വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണു; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണു; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കോട്ടയം: മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സ് ഓഫീസിലെ ഹോം ഗാര്‍ഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേല്‍ കെ.എസ്. സുരേഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മുണ്ടക്കയം അസമ്പനിയിലായിരുന്നു സംഭവം. വൈദ്യുതി ലൈനിലിലേയ്ക്ക് ചാഞ്ഞ് കിടന്ന മരം മുറിച്ച് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

വൈദ്യുത ലൈനിലേക്ക് ചാഞ്ഞുകിടന്ന മരം മുറിച്ചുമാറ്റുന്നതിനിടെ സുരേഷ് അപകടത്തില്‍ പെടുകയായിരുന്നു. മരംമുറിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണ് സുരേഷിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നുവെന്നും ആന്തരികാവയവങ്ങളിലും ഗുരുതരമായി പരിക്കേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോവും. ഈ പരിസരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ കാറ്റുണ്ടായിരുന്നതിനാല്‍ നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ പൊട്ടിവീണിരുന്നു. ഈ മരങ്ങള്‍ വെട്ടിമാറ്റുന്ന ജോലിയിലായിരുന്നു ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍.

കുളവാഴ ശല്യം: ബോധവത്കരണ ക്യാമ്പയിനുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി

കുളവാഴ ശല്യം: ബോധവത്കരണ ക്യാമ്പയിനുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി

കൊച്ചി: കേരളത്തിലെ ജലാശയങ്ങളെ കാർന്നുതിന്നുന്ന കുളവാഴ ശല്യത്തിന് പരിഹാരം കാണുന്നതിനും അതിനെ വരുമാനമാർഗ്ഗമാക്കി മാറ്റുന്നതിനായുള്ള നയപരമായ ഇടപെടലുകളുടെ ആവശ്യകതയും ഉയർത്തിക്കാട്ടി ബോധവത്കരണ കാമ്പയിനുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി.

ഫ്യൂച്ചർ കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ “സുസ്ഥിര ഉപജീവനത്തിനും പാരിസ്ഥിതിക പുനഃസ്ഥാപനത്തിനുമായി കുളവാഴയെ പുനരുപയോഗിക്കുക” എന്ന വിഷയത്തിൽ നടന്ന ശിൽപശാലയിലാണ് ഈ തീരുമാനം കൈകൊണ്ടത് . മുൻ അംബാസഡറും ഫ്യൂച്ചർ കേരള മിഷൻ ചെയർമാനുമായ പ്രൊഫ. വേണു രാജാമണി അധ്യക്ഷത വഹിച്ച യോഗത്തിൽ ജെയിൻ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. ജെ. ലത, വിദഗ്ധർ, കർഷകർ, മത്സ്യത്തൊഴിലാളികൾ, എൻജിഒ പ്രതിനിധികൾ, വ്യവസായികൾ എന്നിവർ പങ്കെടുത്തിരുന്നു. കേരളം നേരിടുന്ന കുളവാഴ ഭീഷണിയെക്കുറിച്ചും അതിനുള്ള പരിഹാര മാർഗങ്ങളെക്കുറിച്ചും ശിൽപശാല വിശദമായി ചർച്ച ചെയ്തു.

ജെയിൻ യൂണിവേഴ്‌സിറ്റി നടത്തുന്ന കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. തുടർന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഉൾപ്പെടുത്തി പ്രത്യേക സമ്മേളനം സംഘടിപ്പിക്കും. അക്കാദമിക പഠനങ്ങളെയും സാധാരണക്കാരുടെ അനുഭവങ്ങളെയും സമന്വയിപ്പിച്ച് ഈ പ്രശ്നത്തിന് സുസ്ഥിര പരിഹാരങ്ങൾ കണ്ടെത്തുകയാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളെ വീണ്ടെടുക്കാനും, പരിസ്ഥിതിയെ സംരക്ഷിക്കാനും, അതുവഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള നയപരമായ മാറ്റങ്ങൾക്കും സമ്മേളനം ഊന്നൽ നൽകും.

കായലിലെ കുളവാഴ ഭീഷണി നേരിട്ട് ബാധിച്ചവരിൽ നിന്നും, ഈ പാരിസ്ഥിതിക പ്രശ്നത്തെ വരുമാനമാർഗ്ഗമാക്കി മാറ്റാനുള്ള നൂതന ആശയമുള്ളവരിൽ നിന്നും നിർദ്ദേശങ്ങളും ആശയങ്ങളും സ്വീകരിക്കും. ലഭിക്കുന്ന വിവരങ്ങൾ സമ്മേളനം ചർച്ച ചെയ്ത് സമഗ്ര റിപ്പോർട്ട് തയ്യാറാക്കും. സമൂഹത്തിന്റെ വിവിധ തലത്തിലുള്ളവരുടെ കാഴ്ചപ്പാടുകളും നയപരമായ നിർദ്ദേശങ്ങളും സമന്വയിപ്പിച്ച് സർക്കാർ പ്രതിനിധികൾക്ക് സമർപ്പിക്കും.
അലങ്കാര സസ്യമായി ഇന്ത്യയിലെത്തിയ കുളവാഴ ഇന്ന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജലാശയങ്ങളിൽ വൻതോതിൽ വ്യാപിച്ചിട്ടുണ്ട്. സൂര്യപ്രകാശവും ഓക്സിജനും ജലത്തിൽ എത്തുന്നത് തടയുകയും ജലജീവികളുടെ ആവാസവ്യവസ്ഥ തകിടം മറിയാനും ഇതിൻ്റെ വ്യാപനം കാരണമായി. കുളവാഴ അഴുകുമ്പോൾ പുറത്തു വരുന്ന മീഥേൻ പോലുള്ള ഹരിതഗൃഹ വാതകങ്ങൾ കാലാവസ്ഥാ മാറ്റത്തിൻ്റെ ആക്കം കൂട്ടിയെന്ന് പഠനങ്ങൾ പറയുന്നു.

കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായലിൽ കുളവാഴ ശല്യം രൂക്ഷമാണ്. ഇതിൻ്റെ വ്യാപനം കൃഷി, മത്സ്യബന്ധനം, ഗതാഗതം, ടൂറിസം, പൊതുജനാരോഗ്യം എന്നിവയെ കാര്യമായി ബാധിക്കുകയും സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്തിട്ടുണ്ടെന്ന് ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ പ്രൊഫ. വേണു രാജാമണി പറഞ്ഞു.

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; ദൃശ്യങ്ങള്‍ പുറത്ത്

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരേ യാത്രക്കാരന്റെ നഗ്‌നതാപ്രദര്‍ശനം. കൊട്ടിയത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിക്ക് യാത്രക്കാരനില്‍ നിന്ന് ദുരനുഭവമുണ്ടായത്. യാത്രക്കാരന്റെ ലൈംഗികവൈകൃതം യുവതി മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

കഴിഞ്ഞദിവസം രാത്രി 10.45ഓടെയായിരുന്നു സംഭവം. ബസില്‍ യാത്രക്കാര്‍ കുറഞ്ഞ സമയത്താണ് സംഭവം. യാത്ര തുടങ്ങി കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് തൊട്ടപ്പുറത്തെ സീറ്റിലിരുന്ന ഇയാളുടെ പ്രവൃത്തി ശ്രദ്ധിച്ചത്. യുവതി ആദ്യം പരിഭ്രമിച്ചെങ്കിലും പെട്ടെന്ന് തന്നെ ഇയാളുടെ വിഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. മാവേലിക്കര ഡിപ്പോയ്ക്ക് കീഴിലുള്ള കെഎസ്ആര്‍ടിസി ബസിലാണ് സംഭവമുണ്ടായത്. നഗ്‌നതാപ്രദര്‍ശനം നടത്തിയയാളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നുമാണ് വിവരം.

നിറപുത്തരി; ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. നാളെയാണ് നിറപുത്തരി.

ഭക്തര്‍ ഇരുമുടിക്കെട്ടിനൊപ്പം എത്തിക്കുന്ന നെല്‍ക്കറ്റകള്‍ ഇന്ന് വൈകീട്ട് പതിനെട്ടാം പടിയില്‍ സമര്‍പ്പിക്കും. നാളെ പുലര്‍ച്ചെ 5ന് നടതുറന്ന്, നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും ഗണപതി ഹോമവും നടത്തും. തുടര്‍ന്ന് നെല്‍ക്കറ്റകള്‍ തീര്‍ഥം തളിച്ച് ശുദ്ധിവരുത്തിയശേഷം പൂജിക്കും. നിറപുത്തരിയ്ക്കായുള്ള നെല്‍ക്കതിരുകളുമായി ഘോഷയാത്ര ഇന്ന് പുലര്‍ച്ചെ 4.30ന് അച്ചന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. നിറപുത്തരി പൂജകള്‍ പൂര്‍ത്തിയാക്കി നാളെ രാത്രി 10 മണിക്ക് നട അടയ്ക്കും.

‘ഇനി വ്യത്യസ്തമായ വഴി’; ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് വിഡിയോ നിര്‍ത്തുന്നു

‘ഇനി വ്യത്യസ്തമായ വഴി’; ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് വിഡിയോ നിര്‍ത്തുന്നു

പാചക വീഡിയോകളിലൂടെ ശ്രദ്ധേയനായ ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് വീഡിയോകള്‍ നിര്‍ത്തുന്നു. പുതിയ ചുവട് വയ്പ്പിന് ഒരുങ്ങുന്നു എന്ന പ്രഖ്യാപനത്തോടെയാണ് ഫിറോസ് ഫുഡ് ചാനല്‍ എന്ന യൂട്യൂബ് വിഡിയോ നിര്‍ത്തുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. യുട്യൂബില്‍ ഒമ്പത് മില്യണിലധികം ഫോളോവേഴ്‌സുണ്ട് വില്ലേജ് ഫുഡ് ചാനല്‍ എന്ന ഫിറോസിന്റെ യൂട്യൂബ് ചാനലിന്. ഫിറോസിന്റെ പ്രഖ്യാപനവും ഇതിനോടകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

