ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ; പ്രിന്‍സിപ്പലുള്‍പ്പെടെ മൂന്ന് അധ്യാപകരെ പുറത്താക്കി

ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ; പ്രിന്‍സിപ്പലുള്‍പ്പെടെ മൂന്ന് അധ്യാപകരെ പുറത്താക്കി

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് എതിരെ നടപടി. ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിന്‍സിപ്പലുള്‍പ്പെടെ മൂന്ന് അധ്യാപകരെ മാനേജ്‌മെന്റ് പുറത്താക്കി. ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദ (14)യുടെ മരണത്തിന് കാരണം സ്‌കൂളധികൃതരുടെ മാനസികപീഡനമാണെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കുട്ടിയുടെ മരണത്തിന് പിന്നാലെ രക്ഷിതാക്കളും വിദ്യാര്‍ഥി, രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്‌കൂളിലെത്തിയിരുന്നു.

തിങ്കളാഴ്ച സ്‌കൂള്‍ വിട്ടുവന്നതിന് പിന്നാലെ ആയിരുന്നു ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദയെ വീടിന്റെ രണ്ടാംനിലയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുന്നതായും ഇതേത്തുടര്‍ന്നുണ്ടായ മാനസികവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പരാതി. എന്നാല്‍, ആരോപണം തള്ളി ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്‌സ് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി രംഗത്തെത്തി. വിദ്യാര്‍ഥികള്‍ക്ക് മാനസികസംഘര്‍ഷമുണ്ടാകുന്ന ഒരു നടപടിയും സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.

അതിനിടെ, ശ്രീക്യഷ്ണപുരം സെന്റ് ഡോമിനിക് എച്ച്. എസ്. എസിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അത്മഹത്യ ചെയ്ത സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സംഭവത്തില്‍ ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുകയാണ്. നിയമപരമായി ശക്തമായ നടപടികള്‍ ഉണ്ടാകും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വരുന്ന സ്‌കൂള്‍ അല്ലെങ്കിലും കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സി ബി എസ് ഇ നടപടികള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് എന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

മഴ തുടരും, ശക്തമായ കാറ്റിന് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മഴ തുടരും, ശക്തമായ കാറ്റിന് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നിലവില്‍ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നു.

കേരളത്തില്‍ ഞായറാഴ്ച രാവിലെ വരെ മഴ ശക്തമായി തുടരുമെന്നാണ് വിലയിരുത്തല്‍. വടക്കന്‍ ജില്ലകളില്‍ കണ്ണൂര്‍ കാസര്‍ഗോഡ് വയനാട് ജില്ലകളിലും കോഴിക്കോട് മലപ്പുറം പാലക്കാട് ജില്ലകളുടെ കിഴക്കന്‍ മേഖലകള്‍ കേന്ദ്രീരിച്ചും മഴ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വയനാട് ഇന്നലെ രാത്രിയുള്‍പ്പെടെ മഴ ശക്തമായി തുടരുകയാണ്. ജില്ലയിലെ നദികള്‍ കരകവിഞ്ഞൊഴുകുന്ന നിലയാണ്. കനത്ത മഴയില്‍ കല്ലൂര്‍ പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി. കര്‍ണ്ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടലുകള്‍ ഉള്ളതായി സംശയിക്കുന്നതിനാലും കൂട്ടുപുഴ ഭാഗത്ത് പുഴയിലെ ജലനിരപ്പ് വര്‍ധിക്കുന്നതിനാലും പഴശ്ശി ബാരേജിലെ ഷട്ടറുകള്‍ ഏത് സമയവും ക്രമീകരിക്കേണ്ടി വരുന്നതിനാല്‍ വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഫയല്‍ തീര്‍പ്പാക്കാന്‍ അദാലത്ത്; ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെ

ഫയല്‍ തീര്‍പ്പാക്കാന്‍ അദാലത്ത്; ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും മെയ് 31 വരെയുള്ള ഫയലുകള്‍ രണ്ട് മാസത്തിനകം തീര്‍പ്പാക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ഇതിനായി ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെ അദാലത്ത് സംഘടിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ആദ്യ ഘട്ടത്തില്‍ ഓരോ വകുപ്പിന്റെയും സെക്രട്ടറി/ ഡയറക്ടര്‍/ സ്ഥാപന മേധാവികള്‍ ജീവനക്കാരുടെ യോഗം വിളിച്ച് അദാലത്തിന്റെ പ്രാധാന്യവും ഉദ്ദേശ്യവും നടപ്പാക്കുന്ന രീതിയും ഉത്തരവാദിത്വവും വിശദീകരിക്കും. അധിക നിര്‍ദേശങ്ങള്‍ സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയും വകുപ്പുതലത്തില്‍ വകുപ്പ് സെക്രട്ടറിമാരും തയ്യാറാക്കി നല്‍കും.

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 73,000ല്‍ താഴെ തന്നെ

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 73,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 72,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9070 രൂപ നല്‍കണം. മൂന്ന് ദിവസത്തിനിടെ 1300 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് കുത്തനെ കുറയാന്‍ തുടങ്ങിയത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അയവ് വന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

‘ഒരു വലിയ ചിത്രമാണിത്’; ഒടുവിൽ മഹേഷ് നാരായണൻ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി മോഹൻലാൽ

‘ഒരു വലിയ ചിത്രമാണിത്’; ഒടുവിൽ മഹേഷ് നാരായണൻ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി മോഹൻലാൽ

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രം പ്രഖ്യാപനം മുതൽ തന്നെ വാർത്തകളിലിടം നേടിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മലയാളത്തിന്റെ താരരാജാക്കന്മാര്‍ക്ക് പുറമേ, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര, രേവതി, ദര്‍ശന രാജേന്ദ്രന്‍, ഗ്രേസ് ആന്റണി അടക്കം നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിന്റെ എട്ടാം ഷെഡ്യൂള്‍ ചിത്രീകരണം ശ്രീലങ്കയില്‍ തുടങ്ങിയിരുന്നു.

ചിത്രത്തിന്റെ പേര് ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും അതിനെ ചുറ്റിപ്പറ്റി ഏറെ നാളായി ചര്‍ച്ചകള്‍ തുടരുകയാണ്. രാജ്യത്ത് എത്തിയ മോഹന്‍ലാലിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള ശ്രീലങ്കന്‍ ടൂറിസത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റും വൈറലായി മാറിയിരുന്നു. അവരുടെ പോസ്റ്റില്‍ ‘പേട്രിയറ്റ്’ എന്നാണ് ചിത്രത്തിന്റെ പേര് എന്ന് പരാമര്‍ശിച്ചിരുന്നു. ഇതിപ്പോള്‍ മോഹന്‍ലാല്‍ തന്നെ സ്ഥിരീകരിക്കുകയാണ്.

ഒരു ശ്രീലങ്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. ഷൂട്ടിങ്ങിനെത്തിയ മോഹന്‍ലാലിന് വൻ സ്വീകരണമാണ് ശ്രീലങ്കയില്‍ ലഭിച്ചത്. ശ്രീലങ്കന്‍ പാര്‍ലമെന്റ് അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഒരു ശ്രീലങ്കന്‍ മാധ്യമത്തില്‍ അദ്ദേഹത്തിന്റെ അഭിമുഖം വന്നത്. ഇതിലാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്.

ശ്രീലങ്കയില്‍ എത്തിയതിന്റെ അനുഭവം ചോദിച്ചപ്പോഴാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. ഇതെന്റെ രണ്ടാമത്തെ സന്ദര്‍ശനമാണ്. നേരത്തെ ഒരു ഷെഡ്യൂളിന് ഇവിടെ വന്നിരുന്നു. ഒരു വലിയ ചിത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. താരനിരയുടെ കാര്യത്തിലാണ് ചിത്രം വലുതാവുന്നത്. ഞാന്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ അടക്കം നിരവധിപ്പേര്‍.

