ശബരിമലയില്‍ ഭക്തപ്രവാഹം; അരവണയില്‍ വീണ്ടും നിയന്ത്രണം,ഇന്നും നാളെയും കര്‍പ്പൂരാഴി ഘോഷയാത്ര

ശബരിമലയില്‍ ഭക്തപ്രവാഹം; അരവണയില്‍ വീണ്ടും നിയന്ത്രണം,ഇന്നും നാളെയും കര്‍പ്പൂരാഴി ഘോഷയാത്ര

പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ശബരിമലയില്‍ ഭക്തജനത്തിരക്ക്. മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളിലേക്ക് കടന്നതോടെയാണ് തീര്‍ഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറാനുള്ള ക്യൂ കിലോമീറ്റര്‍ അകലെ ശരംകുത്തിക്കു സമീപം വരെ നീണ്ടു. പൊലീസിന്റെ കണക്ക് അനുസരിച്ച് രാവിലെ 8 വരെ 33,624 പേര്‍ ദര്‍ശനം നടത്തി. സ്‌കൂളുകളില്‍ ക്രിസ്മസ് അവധിയാകുന്നതോടെ തിരക്ക് ഇനിയും കൂടും.

കാനനപാതകളിലും തിരക്കേറി. പുല്ലുമേട് പാതയിലാണ് ഏറ്റവും കൂടുതല്‍ തിരക്ക്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് പുല്ലുമേട് വഴി 87,128 പേര്‍ സന്നിധാനത്ത് എത്തി. കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ ഇന്നലെ വരെ 49,666 പേരാണ് എത്തിയത്.

അരവണയ്ക്ക് നിയന്ത്രണം
കരുതല്‍ ശേഖരം കുറഞ്ഞതോടെ അരവണ വിതരണത്തില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരാള്‍ക്ക് 10 ടിന്‍ അരവണ എന്ന വിധത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കരുതല്‍ ശേഖരം 5 ലക്ഷത്തില്‍ താഴെയായി കുറഞ്ഞതാണ് നിയന്ത്രണം കടുപ്പിക്കാന്‍ ഇടയായത്. 15 മുതല്‍ ഒരാള്‍ക്ക് 20 അരവണ എന്ന നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇത് വീണ്ടും കുറയ്ക്കുകയായിരുന്നു. ഇതുകാരണം അരവണ കൗണ്ടറിനു മുന്‍പില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

സന്നിധാനത്ത് ഇന്നും നാളെയും കര്‍പ്പൂരാഴി ഘോഷയാത്രയാണ്. ആപത്തുകൂടാതെ മണ്ഡലകാല തീര്‍ഥാടനം പൂര്‍ത്തിയാക്കാന്‍ അയ്യപ്പ സ്വാമിയോടുള്ള പ്രാര്‍ഥനയുമായി ഇന്ന് ദേവസ്വം ജീവനക്കാരുടെയും നാളെ പൊലീസിന്റെയും വകയായിട്ടാണ് കര്‍പ്പൂരാഴി ഘോഷയാത്ര നടക്കുന്നത്.

തങ്കഅങ്കി രഥഘോഷയാത്ര
അതിനിടെ അയ്യപ്പന് ചാര്‍ത്താനുള്ള തങ്കഅങ്കി വഹിച്ച് കൊണ്ടുള്ള രഥഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 26ന് ഉച്ചയ്ക്ക് രഥഘോഷയാത്ര പമ്പയിലെത്തിച്ചേരും. ഇവിടെ നിന്ന് പ്രത്യേക പേടകങ്ങളിലാക്കുന്ന തങ്കഅങ്കി ആഘോഷ പൂര്‍വം ഗുരുസ്വാമിമാര്‍ തലയിലേന്തി നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, ശരംകുത്തി വഴി സന്നിധാനത്ത് എത്തിക്കും. വൈകിട്ട് 6.30ന് അയ്യപ്പവിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും.

മണ്ഡലകാല തീര്‍ഥാടനത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയില്‍ മണ്ഡലപൂജ ശനിയാഴ്ചയാണ്. പരീക്ഷകള്‍ അവസാനിച്ച് ക്രിസ്മസ് അവധിക്കാലം ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെ വരുംദിവസങ്ങളില്‍ തിരക്ക് വര്‍ധിച്ചേക്കാം. മണ്ഡലപൂജ നടക്കുന്ന 27ന് വെര്‍ച്വല്‍ ക്യൂ വഴി 35000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. 27ന് രാവിലെയാണ് മണ്ഡലപൂജയെങ്കിലും അത്താഴപൂജ കഴിഞ്ഞ് രാത്രി പത്തിനാകും നട അടയ്ക്കുക.

