by Midhun HP News | Aug 14, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന യുപിഐ ഫീച്ചറുകളില്‍ ഒന്നായ പിയര്‍-ടു-പിയര്‍ (P2P) ഇടപാട് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ( എന്‍പിസിഐ) നിര്‍ത്തലാക്കുന്നു. ഒക്ടോബര്‍ 1 മുതല്‍ ഒരു യുപിഐ ഉപയോക്താവിന് മറ്റൊരു അക്കൗണ്ട് ഉടമയില്‍ നിന്ന് പണം അഭ്യര്‍ത്ഥിക്കാന്‍ കഴിയുന്ന ഈ ഫീച്ചര്‍ നിര്‍ത്തലാക്കാന്‍ ബാങ്കുകളോടും പേയ്മെന്റ് ആപ്പുകളോടും എന്‍പിസിഐ നിര്‍ദ്ദേശിച്ചു. സാമ്പത്തിക തട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

ഒരു ഉപയോക്താവിന് മറ്റൊരു യുപിഐ അക്കൗണ്ട് ഉടമയില്‍ നിന്ന് പണം അഭ്യര്‍ത്ഥിക്കാന്‍ കഴിയുന്ന ഫീച്ചറാണ്’കളക്ട് റിക്വസ്റ്റ്’ അല്ലെങ്കില്‍ ‘പുള്‍ ട്രാന്‍സാക്ഷന്‍’. ഉപയോക്താക്കളെ വഞ്ചിച്ച് അവര്‍ ഒരിക്കലും നടത്താന്‍ ഉദ്ദേശിക്കാത്ത പേയ്മെന്റുകള്‍ അംഗീകരിപ്പിക്കുന്നതിന് ഈ ഫീച്ചര്‍ പലപ്പോഴും തട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്തുന്നതായി കണ്ടു വരുന്നുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായാണ് എന്‍പിസിഐയുടെ ഇടപെടല്‍. ഒക്ടോബര്‍ ഒന്നോടെ പിയര്‍- ടു- പിയര്‍ ഇടപാട് യുപിഐയില്‍ പ്രോസസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ജൂലൈ 29ന് എന്‍പിസിഐ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഇതിനര്‍ത്ഥം ബാങ്കുകളില്‍ നിന്നും പേയ്മെന്റ് ആപ്പുകളില്‍ നിന്നുമുള്ള ‘കളക്ട് റിക്വസ്റ്റ്’ ഫീച്ചര്‍ യുപിഐയില്‍ നിന്ന് പൂര്‍ണ്ണമായും നീക്കം ചെയ്യപ്പെടും. പുഷ്, പുള്‍ എന്നിങ്ങനെ രണ്ട് തരം ഇടപാടുകളെയാണ് യുപിഐ നിലവില്‍ പിന്തുണയ്ക്കുന്നത്. പുഷ് ഇടപാടില്‍ പണം നല്‍കുന്നയാള്‍ ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ സ്വീകര്‍ത്താവിന്റെ യുപിഐ ഐഡി നല്‍കിയോ പേയ്മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കുന്നു. പണം സ്വീകരിക്കുന്നയാള്‍ പ്രക്രിയ ആരംഭിക്കുകയും പണമടയ്ക്കുന്നയാള്‍ അവരുടെ യുപിഐ പിന്‍ നല്‍കി അത് അംഗീകരിക്കുകയും ചെയ്യുന്നതിനെയാണ് പുള്‍ ഇടപാട് എന്നു പറയുന്നത്.

