‘ഓണാഘോഷ ലഹരി’; മലയാളി കുടിച്ചു തീര്‍ത്തത് 920.74 കോടി രൂപയുടെ മദ്യം

‘ഓണാഘോഷ ലഹരി’; മലയാളി കുടിച്ചു തീര്‍ത്തത് 920.74 കോടി രൂപയുടെ മദ്യം

കൊച്ചി: ഓണക്കാലത്തെ മദ്യ വില്‍പനയില്‍ ഇത്തവണയും റെക്കോര്‍ഡിട്ട് കേരളം. 920.74 കോടി രൂപയുടെ മദ്യമാണ് ഓണം ആഘോഷ ദിനങ്ങളില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബെവ്കോ) സംസ്ഥാനത്ത് വിറ്റഴിച്ചത്. 2024 ലെ അപേക്ഷിച്ച് 9.34 ശതമാനം വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. 842.07 കോടി രൂപയുടെ മദ്യമായിരുന്നു 2024 ലെ ഓണക്കാലത്ത് വിറ്റഴിഞ്ഞത്.

ഉത്രാടം ദിനത്തിലാണ് സീസണിലെ ഏറ്റവും വലിയ മദ്യ വില്‍പ്പന നടന്നത്. 137.64 കോടി രൂപയാണ് ഉത്രാട ദിനത്തിലെ ബെവ്കോയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം 126.01 കോടി രൂപയായിരുന്നു ഇത്. മുന്‍വര്‍ഷത്തേക്കാള്‍ 9.23 ശതമാനം വര്‍ധനയാണ് ഇത്തവണ നേടിയത്. തിരുവോണം ദിനത്തില്‍ ബെവ്കോ ഔട്ട്‌ലറ്റുകള്‍ തുറന്നിരുന്നില്ല. അവിട്ടം ദിനത്തില്‍ 94.36 കോടി രൂപയുടെ മദ്യവും വില്‍പന നടത്തി. 2024 ല്‍ 65.25 കോടി രൂപയായിരുന്നു അവിട്ടം ദിനത്തിലെ വില്‍പന.

ബെവ്‌കോയുടെ ആറ് ഷോപ്പുകളില്‍ ഒരു കോടിയിലധികം രൂപയുടെ വില്‍പ്പന ലഭിച്ചതായും സൂപ്പര്‍ പ്രീമിയം ഷോപ്പില്‍ മാത്രം 67 ലക്ഷം രൂപ വരുമാനം നേടിയതായും ബെവ്‌കോ മാനേജിങ് ഡയറക്ടര്‍ ഹര്‍ഷിത അട്ടലൂരി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയേക്കാള്‍ അഞ്ചിരട്ടി കൂടുതലാണെന്നും ബെവ്‌കോ മാനേജിങ് ഡയറക്ടര്‍ പറയുന്നു.

ഓണക്കാലത്തെ മദ്യ വില്‍പനയിലെ ഉയര്‍ച്ച ബെവ്‌കോയുടെ വാര്‍ഷിക വരുമാനത്തെയും സ്വാധീനിക്കും. 2023 -24ല്‍ ഇത് 19,069.27 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ ചെലവായത്. 2024-25ല്‍ 19,730.66 കോടി രൂപയായി ഈ കണക്ക് ഉയര്‍ന്നു. അതായത് 3.5 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ബെവ്‌കോ നേടിയത്.

187 കോടി രൂപയുടെ വിറ്റുവരവ് നേടി കണ്‍സ്യൂമര്‍ഫെഡ്

ഓണം സീസണിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് ഇത്തവണ കണ്‍സ്യൂമര്‍ഫെഡിന് ഉണ്ടായത്. 187 കോടി രൂപയുടെ വിറ്റുവരവാണ് ഓണക്കാലത്ത് കണ്‍സ്യൂമര്‍ഫെഡ് നേടിയത്. 1,579 ഓണം മാര്‍ക്കറ്റുകളിലൂടെയും കേരളത്തിലുടനീളമുള്ള 164 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയുമാണ് കണ്‍സ്യൂമര്‍ഫെഡ് വിപണിയില്‍ ഇടപെട്ടത്. 13 അവശ്യവസ്തുക്കള്‍ സബ്‌സിഡി വിലയ്ക്ക് കണ്‍സ്യൂമര്‍ഫെഡിലൂടെ വിതരണം ചെയ്തു. മറ്റ് ദൈനംദിന ഉപയോഗ ഇനങ്ങള്‍ 10 മുതല്‍ 40 ശതമാനം വരെ കിഴിവോടെയും വില്‍പന നടത്തി. 110 കോടി രൂപയുടെ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡി പദ്ധതി പ്രകാരം വിതരണം ചെയ്തിരുന്നു.