ശനിയാഴ്ച രാവിലെ 10.10 നും 11.30നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ മണ്ഡലപൂജ നടക്കുമെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അറിയിച്ചു. പൂജയോടനുബന്ധിച്ചുള്ള ദീപാരാധന 11.30ന് പൂര്‍ത്തിയാകും. അന്നേദിവസം രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് പരിസമാപ്തി കുറിക്കും. തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ 1973ല്‍ സമര്‍പ്പിച്ചതാണ് 420 പവന്‍ തൂക്കമുള്ള തങ്കഅങ്കി. മകരവിളക്ക് തീര്‍ഥാടനത്തിനായി 30നു വൈകിട്ട് അഞ്ചിനു നട തുറക്കും. അന്നു പ്രത്യേക പൂജകളില്ലെങ്കിലും ദര്‍ശനം നടത്താം. മകരവിളക്കു കാലത്തെ പൂജകളും അഭിഷേകവും 31നു പുലര്‍ച്ചെ മൂന്നിന് ആരംഭിക്കും.

ജനുവരി 14ന് ആണ് മകരവിളക്ക്. എരുമേലി പേട്ട തുള്ളല്‍ ജനുവരി 11നും. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ജനുവരി 12നു പന്തളം കൊട്ടാരത്തില്‍നിന്നു പുറപ്പെട്ട് 14നു വൈകിട്ടു സന്നിധാനത്തെത്തും. ശരംകുത്തിയില്‍നിന്നു സ്വീകരിച്ച് ആഘോഷമായി സന്നിധാനത്ത് എത്തിച്ച് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

തൃശൂർ സ്വദേശിയുടെ ഒന്നര കോടി തട്ടിയ കേസ്; 22 സ്ഥലങ്ങളിൽ സിബിഐ റെയ്‌ഡ്

തൃശൂർ സ്വദേശിയുടെ ഒന്നര കോടി തട്ടിയ കേസ്; 22 സ്ഥലങ്ങളിൽ സിബിഐ റെയ്‌ഡ്

തിരുവനന്തപുരം: വെർച്വൽ അറസ്‌റ്റിലൂടെ ഒന്നര കോടി രൂപ തട്ടിയ കേസിൽ രാജ്യത്ത് 22 സ്ഥലങ്ങളിൽ സിബിഐ റെയ്‌ഡ്. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. രാജസ്ഥാൻ, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു പരിശോധന.

തൃശൂർ സ്വദേശിയിൽ നിന്നാണ് ഒന്നര കോടി തട്ടിയത്. തട്ടിപ്പ് പണം പോയ അക്കൗണ്ട് ഉടമകളുടെ വീട്ടിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്‌ഡ്. മൂന്ന് ദിവസം കൊണ്ടാണ് തൃശൂർ സ്വദേശിയുടെ ഒന്നര കോടി രൂപ സംഘം തട്ടിയത്. ആദ്യം തൃശൂർ സൈബർ പൊലീസാണ് അന്വേഷിച്ചത്. പിന്നീട് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതോടെ അന്വേഷണം സിബിഐയ്ക്ക് വിടുകയായിരുന്നു.

കെ-ടെറ്റ്: ഡിസംബർ 30 വരെ അപേക്ഷ നൽകാം

കെ-ടെറ്റ്: ഡിസംബർ 30 വരെ അപേക്ഷ നൽകാം

കേരളാ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (K-TET) പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 30. അപേക്ഷകർക്ക് https://ktet.kerala.gov.in വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

ഓരോ കാറ്റഗറിയിലേക്കുമുള്ള അപേക്ഷാ യോഗ്യത, പരീക്ഷാ മാനദണ്ഡങ്ങൾ, ഫീസ് എന്നിവ വിശദമായി ഉൾപ്പെടുത്തിയ ഔദ്യോഗിക വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടാതെ, ഓൺലൈൻ രജിസ്‌ട്രേഷൻ സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കെ-ടെറ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ https://ktet.kerala.gov.in , https://pareekshabhavan.kerala.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്ന് ലഭ്യമാകും. അപേക്ഷകർ സമയപരിധിക്കുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.

കോടതി നിര്‍ദേശിച്ചാല്‍ സ്വര്‍ണക്കൊള്ള അന്വേഷിക്കാം; സിബിഐ ഹൈക്കോടതിയില്‍

കോടതി നിര്‍ദേശിച്ചാല്‍ സ്വര്‍ണക്കൊള്ള അന്വേഷിക്കാം; സിബിഐ ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കോടതി നിര്‍ദേശിച്ചാല്‍ അന്വേഷിക്കാമെന്ന് സിബിഐ. ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ച് സത്യവാങ്മൂലം നല്‍കാനാണ് സിബിഐയുടെ തീരുമാനം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോടും സിബിഐയോടും സിഎജിയോടും കോടതി മറുപടി തേടിയിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തേക്കും. കേന്ദ്ര ഏജന്‍സിയായ ഇഡി അന്വേഷിക്കുന്നതിനെയും സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ കേന്ദ്ര ഏജന്‍സി കൂടി അന്വേഷണത്തിനായി വേണ്ടെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ ഇഡി അന്വേഷണത്തിന് വിജിലന്‍സ് കോടതി അനുമതി നല്‍കുകയായിരുന്നു.

