തേങ്ങയ്ക്കു പൊന്നുംവില, എന്നിട്ടും കര്‍ഷകന് നിരാശ

തേങ്ങയ്ക്കു പൊന്നുംവില, എന്നിട്ടും കര്‍ഷകന് നിരാശ

തേങ്ങയുടെ വില കുതിക്കുകയാണ്. കിലോയ്ക്ക് 72 മുതല്‍ 80 രൂപ വരെയായി വില. ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 400 രൂപ കൊടുക്കണം. എന്നിട്ടും കര്‍ഷകന്റെ ദുരിതം ഒഴിയുന്നില്ല. ആലിന്‍കായ പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറഞ്ഞ പോലെയാണ് കര്‍ഷകന്റെ അവസ്ഥ. തേങ്ങയ്ക്കു മാത്രമല്ല, ചിരട്ടയ്ക്കും തൊണ്ടിനും ഡിമാന്‍ഡ് കൂടി. പക്ഷെ ഉത്പ്പാദനം കുത്തനെ കുറഞ്ഞതിനാല്‍ വില്‍ക്കാന്‍ തേങ്ങയില്ലാത്ത അവസ്ഥ.

വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന മില്ലുകാരും മൂല്യവര്‍ധിത ഉത്പന്ന നിര്‍മാതാക്കളും കയറ്റുമതി സ്ഥാപനങ്ങളും തേങ്ങയ്ക്കായി നെട്ടോട്ടമോടുകയാണ്. കൂടിയ വിലയ്ക്ക് തേങ്ങാ വാങ്ങിയാല്‍ കയറ്റുമതിയില്‍ വന്‍ നഷ്ടം നേരിടുന്നു എന്ന് കമ്പനികള്‍ പറയുന്നു. ഇന്ത്യയ്ക്കുള്ളില്‍ വില്‍ക്കുന്ന തേങ്ങാ അധിഷ്ഠിത ഉത്പന്നങ്ങള്‍ക്ക് വില കൂട്ടാം, പക്ഷെ കയറ്റുമതി വിപണിയില്‍ വില വര്‍ധിപ്പിക്കാന്‍ കഴിയില്ല. ശ്രീലങ്കയും മറ്റു ദക്ഷിണേഷ്യന്‍ രാജ്യങ്ങളും കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ വിപണിയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ വില നിയന്ത്രിച്ചു നിര്‍ത്തുകയെ വഴിയുള്ളൂ.

‘ഞങ്ങള്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് തേങ്ങ ശേഖരിക്കുന്നത്. ഇക്കുറി ഉത്പ്പാദനം കുറഞ്ഞതിനാല്‍ തേങ്ങയുടെ ദൗര്‍ലഭ്യം ബിസിനസിനെ ബാധിച്ചു. ഓര്‍ഡര്‍ അനുസരിച്ചു ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തില്ലെങ്കില്‍ ബിസിനസ് നഷ്ടമാവും, എന്നാല്‍ വില കൂട്ടാനും പറ്റില്ല. ഇപ്പോള്‍ തന്നെ ഭീമമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇക്കുറി നല്ല മഴ ലഭിച്ചതിനാല്‍ തേങ്ങയുടെ ഉത്പാദനം കൂടുമെന്നാണ് പ്രതീക്ഷ. ഇപ്പോഴത്തെ പ്രതിസന്ധി ഒരു മാസം കൂടി തുടര്‍ന്നേക്കും. നിലവില്‍ ആവശ്യത്തിന് തേങ്ങ കിട്ടാത്തതിനാല്‍ ഫാക്ടറി പൂര്‍ണ തോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ തൊഴിലാളികളുടെ വര്‍ക്ക് ഷിഫ്റ്റ് പുനഃക്രമീകരിക്കേണ്ടി വന്നു,’ കൊച്ചിയിലെ ഒരു പ്രമുഖ കയറ്റുമതി സ്ഥാപനത്തിന്റെ ഉടമ പറയുന്നു.