യൂട്യൂബ് വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാകില്ലെന്നും മറ്റൊരു സംരംഭത്തിന്റെ പണിപ്പുരയിലാണ് താനെന്നുമാണ് ഫിറോസ് നല്‍കുന്ന സൂചന. ഇപ്പോള്‍ ഷാര്‍ജയിലാണെന്നും ചെറിയൊരു ബിസിനസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ടെന്നും ഫിറോസ് പറയുന്നു. യൂട്യൂബാണ് ഇപ്പോള്‍ പ്രധാന വരുമാനമാര്‍ഗം. അതില്‍ നിന്നൊരു മാറ്റം ആലോചിക്കുന്നുണ്ട്. ഒരു ബ്രാന്‍ഡ് ബില്‍ഡ് ചെയ്യണം എന്നും ഫിറോസ് പറയുന്നു.

പുതിയ സംരംഭം ഭക്ഷണവുമായി ബന്ധപ്പെട്ടാകണം എന്നില്ല. ഫുഡ് ബിസിനസില്‍ റിസ്‌ക് കൂടുതലാണ്. റസ്റ്റോറന്റ് ബിസിനസിലേക്ക് കടന്നാല്‍ അത് എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല. പുതിയ ചെറിയൊരു ചുവടുവയ്പ്പിനുള്ള ചര്‍ച്ചകളുടെ ഭാഗമായാണ് ദുബായില്‍ എത്തിയിരിക്കുന്നത്. എന്നും ‘ഞാന്‍ യൂട്യൂബ് ചാനല്‍ നിര്‍ത്തുന്നു’ എന്ന തലക്കെട്ടോടെ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. യൂട്യൂബ് ചാനല്‍ പൂര്‍ണമായും ഉപേക്ഷിക്കുന്നില്ലെന്നും വലിയ വീഡിയോകള്‍ക്ക് പകരം റീലുകളില്‍ തുടരുമെന്നും ഫിറോസ് വ്യക്തമാക്കുന്നു.

വ്യത്യസ്തമായ വിഡിയോകളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച വ്യക്തിയാണ് ഫിറോസ് ചുട്ടിപ്പാറ. പാമ്പിനെ കറിവച്ചും ഒട്ടകത്തെ മുഴുവനായി പാചകം ചെയ്തുമുള്ള ഫിറോസിന്റെ വിഡിയോ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ മയിലിനെ കറിവയ്ക്കാന്‍ ശ്രമിച്ചെന്നുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിവാദങ്ങളിലും ഫിറോസ് അകപ്പെട്ടിരുന്നു.

ഭക്തര്‍ക്ക് ഇനി ചുരുങ്ങിയ ചെലവില്‍ താമസം, സ്ഥിരമായ ദീപവിതാനം, 10 ആനക്കൂടാരങ്ങള്‍; ഗുരുവായൂരില്‍ യാഥാര്‍ഥ്യമായി നിരവധി പദ്ധതികള്‍

ഭക്തര്‍ക്ക് ഇനി ചുരുങ്ങിയ ചെലവില്‍ താമസം, സ്ഥിരമായ ദീപവിതാനം, 10 ആനക്കൂടാരങ്ങള്‍; ഗുരുവായൂരില്‍ യാഥാര്‍ഥ്യമായി നിരവധി പദ്ധതികള്‍

തൃശൂര്‍: ഭക്തര്‍ക്ക് ചുരുങ്ങിയ ചെലവില്‍ താമസിക്കാന്‍ കഴിയുന്ന ദേവസ്വം പാഞ്ചജന്യം അനക്‌സ് റെസ്റ്റ് ഹൗസ് ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഗുരുവായൂരില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ഭരണസമിതിയെ ദേവസ്വം മന്ത്രി അഭിനന്ദിച്ചു.

ഗുരുവായൂര്‍ ദേവസ്വം ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ തെക്കേ നടയിലാണ് പാഞ്ചജന്യം അനക്‌സ് റെസ്റ്റ് ഹൗസ് നിര്‍മ്മിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ഥിരമായ ദീപവിതാനം, ആനക്കോട്ടയില്‍ 10 ആനക്കൂടാരങ്ങള്‍, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നവീകരിച്ച മൈതാനം എന്നിവയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മറ്റു പദ്ധതികള്‍.

ഭക്തര്‍ക്ക് ആവശ്യമായ പശ്ചാത്തല സൗകര്യ വികസനം നടപ്പാക്കുക സര്‍ക്കാര്‍ താല്‍പ്പര്യമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് സമയബന്ധിതമായി ദര്‍ശനം നടത്തി മടങ്ങാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്യുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സമയക്രമം പാലിച്ച് പൂര്‍ത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ അധ്യക്ഷനായി. ചടങ്ങില്‍ ക്ഷേത്രം തന്ത്രി പിസി ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ഭരണസമിതി അംഗം കെ പി വിശ്വനാഥന്‍ സ്വാഗതം പറഞ്ഞു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ കെ അക്ബര്‍ എം എല്‍ എ, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ദേവസ്വം ഭരണസമിതി അംഗം മനോജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.