‘പേട്രിയറ്റ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഇന്ത്യയിലും വിദേശത്തുമായാണ് ചിത്രം സംഭവിക്കുന്നത്. ഇന്ത്യ, ബാക്കു, യുകെ, ഗള്‍ഫ് എന്നിവിടങ്ങളിലും ഏതാനും ഭാഗങ്ങള്‍ ശ്രീലങ്കയിലുമായാണ് ചിത്രീകരണം’, എന്നായിരുന്നു ചിത്രത്തെക്കുറിച്ച് മോഹന്‍ലാൽ പറഞ്ഞത്. എന്തായാലും മോഹൻലാലിന്റെ ഈ വാക്കുകൾ ആരാധകരെ തെല്ലൊന്നുമല്ല സന്തോഷത്തിലാക്കിയിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തില്‍ 950 പേരുടെ ഹിറ്റ് ലിസ്റ്റ്, പട്ടികയിൽ മുന്‍ ജില്ലാ ജഡ്ജിയും; എന്‍ഐഎ കോടതിയില്‍

പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തില്‍ 950 പേരുടെ ഹിറ്റ് ലിസ്റ്റ്, പട്ടികയിൽ മുന്‍ ജില്ലാ ജഡ്ജിയും; എന്‍ഐഎ കോടതിയില്‍

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലെ 950-ലധികം പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി എന്‍ഐഎ. പ്രതികളുടെ പക്കല്‍ നിന്നും ഈ ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ധീന്‍, അന്‍സാര്‍ കെ പി, സഹീര്‍ കെ വി എന്നിവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനിടെയാണ് ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയെ എന്‍ഐഎ എതിര്‍ത്തു.

കേസിലെ 51-ാം പ്രതി സിറാജുദ്ദീനില്‍ നിന്ന് പിടിച്ചെടുത്ത എട്ട് രേഖകളില്‍ മറ്റ് സമുദായങ്ങളില്‍ നിന്നുള്ള 240 പേരുടെ പട്ടികയാണുള്ളതെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആലുവയിലെ പെരിയാര്‍ വാലി കാമ്പസില്‍ നടത്തിയ പരിശോധനയില്‍, നിലവില്‍ ഒളിവില്‍ കഴിയുന്ന 15-ാം പ്രതി അബ്ദുള്‍ വഹാദിന്റെ പഴ്സില്‍ നിന്ന് ലക്ഷ്യമിട്ട അഞ്ച് പേരുടെ വിവരങ്ങള്‍ കണ്ടെടുത്തു. ഈ പട്ടികയില്‍ ഒരു മുന്‍ ജില്ലാ ജഡ്ജിയുടെ പേരും ഉള്‍പ്പെടുന്നു.

പ്രതികളില്‍ ഒരാളില്‍ നിന്ന് പിടിച്ചെടുത്ത രേഖയില്‍ 232 പേരുടെ പേരുകള്‍ അടങ്ങിയ ഹിറ്റ് ലിസ്റ്റ് ഉണ്ടായിരുന്നു. ഇയാള്‍ പിന്നീട് മാപ്പുസാക്ഷിയായി. 69-ാം പ്രതിയായ അയൂബ് ടി എയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഏതാണ്ട് 500 പേരുടെ പേരുകള്‍ അടങ്ങിയ ഹിറ്റ് ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. ആലുവയിലെ പെരിയാര്‍ വാലി കാമ്പസ് പി.എഫ്.ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്നു. അത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം കണ്ടുകെട്ടിയെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