എന്നാല്‍ ഉത്പാദനത്തിലെ കുറവ് മാത്രമല്ല പ്രശ്‌നമെന്ന് തെങ്ങു ഗവേഷകര്‍ പറയുന്നു. തെങ്ങു കയറ്റക്കാരെ കിട്ടാതായതും കൂലി വര്‍ധനവും മൂലം ചെറുകിട ഇടത്തരം കര്‍ഷകര്‍ 45 ദിവസം കൂടുമ്പോളുള്ള ഒഴിവെട്ട് വേണ്ടെന്നു വച്ചു. പൊഴിഞ്ഞു വീഴുന്ന തേങ്ങ വീട്ടിലെ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതിനാല്‍ നാട്ടിന്‍പുറങ്ങളില്‍ ഇടനിലക്കാര്‍ക്കു തേങ്ങ കിട്ടാതെയായി. കൂടാതെ തെങ്ങിന്റെ വാര്‍ഷിക തടം തുറക്കലും വളമിടലും മണ്ട വൃത്തിയാക്കലും എല്ലാം നിലച്ചു. ഇതോടെ തെങ്ങുകളുടെ ഉത്പാദനം നാലിലൊന്നായി കുറഞ്ഞു. നാളീകേര വികസന ബോര്‍ഡ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ 33000 തെങ്ങുകയറ്റക്കാരെ പരിശീലിപ്പിച്ചിട്ടുണ്ട്. പക്ഷെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം രൂപീകരിച്ചപ്പോള്‍ സന്നദ്ധരായി മുന്നോട്ടു വന്നത് 675 പേര് മാത്രം. തെങ്ങുകയറ്റക്കാര്‍ തെങ്ങൊന്നിന് 70 മുതല്‍ 100 രൂപവരെ കൂലി ചോദിക്കുമ്പോള്‍ കൂലി കൊടുക്കാനുള്ള തേങ്ങ പോലും കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ പരിഭവപ്പെടുന്നു.

തേങ്ങയുടെ ഉത്പാദനം കുറഞ്ഞിട്ടുണ്ട് എന്ന് നാളീകേര വികസന ബോര്‍ഡും സമ്മതിക്കുന്നു. ‘കാലാവസ്ഥ വ്യതിയാനം, അന്തരീക്ഷ ഊഷ്മാവിലെ വര്‍ധന, മഴക്കുറവ് എന്നിവ തെങ്ങുകളുടെ ഉത്പാദനക്ഷമതയെ ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ ഏകദേശം 38% തെങ്ങുകളും പ്രായമേറിയവയാണ്. ഇതുമൂലം ഉത്പാദനം കുറയുന്നു. കൂടാതെ കീടബാധയും രോഗങ്ങളും മൂലം തെങ്ങുകള്‍ നശിക്കുകയാണ്. കേരളത്തിലെ തെങ്ങു കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഉത്പാദന വര്‍ധനയ്ക്കുള്ള നിരവധി പദ്ധതികള്‍ ഞങ്ങള്‍ നടപ്പാക്കി. ഇത് കൂടാതെ പ്രതിവര്‍ഷം 20 കോടി രൂപ തെങ്ങു കൃഷി പ്രോത്സാഹനത്തിനായി നാളീകേര വികസന ബോര്‍ഡ് കേരളത്തില്‍ ചെലവഴിക്കുന്നു. ഉത്പാദനം കുറഞ്ഞതിനാല്‍ കര്‍ഷകര്‍ മറ്റ് വിളകളിലേക്കു തിരിഞ്ഞിരിക്കുകയാണ്. ഇതിനൊരു മാറ്റം വരുത്തി തെങ്ങുകൃഷി ആദായകരമാക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം,-‘ മുഖ്യ നാളീകേര വികസന ഓഫീസര്‍ ബി ഹനുമന്ത ഗൗഡ പറയുന്നു.

‘ചെറുകിട നാമമാത്ര കര്‍ഷകര്‍ തെങ്ങുകൃഷിയില്‍ നിന്ന് പിന്‍വാങ്ങുകയാണ്. ഉയര്‍ന്ന കൂലിയും വളത്തിന്റെ വിലവര്‍ധനവും ഒക്കെ കാരണങ്ങളാണ്. നൂറു രൂപ കൂലികൊടുത്തു തെങ്ങുകയറ്റക്കാരെ വിളിച്ചാല്‍ ഒരു തെങ്ങില്‍ നിന്ന് രണ്ടോ മൂന്നോ തേങ്ങയാണ് കിട്ടുക. പിന്നെ കൂലി കൊടുക്കാന്‍ കടം വാങ്ങണം. അതുകൊണ്ടു കര്‍ഷകര്‍ കൊഴിഞ്ഞു വീഴുന്ന തേങ്ങ പെറുക്കി വീട്ടാവശ്യത്തിന് ഉപയോഗിക്കുകയാണ്. ചില വന്‍കിട തോട്ടക്കാര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പണിക്കാരെ വിളിച്ചു തേങ്ങയിടീക്കുന്നുണ്ട്. അവര്‍ തോട്ടി ഉപയോഗിച്ചാണ് തേങ്ങയിടുന്നത്,’ പാലക്കാട്ടെ കര്‍ഷകനായ പാണ്ടിയോടു പ്രഭാകരന്‍ പറഞ്ഞു.