ഒരു ഇടപാടിന് 2,000 രൂപയായി പിയര്‍- ടു- പിയര്‍ കളക്ട് ഫീച്ചര്‍ നിലവില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് നിരവധി തട്ടിപ്പ് കേസുകള്‍ കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അവ പൂര്‍ണ്ണമായും തടയാന്‍ ഇത് പര്യാപ്തമായിരുന്നില്ല. എന്നാല്‍ ഒക്ടോബര്‍ 1 മുതല്‍ യുപിഐ പിന്‍ ഉപയോഗിച്ച് പണം അയയ്ക്കാന്‍ ഉപയോക്താക്കള്‍ ഒരു ക്യൂആര്‍ കോഡിനെ കര്‍ശനമായി ആശ്രയിക്കേണ്ടിവരും. അല്ലെങ്കില്‍ കോണ്‍ടാക്റ്റ് നമ്പര്‍ തെരഞ്ഞെടുക്കേണ്ടിവരും.
അതേസമയം നിയമാനുസൃതമായ ബിസിനസ് ഇടപാടുകള്‍ നടത്തുന്നതിനായി കളക്ട്് അഭ്യര്‍ത്ഥനകള്‍ തുടര്‍ന്നും ഉപയോഗിക്കാം. ഇതനുസരിച്ച് ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, സ്വിഗ്ഗി, ഐആര്‍സിടിസി പോലുള്ള പ്ലാറ്റ്ഫോമുകളില്‍ കളക്ഷന്‍ അഭ്യര്‍ത്ഥന അനുസരിച്ച് ഉപയോക്താക്കള്‍ക്ക് പേയ്മെന്റുകള്‍ നടത്താം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്ലാറ്റ്‌ഫോമുകളുടെ ആപ്പ് അയയ്ക്കുന്ന കളക്ഷന്‍ അഭ്യര്‍ത്ഥന ഉപയോക്താവ് അംഗീകാരം നല്‍കിയാല്‍ മാത്രമാണ് പേയ്മെന്റ് പൂര്‍ത്തിയാകുക. സ്പ്ലിറ്റ് പേയ്മെന്റ് ഓപ്ഷനുകള്‍ യുപിഐ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ കളക്ഷന്‍ അഭ്യര്‍ത്ഥനകളുടെ ആവശ്യകത വളരെ കുറവാണ്.
by Midhun HP News | Aug 14, 2025 | Latest News, കേരളം
കൊല്ലം: മലപ്പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയ യുവ പ്രവാസി വ്യവസായിയെ കണ്ടെത്തി. കൊല്ലത്തുനിന്നാണ് പാണ്ടിക്കാട് സ്വദേശിയായ വിപി ഷമീറിനെ കണ്ടെത്തിയത്. പ്രതികളെയും പൊലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് രാവിലെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം നാലായി.

കൊല്ലം തെന്മല ഭാഗത്തുനിന്നാണ് ഷമീറിനെ കണ്ടെത്തിയതെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇന്നുതന്നെ ഷമീറിനെ കൊല്ലത്തുനിന്ന് പാണ്ടിക്കാട് എത്തിക്കും. തട്ടിക്കൊണ്ടുപോയ പ്രതികള്‍ ചാവക്കാട് സ്വദേശികളാണെന്നാണ് പൊലീസ് പറയുന്നത്.

ഷമീറിന്റെ മോചനത്തിനായി പ്രതികള്‍ 1.6 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ഇന്നോവ കാറിലെത്തിയ സംഘം ഷമീറിനെ തട്ടിക്കൊണ്ടുപോയത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി പ്രേംജിത്തായിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

by Midhun HP News | Aug 14, 2025 | Latest News, കേരളം
തൃശൂര്‍: കുന്നംകുളത്തിനടുത്ത് പന്തല്ലൂരില്‍ മിന്നല്‍ ചുഴലി. രണ്ടു മിനിറ്റ് നീണ്ടുനിന്ന ചുഴലിയില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്ന മിന്നല്‍ ചുഴലിയില്‍ ആര്‍ക്കും ആപത്ത് ഉണ്ടായില്ല. എന്നാല്‍ വലിയതോതില്‍ നാശം വിതച്ചാണ് ചുഴലിയടിച്ചത്. ചെറിയ മഴയോട് കൂടിയാണ് ശക്തമായ കാറ്റ് പന്തല്ലൂരില്‍ ആഞ്ഞുവീശിയത്. ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടെ നിരവധി മരങ്ങള്‍ കടപുഴകി വീണു.

ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് വീണു. പന്തല്ലൂര്‍ സ്വദേശി സൈമന്റെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ഇലക്ട്രിക് പോസ്റ്റ് വീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.


by Midhun HP News | Aug 14, 2025 | Latest News, കേരളം
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. അപകടത്തില്‍ നിന്നും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9 മണിയോടെ മാളയില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് ബസിന്റെ മുന്‍ഭാഗത്തു നിന്നാണ് തീയും പുകയും ഉണ്ടായത്. പുക കണ്ടയുടനെ ഡ്രൈവര്‍ ബസ് നിര്‍ത്തുകയായിരുന്നു.

