആരംഭിച്ച പശ്ചാത്തലത്തിൽ കൂടുതൽ ഗതാഗത നിയന്ത്രണം … കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ കിളിമാനൂരിൽനിന്ന് തിരിഞ്ഞ് നഗരൂർ വഴി ആലങ്കോട് എത്തി എൻഎച്ചിൽ പ്രവേശിച്ച് കഴക്കൂട്ടം ഭാഗത്തേക്ക് പോകണം. കൊട്ടാരക്കരയിൽനിന്ന് പോത്തൻകോട്, കഴക്കൂട്ടം തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട മറ്റു വാഹനങ്ങൾ അമ്പലമുക്കിൽനിന്ന് തിരിഞ്ഞ് ബൈപാസ് കേറി പിരപ്പൻകോട് എത്തി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരേണ്ടതാണ്. തിരുവനന്തപുരം നഗരത്തിൽനിന്ന് എംസി റോഡ് വഴി കൊട്ടാരക്കര ഭാഗത്തേക്ക് പോകേണ്ട കെഎസ്ആർടിസി ഒഴികെയുള്ള ചരക്ക് ഹെവി വാഹനങ്ങൾ കഴക്കൂട്ടത്ത് എത്തി ആറ്റിങ്ങൽ വഴി ആലങ്കോട് നിന്ന് തിരിഞ്ഞ് കിളിമാനൂരിലെത്തി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരണം. വട്ടപ്പാറയിൽനിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കന്യാകുളങ്ങരയിൽനിന്ന് തിരിഞ്ഞ് പോത്തൻകോട് വഴി മംഗലപുരം ഭാഗത്തെത്തി എൻഎച്ചിൽ പ്രവേശിച്ച് ആറ്റിങ്ങൽ വഴി ആലങ്കോട് നിന്ന് തിരിഞ്ഞ് കിളിമാനൂർ വഴി എംസി റോഡിൽ പ്രവേശിക്കണം. പോത്തൻകോട് ഭാഗത്തുനിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മംഗലപുരം ഭാഗത്തെത്തി എൻഎച്ചിൽ പ്രവേശിച്ച് ആറ്റിങ്ങൽ വഴി ആലങ്കോട് നിന്ന് തിരിഞ്ഞ് കിളിമാനൂർ വഴി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരണം. പോത്തൻകോട് ഭാഗത്തുനിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരുന്ന കെഎസ്ആർടിസി വാഹനങ്ങൾ സമന്വയ നഗറിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് ആറ്റിങ്ങൽ റോഡിലുള്ള പാക്കിസ്ഥാൻ മുക്കിലെത്തി വെഞ്ഞാറമൂട് ഭാഗത്തേക്ക് യാത്ര ചെയ്യണം. തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന ലൈറ്റ് വാഹനങ്ങൾ പിരപ്പൻകോട് നിന്ന് ബൈപാസ് വഴി നാഗരുകുഴി കുറ്റിമൂട് എത്തി അമ്പലമുക്കുനിന്ന് എംസി റോഡിൽ പ്രവേശിക്കണം. തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസിതൈക്കാട് എത്തി സമന്വയനഗർ വഴി ആറ്റിങ്ങൽ റോഡിലുള്ള പാക്കിസ്ഥാൻ മുക്കിലെത്തി വെഞ്ഞാറമൂട് ഭാഗത്ത് പ്രവേശിക്കണം
by Midhun HP News | Sep 12, 2025 | Latest News, കേരളം
ഗുരുവായൂര്‍: അഷ്ടമിരോഹിണി ഗുരുവായൂരില്‍ വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം. ഇത്തവണ ഞായറാഴ്ചയാണ് അഷ്മിരോഹിണി. ഞായറാഴ്ചയായതിനാലുള്ള തിരക്ക് കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്‍ അറിയിച്ചു. ഇരുനൂറിലേറെ കല്യാണങ്ങള്‍ അന്ന് നടക്കും. പുലര്‍ച്ചെ നാലുമുതല്‍ തുടങ്ങും. അഞ്ച് മണ്ഡപങ്ങള്‍ ഒരുക്കും. ദൂരെനിന്ന് വരുന്നവര്‍ക്ക് കല്യാണം കഴിഞ്ഞ് നാട്ടിലേക്ക് പോകാനുള്ള സൗകര്യത്തിനുവേണ്ടിയാണ് ക്രമീകരണം.
കൃഷ്ണന്റെ പിറന്നാള്‍സദ്യ ഇക്കുറി 40,000 പേര്‍ക്ക് നല്‍കും. തെക്കേനടയിലെ ശ്രീഗുരുവായൂരപ്പന്‍ ഹാളിലും പടിഞ്ഞാറേനടയിലെ അന്നലക്ഷ്മി ഹാളിലുമായി ഒരേസമയം രണ്ടായിരത്തിലേറെപ്പേര്‍ക്ക് ഭക്ഷണം കഴിക്കാം.
അഷ്ടമിരോഹിണി ദിവസം രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വിഐപി, പ്രത്യേക ദര്‍ശനമുണ്ടാകില്ല. കിഴക്കേനടയിലെ പൊതുവരി പൂന്താനം ഹാളില്‍നിന്ന് ആരംഭിക്കും. നിര്‍മാല്യം മുതല്‍ ഭക്തരെ കൊടിമരം വഴി നേരേ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ദര്‍ശനം രാവിലെ നാലരമുതല്‍ അഞ്ചരവരെയും വൈകീട്ട് അഞ്ചുമുതല്‍ ആറുവരെയുമാണ്. തദ്ദേശീയര്‍ക്ക് നിലവില്‍ അനുവദിക്കപ്പെട്ട സമയത്ത് ദര്‍ശനം നടത്താം.
