താൻ ബിജപിയിലേക്ക് ഇല്ലെന്ന് ശശി തരൂർ എം പി

താൻ ബിജപിയിലേക്ക് ഇല്ലെന്ന് ശശി തരൂർ എം പി

താൻ ബിജപിയിലേക്ക് ഇല്ലെന്ന് ശശി തരൂർ എം പി. പ്രധാനമന്ത്രിയെ കുറിച്ചുള്ള ലേഖനം ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നതായി കാണരുത്. ലേഖനം ദേശീയ ഐക്യത്തെക്കുറിച്ചാണെന്നും ശശി തരൂർ പറഞ്ഞു. കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തിന് പിന്നാലെ മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള ലേഖനം തരൂർ ബിജെപിയിൽ ചേരുന്നതിന്റെ സൂചനകളാണെന്ന വിധത്തിൽ ചില മാധ്യമ റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
ഈ പശ്ചാത്തലത്തിലാണ് തരൂരിന്റെ വിശദീകരണം.

റേഞ്ച് റോവർ വോഗ് കാർ ദേഹത്ത് കയറിയിറങ്ങി ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം

റേഞ്ച് റോവർ വോഗ് കാർ ദേഹത്ത് കയറിയിറങ്ങി ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം

ട്രെയിലർ ലോറിയില്‍ നിന്ന് ഇറക്കവേ നിയന്ത്രണം വിട്ട് താഴേക്കുരുണ്ട പുത്തൻ റേഞ്ച് റോവർ വോഗ് കാർ ദേഹത്ത് കയറിയിറങ്ങി ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം. കാർ ഇറക്കാനെത്തിയ ഡ്രൈവേഴ്സ് യൂണിയൻ അംഗം സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഷോറൂം ഡെമോ കോഓർഡിനേറ്റർ മട്ടാഞ്ചേരി പാണ്ടിക്കുടി നെടിയോടി വീട്ടില്‍ റോഷൻ ആന്റണി സേവ്യർ (36) ആണ് മരിച്ചത്. ചളിക്കവട്ടത്തെ സി.ഐ.ടി.യു യൂണിയൻ അംഗമായ അനീഷിന് തലയ്‌ക്കും കൈക്കുമാണ് പരിക്ക്. ഇയാള്‍ പാലാരിവട്ടത്തെ എറണാകുളം മെഡിക്കല്‍ സെന്റർ ആശുപത്രിയില്‍ ചികിത്സയിലാണ്.

കാർ ഓടിച്ച എറണാകുളം സ്വദേശിയായ അൻഷാദിനെ പ്രതിചേർത്ത് പാലാരിവട്ടം പൊലീസ് കേസ് എടുത്തു. മന:പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൻ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇയാളും യൂണിയൻ അംഗമാണ്.

കുണ്ടന്നൂരിലെ ജാഗ്വാർ-റേഞ്ച് റോവർ കാർ വിതരണ കമ്ബനിയുടെ പാലാരിവട്ടം ചളിക്കവട്ടത്തെ ഗോഡൗണില്‍ ഞായറാഴ്ച രാത്രി 11.30നായിരുന്നു അപകടം. മൂന്നു കോടി മുതല്‍ ആറര കോടി വരെ വിലയുള്ളതാണ് കാർ. ഓട്ടോമാറ്റിക് വാഹനത്തിന്റെ നിയന്ത്രണം സംബന്ധിച്ച്‌ ഓടിച്ചയാള്‍ക്ക് മനസിലാകാത്തതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. റോഷൻ ആന്റണിയും അനീഷും അൻഷാദുമാണ് ട്രെയ്‌ലറില്‍ നിന്ന് കാർ ഇറക്കാൻ എത്തിയിരുന്നത്.

റോഷനും അനീഷും റാമ്ബില്‍ നിന്ന് സൈഡ് പറഞ്ഞുകൊടുക്കുകയായിരുന്നു. ട്രെയ്ലറില്‍ റിവേഴ്സ് ഗിയറില്‍ ഇറക്കവേ കാർ വേഗത്തില്‍ ഉരുണ്ടിറങ്ങി. റാമ്ബില്‍ നില്‍ക്കുകയായിരുന്ന റോഷന് ഓടിമാറാൻ സാധിച്ചില്ല. റോഷന്റെ ദേഹത്തുകൂടി കയറിയ ശേഷം അനീഷിനെയും ഇടിച്ചു തെറിപ്പിച്ച കാർ സമീപത്ത് നിറുത്തിയിരുന്ന ലോറിയിലും വൈദ്യുത പോസ്റ്റിലും ഇടിച്ചാണ് നിന്നത്. പോസ്റ്റ് നിലംപൊത്തി. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും റോഷൻ യാത്രാമദ്ധ്യേ മരിച്ചു.

മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം നസ്രത്ത് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. എൻ.എക്‌സ് ജോസഫിന്റെയും പരേതയായ ആനി ജോസഫിന്റെയും മകനാണ്. ഭാര്യ: ഷെല്‍മ റോഷൻ. മക്കള്‍: ആൻസിയ റോഷൻ, എവിലിൻ റോഷൻ.

ബുള്ളറ്റിന്റെ മേലെ തീരാ സ്നേഹം… അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹവുമായി ബുള്ളറ്റും അടക്കം

ബുള്ളറ്റിന്റെ മേലെ തീരാ സ്നേഹം… അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹവുമായി ബുള്ളറ്റും അടക്കം

ഗുജറാത്തിലെ ഖേദാ ജില്ലയിലെ ഉത്തർചന്താ ഗ്രാമത്തിൽ നിന്നുള്ള ഗിരീഷ് പാർമർ (വയസ്സ് 18) എന്ന യുവാവിന് റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കിനോട് അത്യധികം സ്‌നേഹമായിരുന്നു. എവിടെയായാലും അവൻ ബുള്ളറ്റിലാണ് യാത്ര ചെയ്യുന്നത് പതിവ്. ഒരു ദിവസം ഗ്രാമത്തിന് പുറത്തേക്ക് ബുള്ളറ്റിൽ പോകുമ്പോൾ ട്രാക്ടറുമായി ബൈക്ക് കൂട്ടിയിടിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗിരീഷ്, 12 ദിവസം ചികിത്സയിലായ ശേഷം മരണം പ്രാപിച്ചു.

അവനെ സംസ്കരിക്കാൻ കുടുംബാംഗങ്ങൾ മൃതദേഹം കൊണ്ടുപോയി. ബുള്ളറ്റിനോട് ഉണ്ടായ അതീവ സ്‌നേഹത്തിന്റെ ഭാഗമായി, ഗിരീഷിന്റെ മൃതശരീരത്തിനൊപ്പം തന്നെ ബുള്ളറ്റും കുഴിച്ചിടാൻ തീരുമാനിച്ചു. അതിനായി വലിയ കുഴി തയ്യാറാക്കി, ഗ്രാമീണരും ബന്ധുക്കളും സാക്ഷികളായി നിൽക്കേ ഗിരീഷിന്റെ ശരീരവും ബുള്ളറ്റും അതിൽ താഴ്ത്തി, മണ്ണിട്ട് അടച്ചു. ബുള്ളറ്റിന് പുറമെ അവൻ ഉപയോഗിച്ചിരുന്ന മറ്റു വസ്തുക്കളും കൂടെ സംസ്‌കരിച്ചു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഗിരീഷിന്റെ അച്ഛൻ സഞ്ജയ് പറഞ്ഞു:

“ബുള്ളറ്റ് ആയിരുന്നു അവന്റെ ലോകം. അതിനാൽ അവന്റെ ആത്മാവിന് ശാന്തി കിട്ടണമെങ്കിൽ, അവൻ ഉപയോഗിച്ച ബുള്ളറ്റിനെയും കൂടെ അടക്കം ചെയ്യേണ്ടി വരുമെന്നു ഞങ്ങൾ തീരുമാനിച്ചു. അവൻ പറഞ്ഞിരുന്നു – മരിച്ചാലും ബൈക്ക് തനോടൊപ്പം വേണമെന്നു. “ഗിരീഷ് ഈ കൊല്ലം 12-ാം ക്ലാസ് പൂർത്തിയാക്കിയിരുന്നു. ഒരു കോളേജിലേക്ക് അഡ്മിഷൻ അപേക്ഷ നൽകി മടങ്ങിക്കൊണ്ടിരുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.

