മമ്മൂട്ടി എത്തിയേക്കില്ല; മോഹന്‍ലാലും സുരേഷ് ഗോപിയും വോട്ടിങിന് എത്തും; അമ്മയില്‍ ഇന്ന് തെരഞ്ഞെടുപ്പ്

മമ്മൂട്ടി എത്തിയേക്കില്ല; മോഹന്‍ലാലും സുരേഷ് ഗോപിയും വോട്ടിങിന് എത്തും; അമ്മയില്‍ ഇന്ന് തെരഞ്ഞെടുപ്പ്

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹികളെ ഇന്നു തെരഞ്ഞെടുക്കും. നഗരത്തിലെ ഹോട്ടലില്‍ രാവിലെ പത്തുമണി മുതല്‍ ഒരുമണിവരെയാണ് വോട്ടെടുപ്പ്. 4 മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകും. സംഘടനയിലെ 506 അംഗങ്ങള്‍ക്കാണ് വോട്ടവകാശം.

വ്യക്തിപരമായ തര്‍ക്കങ്ങളും കേസുമൊക്കെയായി കലുഷിതമായ പ്രചാരണമാണ് നടന്നത്. സംഘടനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ആരോപണ പ്രത്യോരോപണങ്ങള്‍ ഉയര്‍ന്ന തെരഞ്ഞെടുപ്പാണിത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലാണ് മത്സരം, സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും രവീന്ദ്രനും ഏറ്റുമുട്ടുന്നു. സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ അമ്മയുടെ നേതൃത്വത്തില്‍ അത് ആദ്യമാകും. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മോഹന്‍ലാല്‍, സുരേഷ് ഗോപി ഉള്‍പ്പടെയുള്ള പ്രമുഖര്‍ വോട്ടിങിന് എത്തും. മമ്മൂട്ടി ചെന്നൈയിലായതിനാല്‍ എത്താന്‍ ഇടയില്ല.പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,ജനറല്‍ സെക്രട്ടറി,ജോയിന്റ് സെക്രട്ടറി,ട്രഷറര്‍,നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

മലപ്പുറത്ത് വന്‍ കവര്‍ച്ച; ആയുധങ്ങളുമായെത്തിയ സംഘം കാർ തടഞ്ഞ് 2 കോടി കവര്‍ന്നു

മലപ്പുറത്ത് വന്‍ കവര്‍ച്ച; ആയുധങ്ങളുമായെത്തിയ സംഘം കാർ തടഞ്ഞ് 2 കോടി കവര്‍ന്നു

മലപ്പുറം: മലപ്പുറത്ത് ആയുധങ്ങളുമായെത്തിയ സംഘം രണ്ടു കോടി രൂപ കവർന്നു. കാറിൽ സഞ്ചരിക്കുകയായിരുന്ന തെന്നല സ്വദേശി ഹനീഫയുടെ പണമാണ് വാഹനം തടഞ്ഞുനിർത്തി കവർന്നത്. തെയ്യാലിങ്ങല്‍ ഹൈസ്‌കൂള്‍ പടിയില്‍ വെച്ചായിരുന്നു സംഭവം.

കൊടിഞ്ഞിയില്‍ നിന്ന് പണവുമായി താനൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍, എതിര്‍ ഭാഗത്ത് നിന്ന് കാറില്‍ വന്ന അക്രമി സംഘം പണം തട്ടിയെടുക്കുകയായിരുന്നു. ഹോക്കി സ്റ്റിക്കുകളും വടിവാളുകളുമായി ഇറങ്ങിയ നാലംഗ സംഘമാണ് പണം തട്ടിയെടുത്തത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കിട്ടിയ പണമാണ് സംഘം കവര്‍ന്നതെന്ന് ഹനീഫ പറഞ്ഞു. കേസെടുത്ത താനൂര്‍ പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവരികയാണ്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് സൂചിപ്പിച്ചു.

വീണ്ടും ന്യൂനമർദ്ദം, ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

വീണ്ടും ന്യൂനമർദ്ദം, ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ- വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, ഇടിമിന്നലിനും, ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്ക് പടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തിനും മുകളിലായി ന്യൂന മർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യത. ഇതിന്റെ സ്വാധീനഫലമായാണ് മഴ വീണ്ടും ശക്തമാകുന്നത്. അടുത്ത 5 ദിവസം ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള തീരത്ത് ഇന്നും നാളെയും, കർണാടക തീരത്ത് ഈ മാസം 18 വരെയും വരെയും, ലക്ഷദ്വീപ് തീരത്ത് ഈ മാസം 17 വരെയും വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 18 വരെ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശബരിമല നട നാളെ തുറക്കും; ചിങ്ങപ്പുലരിയിൽ‌ ലക്ഷാർച്ചന

ശബരിമല നട നാളെ തുറക്കും; ചിങ്ങപ്പുലരിയിൽ‌ ലക്ഷാർച്ചന

പത്തനംതിട്ട: ചിങ്ങമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകീട്ട് തുറക്കും. വൈകീട്ട് അഞ്ചിന് മേൽശാന്തി അരുൺകുമാർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് തിരിതെളിയിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിക്കും.

