കേറ്ററിങ് സ്ഥാപന ഉടമ കാറിൽ മരിച്ചനിലയിൽ

കേറ്ററിങ് സ്ഥാപന ഉടമ കാറിൽ മരിച്ചനിലയിൽ

കോട്ടയം: ചങ്ങനാശേരിയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കേറ്ററിങ് സ്ഥാപന ഉടമ മരിച്ചനിലയിൽ. പായിപ്പാട് കൊച്ചുപള്ളി കണ്ണൻകോട്ടാൽ വീട്ടിൽ ക്രിസ്റ്റിൻ ആന്റണി (37) ആണ് മരിച്ചത്.

ഇന്നലെ രാത്രി 7നു മാർക്കറ്റിൽ ബോട്ട്ജെട്ടിക്കു സമീപമായിരുന്നു സംഭവം. കേറ്ററിങ് ആവശ്യത്തിനു മാർക്കറ്റിൽനിന്നു സാധനങ്ങൾ വാങ്ങുന്നതിനാണു ക്രിസ്റ്റിൻ എത്തിയതെന്നു പൊലീസ് പറഞ്ഞു. ഏറെനേരമായി കാർ നിർത്തിയിട്ടിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പരിശോധിച്ചപ്പോൾ ക്രിസ്റ്റിനെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം.

സ്വര്‍ണവില വീണ്ടും കുറഞ്ഞു, 72,000 താഴെ; നാലുദിവസത്തിനിടെ ഇടിഞ്ഞത് 2000 രൂപ

സ്വര്‍ണവില വീണ്ടും കുറഞ്ഞു, 72,000 താഴെ; നാലുദിവസത്തിനിടെ ഇടിഞ്ഞത് 2000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 72,000ല്‍ താഴെ. പവന് 680 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 72000 രൂപയില്‍ താഴെയെത്തിയത്. 71,880 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കുറഞ്ഞത്. 8985 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നാലുദിവസത്തിനിടെ 2000 രൂപയാണ് കുറഞ്ഞത്.

ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് കുത്തനെ കുറയാന്‍ തുടങ്ങിയത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അയവ് വന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞുവീണ് മൂന്നു മരണം; മരിച്ചത് പശ്ചിമ ബംഗാള്‍ സ്വദേശികള്‍

കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞുവീണ് മൂന്നു മരണം; മരിച്ചത് പശ്ചിമ ബംഗാള്‍ സ്വദേശികള്‍

തൃശൂര്‍: കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാള്‍ സ്വദേശികളായ രൂപേല്‍, രാഹുല്‍, അലി എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. പഴയ വീടിന്റെ മുന്‍ഭാഗമാണ് തകര്‍ന്നുവീണത്. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി ആദ്യം രണ്ടു പേരെയാണ് പുറത്തെടുത്തത്. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ രൂപേലിനെയും രാഹുലിനെയും ഉടന്‍ തന്നെ തൊട്ടടുത്തുള്ള ശാന്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തിരച്ചില്‍ തുടരുന്നതിനിടെയാണ് അലിയെയും കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലിയുടെ ജീവനും രക്ഷിക്കാന്‍ സാധിച്ചില്ല. മൂന്ന് പേരുടെയും മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

തകര്‍ന്നുവീണ കോണ്‍ക്രീറ്റ് ബീമിന്റെ അടിയില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു. കെട്ടിടത്തില്‍ 17 പേരാണ് താമസിച്ചിരുന്നത്. കാലത്ത് ജോലിക്ക് പോകാനായി തയ്യാറെടുക്കുന്നതിനിടെയാണ് മൂന്ന് പേരും അപകടത്തില്‍പ്പെട്ടത്. പഴയ കെട്ടിടത്തിന്റെ മേല്‍ക്കൂര ഓട് മേഞ്ഞ നിലയിലാണ്. പഴയ കെട്ടിടത്തിന്റെ മുന്‍വശം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. ഇതടക്കമാണ് തകര്‍ന്നുവീണത്.

നിറഞ്ഞുകവിഞ്ഞ്, ഏഴ് നദികളില്‍ ജാഗ്രതാ നിര്‍ദേശം

നിറഞ്ഞുകവിഞ്ഞ്, ഏഴ് നദികളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്നും ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

കനത്ത മഴ; ഏഴ് ജില്ലകളിലും നാലു താലൂക്കുകളിലും വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴ; ഏഴ് ജില്ലകളിലും നാലു താലൂക്കുകളിലും വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളിലെയും നാലു താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പാലക്കാട്, പത്തനംതിട്ട, വയനാട്, ഇടുക്കി, തൃശ്ശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചേര്‍ത്തല, കുട്ടനാട്, നിലമ്പൂര്‍, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍, ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ബഡ്‌സ് സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്.

