ആറ്റിങ്ങലിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങലിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പതിനെട്ടാം മൈൽ സ്വദേശിനി കീർത്തന (17)യാണ് സ്വന്തം കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൈമനം പോളിടെക്നിക്കിലെ വിദ്യാർത്ഥിനിയാണ് കീർത്തന. ഇന്നലെ വൈകുന്നേരം 3.30 ഓടെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. വേണുഗോപാലിന്റെയും അനിതയുടേയും മകളാണ് മരിച്ച കീർത്തന. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ആറ്റിങ്ങൽ പോലിസ് കേസെടുത്തു.

‘ബ്രേക്ക് അപ്പിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്’; റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം

‘ബ്രേക്ക് അപ്പിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്’; റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം

കൊച്ചിയില്‍ റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഓരോ കേസിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും ബ്രേക്ക് അപ്പ് ആയതിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ നീതി നിഷേധമാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സെപ്റ്റംബര്‍ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും വേടന് നിര്‍ദേശം നല്‍കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ വിധിച്ചത്.

എറണാകുളം, തൃക്കാക്കര പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വിധി. 2021-2023 കാലയളവില്‍ വിവിധ ഫ്ളാറ്റുകളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് വേടനെതിരായ പരാതിയില്‍. വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കും മാനേജര്‍ക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നുമാണ് വേടന്റെ വാദം.

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെയാണ് ബലാത്സംഗമാകുന്നത് എന്നായിരുന്നു പരാതിക്കാരിയോട് ഹെക്കോടതിയുടെ ചോദ്യം. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കരുതെന്നും ഹൈക്കോടതി ആവര്‍ത്തിച്ചിരുന്നു. സുപ്രിംകോടതി വിധിയെ പരാതിക്കാരിയുടെ അഭിഭാഷക വ്യക്തമായി മനസിലാക്കിയിട്ടില്ലെന്നാണ് ഹൈക്കോടതി ഉയര്‍ത്തിയ വിമര്‍ശനം.

സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിച്ചുയരുകയാണ്

സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിച്ചുയരുകയാണ്

സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം 400 രൂപ കൂടിയ വിലയിൽ ഇന്നും വർദ്ധനവുണ്ടായി. 280 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്തെ സ്വർണവില വീണ്ടും മുക്കാൽ ലക്ഷം കടന്നിരിക്കുകയാണ്. ഓണവിപണിയിൽ സ്വർണ വിലയിൽ എന്ത് മാറ്റമുണ്ടാകും എന്ന് കാത്തിരുന്നവർക്ക് മുന്നിലാണ് അത്തം ദിനം മുതലേ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

75,120 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. 9,390 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ.

ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

പെറ്റിക്കേസ് പിഴത്തുകയില്‍ വെട്ടിപ്പ്: പൊലീസുകാരി അറസ്റ്റില്‍, ബാങ്ക് രേഖയില്‍ തിരിമറികാട്ടി തട്ടിയത് 20 ലക്ഷം രൂപ

പെറ്റിക്കേസ് പിഴത്തുകയില്‍ വെട്ടിപ്പ്: പൊലീസുകാരി അറസ്റ്റില്‍, ബാങ്ക് രേഖയില്‍ തിരിമറികാട്ടി തട്ടിയത് 20 ലക്ഷം രൂപ

കൊച്ചി: ട്രാഫിക് പെറ്റി കേസുകളില്‍ ഈടാക്കിയ പിഴത്തുകയില്‍ ക്രമക്കേട് നടത്തിയതിന് സസ്പെന്‍ഷനിലായ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശാന്തി കൃഷ്ണന്‍ അറസ്റ്റില്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെത്തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കിടങ്ങൂരിലെ ബന്ധുവീട്ടില്‍നിന്ന് തിങ്കളാഴ്ച രാത്രി വൈകി ഇവരെ പിടികൂടിയിരുന്നു. ശാന്തി കൃഷ്ണനെ കോട്ടയം വിജിലന്‍സ് കോടതി സെപ്റ്റംബര്‍ എട്ടു വരെ റിമാന്‍ഡ് ചെയ്തു.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും പ്രതി എത്താത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വഞ്ചന, വ്യാജ രേഖയുണ്ടാക്കി പണം തട്ടല്‍, സര്‍ക്കാര്‍ രേഖകള്‍ തിരുത്തല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നിരക്കാത്ത പ്രവൃത്തികള്‍ ചെയ്യല്‍, അഴിമതി നിരോധന നിയമം തുടങ്ങി വിവിധ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥ നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസാകയാല്‍ വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിശദമായി ചോദ്യംചെയ്യുന്നതിന് കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