അടിയന്തരാവസ്ഥക്കാലത്ത് ജയിൽ നിന്ന് പിണറായി വിജയൻ എഴുതിയ കത്ത് ഇതാണ്

അടിയന്തരാവസ്ഥക്കാലത്ത് ജയിൽ നിന്ന് പിണറായി വിജയൻ എഴുതിയ കത്ത് ഇതാണ്

അടിയന്തരാവസ്ഥക്കാലത്ത് പിണറായി വിജയൻ മാപ്പ് അപേക്ഷ നൽകി എന്ന പേരിൽ ഇടക്കാലത്ത് ഒരു വ്യാജ വാർത്ത പ്രചരിച്ചിരുന്നു. ആൻഡമാൻ ജയിലിലായിരിക്കെ വി ഡി സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പ് അപേക്ഷ എഴുതി നൽകിയത് പോലെ അടിയന്തരാവസ്ഥയിൽ പിണറായി വിജയൻ മാപ്പ് അപേക്ഷ എഴുതി നൽകിയെന്നായിരുന്നു വ്യാജ വാർത്ത പ്രചരിച്ചത്. സ്വാതന്ത്ര്യസമരകാലത്ത് 1920 മാർച്ച് 30നാണ് സവർക്കർ മാപ്പപേക്ഷ നൽകിയതെന്നാണ് ലഭ്യമായ രേഖകളെല്ലാം വ്യക്തമാക്കുന്നത്. ഇത് രണ്ടും കൂടെ ചേർത്ത് വച്ചാണ് പ്രചാരണം നടത്തിയത്.

പിണറായി വിജയൻ സർക്കാർ രണ്ട് വർഷം പൂർത്തിയാക്കിയപ്പോൾ മേയ് 25ന് അടിയന്തരാവസ്ഥക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പരോൾ ആവശ്യപ്പെട്ട് നൽകിയ കത്താണ് മാപ്പപേക്ഷയായി വ്യാഖ്യാനിച്ച് ഇടക്കാലത്ത് പ്രചാരണം നടത്തിയത്. രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ് ഗ്രൗണ്ടിലെ ജയിൽ വകുപ്പിന്റെ പവലിയനിൽ ഈ കത്ത് പ്രദർശിപ്പിച്ചിരുന്നു. പിണറായി വിജയൻ എംഎൽഎയുടെ കസ്റ്റഡി നമ്പർ: 255ന്റെ കൈയെഴുത്തു കത്ത് പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ, ഈ യഥാർത്ഥ കത്ത് അധികമാരും കണ്ടിട്ടില്ല.

ഈ കത്തിലേക്ക് പോകുന്നതിന് മുമ്പ് കണ്ണൂർ ജയിലിലെ കഥ കൂടി അറിയാം

കൊളോണിയൽ വിരുദ്ധ പോരാട്ടം മുതൽ സ്വതന്ത്ര ഇന്ത്യയിലെ ഏകാധിപത്യവാഴ്ച വരെയുള്ള ഇരുണ്ടകാലങ്ങളെയും വൻമതിലുകളിൽ കിടന്ന് വിമോചന സ്വപ്നങ്ങൾ കണ്ട് അതിനുള്ളിൽപ്പെട്ടവരുടെയും ഓർമ്മകൾ നിലയ്ക്കാത്ത ചുമരുകളാണ് കണ്ണൂർ സെൻട്രൽ ജയിലേത്. മലബാർ കലാപം, സ്വാതന്ത്ര്യ സമരം, കയ്യൂർ കരിവെള്ളൂർ സമരം, അടിയന്തരാവസ്ഥ വിരുദ്ധ സമരം എന്നിങ്ങനെ വിവിധ സമരങ്ങളുടെ ഭാഗമായവരെ തടവിൽ പാർപ്പിച്ച ഇടം. ആ സ്ഥലത്ത് ആ ചരിത്രങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടുത്തി മ്യൂസിയം ആരംഭിക്കാൻ കണ്ണൂർ ജയിൽ അധികൃതർ ആലോചിക്കുന്നു.

അടിയന്തരാവസ്ഥയുടെ 50 വർഷം എത്തുമ്പോൾ അന്നത്തെ കണ്ണൂർ സെൻട്രൽ ജയിലിന്റെ ചുവരുകൾ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായത്തിന്റെ ഓർമ്മകളെ 50 വർഷത്തിന് ശേഷവും നിശബ്ദമായി ഓർമ്മിക്കുന്നു.

കണ്ണൂർ സെൻട്രൽ ജയിലിന്റെ ചരിത്രവുമായി ബന്ധപ്പെട്ട മറ്റ് ശ്രദ്ധേയമായ സംഭവങ്ങൾ എന്നിവയുൾപ്പെടെയുള്ള സുപ്രധാന ചരിത്ര പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പുരാവസ്തുക്കളും വിവരങ്ങളും പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണ് ആ ഇരുണ്ട കാലത്തിന്റെ അമ്പതാം വർഷത്തിൽ രാജ്യത്തുടനീളമുള്ള നിരവധി ജയിലുകളെയും പോലെ, അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിന് പിന്നിലെ കാരണങ്ങൾ എന്താണെന്ന് പോലും അറിയാതെ തടവിലാക്കപ്പെട്ട നിരവധി പേരെ കണ്ണൂർ സെൻട്രൽ ജയിലിലും പാർപ്പിച്ചിരുന്നു.

