സഹകരണ സംഘങ്ങള്‍ക്കൊപ്പം ജന്‍ ഔഷധി കേന്ദ്രം, പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി; വന്‍ മാറ്റങ്ങളുമായി ദേശീയ സഹകരണ നയം

സഹകരണ സംഘങ്ങള്‍ക്കൊപ്പം ജന്‍ ഔഷധി കേന്ദ്രം, പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി; വന്‍ മാറ്റങ്ങളുമായി ദേശീയ സഹകരണ നയം

ന്യൂഡല്‍ഹി: സര്‍വീസ് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ കാതലായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ദേശീയ സഹകരണ നയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ വന്‍ മാറ്റത്തിനാണ് വഴിയൊരുങ്ങുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള പദ്ധതി നിര്‍വഹണ ഏജന്‍സികളായി പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ മാറും.

സര്‍വീസ് സഹകരണ ബാങ്കുകളെ വിവിധോദ്ദേശ്യ സഹകരണ സംഘങ്ങളാക്കാനും നയം ലക്ഷ്യമിടുന്നു. സഹകരണ ബാങ്കുകള്‍ക്കൊപ്പം പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രം, വെയര്‍ഹൗസുകള്‍, പൊതുസേവനകേന്ദ്രം, ന്യായവില കട, എല്‍പിജി വിതരണം, പെട്രോള്‍/ ഡീസല്‍ പമ്പ്, പ്രധാനമന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രം, ഗ്രാമീണ പ്പൈപ് ജലവിതരണ പദ്ധതി എന്നിവ തുടങ്ങി വിവിധ മേഖലകളിലേക്കുള്ള വിപുലീകരണം ലക്ഷ്യമിടുന്നു.

എല്ലാ പഞ്ചായത്തിലും ഒരു സര്‍വീസ് സഹകരണ ബാങ്ക്, എല്ലാ ജില്ലയിലും ഒരു ജില്ലാ സഹകരണ ബാങ്ക്, എല്ലാ നഗരങ്ങളിലും ഒരു അര്‍ബന്‍ സഹകരണ ബാങ്ക് എന്നിവ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് നയം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. കേരളം എതിര്‍പ്പ് അറിയിച്ച ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പാക്കണമെന്നും നയത്തിലുണ്ട്. കൂടാതെ ദേശീയ തലത്തിനൊപ്പം സംസ്ഥാന തലത്തിലും സഹകരണ സംഘങ്ങളുടെ ഡാറ്റബേസ് ഉണ്ടാക്കണമെന്നും ഇത് ദേശീയ ഡാറ്റബേസുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യ ഉറപ്പിച്ചു! ഫൈനലില്‍ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും നേര്‍ക്കുനേര്‍

വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യ ഉറപ്പിച്ചു! ഫൈനലില്‍ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും നേര്‍ക്കുനേര്‍

ബതുമി: ഫിഡെ വനിതാ ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ഫൈനല്‍. ചരിത്രത്തിലാദ്യമായി രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കലാശപ്പോരില്‍ നേര്‍ക്കുനേര്‍ വരുന്ന എന്ന അപൂര്‍വതയ്ക്ക് ജോര്‍ജിയ വേദിയായി. ഇന്ത്യയുടെ കൊനേരു ഹംപിയും ഇന്ത്യയുടെ തന്നെ ദിവ്യ ദേശ്മുഖും ഫൈനലില്‍ നേര്‍ക്കുനേര്‍ വരും.

സെമിയില്‍ ചൈനയുടെ ലെയ് ടിങ്ജിയെ പരാജയപ്പെടുത്തിയാണ് ഹംപി ഫൈനലിലേക്ക് മുന്നേറിയത്. ചൈനയുടെ മുന്‍ ലോകചാമ്പ്യന്‍ ടാന്‍ സോംങ്കിയെ സെമിയില്‍ കീഴടക്കിയാണ് ദിവ്യ ഫൈനലില്‍ കടന്നത്.

ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രമെഴുതിയാണ് കൗമാരതാരം ദിവ്യ ദേശ്മുഖ് ഫൈനലുറപ്പിച്ചത്. രണ്ടാമത്തെ ഇന്ത്യന്‍ താരമായി ഹംപിയും എത്തിയതോടെയാണ് അപൂര്‍വ ചരിത്ര നേട്ടം ഇന്ത്യ സ്വന്തമാക്കിയത്. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ആദ്യമായി ഫൈനലില്‍ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകത.

ഓണത്തിന് നാട്ടിലെത്താം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തും

ഓണത്തിന് നാട്ടിലെത്താം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തും

കോട്ടയം: ഓണത്തിന് കോട്ടയംവഴി സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തും. സേലം, ഈറോഡ്, പാലക്കാട് വഴിയാണ് സര്‍വീസ്.ചെന്നൈ സെന്‍ട്രല്‍കൊല്ലം (06119) ട്രെയിന്‍ ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന്, 10 തീയതികളില്‍ ചെന്നൈ സെന്‍ട്രലില്‍നിന്ന് വൈകീട്ട് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20-ന് കൊല്ലത്തെത്തും. കൊല്ലംചെന്നൈ സെന്‍ട്രല്‍ (06120) ട്രെയിന്‍ ഓഗസ്റ്റ് 28, സെപ്റ്റംബര്‍ നാല്, 11 തീയതികളില്‍ രാവിലെ 10.45-ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.30-ന് ചെന്നൈയിലെത്തും.

ചെന്നൈ സെന്‍ട്രല്‍കോട്ടയം ട്രെയിന്‍ (06111) ഓഗസ്റ്റ് 26, സെപ്റ്റംബര്‍ രണ്ട്, ഒന്‍പത് തീയതികളില്‍ രാത്രി 11.20-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.30-ന് കോട്ടയത്തെത്തും. കോട്ടയംചെന്നൈ സെന്‍ട്രല്‍ (06112) ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന്, 10 തീയതികളില്‍ വൈകീട്ട് ആറിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.35-ന് ചെന്നൈയിലെത്തും.

ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍

ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെ ഇയാളെ കണ്ടെന്ന് പലരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടിച്ചത്.

ഇയാളെ ആദ്യം ഒളിച്ചിരുന്ന കെട്ടിടത്തിൽ പൊലീസ് വളഞ്ഞിരുന്നു. നാട്ടുകാർ തടിച്ചുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളെ പിടിച്ചില്ലെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. പക്ഷെ അപ്പോഴേക്കും സ്ഥലത്ത് ആൾക്കാർ എത്തി. ഇതിനിടെ കെട്ടിടത്തിൽ നിന്ന് പുറത്തുചാടിയ ഗോവിന്ദചാമി അടുത്തുള്ള കിണറ്റിലേക്ക് ചാടി ഒളിച്ചിരുന്നു. എന്നാൽ പൊലീസ് ഇയാളെ പിടികൂടി.

ഇന്ന് രാവിലെ 9 മണിക്ക് ഗോവിന്ദചാമിയെ കണ്ടെന്ന് ദൃക്സാക്ഷി പോലീസിനെ വിവരം അറിയിച്ചിരുന്നു. ആദ്യം തളാപ്പിലെ ഒരു ചായക്കടയ്ക്ക് സമീപത്ത് നിന്നാണ് കണ്ണൂർ സ്വദേശിയായ വിനോജ് എംഎ ഇയാളെ കണ്ടത്. ഇദ്ദേഹവും മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറും ഇയാളെ പിന്തുടർന്നു. ഇവർ സംശയം തോന്നി ഗോവിന്ദച്ചാമീയെന്ന് വിളിച്ച ഉടൻ ഇയാൾ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. ഉടൻ ടൗൺ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയായിരുന്നു.

മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിലാണ് ഗോവിന്ദച്ചാമിയെ കുറിച്ച് വിവരം ലഭിച്ചത്. കണ്ണൂർ നഗരത്തിന് പുറത്തേക്ക് കോഴിക്കോടും കാസർകോടുമടക്കം സംസ്ഥാനത്തെ പല ഭാഗത്തും ഗോവിന്ദച്ചാമിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് തളാപ്പിലെ വീട്ടിൽ നിന്ന് ഇയാൾ പിടിയിലായത്. ഇതോടെ കണ്ണൂർ ജയിലിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയിലേക്കാണ് ചോദ്യങ്ങൾ നീളുന്നത്. പക്ഷെ പ്രതിയെ വേഗത്തിൽ പിടികൂടാനായത് സർക്കാരിനും ആഭ്യന്തര വകുപ്പിനും വലിയ ആശ്വാസമാണ്.

പെരുമഴ തുടരും; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യത

പെരുമഴ തുടരും; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ കനത്ത മഴ തുടരും. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടമുണ്ട്. ഈ മാസം 28 വരെ ശക്തമായ കാറ്റിനു സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.

പുതുക്കിയ ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കേരള തീരത്ത് ഇന്ന് വൈകീട്ട് 05.30 മുതല്‍ 27/07/2025 രാത്രി 08.30 വരെ 2.6 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് വൈകീട്ട് 05.30 മുതല്‍ 27/07/2025 രാത്രി 08.30 വരെ 2.5 മുതല്‍ 2.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയിലെന്ന് സൂചന

ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയിലെന്ന് സൂചന

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തില്‍ വെച്ച് തന്നെ ഗോവിന്ദച്ചാമി പിടിയിലായതെന്നാണ് വിവരം. ഇയാളെ പിടികൂടിയിട്ടുണ്ടെന്ന വിവരം മാത്രമാണ് പൊലീസ് നല്‍കുന്നത്. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തളാപ്പ് ഭാഗത്തെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് ഇയാളെ പിടികൂടിയ സംഘത്തിലെ പെലീസ് സംഘം അറിയിച്ചിരിക്കുന്നത്.

തളാപ്പ് ഭാഗത്ത് കണ്ണൂര്‍ ഡിസിസി ഓഫീസിന് അടുത്ത് നിന്ന് ഗോവിന്ദച്ചാമി എന്ന് കരുതപ്പെടുന്ന ആളെ കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കള്ളി ഷര്‍ട്ടും അടുത്ത പാന്‍സും ധരിച്ച ഗോവിന്ദച്ചാമി എന്ന് തോന്നിക്കുന്ന ആളെ കണ്ടതായാണ് ഇവര്‍ പറഞ്ഞത്.

ഇയാളുടെ കൈയ്യില്‍ കയ്യില്‍ ഒരു പൊതിയുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇയാള്‍ മതില്‍ ചാടി രക്ഷപ്പെട്ടെന്നാണ് ഇവര്‍ പറഞ്ഞത്, ഗോവിന്ദച്ചാമി ഉപയോഗിച്ചിരുന്ന തലയിണ മണത്ത് പൊലീസ് നായ കണ്ണൂര്‍ ഭാഗത്തേക്ക് പോയയോടെ പൊലീസുകാരും പിന്‍തുടര്‍ന്നിരുന്നു.

സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമി പുലര്‍ച്ചെ 1.15 ടെ ജയില്‍ ചാടിയത്. ഇന്ന് രാവിലെ ഇയാളെ പാര്‍പ്പിച്ച സെല്‍ പരിശോധിച്ചപ്പോഴാണ് ജയില്‍ ചാടിയതായി മനസിലായത്. പത്താം ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്.

സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സ്ഥിരീകരിച്ചത്. തുണി ചേര്‍ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാള്‍ ജയലിനു പുറത്തേക്ക് ചാടിയത്.