ക്ഷേത്രത്തില്‍ രാവിലെ കാഴ്ചശ്ശീവേലിക്ക് പെരുവനം കുട്ടന്‍മാരാരുടെ മേളവും വൈകീട്ട് കാഴ്ചശ്ശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും വൈക്കം ചന്ദ്രന്റെ പഞ്ചവാദ്യവുമുണ്ടാകും. വൈകീട്ട് അഞ്ചിന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ദേവസ്വത്തിന്റെ ക്ഷേത്രകലാപുരസ്‌കാരം കലാമണ്ഡലം പെരിങ്ങോട് ചന്ദ്രന് മന്ത്രി വി എന്‍ വാസവന്‍ സമ്മാനിക്കും. ചടങ്ങിനുശേഷം പെരിങ്ങോട് ചന്ദ്രന്‍ നയിക്കുന്ന ഒന്നരമണിക്കൂര്‍ പഞ്ചവാദ്യമുണ്ടാകും.
by Midhun HP News | Sep 12, 2025 | Latest News, കേരളം
തിരുവനന്തപുരം: ആധുനിക സൗകര്യങ്ങളോട് കൂടിയ ബസുകള്‍ നിരത്തിലിറക്കിയും വരുമാനം വര്‍ധിപ്പിച്ചും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന കെഎസ്ആര്‍ടിസിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവനാ സമ്പന്നമായ നേതൃത്വത്തിന്റെയും അര്‍പ്പണ മനോഭാവത്തോടെ അക്ഷീണം പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയാണ് ഇപ്പോഴത്തെ മുന്നേറ്റത്തിന് അടിസ്ഥാനം എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രശംസ.
പലവിധത്തിലുള്ള ശാപവചനങ്ങളില്‍ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലാണ് കേരള സംസ്ഥാനത്തിന്റെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. നശിച്ചു നാനാവിധമാകും, ഇനി ഭാവിയില്ല, എന്തിനീ വെള്ളാനയെ പോറ്റുന്നു തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍ കെഎസ്ആര്‍ടിസ് കേട്ടിട്ടുണ്ട്. എന്നാല്‍ നിരവധി നവീകരണ പ്രവര്‍ത്തനങ്ങളാണ് സമീപകാലത്ത് കെഎസ്ആര്‍ടിസിയില്‍ നടന്നത്. സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുക എന്നതായിരുന്നു നവീകരണങ്ങളുടെ ലക്ഷ്യം. ഇതിന്റെ ഫലമാണ് വരുമാനത്തില്‍ ഉള്‍പ്പെടെ നേടിയ വര്‍ധനയെന്നും കണക്കുകള്‍ ഉള്‍പ്പെടെ വിവരിച്ച് മുഖ്യമന്ത്രിയുടെ കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.
സെപ്റ്റംബര്‍ എട്ടിന് ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 82 ലക്ഷം രൂപയും കെഎസ്ആര്‍ടിസിക്ക് ലഭിച്ചു എന്നും മുഖ്യമന്ത്രി അറിയിച്ചു. ആത്മാര്‍പ്പണവും അധ്വാനവും അത്ഭുതങ്ങള്‍ സൃഷ്ടിക്കും എന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറയുന്നു. പുരോഗനപരമായ മാറ്റങ്ങള്‍ പൊതു ഗതാഗത രംഗത്ത് ഉണ്ടാക്കിയ ചലനത്തിന്റെ തെളിവ് കൂടിയാണ് കെഎസ്ആര്‍ടിസി കൈവരിച്ച ചരിത്ര നേട്ടം. ട്രാവല്‍ കാര്‍ഡ്, യുപിഐ പെയ്‌മെന്റ് സൗകര്യം, ലൈവ് ട്രാക്കിംഗ് സംവിധാനം തുടങ്ങിയ കെഎസ്ആര്‍ടിസി സ്വീകരിച്ച പുതു രീതികള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചു. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസുകള്‍ നിരത്തിലിറക്കി മികവാര്‍ന്ന യാത്രാനുഭവം ഒരുക്കാനും കെഎസ്ആര്‍ടിസിക്ക് സാധിച്ചു.
മുടങ്ങിക്കിടന്ന പല സര്‍വീസുകളും പുനരാരംഭിച്ചതും വരുമാന വര്‍ദ്ധനവിന് സഹായകമായി. കെഎസ്ആര്‍ടിസി പുതുതായി ആരംഭിച്ച വിനോദസഞ്ചാര പാക്കേജുകള്‍, ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയ സേവനങ്ങളും മികവ് വര്‍ധിപ്പിച്ചു. ലളിതവും സുതാര്യവുമായി നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ കെഎസ്ആര്‍ടിസിയുടെ ജനപ്രീതിയും വര്‍ദ്ധിപ്പിച്ചു.
കൃത്യമായ ആസൂത്രണത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്ന കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. തകര്‍ന്നു പോകുമെന്ന് വിധിയെഴുതിയ സംവിധാനത്തെ ചരിത്ര നേട്ടത്തിലേക്ക് നയിച്ച ജീവനക്കാര്‍ക്കും മാനേജ്‌മെന്റിനെയും നേതൃത്വത്തെയും പ്രത്യേകം അഭിനന്ദിക്കുന്നു എന്നും മുഖ്യമന്ത്രി അറിയിച്ചു.
Recent Comments