അക്കാലത്ത്, നിരവധി തടവുകാരെ ഒരൊറ്റ ഹാളിൽ തിക്കിത്തിരക്കി പാർപ്പിക്കുന്നത് അസാധാരണമായിരുന്നില്ല. രാഷ്ട്രീയ നേതാക്കളും, ആക്ടിവിസ്റ്റുകളും, സാധാരണ പൗരന്മാരും ഒരുപോലെ ജയിലുകൾക്കുള്ളിൽ സ്ഥലപരിമിതി പോലുമില്ലാതെ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു, പലപ്പോഴും ഏറ്റവും അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കുകയെന്നത് ബുദ്ധിമുട്ടായിരുന്നു.

പയ്യന്നൂർ സ്വദേശിയായ ഗോവിന്ദ വർമ്മ രാജൻ (69) 18 വയസ്സുള്ളപ്പോൾ പയ്യന്നൂർ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ അടിയന്തരാവസ്ഥയ്‌ക്കെതിരെ കോളേജ് കാമ്പസിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന് ജയിലിലടയ്ക്കപ്പെട്ടു. കാസർഗോഡ് സബ് ജയിലിൽ പ്രതിഷേധ പ്രകടനം നടത്തിയതിന് അദ്ദേഹത്തെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

പിണറായി വിജയൻ നേരിട്ട പൊലീസ് മർദ്ദനവും എഴുതി കത്തും

കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കുത്തുപറമ്പ് എംഎൽഎ ആയിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്നു. ക്രൂരമായ പൊലീസ് മർദ്ദനത്തിന് ഇരയാക്കിയ ശേഷമായിരന്നു പിണറായി വിജയനെ ജയിലിലടച്ചത്. ജയിൽ മോചിതനായ ശേഷം അദ്ദേഹം എങ്ങനെയാണ് പൊലീസ് രാജ് നടപ്പാക്കിയതെന്ന് നിയമസഭയിൽ വിവരിച്ച രേഖ ഇപ്പോഴും ചരിത്രമാണ്. ആ സമയം ചെയറിലുണ്ടായിരുന്ന ( സ്പീക്കറുടെ കസേരയിൽ) ഡെപ്യൂട്ടി സ്പീക്കറായിരുന്ന ആർ എസ് പി നേതാവ് കൂടെയായ ആർ എസ് ഉണ്ണി (അന്ന് ഭരണപക്ഷത്താണ് ആർ എസ് പി) പിണറായി വിജയന്റെ പ്രസംഗത്തിന് ശേഷം അതിനോട് വൈകാരികമായി നിലയിൽ പ്രതികരിച്ചതും ജനാധിപത്യ ചരിത്രത്തിലെ ശ്രദ്ധേയമായ ഏടാണ്.

നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി, ഓൺലൈനിലൂടെ കത്തി വാങ്ങി ‘ആസൂത്രണം’; ദമ്പതികൾ അറസ്റ്റിൽ

നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി, ഓൺലൈനിലൂടെ കത്തി വാങ്ങി ‘ആസൂത്രണം’; ദമ്പതികൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെരുമ്പടപ്പ് വഴിയകത്ത് വീട്ടില്‍ ആഷിക്കിന്റെ (30) കൊലപാതകത്തിൽ, സുഹൃത്തായ പള്ളുരുത്തി തോപ്പില്‍ വീട്ടില്‍ ഷഹാനയെ (32) യും ഭര്‍ത്താവ് ഷിഹാബി (39) നെയും പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ക്കറ്റുകളില്‍ മീന്‍ വിതരണം ചെയ്യുന്ന ജോലി ചെയ്തിരുന്ന ആഷിഖും ഷഹാനയുമായുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

ആഷിക്കും ഷഹാനയും കുറച്ചു കാലമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ഭർത്താവ് ഷിഹാബ്, ഷഹാനയെക്കൊണ്ട് ആഷിക്കിനെതിരെ പൊലീസിൽ പീഡന പരാതി കൊടുപ്പിച്ചു. തുടർന്ന്, ആഷിക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ആഷിക്ക് തന്റെ പക്കലുള്ള ഷഹാനയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഷിഹാബിനെയും ഷഹാനയെയും നിരന്തരം ഭീഷണിപ്പെടുത്തി. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.