ചിങ്ങപ്പുലരിയായ ഞായറാഴ്ച മുതൽ ഈ മാസം 21 വരെ പൂജകൾ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 17ന് ചിങ്ങപ്പുലരിയിൽ ഐശ്വര്യ സമൃദ്ധിക്കായി ലക്ഷാർച്ചന നടക്കും. ഈ മാസം 21ന് രാത്രി 10ന് നട അടയ്ക്കും. ഓണം പൂജകൾക്കായി സെപ്റ്റംബർ മൂന്നിന് വൈകിട്ട് 5ന് തുറക്കും. സെപ്റ്റംബർ 4 മുതൽ 7 വരെയും അയ്യപ്പ സന്നിധിയിൽ ഓണ സദ്യകൾ ഉണ്ടാകും. സെപ്റ്റംബർ ഏഴിന് ശബരിമല നട അടയ്ക്കും.

‘ഒരു സ്വാതന്ത്ര്യ സമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം’; വി എസിനെ ഓര്‍മ്മിച്ച് അരുണ്‍കുമാര്‍

‘ഒരു സ്വാതന്ത്ര്യ സമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം’; വി എസിനെ ഓര്‍മ്മിച്ച് അരുണ്‍കുമാര്‍

ആലപ്പുഴ: സ്വാതന്ത്ര്യദിനത്തില്‍ പിതാവ് വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് മകന്‍ വി എ അരുണ്‍കുമാര്‍. രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനം.. ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം. അരുണ്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘1939ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ നിന്നാരംഭിച്ച്, സഹന സമര വീഥികളിലൂടെ, ജനകീയ പ്രക്ഷോഭം മുതല്‍ രക്തരൂക്ഷിതമായ പുന്നപ്ര-വയലാര്‍ സമരങ്ങളടക്കമുള്ള ഐതിഹാസിക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത്, കൊടിയ മര്‍ദനങ്ങളും പീഡനങ്ങളും തൃണവല്‍ഗണിച്ച് ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി എന്ന് ചരിത്രം രേഖപ്പെടുത്തിയ എന്റെ അച്ഛന്‍…ജനങ്ങളുടെ വിഎസ്.’

‘സ്വാതന്ത്ര്യസമരത്തിന്റെ തീക്കാറ്റില്‍ ബ്രിട്ടീഷ് ഭരണകൂടവും നാട്ടു രാജാക്കന്മാരും അടിയറ പറഞ്ഞപ്പോള്‍, രാജ്യം സ്വതന്ത്രയായപ്പോള്‍ അച്ഛന്‍ തടവറയിലായിരുന്നു….’ അരുണ്‍കുമാര്‍ കുറിപ്പില്‍ അനുസ്മരിച്ചു.

അരുണ്‍കുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനം..

ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം.

1939ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ നിന്നാരംഭിച്ച്, സഹന സമര വീഥികളിലൂടെ, ജനകീയ പ്രക്ഷോഭം മുതല്‍ രക്തരൂക്ഷിതമായ പുന്നപ്ര-വയലാര്‍ സമരങ്ങളടക്കമുള്ള ഐതിഹാസിക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത്, കൊടിയ മര്‍ദനങ്ങളും പീഡനങ്ങളും തൃണവല്‍ഗണിച്ച് ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി എന്ന് ചരിത്രം രേഖപ്പെടുത്തിയ എന്റെ അച്ഛന്‍…ജനങ്ങളുടെ വിഎസ്.

സ്വാതന്ത്ര്യസമരത്തിന്റെ തീക്കാറ്റില്‍ ബ്രിട്ടീഷ് ഭരണകൂടവും നാട്ടു രാജാക്കന്മാരും അടിയറ പറഞ്ഞപ്പോള്‍, രാജ്യം സ്വതന്ത്രയായപ്പോള്‍ അച്ഛന്‍ തടവറയിലായിരുന്നു….

ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ വീരസേനാനികളുടെയും ധീര രക്തസാക്ഷികളുടെയും ത്യാഗ സ്മരണകള്‍ അലയൊലിതീര്‍ക്കുന്ന ഈ വേളയില്‍ സ്വാതന്ത്ര്യത്തിലേക്കുള്ള കനല്‍വഴികള്‍ നമുക്ക് ഓര്‍ക്കാം.

കുന്നംകുളത്ത് മിന്നല്‍ ചുഴലി; വന്‍നാശനഷ്ടം, നിരവധി മരങ്ങള്‍ കടപുഴകി വീണു, ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പോസ്റ്റ് മറിഞ്ഞു- വിഡിയോ

കുന്നംകുളത്ത് മിന്നല്‍ ചുഴലി; വന്‍നാശനഷ്ടം, നിരവധി മരങ്ങള്‍ കടപുഴകി വീണു, ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പോസ്റ്റ് മറിഞ്ഞു- വിഡിയോ

തൃശൂര്‍: കുന്നംകുളത്തിനടുത്ത് പന്തല്ലൂരില്‍ മിന്നല്‍ ചുഴലി. രണ്ടു മിനിറ്റ് നീണ്ടുനിന്ന ചുഴലിയില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്ന മിന്നല്‍ ചുഴലിയില്‍ ആര്‍ക്കും ആപത്ത് ഉണ്ടായില്ല. എന്നാല്‍ വലിയതോതില്‍ നാശം വിതച്ചാണ് ചുഴലിയടിച്ചത്. ചെറിയ മഴയോട് കൂടിയാണ് ശക്തമായ കാറ്റ് പന്തല്ലൂരില്‍ ആഞ്ഞുവീശിയത്. ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടെ നിരവധി മരങ്ങള്‍ കടപുഴകി വീണു.

ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് വീണു. പന്തല്ലൂര്‍ സ്വദേശി സൈമന്റെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ഇലക്ട്രിക് പോസ്റ്റ് വീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.