അതേസമയം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ കടന്നുകയറ്റവും വിപണിയിലെ തേങ്ങയുടെ ദൗലഭ്യത്തിന് കാരണമായിട്ടുണ്ട്. വെളിച്ചെണ്ണയെക്കൂടാതെ, നിര്‍ജ്ജലീകരിച്ച തേങ്ങ, തേങ്ങാപ്പാല്‍, തേങ്ങാപാല്‌പ്പൊടി, കരിക്കിന്‍വെള്ളം, ചിരട്ടക്കരി (ആക്ടിവേറ്റഡ് കാര്‍ബണ്‍) തുടങ്ങി മുപ്പത്തിയഞ്ചോളം ഉത്പന്നങ്ങള്‍ തേങ്ങയില്‍ നിന്ന് ഉണ്ടാക്കുന്നുണ്ട്. ഇത്തരം 800 കമ്പനികള്‍ കേരളത്തിലുണ്ട്. കഴിഞ്ഞ ഒരുവര്‍ഷം ഇന്ത്യയില്‍ നിന്നുള്ള തേങ്ങ ഉത്പന്നങ്ങളുടെ കയറ്റുമതി 25 ശതമാനം കൂടി. കഴിഞ്ഞവര്‍ഷം 4349 കോടി രൂപയുടെ ഉത്പന്നങ്ങളാണ് രാജ്യം കയറ്റുമതി ചെയ്തത്. ഇതില്‍ 1031 കോടിയുടെ ഉത്പന്നങ്ങള്‍ കൊച്ചി തുറമുഖത്തു നിന്നാണ് കയറ്റിയയച്ചത്.

തേങ്ങയുടെ കയറ്റുമതിയില്‍ അടുത്തകാലത്തു വലിയ വര്‍ദ്ധന് വന്നിട്ടുണ്ട്. കൂടുതല്‍ സ്ഥാപനങ്ങളും കയറ്റുമതിക്കുള്ള തേങ്ങ കേരളത്തില്‍ നിന്നാണ് വാങ്ങുന്നത്. കേരളത്തിലെ തേങ്ങയുടെ പ്രത്യേക രുചിയും ഗുണനിലവാരവും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കിട്ടുന്ന തേങ്ങയ്ക്കില്ലെന്നു അവര്‍ പറയുന്നു. തേങ്ങ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ 63 ശതമാനവും ചിരട്ടക്കരിയില്‍ നിന്ന് തയ്യാറാക്കുന്ന ആക്ടിവേറ്റഡ് കാര്‍ബണ്‍ ആണ്. ഇതിനു അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വലിയ ഡിമാന്‍ഡാണ്. ഇത് മൂലം ചിരട്ടയുടെ വില കിലോയ്ക്ക് 8 രൂപയില്‍ നിന്ന് 30 രൂപയായി ഉയര്‍ന്നു. യു എ ഇയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ മൂലം ആ രാജ്യത്തേക്കുള്ള തേങ്ങയുടെ കയറ്റുമതി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 636 കോടി രൂപയുടെ ഉത്പന്നങ്ങള്‍ ആണ് യു എ ഇയിലേക്ക് കയറ്റുമതി ചെയ്തത്.

കേരളത്തില്‍ 2024 – 25 ല്‍ 5200 ദശലക്ഷം തേങ്ങയാണ് ഉത്പാദിപ്പിച്ചത്. 2022 – 23 നെ അപേക്ഷിച്ചു 440 ദശലക്ഷം തേങ്ങ കുറവാണിത്. തേങ്ങയുടെ വിലയിടിവ് മൂലം കര്‍ഷകര്‍ തെങ്ങു കൃഷി മതിയാക്കി മറ്റു വിളകളിലേക്കു കുടിയേറിയതാണ് കാരണം. ഇടക്കാലത്തു തെങ്ങുകള്‍ വെട്ടി നീക്കി റബ്ബര്‍ വെച്ചവര്‍, റബ്ബറിന് വിലകുറഞ്ഞപ്പോള്‍ റംബുട്ടാന്‍ കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്. വിദേശങ്ങളില്‍ തേങ്ങ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടുന്നതിനാല്‍, തെങ്ങു കൃഷിക്ക് ഭാവിയുണ്ടെന്നു നാളീകേര വികസന ബോര്‍ഡ് പറയുന്നു.