കേരളത്തില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴ ഇന്നും തുടരും. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴ ശക്തമാക്കിയത്.

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. ഇന്ന് ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും, ശനിയാഴ്ച വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഞായറാഴ്ച വരെ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പൈലറ്റുമാര്‍ വിമാനം പറത്തുന്നതിന് മുന്‍പ് പെര്‍ഫ്യൂം അടിക്കാന്‍ പാടില്ല, കാരണമെന്ത്?

പൈലറ്റുമാര്‍ വിമാനം പറത്തുന്നതിന് മുന്‍പ് പെര്‍ഫ്യൂം അടിക്കാന്‍ പാടില്ല, കാരണമെന്ത്?

പൈലറ്റുമാര്‍ക്ക് പെര്‍ഫ്യൂമും ഹാന്‍ഡ് സാനിറ്റൈസറും ഉപയോഗിക്കാന്‍ പാടില്ലെന്ന രഹസ്യം നിങ്ങള്‍ക്ക് അറിയാമോ? ഇന്ത്യയുടെ വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മാര്‍ഗനിര്‍ദേശ പ്രകാരം ഒരോ വിമാന സര്‍വീസിന് മുന്‍പും പൈലറ്റുമാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ബന്ധിത ബ്രെത്ത്അലൈസര്‍ പരിശോധനയ്ക്ക് വിധേയരാകണം.

എന്നാല്‍ സാനിറ്റൈസറുകള്‍, മൗത്ത് വാഷ്, പെര്‍ഫ്യൂമുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ മിക്കതും ഈഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ളതാണ്. ആല്‍ക്കഹോള്‍ എത്ര ചെറിയ അളവിലാണെങ്കിലും ബ്രെത്ത്അലൈസറുകള്‍ അവയെ പെട്ടെന്ന് രേഖപ്പെടുത്തുന്നു. പരിശോധനയ്ക്ക് തൊട്ടുമുന്‍പ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയോ പെര്‍ഫ്യൂം അടിക്കുകയോ ചെയ്താല്‍ ബ്രെത്ത്അലൈസര്‍ തെറ്റായ പോസിറ്റീവ് അല്ലെങ്കില്‍ ഉയര്‍ന്ന റീഡിങ് രേഖപ്പെടുത്താന്‍ ഇടയാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

എന്നാല്‍ സാനിറ്റൈസറുകള്‍, മൗത്ത് വാഷ്, പെര്‍ഫ്യൂമുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ മിക്കതും ഈഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ളതാണ്. ആല്‍ക്കഹോള്‍ എത്ര ചെറിയ അളവിലാണെങ്കിലും ബ്രെത്ത്അലൈസറുകള്‍ അവയെ പെട്ടെന്ന് രേഖപ്പെടുത്തുന്നു. പരിശോധനയ്ക്ക് തൊട്ടുമുന്‍പ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയോ പെര്‍ഫ്യൂം അടിക്കുകയോ ചെയ്താല്‍ ബ്രെത്ത്അലൈസര്‍ തെറ്റായ പോസിറ്റീവ് അല്ലെങ്കില്‍ ഉയര്‍ന്ന റീഡിങ് രേഖപ്പെടുത്താന്‍ ഇടയാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

മിക്ക എയര്‍ലൈനുകളിലും പരിശോധനയ്ക്ക് തൊട്ടുമുന്‍പ് ആല്‍ക്കഹോള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് പൈലറ്റുമാരോട് ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ബ്രെത്ത്അലൈസർ പരിശോധന പൂർത്തിയായി കഴിഞ്ഞാൽ, അവർക്ക് ആവശ്യാനുസരണം പെർഫ്യൂം ഉപയോഗിക്കുന്നതില്‍ വിലക്കില്ല. ഇത് സുരക്ഷയുടെയും ഡിജിസിഎ മാർഗനിർദേശങ്ങൾ പാലിക്കുന്നതിന്റെയും മാത്രം കാര്യമാണെന്നും വിദഗ്ധര്‍ പറയുന്നു.