അതിനിടെ, സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ധന്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് നല്‍കി. ക്രിസ്മസ് അവധിക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നും സ്‌പോണ്‍സര്‍ എന്ന നിലയില്‍ 2019 ന് മുമ്പ് പലപ്പോഴായി 84 ലക്ഷം രൂപയുടെ സംഭാവന ശബരിമലയ്ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് ഗോവര്‍ധന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയത്. ഗോവര്‍ധന്റെ ജാമ്യാപേക്ഷ ഡിസംബര്‍ 30 വീണ്ടും പരിഗണിക്കും.

ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും വാങ്ങിയത് ശബരിമലയിലെ സ്വര്‍ണമാണെന്ന് അറിഞ്ഞതോടെ, തനിക്ക് കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടായി. പ്രായശ്ചിത്തമായി പണവും സ്വര്‍ണവും ശബരിമലയില്‍ സമര്‍പ്പിച്ചു. സ്വര്‍ണം തട്ടിയെടുക്കണമെന്ന ഉദ്യേശ്യം ഉണ്ടായിരുന്നില്ല. തന്റെ ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തത് ശബരിമലയിലെ സ്വര്‍ണം അല്ലെന്നും, എസ്‌ഐടി ഭീഷണിപ്പെടുത്തി സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു എന്നുമാണ് ഗോവര്‍ധന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയത്. സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് സ്മാര്‍ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയെയും ജ്വല്ലറി ഉടമ ഗോവര്‍ധനെയും കഴിഞ്ഞ ദിവസമാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്.

ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു; ആലപ്പുഴയില്‍ പക്ഷിപ്പനി

ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു; ആലപ്പുഴയില്‍ പക്ഷിപ്പനി

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തത് പക്ഷിപ്പനി കാരണമെന്നാണ് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു.

നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി അടക്കമുള്ളയിടങ്ങളിലാണ് താറാവുകള്‍ ചത്തത്. പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചായിരുന്നു പ്രദേശത്തെ താറാവുകള്‍ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റിവായി.

പിന്നാലെ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയക്കുകയായിരുന്നു. അവിടെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവായതോടെ കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു.

മൂന്നാറില്‍ വീണ്ടും മൈനസ് താപനില, തണുത്തുറഞ്ഞ് ഹിൽസ്റ്റേഷൻ, സഞ്ചാരികളുടെ ഒഴുക്ക്; വയനാട്ടിലും അതിശൈത്യം

മൂന്നാറില്‍ വീണ്ടും മൈനസ് താപനില, തണുത്തുറഞ്ഞ് ഹിൽസ്റ്റേഷൻ, സഞ്ചാരികളുടെ ഒഴുക്ക്; വയനാട്ടിലും അതിശൈത്യം

തൊടുപുഴ: അതിശൈത്യം തുടരുന്ന ഇടുക്കി മൂന്നാറില്‍ താപനില വീണ്ടും പൂജ്യത്തിന് താഴെ. മൂന്നാറിലെ ലച്ച്മി എസ്റ്റേറ്റിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് ആയാണ് ലച്ച്മി എസ്റ്റേറ്റിലെ താപനില താഴ്ന്നത്.

മൂന്നാര്‍ ടീ എസ്റ്റേറ്റിലെ ഉള്‍പ്രദേശങ്ങളില്‍ മാത്രമാണ് ഇത്രയും കുറഞ്ഞ തണുപ്പ്. എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇത്രയും കഠിനമായ തണുപ്പ് അനുഭവപ്പെടുന്നില്ല. മൂന്നാറില്‍ തണുപ്പ് വര്‍ധിച്ചതായുള്ള വാര്‍ത്തകള്‍ വന്നതോടെ സഞ്ചാരികളുടെ ഒഴുക്കും കൂടിയിരിക്കുകയാണ്. സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ യാത്രാ കുരുക്കും രൂക്ഷമായി. കഴിഞ്ഞ ദിവസം അടിമാലി വരെയാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.

മൂന്നാറിന് പുറമേ വയനാട്ടിലും ഇത്തവണ നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. വയനാട്ടില്‍ 13-14 ഡിഗ്രി സെല്‍ഷ്യസ് ആയാണ് താപനില താഴ്ന്നത്.

തണുപ്പിന് കാരണം?

സൂര്യന്‍ ഭൂമിയുടെ തെക്കേ അറ്റത്ത് (ദക്ഷിണായനത്തിന്റെ അവസാന ഭാഗത്ത്) എത്തുന്നതോടെയാണ് താപനില ഏറ്റവും കുറവ് അനുഭവപ്പെടുന്നത്. സൂര്യന്‍ ഏറ്റവും അകലെ നില്‍ക്കുന്നതിനാല്‍ താപനില കുറയുന്നു. ഇങ്ങനെ താപനില ഏറ്റവും കുറവുള്ള ദിവസങ്ങളാണ് കടന്നു പോകുന്നത്.

തെക്ക് ഭാഗത്ത് ആയാണ് സൂര്യന്‍ ഇപ്പോള്‍ നില്‍ക്കുന്നത് എങ്കിലും ഇത് വടക്ക് ഭാഗത്തേക്ക് (ഉത്തരായാനം) നീങ്ങുന്തോറും താപനില കൂടി വരും. ഇതോടെ അന്തരീക്ഷത്തില്‍ ചൂട് കൂടും.