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് രണ്ടു ജില്ലകളില്‍ മാത്രം തീവ്രമഴ; നാളെ വീണ്ടും ശക്തിപ്രാപിക്കും, ജാഗ്രത

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് രണ്ടു ജില്ലകളില്‍ മാത്രം തീവ്രമഴ; നാളെ വീണ്ടും ശക്തിപ്രാപിക്കും, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് അഞ്ചുജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് രണ്ടു ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട തീവ്രമഴയ്ക്ക് സാധ്യതയുള്ളത്. എന്നാല്‍ നാളെ വീണ്ടും മഴ ശക്തമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് ഇടുക്കി, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഈ രണ്ടു ജില്ലകള്‍ക്ക് പുറമേ മലപ്പുറം, കോട്ടയം, പത്തനംതിട്ട ജില്ലകളിലും ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. നാളെ ഓറഞ്ച് അലര്‍ട്ട് ഉള്ള ജില്ലകള്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ്. ഞായറാഴ്ച മഴ കുറയുമെന്നാണ് പ്രവചനം. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ നടന്‍ ജയസൂര്യയുടെ കൂടെ എത്തിയവര്‍ ദേവസ്വം ഫോട്ടോഗ്രാഫറെ മര്‍ദിച്ചതായി പരാതി

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ നടന്‍ ജയസൂര്യയുടെ കൂടെ എത്തിയവര്‍ ദേവസ്വം ഫോട്ടോഗ്രാഫറെ മര്‍ദിച്ചതായി പരാതി

കണ്ണൂര്‍ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ നടന്‍ ജയസൂര്യയുടെ കൂടെ എത്തിയവര്‍ ദേവസ്വം ഫോട്ടോഗ്രാഫറെ മര്‍ദിച്ചതായി പരാതി. ദേവസ്വം ഫോട്ടോഗ്രാഫര്‍ സജീവ് നായര്‍ക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ കേളകം പൊലീസില്‍ പരാതി നല്‍കി.

താരത്തിന്റെ ഫോട്ടോയെടുക്കുന്നത് തടയുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് ഫോട്ടോഗ്രാഫര്‍ പറയുന്നു. ദേവസ്വം ഫോട്ടോഗ്രാഫര്‍ ആണെന്ന് പറഞ്ഞിട്ടും മര്‍ദിച്ചെന്നും ആരോപണം.

ഒഴുകിപ്പോയത് 50 കിലോമീറ്ററോളം; ഗായത്രിപ്പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി

ഒഴുകിപ്പോയത് 50 കിലോമീറ്ററോളം; ഗായത്രിപ്പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി

പാലക്കാട്: ഗായത്രിപ്പുഴയില്‍ തരൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി. പട്ടാമ്പി നിളാ ആശുപത്രിക്ക് പിന്നില്‍ ഭാരതപ്പുഴയിലെ കടവില്‍ ആണ് മൃതദേഹം അടിഞ്ഞത്. കാവശ്ശേരി കഴനി കിഴക്കേപ്പാടം ശിവരാമന്റെയും ബിന്ദുവിന്റെയും മകന്‍ പ്രണവാണ് (21) മരിച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന് അന്‍പത് കിലോമീറ്ററിലേറെ മൃതദേഹം ഒഴുകിപ്പോയി. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് പാന്റ്സ് ധരിച്ച് കമിഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം പട്ടാമ്പിയില്‍ ഭാരതപ്പുഴയില്‍ കണ്ടെത്തിയത്.

തരൂര്‍ വാവുള്ള്യാപുരം കരിങ്കുളങ്ങര തടയണയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ചൊവ്വാഴ്ച വൈകീട്ടാണ് പ്രണവ് അപകടത്തില്‍പ്പെട്ടത്. ആലത്തൂര്‍ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് പ്രണവ്.

പ്രണവിന്റെ മൃതദേഹം പോലീസ് പരിശോധനയ്ക്കുശേഷം വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രണവിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കാവശ്ശേരി കഴനി കിഴക്കേപ്പാടത്തെ വീട്ടിലെത്തിക്കും.