പോപ്പുലര്‍ ഫ്രണ്ടിനെതിരായ ആദ്യ കേസ്, 2022-ല്‍ ബിഹാറിലെ ഫുല്‍വാരി ഷെരീഫ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ്. ആ കേസിലെ പ്രതിയായ മുഹമ്മദ് ജമാലുദ്ദീനില്‍ നിന്ന് ‘ഇന്ത്യ 2047’ എന്ന ആറ് പേജുള്ള ഒരു രേഖ, കേസ് അന്വേഷിച്ച എന്‍ഐഎ ന്യൂഡല്‍ഹി യൂണിറ്റ് കണ്ടെടുത്തിരുന്നു. ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതാണ് ആ രേഖയിലെ മുഖ്യ അജണ്ടയെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. ഇന്ത്യ 2047 പദ്ധതിയെക്കുറിച്ചുള്ള ഓഡിയോ ക്ലിപ്പുകള്‍ ഓഡിയോ ക്ലിപ്പുകളിലൂടെ പ്രചരിച്ചതായി വെളിപ്പെടുത്തുന്ന ശബ്ദ ക്ലിപ്പുകളും സാക്ഷി മൊഴികളും തങ്ങളുടെ കൈവശമുണ്ടെന്നും എന്‍ഐഎ അവകാശപ്പെട്ടു.

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം ഈ വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും എന്‍ഐഎ വാദിച്ചു. രാജ്യത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് സംബന്ധിച്ച് അന്വേഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം, 2022 മെയ് മാസത്തിലാണ് പിഎഫ്ഐയ്ക്കെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. 2022 ഡിസംബറില്‍ പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക അന്വേഷണവും എന്‍ഐഎ ഏറ്റെടുത്തു.

പിന്നീട് കൊലപാതക കേസ് പിഎഫ്ഐ കേസുമായി ലയിപ്പിക്കുകയായിരുന്നു. പിഎഫ്ഐക്ക് ഭീഷണിയായ മറ്റ് സമുദായങ്ങളിലെ നേതാക്കളെ സംഘടനയുടെ ‘റിപ്പോര്‍ട്ടര്‍ വിങ്’ കണ്ടെത്തുന്നു. സംഘടനയുടെ സര്‍വീസ് വിങ്/ഹിറ്റ് ടീമുകള്‍ എതിരാളികളെ ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്നു. അതിനായി കേഡര്‍മാര്‍ക്ക് ശാരീരിക, ആയുധ പരിശീലനം നല്‍കുന്നതിനുള്ള വിഭാഗവും പോപ്പുവര്‍ ഫ്രണ്ടിനുണ്ട് എന്നും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. തങ്ങള്‍ നിരപരാധികളാണ്. മൂന്ന് വര്‍ഷത്തിലേറെയായി കസ്റ്റഡിയിലാണ്. കേസില്‍ അന്വേഷണം പൂര്‍ത്തിയായി. വിചാരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുമെന്നതിനാല്‍, ജാമ്യം അനുവദിക്കണമെന്ന് നാലു ഹര്‍ജിക്കാരും ആവശ്യപ്പെട്ടു. രേഖകള്‍ പരിശോധിച്ച കോടതി, ഹര്‍ജിക്കാര്‍ക്കെതിരായ ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് നിരീക്ഷിച്ചു.

ഹര്‍ജിക്കാര്‍ക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഇതിനകം ഫയല്‍ ചെയ്തിട്ടുണ്ട്. കേസ് വിചാരണയ്ക്ക് മാറ്റിവെച്ചിരിക്കുന്നു. യുഎപിഎയിലെ സെക്ഷന്‍ 43ഉ(5) പ്രകാരമുള്ള വ്യവസ്ഥ ഈ കേസില്‍ ബാധകമാണ്. ആയതിനാല്‍ ഈ ഘട്ടത്തില്‍ ഹര്‍ജിക്കാര്‍ക്ക് ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ല. അതിനാല്‍ ഹര്‍ജി തള്ളിക്കളയുന്നതായി എന്‍ഐഎ കോടതി ഉത്തരവിട്ടു.