2018 ജനുവരി ഒന്നുമുതല്‍ 2022 ഡിസംബര്‍ 31 വരെ ഗതാഗത നിയമലംഘനത്തിന് പിഴത്തുകയായി മൂവാറ്റുപുഴ പൊലീസ് പിരിച്ചെടുത്ത തുകയില്‍നിന്ന് ബാങ്ക് രേഖകളില്‍ കൃത്രിമം കാണിച്ച് 20.8 ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ബാങ്കിലടയ്ക്കേണ്ട തുക അടയ്ക്കാതെ ട്രഷറി രസീതുകളും (ടിആര്‍ രസീത്), വൗച്ചറുകളും തിരുത്തിയും മായ്ച്ചുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാഷ് ബുക്കും ബാങ്ക് രസീതുകളുമാണ് ഇപ്പോള്‍ പ്രധാനമായും പരിശോധിച്ചിട്ടുള്ളത്. കേസെടുക്കുമ്പോള്‍ 16.75 ലക്ഷത്തിന്റെ ക്രമക്കേടായിരുന്നു.

മറ്റ് അടവുകള്‍ കഴിഞ്ഞ് പരമാവധി 35,000 രൂപ വരെ ശമ്പളത്തുക കൈയില്‍ കിട്ടാവുന്ന ഉദ്യോഗസ്ഥ ഒരു ലക്ഷം മുതല്‍ 1.25 ലക്ഷം രൂപ വരെ മാസം തോറും വിവിധ ബാങ്കുകളിലും ചിട്ടി കമ്പനികളിലും അടച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്: നടി ലക്ഷ്മി മേനോനെ തിരഞ്ഞ് പൊലീസ്, ചോദ്യം ചെയ്യും

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്: നടി ലക്ഷ്മി മേനോനെ തിരഞ്ഞ് പൊലീസ്, ചോദ്യം ചെയ്യും

കൊച്ചി: കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ തിരഞ്ഞ് പൊലീസ്. നടിയെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഘത്തിൽ നടിയും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കേസിൽ മിഥുൻ, അനീഷ്, സോനാ മോൾ എന്നിവരെ നോർത്ത് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം ഇരുപത്തിനാലാം തീയതിയാണ് കൊച്ചിയിലെ ബാറിൽ സംഘർഷം ഉണ്ടായത്. ഈ സംഘർഷത്തിന്റെ തുടർച്ചയിലാണ് ഐടി ജീവനക്കാരനെ ഒരു സംഘം വാഹനത്തിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചത്.

ലൈംഗികാതിക്രമം; ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പരാതി

ലൈംഗികാതിക്രമം; ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പരാതി

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി നല്‍കി എറണാകുളം സ്വദേശിയായ യുവതി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയത്. പരാതി ലഭിച്ചതായി രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് സ്ഥിരീകരിച്ചു. രണ്ടുദിവസം മുമ്പ് യുവതി നേരിട്ടാണ് രാജീവ് ചന്ദ്രശേഖറിന് ഇ-മെയില്‍ വഴി പരാതി നല്‍കിയത്.

എന്നാല്‍, പരാതിക്ക് കാരണം കുടുംബ പ്രശ്നമെന്നാണ് ബിജെപിയുടെ വിശദീകരണം. ആര്‍എസ്എസ് ബിജെപി നേതാക്കള്‍ക്ക് നേരത്തെയും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയുമായി ആദ്യം ഗോപാലന്‍കുട്ടി മാസ്റ്ററെ കണ്ടിരുന്നു. പിന്നീട് വി.മുരളീധരനെയും, എം.ടി രമേശിനെയും, സുഭാഷിനേയും പരാതിയുമായി സമീപിച്ചെങ്കിലും നടപടിയെടുക്കാമെന്ന് ഉറപ്പുനല്‍കുക മാത്രമാണുണ്ടായത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കാനുള്ള അര്‍ഹത കൃഷ്ണകുമാറിനില്ല. കൃഷ്ണകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും യുവതിയുടെ പരാതിയില്‍ ആവശ്യപ്പെടുന്നു.