ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, യുവതി പിടിയില്‍

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, യുവതി പിടിയില്‍

കൊല്ലം: ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ യുവതി പിടിയില്‍. ഈസ്റ്റ് കല്ലട മണിവീണ വീട്ടില്‍ എറണാകുളം സൗത്ത് പാലാരിവട്ടത്ത് താമസിക്കുന്ന ചിഞ്ചു അനീഷിനെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പുനലൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി.

കേസിലെ നാലാം പ്രതിയാണ് ചിഞ്ചു. കേസില്‍ മറ്റ് രണ്ടു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.പുന്നല കറവൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ ജി.നിഷാദില്‍ നിന്ന് 2023ലാണ് നാലംഗ സംഘം പണം തട്ടിയെടുത്തത്. മാസം രണ്ട് ലക്ഷം ശമ്പളം ലഭിക്കുന്ന ജോലിയാണ് ഉറപ്പ് നല്‍കിയത്. ന്യൂസിലാന്‍ഡില്‍ 45 ദിവസത്തിനകം കപ്പലില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പല തവണയായി 11.5 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തു. ഒറിജിനലിലെ വെല്ലുന്ന വ്യാജ രേഖകള്‍ ചമച്ചായിരുന്നു നിഷാദിനെ വിശ്വസിപ്പിച്ചത്.

തട്ടിപ്പ് സംഘത്തിലെ ഒന്നാം പ്രതി ബിനില്‍കുമാര്‍ എം.ഡിയായി പെരുമ്പാവൂര്‍ ആസ്ഥാനമായുള്ള ഫ്‌ലൈ വില്ലോ ട്രീ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. 2023 മേയില്‍ ഫേസ് ബുക്കിലൂടെയുള്ള പരസ്യം കണ്ടാണ് നിഷാദ് സ്ഥാപനവുമായി ബന്ധപ്പെട്ട് പണം നല്‍കിയത്.ഗൂഗിള്‍ മീറ്റിലൂടെ ഇന്റര്‍വ്യൂ നടത്തി വ്യാജ ഓഫറിംഗ് ലെറ്ററും നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും പോകാന്‍ കഴിയാതായപ്പോഴാണ് തട്ടിപ്പാണെന്ന് അറിഞ്ഞത്. നിഷാദിന്റെ പരാതിയില്‍ ഒന്നാം പ്രതി ബിനില്‍ കുമാറിനെ നേരത്തെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇന്റര്‍വ്യൂ നടത്തിയതും വ്യാജ ഓഫര്‍ ലെറ്റര്‍ നല്‍കിയതും ചിഞ്ചുവാണെന്ന് പൊലീസ് പറഞ്ഞു. ചിഞ്ചുവും ഭര്‍ത്താവ് അനീഷും സമാനമായ മറ്റൊരു കേസില്‍ 2023ല്‍ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കി ഇരകളെ കണ്ടെത്തുന്നതായിരുന്നു പ്രതികളുടെ രീതി.

ആറ്റിങ്ങൽ ഗവ .ടൗൺ .യു.പി സ്കൂളിൽ സ്പോർട്സ് മീറ്റ് സ്പ്രിൻ്റ 2K25 സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഗവ .ടൗൺ .യു.പി സ്കൂളിൽ സ്പോർട്സ് മീറ്റ് സ്പ്രിൻ്റ 2K25 സംഘടിപ്പിച്ചു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ ഗവ. ടൗൺ യു .പി. സ്കൂളിൻ്റെ സ്കൂൾ കായികോത്സവം സ്‌പ്രിൻ്റ 2K25 ശനിയാഴ്ച സംഘടിപ്പിച്ചു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ കായികമേള ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡൻ്റ് ആശ എസ് എസ് അധ്യക്ഷയായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ആർ അജികുമാർ സ്വാഗതം ആശംസിച്ചു. അണ്ടർ 16 കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും ആറ്റിങ്ങൽ സ്വദേശിയുമായ ഇഷാൻ. എം. രാജ് മുഖ്യാതിഥി ആയി. ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ല ഓഫീസർ സന്തോഷ് കുമാർ. പി കായികമേളയ്ക്ക് ആശംസ അറിയിച്ചു. സ്പോർട്സ് കൺവീനർ പ്രിയദർശിനി ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.

സ്കൂളിലെ മുഴുവൻ കുട്ടികളെയും അധ്യാപകരെയും നാല് ഹൗസുകളായി തിരിച്ചാണ് കായിക മത്സരങ്ങൾ നടത്തിയത്. വർണ്ണാഭമായ മാർച്ച് പാസ്റ്റും സൂംബാ നൃത്താവതരണവും കായികമേളയ്ക്ക് മാറ്റുകൂട്ടി. വ്യക്തിഗത ഇനങ്ങളിൽ മെഡലും റിലേ മത്സരങ്ങളിൽ ടീമിന് എവറോളിംഗ് ട്രോഫിയും സമ്മാനിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കായിക മത്സരങ്ങളും ഇതോടൊപ്പം നടത്തി.