ഷഹാനയും ഷിഹാബും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഓണ്‍ലൈനായി വാങ്ങിയ ചെറിയ ബ്ലേഡ് കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ആഷിക്കിന്റെ രണ്ട് തുടകളിലും കാല്‍പാദത്തിലും ആഴത്തില്‍ മുറിവേറ്റിരുന്നു. കഴുത്തിലും പരിക്കേറ്റിരുന്നു. രക്തം വാര്‍ന്നൊഴുകിയാണ് ആഷിക്ക് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് യുവാവിനെ ദുരൂഹസാഹചര്യത്തിൽ ചോര വാർന്നു മരിച്ച നിലയിൽ കണ്ടെത്തുന്നത്. തനിക്ക് വാഹനാപകടം പറ്റിയതായി ആഷിക്ക് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയപ്പോൾ വണ്ടിയുടെ ഡ്രൈവിങ് സീറ്റിൽ ആഷിക്ക് മരിച്ച നിലയിലായിരുന്നു എന്നാണ് ഷഹാന ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.

ഹാന്‍ഡിലില്‍ പാമ്പ് കിടക്കുന്നത് അറിയാതെ യുവാവും കുടുംബവും സഞ്ചരിച്ചത് അഞ്ചുകിലോമീറ്റര്‍; അത്ഭുത രക്ഷപ്പെടല്‍

ഹാന്‍ഡിലില്‍ പാമ്പ് കിടക്കുന്നത് അറിയാതെ യുവാവും കുടുംബവും സഞ്ചരിച്ചത് അഞ്ചുകിലോമീറ്റര്‍; അത്ഭുത രക്ഷപ്പെടല്‍

തൊടുപുഴ: അടിമാലിയില്‍ പാമ്പിന്റെ കടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവും കുടുംബവും. ബൈക്കില്‍ പാമ്പ് കയറിക്കൂടിയതറിയാതെ ഭാര്യയും മകളുമായി യുവാവ് അഞ്ചുകിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. മഴ കനത്തതോടെ ഭാര്യയെയും മകളെയും കാറില്‍ കയറ്റിവിട്ടശേഷം വീട്ടിലേക്കു വരുംവഴി ബൈക്കിന്റെ ക്ലച്ചിലാണ് പാമ്പിനെ കണ്ടത്.

അടിമാലി അമ്പലപ്പടി എസ്എച്ച് കോണ്‍വന്റിനു സമീപം താമസിക്കുന്ന ബിനീഷാണു പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ബൈക്ക് ഓടിക്കുന്നതിനിടെ ക്ലച്ചില്‍ പിടിച്ചപ്പോള്‍ വഴുവഴുപ്പ് തോന്നി. തുടര്‍ന്ന് കൈ മാറ്റി നോക്കുമ്പോഴാണ് ഹാന്‍ഡിലില്‍ പാമ്പ് നീളത്തില്‍ കിടക്കുന്നത് കണ്ടത്. വിഷമുള്ള വളവളപ്പന്‍ പാമ്പാണ് ഹാന്‍ഡിലില്‍ കിടന്നിരുന്നത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണു ഭാര്യ ഹര്‍ഷ, മകള്‍ പാര്‍വണ (3 വയസ്സ്) എന്നിവരുമായി യുവാവ് അടിമാലി ടൗണിലേക്കു പോയത്. തിരികെപ്പോകാന്‍ ഒരുങ്ങുമ്പോഴാണ് ശക്തമായ മഴ പെയ്തത്. തുടര്‍ന്നു ഭാര്യയെയും മകളെയും ഭാര്യാപിതാവിന്റെ കാറില്‍ വീട്ടിലേക്കു വിട്ടു. പിന്നീടു വീട്ടിലേക്കു വരുമ്പോഴാണു ബൈക്കില്‍ പാമ്പിനെ കണ്ട് ബിനീഷ് ഞെട്ടിയത്. ഉടന്‍ ബൈക്കില്‍നിന്നു ചാടിയിറങ്ങി. ഇതോടെ സമീപവാസികളും എത്തി. അതിനിടെ പാമ്പ് ഇഴഞ്ഞു സമീപത്തെ പുരയിടത്തിലേക്കു മറഞ്ഞു.