ഓണം ഓഫര്‍ കേട്ട് ആളുകള്‍ ഇരച്ചുകയറി; നാദാപുരത്ത് കടയുടെ ചില്ലുതകര്‍ന്ന് ഒട്ടേറെപ്പേര്‍ക്ക് പരിക്ക്

ഓണം ഓഫര്‍ കേട്ട് ആളുകള്‍ ഇരച്ചുകയറി; നാദാപുരത്ത് കടയുടെ ചില്ലുതകര്‍ന്ന് ഒട്ടേറെപ്പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് 99 രൂപയ്ക്ക് ഷര്‍ട്ടു ലഭിക്കുമെന്ന് ഓഫര്‍ പ്രഖ്യാപിച്ച കടയിലേക്ക് ആളുകള്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് കടയുടെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നുവീണ് ഒട്ടേറെപ്പേര്‍ക്ക് പരിക്ക്. നാദാപുരം കസ്തൂരിക്കുളത്ത് ഈയിടെ തുറന്ന വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ ഉന്തിലും തള്ളിലും കടയുടെ ചില്ലു തകര്‍ന്നാണ് അപകടം. സാരമായി പരിക്കേറ്റ മുടവന്തേരി വണ്ണാറത്തില്‍ ഷബീലിനെ(22) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും നാദാപുരം സ്വദേശി സജിത്തിനെ(16) കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷബീലിന് ശസ്ത്രക്രിയ നടത്തി.

കൈനാട്ടി സ്വദേശി മുഹമ്മദ് ഷാമില്‍(18), വളയം സ്വദേശി നയനില്‍(14), വേറ്റുമ്മല്‍ സ്വദേശി അദ്വൈത്(15), വളയം സ്വദേശി ആദിഷ്(15), ചെക്യാട് സ്വദേശി ശാല്‍വിന്‍(15) എന്നിവര്‍ നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പരിക്കുകളോടെ എത്തിയ ഒട്ടേറെപ്പേരെ ആശുപത്രികളില്‍നിന്നു പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ഒരു ഷര്‍ട്ടിന് 99 രൂപയെന്നായിരുന്നു പ്രചാരണം. സാമൂഹിക മാധ്യമങ്ങള്‍ വഴി ഓഫര്‍ പ്രഖ്യാപനം വ്യാപിച്ചതോടെ ആളുകള്‍ കടയിലേക്ക് ഇരച്ചുകയറി. കട തുറക്കുന്നതിനു മുന്‍പേ തന്നെ ഒട്ടേറെ പേര്‍ മുന്നില്‍ കാത്തുനിന്നു. കട തുറന്നതോടെ യുവാക്കള്‍ ഇരച്ചുകയറിയതോടെ കൂറ്റന്‍ ചില്ലു തകര്‍ന്നു. കടയില്‍നിന്നു പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചിലര്‍ തളര്‍ന്നുവീണു.

പൊലീസും നാട്ടുകാരും ഏറെ പണിപ്പെട്ടാണു സ്ഥിതി നിയന്ത്രിച്ചത്. അപകട ശേഷവും കടയിലേക്ക് കയറാനുള്ള ശ്രമത്തിനിടെ ചിലര്‍ക്കു ചില്ലുകൊണ്ടു പരിക്കേറ്റു. കടയ്ക്കകത്ത് രക്തം തളം കെട്ടിനിന്നതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. പലര്‍ക്കും പരിക്കേറ്റതിനിടയിലും കട പൂട്ടാന്‍ തയാറാകാതിരുന്നത് ഏറെ നേരം സംഘര്‍ഷത്തിനും വാക്കേറ്റത്തിനും ഇടയാക്കി.

വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം പ്രസിഡന്റും വാര്‍ഡ് മെംബറുമായ കണേക്കല്‍ അബ്ബാസിന്റെ നേതൃത്വത്തില്‍ വ്യാപാരികളെത്തി കട പൂട്ടിച്ചു. സ്ഥാപനത്തിന് എതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ കേസെടുത്തിട്ടില്ലെന്നും എസ്‌ഐ എംപി വിഷ്ണു അറിയിച്ചു.

കൊല്ലത്ത് യുവാവ് കുത്തേറ്റു മരിച്ചു; അയൽവാസി പിടിയിൽ

കൊല്ലത്ത് യുവാവ് കുത്തേറ്റു മരിച്ചു; അയൽവാസി പിടിയിൽ

കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കുഴക്കാട് സ്വദേശി ശ്യാംസുന്ദറാണ് (42) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു കൊലപാതകം. അയൽവാസിയായ പ്രതി ധനേഷിനെ (37) പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ വൈകിട്ട് ഇവര്‍ തമ്മിൽ തര്‍ക്കങ്ങളുണ്ടായിരുന്നു. നാട്ടുകാരും സമീപത്തുള്ളവരും ഇടപെട്ടാണ് ഈ പ്രശ്നം പരിഹരിച്ചത്. പിന്നീട് അര്‍ദ്ധരാത്രിയോടെ ധനേഷ് വീണ്ടുമെത്തി ശ്യാമിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ശ്യാം സുന്ദറിന്‍റെ വീടിനുള്ളിൽ വെച്ചാണ് കുത്തേൽക്കുന്നത്. ശ്യാം സുന്ദറിന്‍റെ കഴുത്തിലാണ് ആഴത്തിൽ കുത്തേറ്റത്. സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഇരുവരുടെയും വീടുകള്‍ അടുത്തടുത്താണ്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ.

വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശ്യാമുവിനെ ധനേഷ് വീട്ടിൽക്കയറി കഴുത്തിന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വെൽഡിങ് തൊഴിലാളിയാണ് മരിച്ച ശ്യാംസുന്ദർ.

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ: തെക്കു പടിഞ്ഞാറന്‍ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

ഇന്ന് ഗുജറാത്ത് തീരം, വടക്കന്‍ മഹാരാഷ്ട്ര തീരം, വടക്കു കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ അറബിക്കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ തമിഴ് നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കന്‍ ഗുജറാത്ത് തീരം അതിനോട് ചേര്‍ന്ന സമുദ്ര ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു അന്തരിച്ചു

പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. രാവിലെ 11.30 ഓടെ വീട്ടില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഷൊർ‌ണൂർ സൗമ്യ വധക്കേസ് ഉള്‍പ്പെടെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നു. കേരളത്തിലെ ആദ്യത്തെ വനിതാ ഫോറന്‍സിക് സര്‍ജനായിരുന്നു. തൊടുപുഴ സ്വദേശിനിയാണ്.

1981 ലാണ് ഡോക്ടറായി സേവനം ആരംഭിക്കുന്നത്. 2016 ല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായിരിക്കെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.

ലഹരിക്കേസുകളിലെ പ്രധാനിയെ ഡാൻസാഫ് സംഘം പിടികൂടി.

ലഹരിക്കേസുകളിലെ പ്രധാനിയെ ഡാൻസാഫ് സംഘം പിടികൂടി.

തിരുവനന്തപുരം പള്ളിക്കലിൽ ലഹരിക്കേസുകളിൽ പ്രധാനിയെ ഡാൻസാഫ് സംഘം പിടികൂടി. മടവൂർ ഞാറയിൽക്കോണം അമ്പിളി മുക്കിൽ കുന്നിൽ വീട്ടിൽ 38 വയസ്സുള്ള റിയാദ് ആണ് പോലീസിന്റെ പിടിയിലായത്.

2022 ൽ വർക്കല അയിരൂർ പോലീസ് രജിസ്റ്റർ ചെയ്ത എംഡി എം എ വാണിജ്യ അടിസ്ഥാനത്തിൽ കടത്തിക്കൊണ്ടുവന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ജാമ്യവ്യവസ്ഥകൾ ലഭിച്ചുകൊണ്ട് വീണ്ടും മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. ഇതിനിടെ അന്തർ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായി ജോലി നോക്കിയ പ്രതി, ആ ജോലിയും മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ചു.

2025 ജനുവരിയിൽ തിരുവനന്തപുരം പൊഴിയൂരിലും വാണിജ്യ അടിസ്ഥാനത്തിൽ എം.ഡി.എം.എ ശേഖരം പ്രതിയിൽ നിന്നും പിടിച്ചെടുത്തു. ഈ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയാണ് പ്രതി വീണ്ടും മയക്കുമരുന്ന് വിൽപ്പനയിൽ സജീവമാണെന്ന് പോലീസ് നിരീക്ഷണത്തിൽ മനസ്സിലാക്കിയത്.

പ്രതിയെക്കുറിച്ച് പള്ളിക്കൽ പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്ക് കരുതൽ തടങ്കലിന് ശുപാർശ ചെയ്യുകയായിരുന്നു. തുടർന്ന് ഹോം ഡിപ്പാർട്ട്മെൻ്റ് ഇന്ന് പ്രതിയെ PIT-NDPS നിയമപ്രകാരം കരുതൽ തടങ്കലിലാക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. പ്രതിയെ നിരീക്ഷണത്തിൽ ആക്കിയിരുന്ന ഡാൻസാഫ് സംഘം സീമന്തപുരം ജംഗ്ഷനിൽ നിന്നും പിടികൂടി പള്ളിക്കൽ പോലീസിന് കൈമാറി.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റുമെന്ന് പള്ളിക്കൽ SHO ശ്യാം അറിയിച്ചു. പള്ളിക്കൽ പോലീസ് സ്റ്റേഷനിലെ നിരവധി ലഹരി കേസുകളിലും, റൗഡി ലിസ്റ്റിലും ഉൾപ്പെട്ട പ്രതിയാണ് പിടിയിലായ റിയാദ്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം റൂറൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പ്രദീപ്. കെ, വർക്കല ഡിവൈഎസ്പി ഗോപകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ, വർക്കല ഡാൻസാഫ് സബ് ഇൻസ്പെക്ടർമാരായ സാഹിൽ, ബിജു കുമാർ എസ് സി പി ഓ മാരായ അനൂപ്, വിനീഷ്, ഫാറൂഖ് എന്നിവരുടെ സഹായത്തോടെ പള്ളിക്കൽ എസ് എച്ച് ഓ ശ്യാം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.