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: ഗുരുവായൂരില്‍ നാളെ ദര്‍ശന നിയന്ത്രണം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: ഗുരുവായൂരില്‍ നാളെ ദര്‍ശന നിയന്ത്രണം

തൃശൂര്‍: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റൈ ഭാഗമായി രാവിലെ 8 മുതല്‍ പത്തു മണി വരെ വിവാഹം, ചോറൂണ്‍, ക്ഷേത്ര ദര്‍ശനം എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.

വിവാഹം, ചോറൂണ്‍ എന്നിവ രാവിലെ 7 മണിക്ക് മുമ്പോ 10 മണിക്ക് ശേഷമോ നടത്തേണ്ടതാണ്. വിവാഹങ്ങള്‍ നടത്തുന്നതിനായി കൂടുതല്‍ വിവാഹം മണ്ഡപങ്ങള്‍ ഏര്‍പ്പെടുത്തും. ക്ഷേത്രം ഇന്നര്‍ റിങ്ങ് റോഡുകളില്‍ അന്നേ ദിവസം രാവിലെ മുതല്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം കഴിയുന്നതുവരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകള്‍ തുറക്കാന്‍ അനുവാദമില്ലെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ ദര്‍ശന ക്യൂ എന്നിവ രാവിലെ 6 മണിക്ക് അവസാനിപ്പിക്കും. ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ദേവസ്വം ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

നിപയില്‍ ആശ്വാസം: പനി ബാധിച്ച കുട്ടികളുടെ ഫലം നെഗറ്റീവ്

നിപയില്‍ ആശ്വാസം: പനി ബാധിച്ച കുട്ടികളുടെ ഫലം നെഗറ്റീവ്

പാലക്കാട്: നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിയുടെ അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്. ചികിത്സയിലുള്ള 38 കാരിയുടെ അടുത്ത ബന്ധുവായ പത്തു വയസ്സുകാരിയുടേയും, യുവതിയുടെ മകളുടേയും സാംപിള്‍ പരിശോധനയിലാണ് നെഗറ്റീവ് ആണെന്ന റിസള്‍ട്ട് ലഭിച്ചിട്ടുള്ളത്. പനി ബാധിച്ചതിനെത്തുടര്‍ന്ന് കുട്ടികളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന കുട്ടികള്‍ക്കാണ് പനി ലക്ഷണം കണ്ടത്. രോഗവ്യാപന ഭീതി കണക്കിലെടുത്ത്, സാംപിള്‍ വിശദ പരിശോധയ്ക്ക് അയക്കുകയായിരുന്നു. ഈ റിസള്‍ട്ട് നെഗറ്റീവ് അയത് ആരോഗ്യവകുപ്പിന് ആശ്വാസകരമായിട്ടുണ്ട്. നിലവില്‍ 91 പേരാണ് നിപ ബാധിച്ച് ചികിത്സയിലുള്ള 38 കാരിയുമായി നേരിട്ട് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

ഈ പട്ടികയിലുള്ളവരെയെല്ലാം പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നിപ ബാധിച്ച യുവതിയെ പെരുന്തല്‍മണ്ണയില്‍ നിന്നും കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കല്‍ കോളജിലെ നിപ വാര്‍ഡില്‍ യുവതിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

കാളികാവിലെ നരഭോജി കടുവ വനം വകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി
തച്ചനാട്ടുകര കരിമ്പുഴ പഞ്ചായത്തുകളിലെ കണ്ടെയ്ന്മെന്റ് സോണുകളിൽ കനത്ത സുരക്ഷ തുടരുകയാണ്. നിപ സ്ഥിരീകരിച്ച രണ്ട് കേസുകളിലായി, മൂന്ന് ജില്ലകളിലാണ് ജാഗ്രത നിലനിൽക്കുന്നത്. സമ്പർക്കപ്പട്ടികയിൽ ആകെയുള്ളത് 425 പേരാണ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് പട്ടികയിൽ ഉള്ളത്. ആരോ​ഗ്യമന്ത്രി വീണാ ജോർജ് ഇന്ന് പാലക്കാട് എത്തി അവലോകനയോ​ഗം ചേരും. പ്രദേശത്ത് വവ്വാലുകളുടെ അടക്കം വിസർജ്യം മൃ​ഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം നാളെ ലഭിക്കുമെന്നാണ് സൂചന.

‘ആരോഗ്യമന്ത്രി ഉരുട്ടിയിട്ടതാണോ’, പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി വി എന്‍ വാസവന്‍

‘ആരോഗ്യമന്ത്രി ഉരുട്ടിയിട്ടതാണോ’, പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി വി എന്‍ വാസവന്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപയോഗ ശൂന്യമായ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ തള്ളി മന്ത്രി വി എന്‍ വാസവന്‍. തകര്‍ന്ന കെട്ടിടം മന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ എന്ന ചോദ്യം ഉയര്‍ത്തിയാണ് മന്ത്രി വാസവന്റെ പ്രതിരോധം.