സംഭവ സ്ഥലത്ത് ഹെയര്‍ ബാന്‍ഡ് എങ്ങനെ ഊരി വീണു?; ആഷിഖ് കൊലപാതകത്തില്‍ ചുരുളഴിഞ്ഞത് പ്രതികളുടെ ‘അതിബുദ്ധിയില്‍’ നിന്ന്

സംഭവ സ്ഥലത്ത് ഹെയര്‍ ബാന്‍ഡ് എങ്ങനെ ഊരി വീണു?; ആഷിഖ് കൊലപാതകത്തില്‍ ചുരുളഴിഞ്ഞത് പ്രതികളുടെ ‘അതിബുദ്ധിയില്‍’ നിന്ന്

കൊച്ചി: ഇടക്കൊച്ചിയില്‍ യുവാവിന്‍റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവാവിന്റെ മരണം ആത്മഹത്യയാണെന്ന് വരുത്താനുള്ള ശ്രമം പാളിയത് പ്രതികളുടെ അതിബുദ്ധി കൊണ്ടാണെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ആഷിഖ്, തനിക്ക് അപകടം പറ്റിയെന്നു പറഞ്ഞ് വിളിച്ചു വരുത്തിയതാണെന്നും താന്‍ എത്തിയപ്പോള്‍ ചോര വാര്‍ന്നു കിടക്കുന്നതാണ് കണ്ടതെന്നുമായിരുന്നു പ്രതികളിലൊരാളായ ഷഹാനയുടെ മൊഴി. ഈ മൊഴിയില്‍ തുടക്കത്തില്‍ തന്നെ പൊലീസിന് സംശയം ഉണ്ടായിരുന്നു.

ആഷിഖിനെ കണ്ടെത്തുമ്പോള്‍, അടച്ചിട്ട വാഹനത്തില്‍ ഒരു പേര്‍ഷ്യന്‍ പൂച്ചയുമുണ്ടായിരുന്നു. ഷഹാനയുടെയും ഭര്‍ത്താവ് ശിഹാബിന്റെയും പൂച്ചയായിരുന്നു അത്. കൊലപാതകത്തിനു ശേഷം ശിഹാബ് വാഹനം അടച്ചു പോയപ്പോള്‍ പൂച്ചയെ കൊണ്ടുപോയിരുന്നില്ല. മറ്റൊന്ന് വാഹനത്തിനു സമീപം കിടന്ന ഒരു ഹെയര്‍ബാന്‍ഡാണ്. അത് ഷഹാനയുടേതാണെന്ന് പൊലീസ് കണ്ടെത്തി. ഫോണ്‍ വിളിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ ആളിന്റെ ഹെയര്‍ബാന്‍ഡ് ഊരി വീഴേണ്ടതില്ലല്ലോ എന്നതായിരുന്നു പൊലീസിന്റെ സംശയം. ഈ സംശയങ്ങള്‍ക്ക് പിന്നാലെ പോയതാണ് കേസ് തെളിയിക്കാന്‍ സഹായകമായതെന്നും പൊലീസ് പറയുന്നു.

തിങ്കളാഴ്ച രാത്രിയാണ് ഇടക്കൊച്ചി കണ്ണങ്ങാട് പാലത്തിനു സമീപം ഇന്ദിരാഗാന്ധി റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട വാനിന്റെ മുന്‍സീറ്റില്‍ ആഷിഖിനെ മരിച്ച നിലയില്‍ കണ്ടത്. പള്ളുരുത്തി പെരുമ്പടപ്പ് പാര്‍ക്ക് റോഡ് വഴിയകത്ത് വീട്ടില്‍ അക്ബറിന്റെ മകന്‍ ആഷിഖ് മത്സ്യ വിതരണ വാഹനത്തിന്റെ ഡ്രൈവറാണ്. സുഹൃത്ത് ഷഹാന ബഹളം വച്ചപ്പോള്‍ ഓടിയെത്തിയവരാണ് ആഷിഖിന്റെ മൃതദേഹം കണ്ടത്.

അടുത്തെത്തിയവരോട് ഷഹാന പറഞ്ഞത്, അപകടം പറ്റിയെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ആഷിഖ് വിളിച്ചെന്നും എത്തിയപ്പോള്‍ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നത് കണ്ടെന്നുമാണ്. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് ആഷിഖിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തുടയിലും കാല്‍പാദത്തിലുമുള്ള മുറിവുകളിലെ രക്തസ്രാവമാണ് മരണകാരണം എന്നാണ് വിവരം.