ഭീതിയിലായ യാത്രക്കാര്‍ തെരക്കുപിടിച്ചതോടെ, ബസിന്റെ ഒരു വാതില്‍ തകരാറിലായി തുറക്കാനാകാത്ത അവസ്ഥയിലായി. ഇതോടെ ചിലര്‍ വശങ്ങളിലെ ജനലുകള്‍ വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. സംഭവത്തില്‍ ആളപായമില്ല. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.


by Midhun HP News | Aug 14, 2025 | Latest News, കേരളം
കൊല്ലം: വീട്ടിലുള്ളവർക്ക് ഔഷധമുണ്ടാക്കാൻ നെയ്‌വള്ളി തേടി റബർ തോട്ടത്തിലെത്തിയ വീട്ടമ്മ 40 അടിയോളം താഴ്ചയുള്ള പൊട്ടക്കിണറ്റിൽ വീണുകിടന്നത് 12 മണിക്കൂർ. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയ്ക്കു സമീപം ശിവവിലാസത്തിൽ ദിലീപിന്റെ ഭാര്യ യമുനയാണ് (54) കിണറ്റിലകപ്പെട്ടത്. രാത്രി വൈകിയും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ ഫയർ ഫോഴ്സിന്റെ സഹായത്തോടെയാണ് യമുനയെ രക്ഷിച്ചത്.
വീടിനു സമീപത്താണ് റബർതോട്ടം. ചൊവ്വാഴ്ച രാവിലെ 11.30ന് കിണറ്റിൽ വീണ യമുനയെ രാത്രി 11.30നാണ് രക്ഷിച്ചത്. റെയിൽവേ സ്റ്റേഷനു സമീപത്ത് ലോട്ടറി ടിക്കറ്റും മുറുക്കാനും വിൽക്കുന്ന പെട്ടിക്കട നടത്തുന്ന യമുന പതിവ് സമയം കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ല. തുടർന്ന് ബന്ധുക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ, കൊട്ടാരക്കര ഉഗ്രൻകുന്ന് ഭാഗത്ത് യമുനയുടെ സ്കൂട്ടർ കണ്ടെത്തി. അന്വേഷണത്തിൽ, നെയ്‌വള്ളി തിരക്കി യമുന ഈ ഭാഗത്തുണ്ടായിരുന്നുവെന്ന് പരിസരവാസി പറഞ്ഞു. തുടർന്ന് റബർ തോട്ടം പരിശോധിച്ചു. രാത്രിയിൽ കിണറ്റിൽ നിന്ന് നിലവിളി കേട്ടതോടെയാണ് രക്ഷാപ്രവർത്തനം സാദ്ധ്യമായത്.
വീണത് ഹെൽമെറ്റ് ധരിച്ച്
ഹെൽമെറ്റ് ഊരാതെയാണ് യമുന റബർ തോട്ടത്തിൽ പ്രവേശിച്ചത്. ഷീറ്റും വിറകും ഉപയോഗിച്ച് മറച്ചിരിക്കുകയായിരുന്നു കിണർ. ഇതറിയാതെ ചവിട്ടിയ യമുന താഴേക്കു പതിച്ചു. വെള്ളമുണ്ടായിരുന്നില്ല. നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. തിരക്കിയിറങ്ങിയവർ കിണറിനു സമീപമെത്തിയപ്പോൾ ചെറിയ ശബ്ദവും ഞരക്കവും കേട്ടു. ടോർച്ചടിച്ച് നോക്കിയപ്പോഴാണ് യമുനയെ കണ്ടത്. വിവരമറിഞ്ഞ് കൊട്ടാരക്കര ഫയർഫോഴ്സ് സംഘമെത്തി. ഫയർ ആൻഡ് റസ്ക്യു ഓഫീസർ വർണിനാഥ് വലയുമായി കിണറ്റിലിറങ്ങി രക്ഷിക്കുകയായിരുന്നു. പരിക്കുകൾ ഗുരുതരമല്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. മുമ്പ് ഈ പരിസരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പരിചയത്തിലാണ് യമുന റബർ തോട്ടത്തിലെത്തിയത്.
by Midhun HP News | Aug 14, 2025 | Latest News, കേരളം
കോട്ടയത്ത് മണര്‍കാട് ഗൃഹനാഥനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് സ്വദേശി റജിമോന്‍ (60) ആണ് മരിച്ചത്. സ്‌ഫോടക വസ്തു വയറ്റില്‍ കെട്ടിവെച്ച ശേഷം ഇയാള്‍ പൊട്ടിക്കുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്നലെ വീട്ടില്‍ നിന്ന് ഇയാള്‍ ഇറങ്ങിപ്പോയിരുന്നു. രാത്രി 11.30 യോടെയാണ് വീടിന്റെ പറമ്പില്‍ നിന്ന് ശബ്ദം കേട്ടത്. കിണര്‍ പണികള്‍ ചെയ്യുന്ന ആളാണ് റെജിമോന്‍. കിണറ്റിലെ പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ വയറ്റില്‍ കെട്ടിവച്ചു പൊട്ടിക്കുകയായിരുന്നു.



Recent Comments