”അപകടം ഉണ്ടായതിന്റെ പേരില്‍ മന്ത്രി രാജി വയ്ക്കണം എന്നുണ്ടോ. കര്‍ണാടകയില്‍ ക്രിക്കറ്റ് താരങ്ങള്‍ വന്നപ്പോള്‍ അപകടം ഉണ്ടായി. അന്ന് ആരെങ്കിലും ആരുടെയെങ്കിലും രാജി ആവശ്യപ്പെട്ടിരുന്നോ. വിമാന അപകടം നടന്നാല്‍ പ്രധാനമന്ത്രി രാജി വയ്ക്കണം എന്നാണോ”- എന്നും മന്ത്രി വി എന്‍ വാസവന്‍ ചോദിച്ചു.

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ സര്‍ക്കാരിന് എതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം സംസ്ഥാന വ്യാപകമായി ശക്തമാകുകയാണ്. അങ്കമാലിയില്‍ മന്ത്രി വി എന്‍ വാസവനെതിരെയും പ്രതിഷേധം അരങ്ങേറി. അങ്കമാലിയില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാട്ടി. ആരോഗ്യമന്ത്രിക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി വിവിധ ജില്ലകളില്‍ ഡിഎംഒ ഓഫീസിലേക്ക് ഉള്‍പ്പെടെ പ്രതിപക്ഷ സംഘടനകള്‍ മാര്‍ച്ച് നടത്തിയിരുന്നു. വയനാട് മെഡിക്കല്‍ കോളേജില്‍ റീത്ത് വച്ചയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

പാലോട് 5 ലക്ഷത്തിലധികം വിലവരുന്ന ചന്ദനവുമായി രണ്ടുപേര്‍ പിടിയില്‍

പാലോട് 5 ലക്ഷത്തിലധികം വിലവരുന്ന ചന്ദനവുമായി രണ്ടുപേര്‍ പിടിയില്‍

നെടുമങ്ങാട് പാലോട് 5 ലക്ഷത്തിലധികം വിലവരുന്ന ചന്ദനവുമായി രണ്ടുപേര്‍ പിടിയില്‍ രഹസ്യവിവരത്തെ തുടർന്ന് പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പള്ളിക്കല്‍ തയ്ക്കാവിന് എതിർവശത്തു താമസിക്കുന്ന അബ്ദുള്‍ ജലീലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, കാർ പോർച്ചില്‍ നിന്ന് ഒരു ചാക്കില്‍ കെട്ടി സൂക്ഷിച്ചിരുന്ന ചന്ദനവും വീടിന് പിറകില്‍നിന്ന് 3 ചാക്ക് ചന്ദനവുമാണ് പിടികൂടിയത്.102 കഷണം ചന്ദനവും ചീളുകളുമാണ് കണ്ടെത്തിയത്. പരിചയക്കാരനായ ഒരാള്‍ അങ്ങാടി മരുന്ന് എന്ന വ്യാജേന സൂക്ഷിക്കാൻ ഏല്പിച്ചതാണെന്ന അബ്ദുള്‍ ജലീലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ പാലക്കാട് ചെർപ്പുളശേരി നെല്ലായി കൂരിത്തോട് വീട്ടില്‍ മുഹമ്മദ് അലി (41),കല്ലുവാതുക്കല്‍ നടക്കല്‍ സജീവ് (49) എന്നിവരെ കഴിഞ്ഞ ദിവസം പുലർച്ചെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചലില്‍ സൂക്ഷിച്ചിരുന്ന ചന്ദനത്തടികളും പിടികൂടി.ഇവർ കൂടി കണ്ണികളായ ഒരു സംഘത്തെ ഇക്കഴിഞ്ഞ മാർച്ച്‌ 18ന് പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. മലപ്പുറം കേന്ദ്രീകരിച്ചുള്ള ഒരു വൻ റാക്കറ്റ് തന്നെ ഇതിന്റെ പിന്നിലുണ്ടെന്നും ചന്ദനമരം കണ്ടെത്തി വിലപേശുന്ന സംഘം, ചന്ദനമരം കിട്ടിയില്ലെങ്കില്‍ മുറിച്ചു കടത്തുകയാണ് പതിവ്. പ്രതികളുടെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ അറിയാൻ കഴിയൂവെന്ന് പാലോട് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ അറിയിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സന്തോഷ്‌കുമാർ,എസ്.എഫ്.ഒ സന്തോഷ്,ബി.എഫ്.ഒമാരായ ബിന്ദു,ഡോണ്‍,ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.പ്രതികളെ നെടുമങ്ങാട് വനം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.