തുടര്‍ന്നാണ്, ആഷിഖിന്റേത് ആത്മഹത്യയായിരുന്നു എന്ന രീതിയില്‍ കഥകള്‍ പ്രചരിച്ചത്. ആഷിഖും ഷഹാനയും അടുപ്പത്തിലായിരുന്നു. ഷഹാനയുടെ വിവാഹാഭ്യര്‍ഥന തള്ളിയ ആഷിഖ് മറ്റൊരു വിവാഹത്തിനൊരുങ്ങി. അത് മുടക്കാന്‍ ഷഹാന ശ്രമിച്ചതിലുള്ള മനോവിഷമം കൊണ്ട് അവരെ വിളിച്ചു വരുത്തി ആഷിഖ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് അഭ്യൂഹം പ്രചരിച്ചത്. എന്നാല്‍ ആഷിഖ് വിളിച്ചപ്പോഴാണ് താനെത്തിയത് എന്ന ഷഹാനയുടെ വാദം പൊളിക്കാനുള്ള തെളിവുകള്‍ പൊലീസിനു സംഭവസ്ഥലത്തുനിന്നുതന്നെ ലഭിക്കുകയായിരുന്നു.

തന്നെ ആഷിഖ് വിളിച്ചു വരുത്തിയതാണെന്നു തെളിയിക്കാന്‍ ഷഹാന ആഷിഖിന്റെ ഫോണില്‍നിന്ന് തന്റെ ഫോണിലേക്കു വിളിച്ചിരുന്നു. ഈ വിളിയുടെ സമയത്ത് ഇരു ഫോണുകളും ഒരേ ടവറിനു കീഴിലായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയും ചെയ്തു.

കേസില്‍ ഷഹാനയും ശിഹാബുമാണ് പ്രതികള്‍. ഷഹാനയും ആഷിഖും തമ്മിലുള്ള അടുപ്പം ശിഹാബിന് അറിയാമായിരുന്നു. അതില്‍നിന്നു പിന്മാറണമെന്ന് ശിഹാബ് ആവശ്യപ്പെട്ടെങ്കിലും ആഷിഖ് തയാറായില്ല. തുടര്‍ന്ന് ഷഹാനയെക്കൊണ്ട് ആഷിഖിനെതിരെ ശിഹാബ് പീഡന പരാതി കൊടുപ്പിച്ചു.

21 ദിവസം ആഷിഖ് ജയിലില്‍ കഴിഞ്ഞു. പിന്നീടും ഇരുവരും അടുപ്പം തുടര്‍ന്നെങ്കിലും ആഷിഖ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് പ്രശ്‌നമായി. ഷഹാന ഇതിന്റെ പേരില്‍ ആഷിഖിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. ഷഹാനയുടെ നഗ്‌നചിത്രങ്ങളടക്കം തന്റെ പക്കലുണ്ടെന്നും ഇത് പുറത്തുവിടുമെന്നും ആഷിഖ് പറഞ്ഞതോടെ കൊലപ്പെടുത്താന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ചെന്നാണ് പൊലീസിന്റെ നിഗമനം.

പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം; കെഎസ്ആര്‍ടിസിക്ക് 122 കോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍

പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം; കെഎസ്ആര്‍ടിസിക്ക് 122 കോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ജൂണ്‍ മാസത്തില്‍ 122 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 72 കോടി രൂപയും മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ് അനുവദിച്ചത്.

ഈ സര്‍ക്കാരിന്റെ കാലത്ത് 6523 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചത് എന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബജറ്റില്‍ ഈ സാമ്പത്തിക വര്‍ഷത്തേയ്ക്ക് 900 കോടി രൂപയാണ് കോര്‍പ്പറേഷന് വകയിരുത്തിയത്. ഇതില്‍ 388 കോടി രൂപ മൂന്നു മാസത്തിനുള്ളില്‍ ലഭ്യമാക്കിയതായും ധനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റില്‍ അനുവദിച്ചിരുന്ന 900 കോടി രൂപയ്ക്ക് പുറമെ 676 കോടി രൂപ അധികമായി കോര്‍പ്പറേഷന് ലഭിച്ചതായും ധനമന്ത്രി അറിയിച്ചു.